
സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത് ഒരു നാടകവും അതിലെ വേഷവുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനവേദിയിൽ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിന്റെ ഒരു ഭാഗം. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റർ നിരവധി വേദികളിൽ അവതരിപ്പിച്ച മിസ ഇതുവരെ നേരിടാത്ത സദാചാര ആക്രമണമാണ് നേരിടുന്നത്. കഴിഞ്ഞ 8 വേദികളിലും നേരിടാത്ത ആക്രമണം മിസക്ക് ഇപ്പോൾ നേരിടേണ്ടിവരുന്നത് അത് പറഞ്ഞു വയ്ക്കുന്ന രാഷ്ട്രീയം ഒന്നു കൊണ്ടും ആ രാഷ്ട്രീയം കൃത്യമായ ഇടങ്ങളില്‍ എത്തിയെന്നത് കൊണ്ടും മാത്രമാണ്. അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ് .നാടകത്തിലൂടെ കൃത്യമായ പറയുന്ന ഈ രാഷ്ട്രീയം ആർക്കാണൊ കൊള്ളേണ്ടത് അവര്‍ക്ക് കൊണ്ടു. എന്താണ് ആ രാഷ്ട്രീയം ? എന്താണ് സദാചാര വാദികളെ അസ്വസ്ഥമാക്കുന്ന ആ ചരിത്രം ?

കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട പീഡനം നേരിട്ട് മരണപ്പെട്ട സ്നേഹലതയെന്ന സ്ത്രീയുടെ കഥയാണ് അല്ലെങ്കിൽ ജീവിതമാണ് മിസ. കരിമ്പിന്‍ തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന് ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്. സ്നേഹലത ജയിലിൽ ഒരു ഡയറി സൂക്ഷിച്ചിരുന്നു.1977ൽ കർണാടക ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി ‘പ്രിസം ഡയറി’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഈ ഡയറിയിൽ സ്നേഹലത റെഡി ഇങ്ങനെ എഴുതി “ഒരു സ്ത്രീ ജയിലിനകത്തേക്ക് കടന്നാലുടൻ അവർ എല്ലാവരുടെയും മുന്നിൽ നഗ്നയാക്കപ്പെടുന്നു. പീഡനങ്ങൾ തുടരുന്നു. ഒരു മനുഷ്യ ശരീരം ഇത്രമാത്രം ഹീനമായി അപമാനിക്കപ്പെടുന്നത് എങ്ങനെയാണ്. ഈ മനുഷ്യത്വരഹിതമായ രീതികൾക്ക് ആരാണ് ഉത്തരവാദി?” മറ്റ് വനിതാ തടവുകാരുടെ അവകാശങ്ങൾക്കായി സ്നേഹ ലത ജയിലിലും പോരാടി. സഹതടവുകാർക്ക് നേരെ നടന്നിരുന്ന അതിക്രമങ്ങൾക്കെതിരെ നിരാഹാര സമരം നടത്തി.എന്നാൽ, ഏകാന്ത തടവും ജയിലിലെ മോശം സാഹചര്യങ്ങളും സ്നേഹലതയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു എട്ടുമാസം നീണ്ടുനിന്ന കൊടിയ പീഡനങ്ങൾക്ക് ശേഷം 1977 ജനുവരി 15ന് അവർക്ക് പരോൾ അനുവദിക്കപ്പെട്ടു. പരോളിൽ പുറത്തിറങ്ങി അഞ്ചാം ദിവസം, 1977 ജനുവരി 20ന് സ്നേഹലത ഈ ലോകത്തോട് വിടപറഞ്ഞു. അവർക്കുമേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ഒന്നും തെളിയിക്കപ്പെട്ടില്ല.
ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന വ്യക്തമായ സന്ദേശമാണ് സ്‌നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന ‘മിസ’ മുന്നോട്ട് വെയ്ക്കുന്നത്. കലയെ വക്രീകരിച്ച് രാഷ്ട്രീയ ആയുധമാക്കാൻ ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുമ്പോൾ അതിനെതിരായ പോരാട്ടം തുടർന്നെ മതിയാകൂ. ഇപ്പോൾ നാം നിശബ്ദരായാൽ നാളെ നാം ഓരോരുത്തരും പ്രതിനിധീകരിക്കുന്ന സാമൂഹ്യതലങ്ങളിലൊക്കെ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ നമ്മെ കാർന്നുതിന്നും.




