
കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ രാത്രിയിൽ നിങ്ങളുടെ കണ്ണിൽ പെയ്യാനുറച്ച നിനവുകൾ ജനലിനപ്പുറം ചാഞ്ഞ് ചെയ്യുന്നുവെന്ന് കരുതുക. അകവും പുറവും ഒരു പോലെ , വിതുമ്പി നിൽക്കുകയാണെന്ന് കരുതുക. അടുത്തുനിന്നെവിടെയോ പാടുന്ന ഒരു പാട്ടിന് ചെവി കൊടുത്തുമെന്ന് കരുതുക.ആ പാട്ട് ഇതാണെന്നും കരുതുക..
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
ഒരുനിമിഷത്തേക്ക് പൊട്ടി തകരുമെങ്കിലും നിങ്ങൾ തിരിച്ചു വരും. തിരിച്ചുവരാനുള്ള മാന്ത്രികത ആ ശബ്ദത്തിൽ സന്നിവേശിക്കപ്പെട്ടിട്ടുണ്ട്. ആറ് പതിറ്റാണ്ട് ആ ശബ്ദം മലയാളിയെ കൂടെ നടത്തി. വേദനയിൽ , വിരഹത്തിൽ, തിരിച്ചുകിട്ടാത്ത വേർപാടിൽ, താരാട്ടിൽ, സ്നേഹത്തിൽ, പ്രണയത്തിൽ അങ്ങനെ വൈകാരികതകളുടെ സകല മുഹൂർത്തങ്ങളിലും ആ ശബ്ദവും അതിലെ പാട്ടുകളും മലയാളികളെ കൂടെ നടത്തി. എസ് ജാനകി പാട്ടിന്റെ സ്വരസാഗരമായിരുന്നു. ആ ജാനകിയത മലയാളിയുടെ ജനകീയതയും.
പതിറ്റാണ്ട് ഒന്ന് മുൻപാണ് എസ് ജാനകി വേദികളിലും സിനിമയിലുംഒക്കെ നിറഞ്ഞുനിന്ന സംഗീത പൊതുജീവിതം അവസാനിപ്പിക്കുന്നത്. അതിനും എത്രയോ മുൻപ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറവി കൊള്ളുന്നതിനും മുമ്പ് തന്റെ സംഗീത സപര്യയിൽ കൂടെയുണ്ടായിരുന്ന പ്രിയതമന്റെ വേർപാടോടെ പാട്ടിന്റെ സജീവതയും ജാനകിയമ്മ അവസാനിപിച്ചിരുന്നു. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപ്.എന്നിട്ടും മലയാളികളുടെ ചുണ്ടിൽ,മനസിൽ ,ഹൃദയത്തിൽ എസ്.ജാനകി ബാക്കിയാവുന്നത് മേൽ പറഞ്ഞ ജാനകിയതയുടെ ജനകീയത കൊണ്ടാണ്.

പുരസ്കാരങ്ങളുടെ നീണ്ട പട്ടിക ജാനകിയമ്മയുടെ അലമാരയിലുണ്ടെങ്കിലും അവർ പാടിയ ഓരോ പാട്ടും മലയാളിയുടെ ഹൃദയ വായ്പിന്റെ പുരസ്ക്കരങ്ങൾക്ക് അർഹമായി.
കാമുകനെ കാത്തിരിക്കുന്ന കാമുകിയെ ഒരൊറ്റ പാട്ടിന്റെ ഈണത്തിൽ ജാനകിയമ്മ വരച്ചുവെച്ചു.
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശി നിൽപ്പൂ…
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ
കാണാത്ത നേരങ്ങളിലും മിണ്ടാത്ത മോഹങ്ങളിലും ഈ പാട്ട് മലയാളി പ്രേമത്തോടൊപ്പം കൂടി. ഇതേ വിരഹം മറ്റൊരു ജാനകി ഗാനമാവുമ്പോൾ
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാര്‍ക്കുവേണ്ടി
മധുരപ്രതീക്ഷതന്‍ മണിദീപം കൊളുത്തിയ
മാനസ പൂജയിനിയാര്‍ക്കുവേണ്ടി
തളിരിട്ട കിനാക്കള്‍തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍ – നിന്റെ
വിരുന്നുകാരന്‍
ചിലനേരങ്ങളിൽ ജാനകിയമ്മ ഒരു താരാട്ടായിരുന്നു.
അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ
കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലീ കുഞ്ഞുകാതിലായ്
രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങൂ നീ
നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍
ഒത്തിരി മോഹിച്ചു പോയി

മലയാളി മനസിലൂടെ കയറി ഇറങ്ങി പോകുന്ന വൈകാരിക ഭേദങ്ങളുടെ സംഗീത സാന്നിധ്യമായിരുന്നു ജാനകിയമ്മയുടെ പാട്ടുകൾ. എല്ലാ നിമിഷത്തിലും മനുഷ്യരോട് സംവദിക്കാനുള്ള . സാധ്യത ബാക്കിയാക്കി എന്നതാണ് ജാനകിയമ്മയുടെ ചൈതന്യം. മറഞ്ഞു പോകുമ്പോഴും മറവി മൂടാതെ കാത്ത് വെക്കാൻ തന്ന പാട്ടിന്റെ നിധിശേഖരം. അതിൽപരം മറ്റെന്തുണ്ട് നമ്മുക്ക് ധന്യരാവാൻ?




