
മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം. കരിമ്പിനൊപ്പം മനുഷ്യന്റെ ചോരയും നീരും പിഴിഞ്ഞ് കൊണ്ട് പോയ സാമ്രാജ്യത്വത്തിനെതിരെ ക്യൂബ നയിച്ച സമരങ്ങളുടെ അമര നേതൃത്വം ഫിദൽ കാസ്‌ട്രോയെ ഓർക്കുമ്പോൾ വിസ്മരിക്കാനാവാത്ത ഒരു വിപ്ലവ സൗഹൃദത്തിന്റെ ചരിത്രം കൂടി ബാക്കിയാവുന്നുണ്ട്. വേദനയിലും കണ്ണീരിലും ചിരിയിലും വെടിയുണ്ടയിലും സഹനത്തിലും നേടിയെടുക്കാനുള്ള അന്തിമ സ്വപ്നത്തിലും ഫിദലിനൊപ്പം കൂട്ടിരുന്ന മറ്റൊരു സമര സഖാവ് കൂടിയുണ്ട്. വിപ്ലവത്തിന്റെ നൂറ്റാണ്ട് നീണ്ട ജീവിതം ഓർമ്മവെക്കുമ്പോൾ ചിരിക്കുന്ന ഫിദലിന്റെ ഇടതോരം നിങ്ങൾക്കൊരു മുഖം കൂടി തെളിഞ്ഞു കാണാം. ഏർണസ്റ്റോ ഡി ചെഗുവേര. പന്ത്രണ്ട് വർഷത്തെ കഥകൾ മാത്രമേ ആ ബന്ധം ബാക്കിവെക്കുന്നുള്ളൂവെങ്കിലും വിമോചന പോർമുഖങ്ങളിലെ അണയാത്ത സൗഹൃദത്തിന്റെ അനുഭവചൂട് പകരുന്നുണ്ട്. 1955 മധ്യത്തിൽ അനുജൻ റൗൾ കാസ്ട്രോ വഴിയാണ് ഫിദൽ ചെ ഗുവേരയിലെത്തുന്നത്. ഒരു അർജന്റീനിയൻ ഡോക്ടർ എന്ന പരിചയത്തിനപ്പുറം ആശയവും സ്വപ്ങ്ങളും ഒന്ന് തന്നെയാണെന്ന് വൈകാതെ ഇരുവരും തിരിച്ചറിഞ്ഞു. മണിക്കൂറുകൾ നീണ്ട ആദ്യ സംഭാഷണം ഒടുവിൽ ചെന്നെത്തി നിന്നത് മാർക്‌സിലായിരുന്നു. അതോടെ അത് കാലത്തിന്റെ നിയോഗം കൂടിയായി. 1956 ലെ വിപ്ലവകാലത്ത് ഗ്രാന്മ എന്ന കപ്പലിൽ വിപ്ലവം നയിക്കാൻ ചെന്ന 82 പേരിൽ ഈ സൗഹൃദം അമരത്തുണ്ടായിരുന്നു. അമേരിക്കൻ പാവ ഭരണാധികാരിയായ ബാറ്റിസ്റ്റയെ തകർക്കുമ്പോഴും പുതിയ സർക്കാർ രൂപീകരണത്തിലും ഫിദൽ തന്റെ സ്നേഹിതനെ മറന്നില്ല. വിപ്ലവത്തിന് ശേഷം ചെ ദേശീയ ബാങ്ക് പ്രസിഡന്റ്, വ്യവസായ മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭൂപരിഷ്കരണം, സാക്ഷരതാ പ്രചാരണം എന്നിവയിൽ പങ്കെടുത്തു. ഇരുവരുടെയും ആശയധാരകളുടെ പ്രായോഗികത തീർത്തും വ്യത്യസ്തമായിരുന്നു. ഫിദൽ പ്രായോഗികതയുടെ പുതുസാധ്യതകൾ തേടിയപ്പോൾ ആശയങ്ങളുടെ,അന്താരാഷ്ട്ര വിപ്ലവത്തിന്റെ പിറകിലായിരുന്നു ചെ ഗുവേരയുടെ ചിന്തകൾ. കോംഗോയിലെയും ബൊളീവിയയിലെയും വിപ്ലവങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 1965 ലാണ് ചെഗുവേര യാത്രയാവുന്നത്. വിടവാങ്ങൽ കത്തിലും ഫിദലിനോട് സൂക്ഷിച്ച അന്തിമ സ്നേഹം അനിര്വചനീയമായിരുന്നു .”മറ്റ് ആകാശങ്ങളുടെ കീഴിൽ എന്റെ അന്തിമ നാഴിക വന്നാൽ, എന്റെ അവസാന ചിന്ത ഈ ജനത്തിനും പ്രത്യേകിച്ച് നിനക്കും വേണ്ടിയായിരിക്കും” ചെഗുവേര വിമോചനത്തിന്റെ സ്വപ്നങ്ങൾക്ക് രക്തം നൽകി ബൊളീവിയയിൽ രക്തസാക്ഷിത്വം വരിച്ചു. പിന്നീട് പലപ്പോഴും വിപ്ലവകാരിക്കപ്പുറം തന്റെ സ്നേഹിതന്റെ അണയാത്ത ഓർമകളെ നെഞ്ചേറ്റിയ ഒരു സ്നേഹിതന്റെ വിലാപം എഴുത്തിലും വാക്കിലും ഫിദൽ കാത്തു. സൗഹൃദത്തിന്റെ കാലത്ത് ചെ ഗുവേര ഫിദലിനെ കുറിച്ചെഴുതിയ കവിത ഒരു സ്മരണിക പോലെ ഈ നൂറാം ജന്മദിനത്തിലും ഓർക്കപ്പെടുന്നു.
ആദ്യത്തെ വെടി പൊട്ടുമ്പോൾ കാട് മുഴുവൻ
പുതുവിസ്മയമായി ഞെട്ടി ഉണരും
വിശുദ്ധമായ സൗഹൃദവുമായി
അപ്പോൾ ഞങ്ങൾ നിന്നോടൊത്തുണ്ടാക്കും
നിന്റെ ശബ്ദം നാലു കാറ്റുകളെ നാളായി പകുക്കും
നീതി, അപ്പം, ഭൂപരിഷ്കരണം, സ്വാതന്ത്ര്യം
അതെ ശബ്ദത്തിന്റെ പ്രതിനിധികളായി
അപ്പോൾ ഞങ്ങൾ നിന്നോടൊത്തുണ്ടാകും
സ്വേച്ഛാധിപതികൾക്കെതിരെ
ചിട്ടയോടെ നടത്തുന്ന ആക്രമണം
പകലറുതിയിൽ അവസാനിക്കും
അന്തിമ യുദ്ധത്തിന് തയ്യാറായി
അപ്പോൾ ഞങ്ങൾ നിന്നോടൊത്തുണ്ടാക്കും!
കവി സച്ചിദാനന്ദൻ നൽകിയ ഈ പരിഭാഷയിൽ തന്നെ സൗഹൃദത്തിന്റെ ആഴമുണ്ട്, സ്നേഹമുണ്ട്. നൂറിന്റെ നിറവിൽ നിൽക്കുന്ന ഫിദലിനൊപ്പം സമര സഖാവ് ചെഗുവേരയുടെ മുദ്രാവാക്യങ്ങൾ കൂടി നാം കേൾക്കുന്നു. കാതോർക്കൂ ..കാലമിരമ്പുന്നത് കേൾക്കാം !




