സാർവ്വദേശീയ വനിതാദിനത്തിൽ സ്ത്രീപദവിയെ കുറിച്ച് ഒരു തുറന്ന ചർച്ച ആവാമെന്നാണ് തോന്നുന്നത് . സ്ത്രീ രണ്ടാം പൗരയാകുന്നതിന്റെ ചരിത്രപരമായ വസ്തുതകൾ ആദ്യം അടയാളപ്പെടുത്തുന്നത് ഫ്രഡറിക് ഏൻഗൽസ് ആണ്. ദി ഒറിജിൻ ഓഫ് ഫാമിലി പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് ദി സ്റ്റേറ്റ് അഥവാ കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്ന പുസ്തകത്തിൽ ഇത് വിശദമാക്കുന്നുണ്ട്. പുരുഷൻ സ്വത്ത് മാത്രമല്ല സ്ത്രീയേയും സ്വകാര്യ വസ്തുവാക്കി മാറ്റി എന്നതാണ് യാഥാർഥ്യം. ചൂഷണരഹിത സമൂഹത്തിൽ സ്ത്രീയുടെ പദവി പുരുഷനൊപ്പം തന്നെയാണ്. എന്നാൽ ചൂഷണം കൊടികുത്തി വാഴുന്ന സമൂഹത്തിൽ സ്ത്രീപദവി എങ്ങിനെയാണെന്ന് നമ്മൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ ചരിത്രപരമായ വസ്തുത മനസ്സിലാക്കാതെ ലിംഗനീതിയെ കുറിച്ചും സ്ത്രീപദവിയുടെ അന്തസ്സിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ല.
തൊഴിൽ വിഭജനത്തെ തുടർന്നും കുടുംബങ്ങൾ ഉയർന്നു വന്നതിനെ തുടർന്നും ഉണ്ടായ നിയന്ത്രണങ്ങൾ സ്ത്രീക്ക് അനുകൂലമായല്ല സംഭവിച്ചത്. അധികാര കേന്ദ്രങ്ങളായി രൂപപ്പെട്ട ഇടങ്ങൾ പുരുഷകേന്ദ്രീകൃത ആസ്ഥാനങ്ങൾ ആയി മാറി. സ്ത്രീയുടെ പ്രത്യുത്പാദന സവിശേഷത ഉപയോഗിച്ച് കൊണ്ടുകൂടിയാണ് ഈ അധികാര കേന്ദ്രീകരണം നടന്നത്. അവിടുന്നുതൊട്ടു ഇന്നുവരെ രണ്ടാം പൗര എന്ന സ്ഥിതിയിൽ നിന്ന് സ്ത്രീക്കൊരു മോചനമുണ്ടായിട്ടില്ല. സാമൂഹ്യ സാമ്പത്തിക ശാരീരിക ലൈംഗിക ചൂഷണം അന്ന് തുടങ്ങിയതാണ്. ഇതിനെതിരെ ലിംഗനീതിക്കും അവസര സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഫെമിനിസ്റ്റ് ആശയങ്ങളുടെ പിന്തുണയോടുകൂടി സ്ത്രീ പോരാട്ടം ആരംഭിച്ചു. ചൂഷണ വിരുദ്ധ പോരാട്ടത്തിൽ ഫെമിനിസ്റ്റ് പോരാട്ടത്തിന്റെ സ്ഥാനം എന്തായിരിക്കും എങ്ങിനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് സ്ത്രീവിമോചനം സാധ്യമാകുക. ഈ പശ്ചാത്തലത്തിൽ
ഏറെ പുരോഗമന നേട്ടങ്ങൾ കൈവരിച്ച കേരളീയസമൂഹത്തിൽ ഇന്നെന്താണ് നടക്കുന്നത് എന്നതിൽ ആഴത്തിലുള്ള പഠനം ആവശ്യമായിരിക്കുന്നു. ഇവിടുത്തെ കുടുംബങ്ങളിൽ ജനാധിപത്യം ഉണ്ടോ എന്ന പരിശോധന അടിയന്തിരമായി നടത്തണം. നമ്മൾ കൈവരിച്ച നേട്ടങ്ങളെ പിന്തള്ളി അങ്ങേയറ്റം പ്രതിലോമകരമായ ചിലത് ഇവിടെ സംഭവിക്കുന്നുണ്ട്. ഇപ്പോഴുള്ള സാമൂഹ്യബോധം നവോഥാന ആശയങ്ങളെ ഞെരിക്കുകയും വാണിജ്യ സമ്പത് വ്യവസ്ഥ പൊതുബോധത്തിൽ പിടിമുറുക്കുകയും അതുണ്ടാക്കുന്ന യാഥാസ്ഥിതിക മൂല്യ ബോധം ഭീകരമായ അവസ്ഥ സ്ത്രീകൾക്ക് നൽകുകയും
ചെയ്യുന്നു. കുറച്ചു കാലമായി നമ്മുടെ സ്ത്രീകളിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ പരിശോധിച്ചാൽ ഇത് ബോധ്യമാകും.
2025 ഫെബ്രുവരി മുതൽ ഈ ഫെബ്രുവരി വരെ 20 ൽ പരം യുവതികൾ ഗാർഹിക അതിക്രമങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ഉണ്ടായി. ഇതിൽ ആത്മഹത്യ ചെയ്തവരിൽ ഏറെ പേരും അവരുടെ പെൺകുഞ്ഞുങ്ങളെ കൂടെ കൂട്ടിയാണ് അത് ചെയ്തത്. ഏറ്റുമാനൂരിൽ ഷൈനി , ജിസ്‌മോൾ ആലപ്പുഴയിൽ പ്രിയ കരുനാഗപ്പള്ളിയിൽ താര കൊല്ലത്തു അതുല്യ, വിപഞ്ചിക ( ഷാർജയിൽ കൊലചെയ്യപ്പെട്ടു ) ആ പട്ടിക നീണ്ടതാണ്. ഇവരിൽ പല കുടുംബങ്ങളുമായി ഞങ്ങൾ സംസാരിച്ചു. ഇതിൽ വിപഞ്ചികയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ മാത്രം എഴുതാം.
അമ്മ തന്നെ ഗാർഹികപീഡനത്തിന് ഇരയായ സ്ത്രീയാണ്. ഭർത്താവിന്റെ മദ്യപാനവും ഉത്തരവാദിത്തമില്ലായ്മയും കാരണം ഒറ്റക്ക് മക്കളെ വളർത്തേണ്ടി വന്നതാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള അവർ പല തൊഴിലുമെടുത്തു കുട്ടികളെ വളർത്തി, പഠിപ്പിച്ചു, വിവാഹവും നടത്തി. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചെങ്കിലും അവർ അതെല്ലാം തരണം ചെയ്തത് മക്കൾക്ക് നല്ലൊരു ജീവിതം കൊടുക്കാനാണ്. വിപഞ്ചികയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട്. ആ മകൻ വിവാഹം കഴിച്ച പെൺകുട്ടിയും വീട്ടുകാരും ചേർന്നാണ് വിപഞ്ചികയുടെ വിവാഹം നടത്തിയത്. മരുമകളും കുടുംബവുമാണ് ഇന്നും അവർക്ക് തുണ.
പക്ഷേ വിപഞ്ചികയുടെ ജീവിതം സന്തോഷകരമായിരുന്നില്ല.ഭർത്താവ് നിധീഷ് ആദ്യം മുതലേ പ്രശ്നക്കാരനായിരുന്നു. വിവാഹം കഴിഞ്ഞ് ഭർത്താവുമായി ഷാർജയിൽ താമസിക്കുമ്പോൾ അയാളുടെ കുത്തഴിഞ്ഞ ജീവിതരീതിയിൽ സഹികെട്ട് വിപഞ്ചിക വിവാഹം കഴിഞ്ഞു രണ്ടുവർഷമായപ്പോൾ ആത്മഹത്യ ശ്രമം നടത്തി. ഒന്നിച്ചുപോകാൻ കഴിയില്ലെന്നുറപ്പിച്ചു നാട്ടിലേക്ക് മടങ്ങി വന്നു. അനുരഞ്ജന ശ്രമങ്ങൾ നടക്കുകയും പരസ്പരം സംസാരിച്ച് കൗൺസിലിങ് നടത്തി വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഗർഭിണിയായതോടെ മർദനം കൂടുതലായി. ഷാർജയിൽ തന്നെയുള്ള നിധീഷിന്റെ സഹോദരി നീതുവും അച്ഛൻ മോഹനനും ഇയാളുടെ അതിക്രമങ്ങൾക്ക് കൂട്ടുനിന്നു. വിചിത്രമായ സ്വഭാവ വൈകൃതങ്ങളുള്ള നിധീഷിനോട് ഇത്രയൊക്കെയായിട്ടും വിപഞ്ചിക പൊറുത്തു എന്നുള്ളതാണ് അതിശയം. കുഞ്ഞുണ്ടായാലെങ്കിലും സ്വഭാവം മാറുമെന്ന് അവൾ വിശ്വസിച്ചു. എം ബി എ ബിരുദവും നല്ല ജോലിയും ശമ്പളവും അവൾക്കുണ്ട്.ഉപദ്രവം സഹിച്ച് ജീവിക്കണ്ട നാട്ടിൽ വരൂ എന്ന് ബന്ധുക്കൾ പറഞ്ഞിട്ടും അവൾ വന്നില്ല. അച്ഛനില്ലാതെ താൻ വളർന്നതുപോലെ തന്റെ കുഞ്ഞ് വളരരുത്, നിധീഷ് അച്ഛനായി കുഞ്ഞിനുണ്ടാകണം എന്ന വിപഞ്ചികയുടെ ആഗ്രഹം നടന്നില്ല. നിധീഷ്വി വാഹമോചന നോട്ടീസ് അയച്ചതോടെ വിപഞ്ചിക തളർന്നു. കുഞ്ഞിന്റെ പാസ്പോർട്ട് എടുത്തുമാറ്റി അവളെ രക്ഷപ്പെടാൻ അനുവദിക്കാതെ നിധീഷ് മറ്റൊരു ഫ്ലാറ്റിലേക്ക് തന്ത്രപൂർവം മാറിപ്പോയി എന്നുമാണ് മനസ്സിലാക്കുന്നത്.
ഇതിന്റെ പിന്നിൽ വലിയൊരു ഗൂഡാലോചന ഉണ്ടെന്നാണ് കുടുംബം പറയുന്നത്. അവൾ ആത്മഹത്യ ചെയ്യില്ലെന്ന് ഒപ്പം സഹായിയായി നിന്ന ജോലിക്കാരിയും പറയുന്നു. തൂങ്ങി മരിച്ചു എന്നാണ് പറയുന്നത്. കയർ അഴിഞ്ഞ നിലയിൽ തോളിൽ കുഞ്ഞുമായി നിലത്ത് മരിച്ചിരിക്കുന്ന നിലയിലാണ് വിപഞ്ചികയെ കണ്ടതത്രേ.അങ്ങേയറ്റം തകർന്ന നിലയിൽ ആ അമ്മയ്ക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. “എന്റെ ചങ്കിൽ നിന്നാണ് മോളെയും കുഞ്ഞിനേയും അവൻ പറിച്ചുകൊണ്ടുപോയത്..” അവർ തേങ്ങി തളർന്നു.
എന്തായിരിക്കും ഷാർജയിലെ ഫ്ലാറ്റിൽ അന്ന് സംഭവിച്ചിട്ടുണ്ടാവുക. അട്ടിമറി നടന്നോ. ഇവിടെ നാട്ടിൽ പോലീസ് കേസ് എടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.അറസ്റ്റ് വാറന്റ് ഉണ്ട്. നാട്ടിൽ കാലുകുത്തുമ്പോൾ അറസ്റ്റ് നടക്കും. നിധീഷ് മാത്രമല്ല സഹോദരി അച്ഛൻ എല്ലാവരും പ്രതികളാണ്. ആത്മഹത്യാക്കുറിപ്പ് അവൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് ലോകം അറിയുന്നത്. അവളുടെ ഫോൺ ഇപ്പോഴും പ്രവർത്തിക്കുന്നു. ഒരു അന്യഭാഷക്കാരനാണ് സംസാരിക്കുന്നതു പോലും. നിധീഷിന്റെ കുടുംബത്തെ ചുറ്റുപറ്റി ദുരൂഹത ഏറെയുണ്ട്. അന്വേഷണം ഇന്റർ പോൾ ഏറ്റെടുക്കണം.
ഭർത്താവില്ലാതെ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ലേ. 25 വർഷം മുൻപ് വിപഞ്ചികയുടെ അമ്മ കാണിച്ച ധീരത എന്തുകൊണ്ട് അവൾക്ക് ഉണ്ടായില്ല.വിദ്യാഭ്യാസവും തൊഴിലും വരുമാനവുമുള്ള വിപഞ്ചിക എന്തിനിത് ചെയ്തു. അതോ അപായപ്പെടുത്തിയതാണോ. ലാപ്ടോപ് ,ഫോൺ അടക്കമുള്ളവ വിപഞ്ചിക ജോലി ചെയ്ത കമ്പനിയുടെ കൈവശമാണെന്ന് പറയുന്നു. വിപഞ്ചികയ്ക്ക് അല്ല ആ അമ്മയ്ക്ക് നീതി കിട്ടണം. മകളെ ഇത്തരത്തിൽ ഇല്ലാതാക്കിയവർ ശിക്ഷിക്കപ്പെടണം. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാമെന്നത് ഈ കേസിൽ നടപ്പിലാവണ്ടേ.?
ചോദ്യങ്ങൾ നിരവധി ബാക്കിയാണ്. ഒരമ്മ ഉത്തരങ്ങൾക്കായി ,നീതിക്കായി കാത്തിരിപ്പാണ്.