
മനുഷ്യരാശിക്കുമേൽ അമേരിക്ക നടത്തിയ ഏറ്റവും ക്രൂരമായ
സാർവ്വദേശീയപാതകങ്ങളുടെ സ്മരണയാണ് ഹിരോഷിമയും നാഗസാക്കിയും.
1945 ആഗസ്ത് 6 ന് ഹിരോഷിമയിലും 9ന് നാഗസാക്കിയിലും അണുബോംബുകൾ
വർഷിച്ച് മൂന്നര ലക്ഷത്തോളം മനുഷ്യരെ ആണവാഗ്നിയിൽ ചൂട്ടുകൊന്നു. കെട്ടിടങ്ങളും കൃഷിയിടങ്ങളും കത്തിയെരിഞ്ഞു നശിച്ചു. ലക്ഷോപലക്ഷം ജപ്പാൻകാർ ജനിതകരോഗങ്ങൾക്ക് ഇരയാക്കപ്പെട്ടു ഇന്നും മരിച്ചു ജീവിക്കുന്നു.
ഇതിനകം തന്നെ മൂന്നരലക്ഷത്തോളംപേർ ഹിബാക്കുഷകളായി കഴിഞ്ഞു!
മനുഷ്യ ചരിത്രത്തിലെ അതിന് മുമ്പ് ഒരിക്കലും നടന്നിട്ടില്ലാത്ത വിധത്തിലുള്ള നാശവും ദുരിതങ്ങളും വാരി വിതറിയ ഈ ഭീകരകൃത്യത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത് എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് സാമ്രാജ്യത്വമെന്നത് എത്ര ക്രൂരവും മനുഷ്യത്വരഹിതവുമായ
വ്യവസ്ഥയാണെന്ന് മനസ്സിലാവുക.
നാസി ജർമ്മനി കീഴടങ്ങിയതിന് ശേഷം അവരുടെ സഖ്യകക്ഷിയായ ജപ്പാൻ്റയും പരാജയം ഉറപ്പാക്കപ്പെട്ടു കഴിഞ്ഞിരുന്നു. ജപ്പാൻ നേതാക്കൾ സ്റ്റാലിനുമായി ചർച്ചകൾ ആരംഭിക്കുകയും കീഴടങ്ങാനും സമാധാനം സ്ഥാപിക്കാനും ശ്രമങ്ങൾ തുടങ്ങിയിരുന്നു. ചർച്ചിലും ജപ്പാൻ്റെ കീഴടങ്ങലിന് പുതിയ വ്യവസ്ഥകളുണ്ടാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിലും താല്പര്യം പ്രകടിപ്പിച്ച ഘട്ടത്തിലാണ് അമേരിക്ക തങ്ങൾ വികസിപ്പിച്ച അണുബോംബ് പരീക്ഷിക്കുക എന്ന സാർവ്വദേശീയപാതകത്തിനും മുതിരുന്നത്.
ഭീകരമായ നാശശേഷിയുള്ള ആറ്റംബോംബിൻ്റെ സൈനികസാധ്യതകളെ ലോകത്തിന് ബോധ്യപ്പെടുത്തി വൻശക്തിയായി മാറാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അമേരിക്ക. തങ്ങളുടെ ലോകാധിപത്യം സ്ഥാപിച്ചെടുക്കാൻ ആണവായുധ ശേഷിയെ ഉയർത്തിക്കാട്ടി ലോകജനതയെയും രാഷ്ട്രങ്ങളെയും
പേടിപ്പിച്ച് നിർത്തുക എന്ന സൈനിക രാഷ്ട്രീയ തന്ത്രമാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലകൾ ഹിരോഷിമയിലും നാഗസാക്കിയിലും സൃഷ്ടിച്ചത്.

രണ്ടാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വത്തിന്റെ അധിനായകസ്ഥാനത്തേക്ക് ഉയർന്ന
അമേരിക്ക സോവ്യറ്റ് യൂണിയനും സോഷ്യലിസത്തിനും ദേശീയ വിമോചന ശക്തികൾക്കും സ്വതന്ത്ര രാഷ്ട്രങ്ങൾക്കുമെതിരെ അഴിച്ചു വിട്ട ശീതയുദ്ധകാലത്തെ
അട്ടിമറികൾ, സൈനികനീക്കങ്ങൾ, സി ഐ എ ഗൂഢാലോചനകൾ, ലാറ്റിനമേരിക്കൻ ഏഷ്യാനാഫ്രിക്കൻ നാടുകളിൽ നടത്തിയ കൂട്ടക്കൊലകൾ, പശ്ചിമേഷ്യക്ക് നേരെ തുടരുന്ന യുദ്ധങ്ങൾ.




