
ചരിത്രത്തിന്റെ മുറിവുകൾ ഉണങ്ങാറുണ്ടോ? മാറുമ്പോഴും ഉണങ്ങാനുള്ള സാഹചര്യവും അന്തരീക്ഷവും കാലം മുറിവിന് നൽകാറുണ്ടോ? വിഷപ്പെട്ട മുറിവിന്റെ പേക്കിനാവ് പോലെ വാർഷികമെത്തുമ്പോൾ പഴുപ്പ് കൊണ്ട് അലങ്കാരം വെച്ച് വേദനകൾ പൂക്കുന്ന ചിലതുണ്ട് പോയകാലങ്ങളിൽ .അടിയന്തരാവസ്ഥയുടെ വേദനകൾ തുളഞ്ഞു കേറിയത് മനുഷ്യരിൽ മാത്രമല്ല, കലയിൽ കൂടിയായിരുന്നു.. മനുഷ്യന്റെ വേദന, കലയുടെ വേദന മലയാളത്തിൽ ഒരു സിനിമയ്ക്ക് വിത്തിട്ടു. കബനി നദീ ചുവന്നപ്പോൾ….ഭൂരിപക്ഷത്തിനെതിരെ ഒഴുകുന്ന ചെറു ന്യൂനപക്ഷ നദിയാണ് കബനി. നാല്പത്തിനാലിൽ ദിശ തെറ്റിപ്പോയ മൂന്നിലൊന്ന്. എഴുപതുകളുടെ പകുതി രാഷ്ട്രീയ ദിശാമാറ്റത്തിന്റെ കൂടി കാലമായിരുന്നു. അധികാര ദുർഭരണങ്ങൾക്കെതിരെ പലവഴിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന കാലം. പ്രതിഷേധങ്ങളുടെ പാരമ്യത്തിൽ അടിയന്തരാവസ്ഥയുടെ വരവ്. കൈക്കും നാക്കിനും വിലക്കിട്ട ഒരു രാജ്യത്തെ അപ്പാടെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റു ശ്രമം.

കൃത്യം അമ്പത് വർഷങ്ങൾക്ക് മുൻപാണ് പി എ ബക്കറിന്റെ നേതൃത്വത്തിൽ കബനി നദി ചുവന്നപ്പോൾ എന്ന സിനിമയ്ക്ക് വെള്ളിത്തിരയിൽ വെളിച്ചം കാണുന്നത്. 1970 കളിൽ മലയാള സിനിമ വെച്ചുപുലർത്തുന്ന പൊതു സ്വഭാവങ്ങളിൽ നിന്നെല്ലാം കൃത്യമായ അകലം പാലിക്കുന്നതായിരുന്നു ബക്കർസിനിമകൾ. രാഷ്ട്രീയം തീ പിടിപ്പിച്ച് കടന്നു പോയ കാലത്തിന്റെ നരച്ച ഓർമകളായി ബാക്കിയാവുന്ന സിനിമ കൂടിയാണ് കബനി നദി ചുവന്നപ്പോൾ. 70 കളുടെ ലോകക്രമം സമ്മാനിച്ച ആശകൾ, സാംസ്‌കാരിക വിപ്ലവത്തിന്റെ പടർച്ച ഏത് സമയവും ലോകം മനുഷ്യരാൽ വിമോചിക്കപെടുമെന്ന പ്രത്യാശയൊക്കെ ആ കാലത്തെ യുവാക്കളെ ഒഴുക്കിനെതിരെ നീന്താൻ പ്രേരിപ്പിച്ചിരുന്നു. ആ പ്രേരണയുടെ കാറ്റും കോളും കേരളത്തിലും അലയടിച്ചു. തീവ്ര രാഷ്ട്രീയ ആശയങ്ങൾ വലയം ചെയ്യപ്പെട്ട ഗോപി നഗരത്തിലേക്ക് ഒളിവ്ജീവിതം നയിക്കാൻ പോകുന്നതോടെ കഥ ആരംഭിക്കുന്നു. ഗോപിയെ പോലീസ് നിരന്തരം അന്വേഷിക്കുന്നു. പൂർവ്വ കാമുകിയുടെ അഭയ കേന്ദ്രം കണ്ടെത്തുന്ന ഗോപി പക്ഷെ നമുക്ക് കാണിച്ചു തരുന്നത് പ്രണയത്തിന്റെ രാഷ്ട്രീയ സാധ്യതയാണ്. ഇരുവർക്കുമിടയിൽ സംഭാഷണങ്ങളിലൂടെ രാഷ്ട്രീയം പടരുകയും പരക്കുകയും ചെയ്യുന്നു. പ്രണയവും വിമോചന സ്വപ്നങ്ങളും തമ്മിലുള്ള വ്യക്തിജീവിതത്തിന്റെ വൈരുദ്ധ്യം പിടി തരാത്ത സമസ്യയായി ഒടുക്കം പരാജയപ്പെടുന്നു. ഒടുവിൽ പോലീസിനെ ഭയന്ന് കാമുകിയുടെ വീട് വിടുന്ന കാമുകനെ പോലീസ് തന്നെ വെടിവെച്ച് കൊല്ലുന്നു.

പീഡാനുഭവങ്ങളുടെ ആകെ ശരീരമായി ഇതിൽ നായകൻ മാറുന്നു. പ്രണയമുൾപ്പടെ സകല സൗഖ്യങ്ങളെയും നീട്ടിവെച്ച് ജീവിതം വിമോചനത്തിനായി വലിച്ചെറിയുന്നു. അതുണ്ടാക്കുന്ന ആത്മ പീഡ ഒരു ഭാഗത്തും, ശരീരം തന്നെ ഭരണകൂടത്തിന്റെ മർദ്ദനങ്ങളേറ്റു വാങ്ങി ഒടുക്കം അവരുടെ തന്നെ വെടിയുണ്ടയിൽ അവസാനിക്കുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ, ജനാധിപത്യം തകർന്ന നിമിഷങ്ങളിൽ അതിന്റെ വിഹ്വലതകേട്ടു വാങ്ങിയ ചിത്രമെന്ന വിശേഷണം കൂടി കബനീനദിക്കുണ്ടായിരുന്നു. 1976 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും മികച്ച സംവിദായകനുള്ള അവാർഡും ഈ സിനിമ നേടി. ചരിത്രത്തിന്റെ വിരോധാഭാസം ആ സമയത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ കരുണാകരനായിരുന്നു. ഇങ്ങനെയൊരു ചിത്രത്തിന് എങ്ങനെ അവാർഡ് കിട്ടിയെന്ന് ചോദിച്ചപ്പോൾ ‘ ഒരുവൻ നക്സലേറ്റ് ആയാൽ അവനെ ഭരണകൂടം കൊല്ലുമെന്നു സന്ദേശം ഈ ചിത്രം നൽകുന്നുണ്ടെന്നായിരുന്നു കരുണാകരന്റെ മറുമൊഴി. എഴുപതുകളുടെ മലയാള സിനിമ ചേരുവൾക്കപ്പുറം എക്കാലത്തേക്കും ബാക്കിയാവുന്ന രാഷ്ട്രീയ വിമോചന പോരാട്ടത്തിനും അതിനുള്ളിലകപ്പെടുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളും കബനി നദി ബാക്കി വെക്കുന്നുണ്ട്. കബനി നദി ചുവന്നു തന്നെ ഒഴുകുന്നു. വിഹ്വലതകളുടെ സമരഭൂമിയിലൂടെ.




