
കണ്ണേ..കരളേ വി എസ്സേ..
ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ…
2025 ജൂലൈ 21ന് സഖാവ് വി എസ് അച്യുതാനന്ദൻ മരിച്ചെന്ന് അറിഞ്ഞ നിമിഷം മുതൽ വലിയചുടുകാട്ടിൽ ആ വിപ്ലവസൂര്യന്റെ മൃതദേഹം എരിഞ്ഞടങ്ങും വരെ ഇടമുറിയാതെ കേരളം കേട്ട ശബ്ദം ഇത് മാത്രമായിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയൊക്കെ വി എസ് എന്ന രണ്ടക്ഷരം മുഴങ്ങി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലൂടെ വി എസും, വി എസിലൂടെ കേരളവും സഞ്ചരിക്കുകയായിന്നു എന്നതാണ് യാഥാർഥ്യം. ആ മഹാവിപ്ലവകാരിയുടെ സമരജീവിതം ഇനി ജ്വലിക്കുന്ന ഏടായി നമുക്ക് പ്രകാശമേകും.കേരളത്തിന് ആരായിരുന്നു വി എസ്? എന്തായിരുന്നു വി എസ് ?

1923 ഒക്ടോബര്‍ 20ന് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി എസിന്റെ ജനനം വിപ്ലവസമരങ്ങളുടെ മണ്ണായ ആലപ്പുഴയിലെ പുന്നപ്രയിലാണ് . നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ട വി എസിന്റെ ബാല്യകാലം ദുരിതപൂർണമായിരുന്നു.ആ ദുരന്തകാലത്തെ അതിജീവിച്ച അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ നിർദേശമനുസരിച്ച് കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും ആ പടയാളി എത്തിച്ചേർന്നു. പിന്നീടങ്ങോട്ട് നിലയ്ക്കാത്ത പോരാട്ടത്തിന്റെയും സമര ചരിത്രത്തിന്റെയും കഥകളാണ് വി എസ് തന്റെ ജീവിതരേഖയിൽ കുറിച്ചിട്ടത്. പുന്നപ്ര- വയലാര്‍ പ്രക്ഷോഭവും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും വി എസ് എന്ന പടക്കുതിരയുടെ രണ്ടാം ജന്മത്തിന് കാരണമായി മാറുകയായിരുന്നു.

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വി.എസ്. എന്ന പേരിന് അണികളുടെ ആവേശം എന്ന് മറ്റൊരര്‍ഥം കൂടിയുണ്ട്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീ സമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതീറ്റാണ്ട്. അവസാന ശ്വാസം വരെ കര്‍മനിരതമായിരുന്നു ആ ജീവിതത്തിലെ ഒരോ നിമിഷവും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംഘടനാരംഗത്തെ് ഒരു വ്യക്തി എന്ന നിലയിൽ വി എസിന്റെ വളര്‍ച്ച. കോണ്‍ഗ്രസിന്റെ എ.അച്യുതനെ 1967ൽ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് നിയമസഭയുടെ പടികള്‍ കയറിയതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ആരംഭിച്ചു.അദ്ദേഹത്തിന്റെ യാത്ര ഒരു രാഷ്ട്രീയ പുസ്തകമായിരുന്നു.
1970, 1991, 2001, 2006, 2011, 2016 തുടങ്ങിയ വര്‍ഷങ്ങളില്‍ അച്യുതാനന്ദന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 83ആം വയസിൽ മുഖ്യമന്ത്രിയായും എണ്‍പത്തിയെട്ടാം വയസിൽ പ്രതിപക്ഷനേതാവായും വി എസ് തന്റെ ദൗത്യം കൃത്യമായി നിർവഹിച്ചു.വര്‍ത്തമാന കേരളത്തില്‍ വി.എസ്സിനോളം ക്രൗഡ് പുള്ളറായ ഒരു രാഷ്ട്രീയ നേതാവില്ല. വി.എസ് പങ്കെടുക്കുന്ന വേദികളില്‍ ജനം ആര്‍ത്തിരമ്പി.രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ് വി എസ്.

സമരം തന്നെ ജീവിതം എന്ന് വെറും 31 പേജുള്ള തന്റെ ആത്മകഥയ്ക്ക് പേരിടുമ്പോൾ ആ തലക്കെട്ടിനെ അന്വര്‍ത്ഥമാക്കിയ ജീവിതമാവുകയായിരുന്നു വി എസ്. അതുകൊണ്ടാണല്ലോ ‘ജീവിതത്തിലുടനീളം ഒരു കമ്യൂണിസ്റ്റുകാരനായി ജീവിക്കാനായതാണ് എട്ട് പതീറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും സംതൃപ്തി നല്‍കിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞത്.
കണ്ണേ.. കരളേ.. വി എസേ..ജീവിക്കുന്നു ഞങ്ങളിലൂടെ !!!




