
ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന മാന്ത്രികതയാണ് എ ഡി ഗിരീഷ് എന്ന സംവിധായകൻ. ആ മാന്ത്രികതയുടെ പുതിയ തലമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. തിയറ്റർ എക്‌സ്‌പീരിയൻസ് എന്നാൽ വലിയ കെട്ട് കാഴ്‌ചകളാണെന്ന് സിനിമാകാരും പ്രേക്ഷകരും അവകാശപെടുന്ന കാലത്താണ് ഇതിലൊന്നും ഭാഗമാകാതെ ഗിരീഷ് എ ഡി മൂന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നത്. മാറിയ കാലത്തിന്റെ മനുഷ്യന്റെ ഭാഷയ്‌ക്കും കാഴ്‌ചയ്‌ക്കും ഒപ്പം നൊസ്റ്റാൾജിക് ഘടകങ്ങളെയും കൂടി ഉൾച്ചേർത്താണ് ഗിരീഷ് സിനിമ സൃഷ്ടിക്കുന്നത്. യൂട്യൂബ്, ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങൾ വ്യാപകമായതോടെ ഉള്ളടക്ക ഉൽപ്പാദനത്തിന് വഴികൾ കൂടി. ട്രോൾ, മീമം, ചെറു വീഡിയോകൾ, റീൽസ് തുടങ്ങി വിവിധ വഴികളിലൂടെ തമാശകൾ സൃഷ്ടിച്ച് ആളുകൾ വൈറലാകാൻ തുടങ്ങി. സിനിമയ്‌ക്ക് സമാനമായ ഹിറ്റ് സ്‌റ്റാറ്റസ് ഇവരിലേക്കും എത്തി. ഈ ഘട്ടത്തിൽ പുതുമയുള്ള തമാശകൾക്കേ നിലനിൽപ്പ് ഉണ്ടാകു എന്ന ധാരണയിൽ പഴയതലമുറ സിനിമാക്കാർ അധികവും പിൻവാങ്ങി. പിടിച്ച് നിൽക്കാൻ ശ്രമിച്ചവരിൽ അധികവും പഴയ ഫോർമുലയിൽ തന്നെ ചുറ്റിതിരിഞ്ഞ് പരാജയപ്പെട്ടു. പൊളിറ്റിക്കൽ കറക്ട്‌നെസ് നോക്കിയാൽ സിനിമയെടുക്കാൻ പറ്റില്ലെന്ന വാദമുയർത്തി പലവഴിയിൽ പരാജയത്തെ ന്യായികരിച്ചു.
തമാശ സിനിമയെന്നാല്‍ ദ്വയാര്‍ഥവും സ്ത്രീ വിരുദ്ധതയും അതിനൊപ്പമുള്ളതാണെന്ന് അവകാശപ്പെടുന്ന സിനിമക്കാരും, അതിന് കൈയ്യടിക്കുന്ന കാഴ്ച സമൂഹവും നിറഞ്ഞു നില്‍ക്കുന്ന ഇടത്തിലേക്കാണ് തണ്ണീർ മത്തൻ ദിനങ്ങളുമായി ഗിരീഷ് എ ഡി എന്ന സംവിധായകൻ എത്തിയത്.
ഈ കാലഘട്ടത്തിലാണ് ഒടിടി കൂടുതൽ ജനകീയമാകുന്നത്. ഇനി മാസ് സിനിമകൾക്ക് മാത്രമേ തിയറ്ററുകളിൽ ആളെത്തുവെന്ന് വലിയ വിഭാഗം വിധി എഴുതി. അതിനു തെളിവായി ഇതര ഭാഷാ സിനിമകൾ കേരളത്തിൽ വന്ന് പണം വാരുന്നത് ഇവർ ചൂണ്ടികാട്ടി. എന്നാൽ മലയാളത്തിൽ ഉണ്ടായ അത്തരം ശ്രമങ്ങൾക്ക് വലിയ രീതിയിൽ പ്രേക്ഷകരെ തൃപ്‌തരാക്കാനും കഴിഞ്ഞില്ല. അതേസമയം ടിക്കറ്റ് എടുത്ത് തിയറ്ററിലെത്തുന്ന തങ്ങളെ പരിഹസിക്കാത്ത സിനിമകൾ വിജയിക്കുമെന്ന് പ്രേക്ഷകർ സിനിമാക്കാരോട് പറഞ്ഞ് കൊണ്ടേയിരുന്നു. എന്നാൽ, അതിന് സിനിമാ വ്യവസായം ചെവി കൊടുത്തില്ല. ഈ ഘട്ടത്തിലാണ് തന്റെ സേഫ് സോണിൽ നിന്നു ഒരേ സ്വഭാവത്തിലുള്ള നാല് സിനിമകൾ ഒരുക്കി ഗിരീഷ് എ ഡി ഹിറ്റടിക്കുന്നത്. തന്റെ കഥാപാത്ര സ്വഭാവം, സിനിമ രീതി എന്നിവയിലൂടെ നിശബ്ദമായി ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സ് തീർക്കുന്നുണ്ട് ഗിരീഷ്. പ്രേക്ഷകന്റെ ഇഷ്ട– അനിഷ്ടങ്ങൾ അറിയുന്ന ഈ സിനിമാ തുടർച്ചയിൽ ഏറ്റവും പുതിയതാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ഗിരീഷിന്റെ ഷോര്‍ട് ഫിലിമായ വിശുദ്ധ അംബ്രോസിന്റെ ആഖ്യാനത്തിന്റെ തുടർച്ചാണ് ഒരു തരത്തിൽ ഇൗ സിനിമകളെല്ലാം. പ്രണയവും സൗഹൃദവും നിറഞ്ഞ ഗിരീഷിന്റെ സിനിമാലോകത്തിലെ നാലാം ചിത്രമെന്ന് ബെത്‌ലഹേമിനെ പറയാം. ആദ്യ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങളിൽ പുലര്‍ത്തിയ ആ ആഖ്യാന മികവിന്റെ കുറച്ചുകൂടി മികവാര്‍ന്ന കാഴ്ചയാണ് ഒരോ സിനിമയിലേക്കും കടക്കുമ്പോഴും ഗിരീഷ് സാധ്യമാക്കുന്നത്. ആ കഥാഗതിയിലേക്ക് വളരെ കൃത്യമായി, അതിനു യോജ്യരാകുന്ന അഭിനേതാക്കളെ പ്ലേസ് ചെയ്യുകയും ചെയ്യും. അതിനൊപ്പം ദൃശ്യ– ശബ്ദ സാധ്യതകളെ അതിപ്രസരമില്ലാതെ ഉപയോഗിക്കുന്നുമുണ്ട്. ബെത്‌ഹലേമിൽ കടന്ന് വരുന്ന സ്‌പൂഫ് രംഗങ്ങളും കൗണ്ടർ തമാശകളുമെല്ലാം അത്രമേൽ ഹൃദമാകുന്നത് ഇൗ കൃത്യമായ ഉൾചേർക്കലില്ലാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങൾ മനസ്സില്‍ സൂക്ഷിക്കുന്ന സ്‌കൂള്‍ ജീവിത നൊസ്റ്റാള്‍ജിയയുടെ വീണ്ടെടുപ്പായിരുന്നു. ജെയ്‌സന്റെ മൂന്നു ദു:ഖങ്ങളും കീര്‍ത്തിയോടുള്ള പ്രണയമുമെല്ലാം സിനിമാ പ്രേമികള്‍ കൈയ്യടിച്ച് സ്വീകരിച്ചു. അതിന്റെ തന്നെ തുടര്‍ച്ചയായിരുന്നു എന്‍ജിനീയറിങ് കോളേജും ഗേള്‍സ് ഹോസ്റ്റലും ധാബാ ഗേൾസുമൊക്കയായി ശരണ്യയുടെ ജീവിതം പറഞ്ഞ സൂപ്പര്‍ ശരണ്യ. ഇതിൽ നിന്നുള്ള തുടർച്ചയായി കോളേജാനന്തര കാലം പറയാനുള്ള പ്രേമലു എത്തി. അത് കടന്ന് പ്രായ വ്യത്യാസമുള്ള രണ്ടു പേരുടെ പ്രണയമായി ബെത്‌ലഹേം കുടുംബ യൂണിറ്റ് വളർന്നു. നിവിൻ പോളിയുടെ ജസ്റ്റിനും മമിതയുടെ ആഷ്‌ലിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ കാന്പെങ്കിലും അതിനൊപ്പം കടന്ന് വരുന്നവരുടെ കൂടി സിനിമയാകുന്നുണ്ട് ബെത്‌ലഹേം. ക്ലീഷേയും പൈങ്കിളിയുമായ പ്രണയത്തെ, പലയാവർത്തി പറഞ്ഞു പഴകിയ അതേ രീതിയിൽ വീണ്ടും അവതരിപ്പിക്കുക. എന്നാൽ അതിലൊരു പുതുമ സൃഷ്‌ടിക്കുക. അസാധ്യമാണെന്ന് തോന്നുമെങ്കിലും അതിൽ താനൊരു മാസ്റ്ററാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഗിരീഷ് എ ഡി എന്ന സംവിധായകൻ.

വളരെ നേർത്ത കഥാസന്ദർഭത്തെ രസകരമായി അവതരിപ്പിക്കുന്ന തന്റെ സിനിമകളുടെ പിന്തുടർന്ന വാർപ്പ് മാതൃകയെ തന്നെയാണ് ബെത്‌ഹേമിലുമുള്ളത്. ഒറ്റവരി കഥയെ ഒരു പ്രേക്ഷക ഇഷ്ടം കൃത്യമായി വായിച്ചെടുക്കുന്ന രീതിയിൽ സന്ദർഭങ്ങളെ തമാശയും കൗണ്ടർ ഡയലോഗും ഒക്കെ കോർത്ത് വച്ച് പുതിയ കാലത്തിനും പഴയ പ്രേക്ഷകരുമെല്ലാം പ്രായഭേദമന്യ സന്തോഷ കാഴ്‌ചയൊരുക്കുകയാണ് പടം. വളരെ ജൈവികമായി സൃഷ്ടിച്ചെടുക്കുന്ന നിമിഷങ്ങളും അതില്‍ സാന്ദര്‍ഭികമായി എത്തിച്ചേരുന്ന തമാശകളും അതിനെയെല്ലാം കൃത്യമായി ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ അവതരിപ്പിക്കുന്ന പെര്‍ഫെക്ട് കാഴ്ചയുണ്ട്. നമ്മുടെ അനുഭവ പരിസരത്തോട് ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു സാധാരണ പ്രണയ കഥ. പ്രായ വ്യത്യാസം മാത്രമാണ് അതിലെ പുതുമ. എന്നാല്‍ കഥാപാത്ര സൃഷ്ടിയിലും തുടര്‍ന്നുള്ള അവരുടെ ക്യാരക്ടര്‍ ആര്‍ക്കിന്റെ നിര്‍മിതിയിലും വച്ച് പുലര്‍ത്തുന്ന സൂക്ഷ്മതയും അതിനകത്ത് നിന്ന് കൊണ്ട് സൃഷ്ടിക്കാൻ കഴിയുന്ന വൈവിധ്യവുമാണ് ബെത്‌ലഹേമിനെ ഈ ജോണറിലെ ഹിറ്റ് സിനിമയാക്കുന്നത്. ജൈവീകമായ സാധാരണത്വം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കഥാപാത്രങ്ങളെ ഉപയോഗിച്ച് സന്ദർഭങ്ങളിൽ നേർത്ത രീതിയിൽ, എന്നാൽ കാഴ്‌ചയിൽ സൃഷ്ടിച്ചെടുക്കുന്ന ഒരു ദൃശ്യഭാഷയുണ്ട്. അതിലേക്ക് ദൃശ്യ– ശബ്ദ സാധ്യതയും കൃത്യമായി വിന്യസിച്ചിട്ടുണ്ട്.
പ്രേക്ഷകനെ ചിരിച്ച് സന്തോഷിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുന്നിടതാണ് ഗിരീഷ് ഒരേ ട്രാക്കിൽ നാല് പടമൊരുക്കി തന്റെ ക്രാഫ്‌റ്റ്‌മാൻഷിപ്പ് തെളിയിക്കുന്നത്. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ട്രോളുകൾ അരങ്ങ് വാഴുമ്പോൾ തമാശയിൽ പുതുമ പാടാെണെന്ന് സിനിമാക്കാർ തന്നെ പറയുന്ന കാലമാണ്. ഇൻസ്റ്റാഗ്രാമാനന്തര ജെൻ സി ലോകത്ത്, ആ കാലത്തിന്റെ ഭാഷയാകാതെ തന്നെയാണ് തമാശ ഭാഷയെ കൂട്ട്‌പിടിച്ച് കൊണ്ട് തന്നെ പുതുമയുള്ള ചലച്ചിത്രലോകമുണ്ടാക്കുന്നത്. റോം കോം സിനിമകളൊക്കെ ഒടിടിയിൽ കാണാമെന്ന് പറയുന്ന പ്രേക്ഷകരെ തിയറ്ററിലേക്ക് വിളിച്ച് കൊണ്ട് പോയി ഹൗസ്‌ഫുൾ ബോർഡുകൾ നിറക്കുന്ന സിനിമാനുഭവം സൃഷ്ടിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ ഗിരീഷിന്റെ കൈയടക്കത്തിനും സിനിമാ ഡിസൈനിനും കൈയ്യടിച്ചേ മതിയാകു. സിനിമയുടെ എഴുത്തിൽ ഗിരീഷിനൊപ്പമുള്ളത് കിരൺ ജോസിയാണ്. ഇരുവരും ചേർന്ന് എഴുതിയതിന്റേതായ മേന്മയും സിനിമയ്‌ക്കുണ്ട്. തമാശ വർക്കാക്കുക എന്നത് റിസ്‌കാണ്. പ്രേക്ഷകർക്ക് ഇഷ്ടമായില്ലെങ്കിൽ പൂർണമായും തള്ളിക്കളയും. എന്നാൽ ആദ്യാവസാനം തമാശയുടെ മീറ്റർ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.
ഒരു രംഗം പോലും പ്രേക്ഷകരിൽ എത്താതെ പോകാത്ത രീതിയിലുള്ള എഴുത്തിന്റെ മിടുക്കുണ്ട് സിനിമയ്‌ക്ക്. തമാശയ്‌ക്കായി രംഗങ്ങൾ സൃഷ്ടിക്കാതെ വരുന്ന രംഗങ്ങളിൽ തമാശ സൃഷ്ടിച്ചെടുക്കുകയാണ് ബെത്‌ലഹേം. കൗണ്ടർ ഡയലോഗുകളുടെ കൂടി പിൻബലത്തിൽ ആദ്യാവസാനം ഒരേ വേവ് ലെങ്ത്തിൽ പ്രേക്ഷകനെ ചേർത്ത് പിടിക്കുന്നുണ്ട് സിനിമ. ഓരോ രംഗങ്ങളും പ്രേക്ഷകരിൽ എത്താതെ പോകാത്ത രീതിയിലുള്ള എഴുത്തിന്റെ മിടുക്കുണ്ട് സിനിമയ്‌ക്ക്. തമാശയ്‌ക്കായി രംഗങ്ങൾ സൃഷ്ടിക്കാതെ വരുന്ന രംഗങ്ങളിൽ തമാശ സൃഷ്ടിച്ചെടുക്കുകയാണ് ബെത്‌ലഹേം. കൗണ്ടർ ഡയലോഗുകളുടെ കൂടി പിൻബലത്തിൽ ആദ്യാവസാനം ഒരേ വേവ് ലെങ്ത്തിൽ പ്രേക്ഷകനെ ചേർത്ത് പിടിക്കുന്നുണ്ട് സിനിമ. ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ ആദ്യ രംഗത്തിൽ വെക്കുന്ന ഗ്രാഫ് മുന്നോട്ട് പോകും തോറും ഉയർത്തുന്നത് എഴുത്തിലെ മുറുക്കവും സിനിമാ ഡിസൈനിലെ കൈയ്യടക്കവുമാണ്. ഈ മികവിനെ പെർഫോമെൻസ് കൊണ്ട് എല്ലാ അഭിനേതാക്കളും ഉയർത്തുന്നുമുണ്ട്. ഇതിനൊപ്പമാണ് ആദ്യ കാഴ്‌ചയിൽ ചിരിപ്പിക്കുകയും തുടർ ആലോചനകളിൽ റെഫറൻസുകളായി തിരിച്ചറിയുന്ന ഒരുപാട് രംഗങ്ങളുണ്ട്. ഒരു മിനിറ്റ് പോലും മുഷിപ്പിക്കാതെ ആദ്യ രംഗത്തിൽ വെക്കുന്ന ഗ്രാഫ് മുന്നോട്ട് പോകും തോറും ഉയർത്തുന്നത് എഴുത്തിലെ മുറുക്കവും സിനിമാ ഡിസൈനിലെ കൈയ്യടക്കവുമാണ്. ഈ മികവിനെ പെർഫോമെൻസ് കൊണ്ട് എല്ലാ അഭിനേതാക്കളും ഉയർത്തുന്നുമുണ്ട്.

മമിത ബൈജു മലയാളത്തിലെ പുതു തലമുറയിൽ ഏറ്റവും മികച്ച രീതിയിൽ സിനിമാ ജീവിതം സാധ്യമാക്കിയ നടിയാണ്. കൃത്യമായ കഥാപാത്ര തെരഞ്ഞെടുപ്പുകളും കഥാപാത്ര അവതരണത്തിലെ സട്ടിലായ മാറ്റവുമെല്ലാം ഇനിയുമേറെ പ്രതീക്ഷകൾ നൽകുന്നുണ്ട്. പടം കണ്ടശേഷം ആഷ്‌ലിയായി ഇനിയൊരാളെ ആലോചിച്ചാൽ അത് ശരിയാകില്ലെന്ന് നമ്മളെ കൊണ്ട് തന്നെ തിരിച്ച് പറയിപ്പിക്കുന്ന മികവുണ്ട് മമിതയിൽ. സൂപ്പർ ശരണ്യയിൽ കണ്ട തന്റേടിയായ സോന തോമസിനോടും പ്രേമലുവിലെ റീനുവിനോടുമെല്ലാം സമാനത തോന്നിപ്പിക്കാതെ ആഷ്‌ലിയെ മമിത അവതരിപ്പിച്ചത്. പ്രായവ്യത്യാസമുള്ളയാളോട് പ്രണയം തോന്നുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥയെ തികഞ്ഞ പക്വതയോടെ മമിത അവതരിപ്പിച്ചത്. പ്രണയത്തിലാകുന്നതിന് മുൻപും അതിനുശേഷവുമുള്ള ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിലും ഭാവങ്ങളിലുമുള്ള മാറ്റങ്ങൾ വളരെ സ്വാഭാവികമായി മമിത സ്ക്രീനിൽ എത്തിച്ചു. മമിത ബൈജു വളരെ എളുപ്പത്തിൽ ആഷ്‌ലിയായി മാറുന്നുണ്ട്. പ്രകടനത്തിലെ അനായാസത പ്രേക്ഷകനോട് കഥാപാത്രത്തെ ചേർത്ത് വയ്ക്കുന്നുമുണ്ട്. സ്‌ക്രീനിലെത്തുമ്പോൾ മമിത തന്റെ സിഗ്‌നേച്ചർ പെർഫോമെൻസ് കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന സ്വീകാര്യതയുണ്ട്. അത് ഇവിടെയും തുടരുകയാണ്. നോട്ടത്തിലും നില്‍പ്പിലും എതിര്‍പ്പുകളിലുമെല്ലാം നിറഞ്ഞു നില്‍കുന്ന മമിത ടച്ചുള്ള പ്രകടനം. ഒറ്റ വിളിയും നോട്ടത്തിലൂടെയെല്ലാം രംഗത്തെ തന്റെ മികവിലേക്ക് കൊണ്ട് വരുന്ന മാനറിസമുണ്ട്. അതുപോലെ ഹ്യൂമർ സീനുകളും മമിതയുടെ പ്രകടനം മികച്ചതാണ്.

നിവിൻ– മമിത രംഗങ്ങളിലെ സ്ക്രീൻ പ്രസൻസും എടുത്ത് പറയേണ്ടതാണ്. നിവിൻ പോളിയുടെ സേഫ് സോണിൽ അയാളെ വെല്ലാൻ മറ്റൊരാളില്ല എന്ന യാഥാർഥ്യത്തിന് കൂടുതൽ ബലമാകുന്നുണ്ട് ജസ്റ്റിൻ. അഭിനയം അത്രമേൽ എളുപ്പമാണോയെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ആയാസത ആ കഥാപാത്രത്തിനുണ്ട്. അയാളുടെ ഭൂതകാലം, ജീവിതം, അതിന്റെ രീതികൾ എന്നിങ്ങനെ തനിച്ചു നിൽക്കുന്ന ആളിൽ നിന്ന് ഒരു ബന്ധത്തിലേക്കുള്ള മാറ്റം കഥാഗതിക്കൊപ്പം തന്റെ പ്രകടനത്തിലും ഉണ്ടാകുന്നുണ്ട്. പ്രേക്ഷകർ ആഗ്രഹിച്ച ‘വിന്റേജ് നിവിൻ പോളി’യെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലുടനീളം നിവിൻ പോളിയുടെ സ്വാഭാവികമായ തമാശകളും കോമഡി ടൈമിങും ഗംഭീരമായിരുന്നു. വലിയ ആയാസമില്ലാതെ തമാശകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ചിത്രത്തിൽ കാണാനാകുന്നുണ്ട്. തന്നേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ജസ്റ്റിൻ എന്ന കഥാപാത്രത്തെ ഒട്ടും കൃത്രിമത്വം തോന്നാത്ത രീതിയിൽ കൈകാര്യം ചെയ്‌തു. താരപ്പഭാരത്തിലേക്കോ മാസ് ഡയലോഗുകളിലോക്കൊ പോകാതെ ഒരു സാധാരണക്കാരനായ നാട്ടിൻപുറത്തുകാരനായി നിവിൻ വളരെ എളുപ്പത്തിൽ മാറി.
ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന സംഗീത് മലയാളത്തിൽ മുഴുനീള വേഷങ്ങൾ അർഹിക്കുന്നുണ്ടെന്ന് പ്രഖ്യാപമായിരുന്നു പ്രേമലുവിലെ അമൽ ഡേവിസ്. സംഗീതിന്റെ വളർച്ചയ്‌ക്കൊപ്പമെത്തുന്നുണ്ട് ജോയൽ എന്ന ജസ്റ്റിന്റെ സഹോദര കഥാപാത്രം. നിവിൻ– മമിത കൂട്ടുക്കെട്ടിനൊപ്പം സംഗീത്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, മൊറേലി കസിൻസായി എത്തുന്നു ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ, ശ്രീരഞ്ജിനി എന്നിവരുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിങും സിനിമയ്‌ക്ക് വേഗവും താളവുമാകുന്നുണ്ട്. വിഷ്‌ണു വിജയയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്.
തിയറ്ററിലേക്ക് ആളുകളെത്തുന്നില്ല എന്ന സിനിമ വ്യവസായത്തിന്റെ പരിഭവങ്ങളോട് നല്ല സിനിമകൾ ഉണ്ടായാൽ തിയറ്ററിലേക്ക് ആളൊഴുക്കുമെന്ന പ്രേക്ഷകന്റെ മറുസാക്ഷ്യമാണ് ബത്‌ലഹേം കുടുംബ യൂണിറ്റിന് ലഭിച്ച സ്വീകാര്യത. വലിയ താരനിരയും ബജറ്റും കെട്ടുകാഴ്ചയുമാണ് സിനിമയെന്ന് പറയുന്നവരോട് ആഖ്യാനത്തിന്റെ മികവും അഭിനേതാക്കളുടെ കിടിലൻ പ്രകടനം കൊണ്ട് സിനിമാ കാഴ്‌ചയെ ആഘോഷമാക്കി കൈയ്യടിപ്പിക്കുന്നുണ്ട് ബെത്‌ലഹേം. വിശുദ്ധ ആംബ്രോസേ മുതൽ ബത്‌ലഹേം വരെയുള്ള ഗിരീഡ് എ ഡിയുടെ സിനിമകളുടെ ഏറ്റവും വലിയ മികവ് പുതുമയാണ്. കഥയും പശ്ചാത്തലവും ഒക്കെ പരിചിതമായി നിൽക്കുമ്പോഴും കഥാപാത്രങ്ങളുടെ സ്വഭാവികയിൽ ഊന്നിയുള്ള കഥപറച്ചിലും അതിനെ എഴുത്തിന്റെ മികവിൽ സൃഷ്ടിച്ചെടുക്കുന്ന മുറുകവും നൽകുന്ന ആസ്വാദന അനുഭൂതിയുണ്ട്. അത് ആദ്യ ഷോർട്ട് ഫിലിമിൽ കൊച്ചു പിള്ളേരിൽ തുടങ്ങി ബെത്‌ലഹേമിലും തുടരുന്നുണ്ട്. അതിസ്വഭാവികമാണെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളിൽ കൊണ്ട് വരുന്ന വളരെ നേർത്ത നിമിഷങ്ങളുണ്ട്. ഒന്ന് ആലോചിച്ചാൽ നമ്മളാണെങ്കിലും അങ്ങനെ തന്നെ ചെയ്യുമെന്ന് തോന്നിപ്പിക്കുന്ന ജൈവികത. സംഭാഷങ്ങളിൽ, രംഗങ്ങളിൽ കടന്ന് വരുന്ന കൗണ്ടർ റിയാക്ഷനുകൾ ഈ സിനിമകളുടെ പ്രത്യേകതയാണ്. രംഗങ്ങളിൽ പെട്ടെന്ന് ഉണ്ടാകുന്ന കൗണ്ടർ ആക്ഷൻസ്,- നിമിഷങ്ങളിൽ മിനിമാറുന്നവയാണെങ്കിലും പ്രേക്ഷകനിൽ സൃഷ്ടിക്കുന്ന ഇംപാക്ട് എത്ര വലുതാണ്. അതിമാനുഷിക നായക സങ്കൽപങ്ങളിൽ അഭിരമിച്ചിരുന്നവരിലേക്കാണ് സാധാരണകാരനായ ‘ഇവൻ ഏതടാ’ എന്ന് ആളുകൾ പറയുന്ന കേന്ദ്രകഥാപാത്രങ്ങളെ ഗിരീഷ് സൃഷ്ടിച്ചത്. തണ്ണീർ മത്തനിലെ ജെയ്‌സണും, സൂപ്പർ ശരണ്യയിലെ ശരണ്യയും ദീപുവും പ്രേമലുവിലെ സച്ചിനും, ബെത്‌ലഹേമിലെ ജസ്റ്റിനും ആഷ്‌ലിയുമെല്ലാം ഇതിന്റെ സാക്ഷ്യമാണ്.




