
ജീവിച്ചിരിക്കെ നമ്മൾ കണ്ട മനോഹരമായ ചരിത്രമായിരുന്നു ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം. നിരായുധരായിരുന്നെങ്കിലും ചിന്തകളും ഇച്ഛാശക്തിയും കൊണ്ട് ശക്തരായ ഒരു പുതിയ തലമുറ എങ്ങനെയാണ് ജനാധിപത്യത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതെന്നതിന്റെ ഉദാഹരണമായിരുന്നു ആ പ്രക്ഷോഭം. ജനങ്ങൾക്ക് പ്രതീക്ഷ നൽകിയ ആ പ്രതിഷേധത്തെ ഭിന്നിപ്പിക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച അതേ രീതിയിലുള്ള തന്ത്രങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി-ആർഎസ്എസ് ശക്തികൾ സ്വീകരിച്ചതെന്ന് വിമർശിക്കേണ്ടി വരും. വിദ്യാർത്ഥികൾക്കിടയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളിൽ സംവരണം അനീതിയാണെന്ന വാദവും ശക്തമായി ഉയർത്തപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച പോലെയുള്ള അനീതിയാണ് സംവരണമെന്നും പലവട്ടം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു.
ജാതിവാലുകൾ പേരിനൊപ്പം കൊണ്ടുനടക്കുന്നത് അഭിമാനമാണെന്ന് സ്വയം കരുതുന്നവർ സാമൂഹികമാധ്യമങ്ങളിൽ ആഞ്ഞടിച്ചു. സംവരണം വഴി വിദ്യാഭ്യാസം നേടുന്നവരെ കഴിവില്ലാത്തവരെന്ന് വിളിക്കണമെന്നും സമൂഹത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും വാദിച്ച് ചിലർ അർഥശൂന്യമായ വാദങ്ങൾ ഉയർത്തി. ഇത്തരക്കാർ സംവരണം എന്താണെന്ന് മനസ്സിലാക്കാൻ ഇതേ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാമെന്ന സത്യം ഇതിനിടയിൽ മറന്നുപോയി.സ്വാതന്ത്ര്യത്തിന് മുമ്പ് മാത്രം നിലനിന്നിരുന്ന ഒന്നാണ് ജാതീയ വേർതിരിവുകളെന്ന് ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തിരുന്നുകൊണ്ട് പലരും പറയുമ്പോഴും, ഇന്നും അടിച്ചമർത്തപ്പെടുന്ന മനുഷ്യരെ അവർ മനഃപൂർവം മറക്കുകയാണ്.
സംവരണം ദാരിദ്ര്യനിർമാർജനമാണോ? അല്ല.
ചരിത്രപരമായി സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കം നിർത്തപ്പെട്ട വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ സംവിധാനങ്ങളിലൊന്നാണ് സംവരണം. ഇത് വെറും സാമ്പത്തിക സഹായമോ ദാരിദ്ര്യനിർമാർജന പദ്ധതിയോ അല്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പുരാതന ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥ എത്രത്തോളം അസമമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഗൗതമ ധർമ്മസൂത്രത്തിലെ 12.4-ാം ഭാഗം തന്നെ ഉദാഹരണമാണ്. ശൂദ്രൻ മനഃപൂർവം വേദം കേട്ടാൽ അവന്റെ ചെവിയിൽ ഉരുക്കിയ ഈയമോ ലോഹമോ ഒഴിക്കണമെന്ന തരത്തിലുള്ള ശിക്ഷയാണ് അതിൽ പരാമർശിക്കുന്നത്. വേദം ഉച്ചരിച്ചാൽ നാവ് മുറിക്കണമെന്നതുപോലുള്ള ശിക്ഷകളും തുടർന്നുള്ള ഭാഗങ്ങളിൽ പരാമർശിച്ചിരുന്നതായി നമുക്ക് കാണാം.
അത്തരത്തിലുള്ള സാമൂഹികവും വിദ്യാഭ്യാസപരവുമായ വിലക്കുകളിൽ നിന്ന് നൂറ്റാണ്ടുകളോളം പിന്നാക്കം നിർത്തപ്പെട്ട വിഭാഗങ്ങൾക്ക് മുന്നോട്ട് വരാനുള്ള അവസരം സൃഷ്ടിക്കുക എന്നത് സംവരണത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനെ വെറും “സൗജന്യമായി സീറ്റ് നൽകൽ” എന്നാക്കി ചുരുക്കുന്നത് ചരിത്രത്തെ തന്നെ ചുരുക്കിക്കാണിക്കലാണ്.“മൂന്ന് തലമുറകളായി പിന്നാക്കവിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിച്ചില്ലേ? ഇനി അതെങ്കിലും നിർത്തിക്കൂടെ? കഴിവുള്ളവരുടെ അവസരം തട്ടിപ്പറിക്കലാണ് സംവരണം.”ഇതാണ് മറ്റൊരു പതിവ് വാദം.എന്നാൽ, സംവരണം കഴിവുള്ളവരുടെ സീറ്റ് തട്ടിപ്പറിക്കലല്ല. എല്ലാവരും ഒരേ സാമൂഹിക-വിദ്യാഭ്യാസ സാഹചര്യത്തിൽ നിന്നല്ല മത്സരിക്കുന്നത് എന്ന യാഥാർഥ്യം പരിഗണിക്കുന്ന ഒരു പ്രാതിനിധ്യ സംവിധാനമാണത്. മെറിറ്റ് എന്നത് പരീക്ഷയിലെ മാർക്ക് മാത്രം അല്ല. ഒരാൾക്ക് ലഭിച്ച വിദ്യാഭ്യാസം, പഠനസൗകര്യങ്ങൾ, സാമൂഹിക സാഹചര്യം, അവസരങ്ങൾ എന്നിവയെല്ലാം അയാളുടെ പ്രകടനത്തെ സ്വാധീനിക്കുന്നു.

ഒരു ഓട്ടമത്സരത്തിൽ എല്ലാവരോടും ഒരുപോലെ ഓടാൻ പറയുന്നത് മാത്രം തുല്യ അവസരം സൃഷ്ടിക്കുന്നില്ല. ചിലരെ നൂറ്റാണ്ടുകളോളം പിന്നിൽ നിർത്തിയ ശേഷം, ഇന്ന് എല്ലാവരെയും ഒരേ വരിയിൽ നിർത്തി “ഇനി ഓടിക്കോളൂ” എന്ന് പറയുന്നത് ചരിത്രപരമായ അസമത്വം ഇല്ലാതാക്കുന്നില്ല. പിന്നാക്കാവസ്ഥയുടെ ആഘാതം കുറച്ച് തുല്യമായി മുന്നേറാനുള്ള അവസരം ഒരുക്കുക എന്നതാണ് സംവരണത്തിന്റെ അടിസ്ഥാന യുക്തി.
അതിനാൽ സംവരണം മെറിറ്റിന് എതിരായ ആശയമല്ല. അവസരങ്ങളിലെ അസമത്വം പരിഹരിച്ച് കൂടുതൽ തുല്യമായ മത്സരസാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ്.കേരളത്തെക്കുറിച്ച് പറയുമ്പോഴും മറ്റൊരു കാര്യം മറക്കാൻ കഴിയില്ല. കേരളം സാമൂഹിക പുരോഗതിയിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും, ജാതിചിന്തകൾ പൂർണമായി ഇല്ലാതായെന്ന് പറയാനുള്ള സാഹചര്യം ഇന്നുമില്ല. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു, ജാതിയുടെ പേരിൽ സഹപ്രവർത്തകന്റെ സ്ഥലംമാറ്റത്തിന് ശേഷം “ശുദ്ധീകരണം” നടത്തിയ സംഭവങ്ങൾ, ജാതി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവാഹപരസ്യങ്ങളും മാട്രിമോണിയൽ സംവിധാനങ്ങളും—ഇവയെല്ലാം ജാതി ഇന്നും സമൂഹത്തിൽ സജീവമായ ഒരു യാഥാർഥ്യമാണെന്ന് ഓർമിപ്പിക്കുന്ന ഉദാഹരണങ്ങളാണ്.

അതുകൊണ്ട് “ജാതി ഇപ്പോൾ ഇല്ല, അതിനാൽ സംവരണം എന്തിന്?” എന്ന ചോദ്യം ചോദിക്കുന്നതിന് മുമ്പ്, ജാതി ശരിക്കും ഇല്ലാതായോ എന്ന ചോദ്യം തന്നെയാണ് നമ്മൾ ആദ്യം ചോദിക്കേണ്ടത്. ഒടുവിൽ നമുക്ക് തിരികെ എത്തേണ്ടത് ആ ഓട്ടമത്സരത്തിന്റെ തുടക്കസ്ഥാനത്തേക്കാണ്. എല്ലാവരെയും ഒരേ വരിയിൽ നിർത്തിയാൽ മാത്രം ഒരു മത്സരം നീതിയുക്തമാവുകയില്ല. ചിലരെ നൂറ്റാണ്ടുകളോളം പിന്നിലാക്കി നിർത്തിയ ചരിത്രം കൂടി നമ്മൾ പരിഗണിക്കണം. ഡൽഹിയിലെ തെരുവുകളിൽ ഒരുമിച്ച് ശബ്ദമുയർത്തിയ വിദ്യാർത്ഥികളോട് നമ്മൾ ചോദിക്കേണ്ടത് ആരുടെ സീറ്റ് ആരാണ് തട്ടിയെടുക്കുന്നതെന്നല്ല, എന്തുകൊണ്ടാണ് ചിലർ ഇന്നും ആ തുടക്കവരിയിൽ എത്താൻ ഇത്രയും ദൂരം ഓടേണ്ടിവരുന്നത് എന്നുള്ളതാണ്. ആ ചോദ്യം ചോദിക്കാൻ കഴിയുന്നിടത്തോളം ആ പ്രക്ഷോഭത്തിന്റെ പ്രതീക്ഷയും ജനാധിപത്യത്തിന്റെ അർത്ഥവും നമ്മളിൽ ജീവിച്ചിരിക്കും.




