ലോകരാഷ്ട്രങ്ങളിൽ നാലിൽ ഒന്ന് രാജ്യങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് തിരിച്ചടി നേരിട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു . “ബീജിങ്ങിനു 30 വർഷങ്ങൾക്ക് ശേഷം സ്ത്രീകളുടെ അവകാശങ്ങളുടെ പുനരവലോകനം ” എന്ന റിപ്പോർട്ടാണ് സ്ത്രീകളുടെ അവകാശങ്ങൾക്ക് അഭൂതപൂർവമായ വിധം ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന തലത്തിലുള്ള വിവേചനങ്ങൾ മുതൽ ദുർബലമായ നിയമസംരക്ഷണം വരെയുള്ള കാര്യങ്ങളാണ് റിപ്പോർട്ടിന് ആധാരം.സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾ ചിലവഴിക്കുന്ന ഫണ്ട് കുറവാണ് .
പല മേഖലകളിലും പുരോഗതി നേടാനായെങ്കിലും ഇപ്പോഴും വെറും 87 രാജ്യങ്ങളിൽ മാത്രമാണ് ഒരു സ്ത്രീ എന്നെങ്കിലും രാജ്യത്തിന്റെ ഉന്നതാധികാരപദവിയിൽ വന്നിട്ടുള്ളൂ. പത്തുമിനിട്ടിൽ ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ജീവിതപങ്കാളിയാലോ കുടുംബാംഗത്താലോ കൊല്ലപ്പെടുന്നു.ഡിജിറ്റൽ വിടവ് സ്ത്രീകളുടെ അവസരങ്ങളിൽ ഗണ്യമായ കുറവു വരുത്തുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയും നിർമിതബുദ്ധിയും സ്ത്രീകളെ കുറിച്ചുള്ള അപകടകരമായ വാർപ്പു മാതൃകകൾ പ്രചരിപ്പിക്കുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ സംഘർഷമേഖലകളിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും എണ്ണത്തിൽ 50 % വർധനവാണുണ്ടായിരിക്കുന്നത് . സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ദിനംപ്രതി ആക്രമണങ്ങൾക്കിരയാകുകയും പലപ്പോഴും കൊല്ലപ്പെടുകയും ചെയ്യുന്നു. ആഗോള പ്രതിസന്ധികളായ കോവിഡ് 19 , കാലാവസ്ഥാടിയന്തിരാവസ്ഥ , ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടാകുന്ന വർദ്ധനവ് എന്നിവ ഗൗരവമായ പ്രതികരണം ആവശ്യമായ പ്രശ്നങ്ങളാണ്.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറയുന്നു,
“സ്‌ത്രീകളും പെൺകുട്ടികളും ഉയർച്ച നേടുമ്പോൾ നമ്മളും ഉയരുന്നു. എന്നിട്ടും ആഗോളമായി സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ ഭീഷണി നേരിടുന്നു. തുല്യാവകാശങ്ങൾ മുഖ്യധാരയിലേക്ക് വരുന്നതിനു പകരം സ്ത്രീവിരുദ്ധത മുഖ്യധാരയാകുന്നതാണ് കാണുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാവർക്കും എല്ലായിടങ്ങളിലുംയാഥാർഥ്യമാകുന്നതിന് നാമെല്ലാവരും ഒരുമിച്ച്, ഉറച്ചു നിൽക്കണം.”
“ലിംഗസമത്വത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും മുന്നിൽ സങ്കീർണമായ വെല്ലുവിളികളാണുള്ളത്.പക്ഷേ നമ്മൾ ഉറച്ചു നിൽക്കുന്നു. പ്രതീക്ഷയോടെയും ദൃഢനിശ്ചയത്തോടെയും നമ്മൾ മുന്നോട്ടു കുതിക്കുക തന്നെയാണ് .സ്ത്രീകളും പെൺകുട്ടികളും മാറ്റം ആഗ്രഹിക്കുന്നു. ഇതിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല.” യുഎൻ വിമൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബഹൂസ് പറയുന്നു.
ബീജിംഗ് പ്രഖ്യാപനത്തിന്റെ മുപ്പതാം വർഷമാണിത്. കണക്കെടുക്കുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ തുല്യത കൈവരിച്ചു. മാതൃമരണ നിരക്ക് കുത്തനെ കുറഞ്ഞു. 1995 നും 2024 നുമിടയിൽ 189 രാജ്യങ്ങളിൽ സ്ത്രീകൾക്കനുകൂലമായി 1531 നിയമഭേദഗതികൾ ഉണ്ടായിട്ടുണ്ട്.സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ കുടുംബങ്ങളും സമൂഹവും സമ്പദ് വ്യവസ്ഥയും മെച്ചപ്പെടുന്നതായി തെളിയുന്നു.
എന്നാൽ 2030 ലെ സുസ്ഥിരവികസനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ ശക്തമായ ശ്രമങ്ങൾ ആവശ്യമാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ ബീജിംഗ് + അജണ്ട ഫോർ ആക്‌ഷൻ എന്ന പുതിയ പ്രവർത്തന പദ്ധതി യുഎൻ ആവിഷ്കരിച്ചിരിക്കുന്നു.
1 .സ്ത്രീകൾക്കായി ഡിജിറ്റൽ വിപ്ലവം
2 .ദാരിദ്ര്യത്തിൽ നിന്നും മോചനം
3 .അതിക്രമങ്ങൾ പൂർണമായി ഇല്ലാതാക്കുക
4 .തീരുമാനമെടുക്കൽ രംഗത്ത് പൂർണവും തുല്യവുമായ അധികാരം
5 .സമാധാനവും സുരക്ഷയും
6 .കാലാവസ്ഥാനീതി
ഈ ആറു കാര്യങ്ങൾക്കാണ് യുഎൻ ഊന്നൽ നൽകുന്നത്. സ്ത്രീകൾക്ക് തുല്യാവകാശവും തുല്യ അവസരങ്ങളും ഉള്ള ഒരു ലോകത്തിനായുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ലിംഗനീതി ഉറപ്പു നൽകുന്ന ആദ്യതലമുറ നമ്മുടേതാകണമെന്നും യുഎൻ ആഹ്വാനം ചെയ്യുന്നു.