എമ്പാടും വിഗ്രഹങ്ങള്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന പുതിയ ഇന്ത്യയില്‍ പല മാസത്തെ ജയില്‍ ജീവിതത്തിനുശേഷം ആനന്ദ് തെല്‍തുംദെ അവതരിപ്പിച്ച പുസ്തകമാണ് Iconoclast. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ഒരു റിഫ്ളക്ടീവ് ബയോഗ്രാഫി എന്നാണ് അതിന്‍റെ മുഖത്തെഴുത്ത്. 2018 ആഗസ്റ്റ് 28 നാണ് പോലീസ് തെല്‍തുംദെയുടെ വീട് റെയ്ഡ് ചെയ്യുന്നത്. 2018ലെ ഭീമ-കൊറേഗോണ്‍ സംഭവത്തിലും നരേന്ദ്രമോഡിയെ വധിക്കാന്‍ ശ്രമിച്ച ഒരു മാവോയിസ്റ്റ് ഗൂഢാലോചനയിലും പങ്കുണ്ടെന്നാരോപിച്ചാണ് യു.എ.പി.എ. ചുമത്തി അദ്ദേഹത്തിനെ അറസ്റ്റിലാക്കുന്നത്.
ആനന്ദ് തെല്‍തുംദെ
ആനന്ദ് തെല്‍തുംദെയുടെ Iconoclast എന്ന പുസ്തകത്തെ സംഗ്രഹിക്കാനോ അതിന്‍റെ ആകെത്തുക നിശ്ചയിച്ച് അതില്‍ അഭിപ്രായം രേഖപ്പെടുത്താനോ ഈ ചെറുകുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നില്ല. സമഗ്രമായ കുറിപ്പുകളോടൊപ്പം രേഖപ്പെടുത്തിയ ഈ പ്രതിബിംബസ്വഭാവമുള്ള ജീവചരിത്രത്തെ സൂക്ഷ്മീകരിക്കുക മാത്രമാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചെയ്യാന്‍ സാധ്യമാവുക. അതിന് പകരം നിലവിലും പ്രസക്തമായി, കാലാതിവര്‍ത്തിയായി തുടരുന്ന അംബേദ്കറുടെ കലഹങ്ങളിലേക്ക് വെളിച്ചം വീശുക മാത്രമാണ് അഭികാമ്യമെന്ന് തോന്നുന്നു.
അംബേദ്കര്‍ ജീവചരിത്രങ്ങൾ പരിശോധിക്കുമ്പോള്‍ 1980കളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് തയ്യാറാക്കിയിട്ടുള്ള ജീവചരിത്രങ്ങള്‍ക്ക് മുമ്പ് ആകെ ഉണ്ടായിരുന്നവ ഫോക്ലോര്‍ വിഭാഗത്തില്‍ പെടുത്താവുന്ന തരം ജീവചരിത്രങ്ങള്‍ ആയിരുന്നു എന്നത് അത്ഭുതത്തോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ആവുകയുള്ളൂ. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവിതം 1891ല്‍ അദ്ദേഹത്തിന്‍റെ ജനനത്തോടെ ആരംഭിക്കുകയും 1956 ഡിസംബര്‍ 6ന് അദ്ദേഹത്തിന്‍റെ മരണത്തോടെ അവസാനിക്കാതിരിക്കുകയും, സജീവമായി പല കൈവഴികളിലൂടെ തുടരുകയും ചെയ്യുന്നു എന്നതിലാണ് ഒരു രാഷ്ട്രീയചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം വിജയിക്കുന്നത്. ഒരുപക്ഷേ ‘മഹാത്മാവ്’ തന്‍റെ മരണത്തോടെ അവസാനിച്ചുപോവുകയും ‘ഡോക്ടര്‍’ മരണാനന്തരവും ചിന്തകളില്‍ വിഗ്രഹങ്ങളെ തച്ചുടച്ചുകൊണ്ട് സചേതനനായി തുടരുകയും ചെയ്യുന്ന അവസ്ഥ!
1891-ല്‍, ഇന്ന് അംബേദ്കര്‍ നഗര്‍ എന്ന് വിളിക്കപ്പെടുന്ന പഴയ മാഹുവില്‍ സുബേദാര്‍ മേജര്‍ രാംജീ സക്പാലിന്‍റെയും ഭീമാഭായി അംബേദ്കറിന്‍റെയും 14-ാമത്തെ മകനായി ഏപ്രില്‍ 14ന് ജനിച്ചപ്പോള്‍ അദ്ദേഹത്തിന് നാമകരണം ചെയ്യപ്പെട്ടത് ‘ഭിവ’ എന്നായിരുന്നു. ഭിവ- ഭീമറാവുവായി വളര്‍ന്നത് 1891 മുതല്‍ 1918 വരെയുള്ള കാലഘട്ടം അടയാളപ്പെടുത്തിയ ഫസ്റ്റ് ഫെയ്സിലാണ് (first phase ) ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബേദ്കര്‍ എന്ന രാഷ്ട്രീയവ്യക്തിത്വം നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തിനെ 1919 മുതല്‍ 1927 വരെയുള്ള വിശദാംശങ്ങളായി second phase എന്നും പേരു നല്കി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങേയറ്റം പഠനോന്മുഖമായ എട്ടൊന്‍പത് വര്‍ഷങ്ങള്‍. 1920ല്‍ മറാത്തയില്‍ ഒരു ദ്വൈവാരിക ‘മുഖനായക്’ എന്ന പേരില്‍ ആരംഭിക്കുന്നതോടെ ഇതിഹാസതുല്യമായ ആ പൊതുജീവിതവും ആരംഭിക്കുന്നു. വ്യക്തിപരമായ വിദ്യാഭ്യാസനേട്ടങ്ങളുടെ കാലം അടയാളപ്പെടുത്തിയ ശേഷം തന്‍റെ ജീവിതത്തിന്‍റെ third phase -ല്‍ 1928 മുതല്‍ 1934 വരെ അംബേദ്കര്‍ ഇന്ത്യന്‍ ദളിതിന് നടുനായകത്വം നല്‍കിക്കൊണ്ട് ഇന്ത്യ ഒട്ടാകെ വളരുന്ന കാഴ്ചയാണ് കാണാനാവുക. അംബേദ്കറിന്‍റെ ജീവിതം തീര്‍ച്ചയായും സ്ഥിരതയുടെയോ അഭിപ്രായ ദൃഢതയുടെയോ അല്ലതന്നെ. യാതൊരുവിധ ചിന്താദാര്‍ഢ്യങ്ങളിലും അവനവനെ തളച്ചിടാതെ അനുനിമിഷം പുതുക്കിപ്പണിയുന്നതിന് തയ്യാറുണ്ടായിരുന്ന ഒരു ബൗദ്ധികജീവിതം അംബേദ്കര്‍ നയിച്ചിരുന്നു എന്നതാണ് വാസ്തവം.
third phase എന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ച കാലഘട്ടത്തില്‍ ആദ്യമായി ബാബാസാഹിബ് മഹാത്മജിയെ കണ്ടുമുട്ടി. 1931 ഓഗസ്റ്റ് 14ന് ബോംബെ മണിഭവനില്‍ വച്ച്. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക് തിരിക്കുന്ന അവസരത്തിലാണ് അംബേദ്കര്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മണിഭവനിലെ മൂന്നാംനിലയില്‍ മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗാന്ധിയെ കാണുന്നത്. സത്യത്തില്‍ ഗാന്ധി അംബേദ്കറിനെ ഒന്ന് നോക്കുകപോലും ചെയ്തില്ല. Madeleine Slide എന്ന് ശരിപ്പേരും മീരാബഹന്‍ എന്ന ഗാന്ധീകൃതവിളിപ്പേരുമുള്ള തന്‍റെ ശിഷ്യയോടും മറ്റുള്ളവരോടും അനസ്യൂതം തുടരുന്ന സംഭാഷണത്തിനൊടുവില്‍ ഗാന്ധി, “ഈ വിഷയത്തില്‍ ഡോക്ടര്‍, താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?” എന്ന് വളരെ സാധാരണത്വം തുളുമ്പുന്ന ഒരു ചോദ്യം മുന്നോട്ട് വയ്ക്കുകയും ഇതിന് മറുപടിയായി, “താങ്കള്‍ എന്നെ താങ്കളുടെ കാഴ്ചപ്പാടുകള്‍ കേള്‍പ്പിക്കുവാന്‍ വിളിച്ചതാണെ”ന്നും “ഒന്നുകില്‍ അവ തന്നോട് പറയണമെന്നും അല്ലെങ്കില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനു താന്‍ ഉത്തരം നല്‍കാ”മെന്നും പറയുകയാണ് അംബേദ്കര്‍ ചെയ്തത്.
ലബ്ധപ്രതിഷ്ഠയുടെ ഒരു അടയാളങ്ങളേയും താന്‍ അംഗീകരിക്കുന്നില്ല എന്ന ഏറ്റവും കുറഞ്ഞ വാചകങ്ങളിലെ വിശദീകരണമാണ് സത്യത്തില്‍ ഇന്ത്യന്‍രാഷ്ട്രീയത്തിന് മുമ്പില്‍ അംബേദ്കര്‍ അന്ന് വച്ചത്. അംബേദ്കര്‍ ആജീവനാന്തം പുലര്‍ത്തുവാന്‍ ആഗ്രഹിച്ച ബൗദ്ധികമേല്‍ക്കോയ്മയുടെ, കലഹങ്ങളില്‍ അധിഷ്ഠിതമായ തന്‍റെ ചിന്താപദ്ധതിയുടെ ഒരു സാംപിള്‍ വിതരണം മാത്രം. തുടര്‍ന്ന് വരുന്ന വട്ടമേശസമ്മേളനത്തില്‍ ഒരുപക്ഷേ തനിക്ക് പോകാന്‍ കഴിയാതെവന്നാല്‍ തന്നെക്കൂടി അംബേദ്കര്‍ പ്രതിനിധീകരിക്കണമെന്ന് ഗാന്ധി ആവശ്യപ്പെടുന്നുണ്ട്.
ഗാന്ധിയെ പ്രതിനിധീകരിക്കുക എന്ന ഏറ്റവും മനോജ്ഞമായ വാഗ്ദാനത്തിനെ അംബേദ്കര്‍ നിരാകരിക്കുന്നത് അസ്പൃശ്യരായ മനുഷ്യരുടെ ഉത്തരവാദിത്വം തന്നെ തന്‍റെ ദുര്‍ബലങ്ങളായ തോളുകള്‍ക്ക് താങ്ങാന്‍ കഴിയാതിരിക്കുമ്പോള്‍ എപ്രകാരമാണ് തനിക്ക് ഗാന്ധിയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തോടുകൂടിയാണ്.
തീര്‍ച്ചയായും ഗാന്ധി പ്രകോപിതനാവുകയും താന്‍ അസ്പൃശ്യരെപ്പറ്റി തന്‍റെ സ്കൂള്‍ കാലഘട്ടം മുതല്‍ ചിന്തിച്ചുവരികയാണെന്നും അന്നൊരുപക്ഷേ അംബേദ്കര്‍ ജനിച്ചിട്ടുണ്ടാകില്ല എന്നും പറയുന്നു. ചരിത്രത്തിന്‍റെ ഏറ്റവും രസകരമായ കാര്യം അംബേദ്കര്‍ ഒരു ദളിതനായിരുന്നു എന്ന വിവരം ആ നിമിഷംവരെ ഗാന്ധിക്കറിയില്ലായിരുന്നു എന്നതായിരുന്നു. തുടര്‍ന്ന്, “ചരിത്രം ഞങ്ങളോട് പറയുന്നത് മഹാത്മാക്കള്‍ പൊടിപടര്‍ത്തുന്ന മായകളായി തുടരുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തിലേക്ക് ഉയരില്ലാ”യെന്നതാണ് എന്ന അര്‍ത്ഥതലത്തിലുള്ള ഒരു വാചകത്തോടെ പരമാവധി ഗാന്ധിയെ പ്രകോപിപ്പിക്കുന്നുണ്ട് അംബേദ്കര്‍. തുടര്‍ന്നാണ് ആ പ്രസ്താവന ഉണ്ടാകുന്നത്- “ഗാന്ധിജി, I have no homeland “. ദളിതുകള്‍ക്ക്, ഹരിജന്‍ എന്ന് ഗാന്ധിജി വിളിച്ചിരുന്നവര്‍ക്ക് മാതൃരാജ്യം ഇല്ല എന്ന നീറിയ യാഥാര്‍ത്ഥ്യം ഒരു പക്ഷേ ഗാന്ധി ആദ്യമായി കേള്‍ക്കുന്നത് അംബേദ്കറില്‍ നിന്നാകാം. അസ്പൃശ്യരായ മനുഷ്യരെപ്പറ്റി ചിന്തയുള്ള ഒരു ബ്രാഹ്മണന്‍ ആയിരിക്കും അംബേദ്കര്‍ എന്നായിരുന്നു ഗാന്ധിജി ആ നാള്‍വരെ അംബേദ്കറെപ്പറ്റി ധരിച്ചുവച്ചിരുന്നത്.
ഗാന്ധിയുടെ വസ്തുനിഷ്ഠമല്ലാത്ത അഭിപ്രായരൂപീകരണത്തെ സംബന്ധിച്ച് മറ്റൊരു ഉദാഹരണം കൂടി പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ശ്രീനാരായണഗുരുവുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ചയെ സംബന്ധിച്ചാണത്. ഗുരുവിന് ഗാന്ധിയില്‍ തീരെ മതിപ്പുണ്ടായില്ല. കേരളത്തെ സംബന്ധിച്ച് യാതൊരു അറിവും ശേഖരിക്കാതെ തന്‍റെ മുന്‍ധാരണകളോടുകൂടി മാത്രം ഗാന്ധി ഗുരുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. അംബേദ്കറും ഗാന്ധിയുമായി നിരന്തരം ഉരസലില്‍ തന്നെ തുടര്‍ന്നുപോന്നിരുന്നു. ഗാന്ധി മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചകളെ സംബന്ധിച്ചും മുസ്ലീങ്ങളും സിഖുകളും ഒഴികെയുള്ള ഒരു വിഭാഗത്തിനും രാഷ്ട്രീയ അസ്ഥിത്വം കല്‍പ്പിച്ച് കൊടുക്കാത്തതിലും അംബേദ്കര്‍ എതിര്‍പ്പുള്ളവനായി തന്നെ തുടര്‍ന്നു. അധ:സ്ഥിത വിഭാഗങ്ങളേയും ചെറുന്യൂനപക്ഷങ്ങളേയും എതിര്‍ക്കണമെന്ന നിബന്ധനയാണ് മുസ്ലീംനേതാക്കളുമായി ഗാന്ധി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളേയും അവര്‍ മുന്നോട്ടുവച്ച 14 ഇന നിബന്ധനകളേയും അംഗീകരിക്കുന്നതിന്‍റെ ഉപാധിയായി ഗാന്ധി തീരുമാനിച്ചതെന്ന് ലണ്ടനില്‍ നിന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ അംബേദ്കര്‍ എഴുതുന്നുണ്ട്. അധ:സ്ഥിതര്‍ക്ക് ‘പ്രത്യേക ഇലക്റ്ററേറ്റ്’ എന്ന തന്‍റെ ആവശ്യത്തെ ഗാന്ധി നിരാകരിക്കുന്നത് അംബേദ്കറെ അത്ഭുതപ്പെടുത്തി. “ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി തെരഞ്ഞെടുത്തത് മിസ്റ്റര്‍ ഗാന്ധിയെ ആയിരുന്നു. ഇന്ത്യയിലെ ഭാവിഭാഗധേയത്തിന് ഏറ്റവും മോശപ്പെട്ട പ്രതിനിധി” എന്നുവരെ അംബേദ്കര്‍ കലഹിച്ചു. “ഗാന്ധി സ്വയം എളിമയുള്ള ഒരാളായി കരുതുന്നുവെന്നും പക്ഷേ വട്ടമേശ സമ്മേളനങ്ങളില്‍ അദ്ദേഹം പരാജയപ്പെട്ടു” എന്നും “താനല്ലാതെ മറ്റാരും ഇന്ത്യയെ പ്രതിനിധീകരിക്കുവാന്‍ ഇല്ലായെന്നു ഗാന്ധി കരുതി”യതായും അംബേദ്കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ ഡെലിഗേഷനെ ഒന്നിപ്പിക്കുന്നതിനു പകരം അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ഗാന്ധിജി ചെയ്തതെന്ന് അംബേദ്കര്‍ വിശ്വസിച്ചു.
പ്രത്യേക ഇലക്ടറേറ്റുവേണ്ടിയുള്ള എല്ലാ റഫറണ്ടങ്ങളേയും ദളിതര്‍ക്ക് പ്രത്യേക സീറ്റുകള്‍ക്കു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി എതിര്‍ത്തത് ഹിന്ദുയിസത്തില്‍ തന്നെ വിള്ളല്‍ ഉണ്ടാക്കും എന്ന ഭയം കൊണ്ടായിരുന്നു. അംബേദ്കറിന്‍റെ കഴിവുകളെ അംഗീകരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മോശം അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ വിധിനിര്‍ണ്ണയങ്ങളെ മലിനപ്പെടുത്തുമെന്ന് ഗാന്ധിയും വിശ്വസിച്ചുപോന്നു. അസ്പൃശ്യര്‍ ഇസ്ലാമിലേക്കോ കൃസ്തുമതത്തിലേക്കോ പോകുന്നതിന് തനിക്ക് ആക്ഷേപം ഇല്ലായെന്നും ഹൈന്ദവികതയുടെ വിപണനമേളകളില്‍ അസ്പൃശ്യര്‍ ഭിന്നിച്ചിരിക്കുന്ന അവസ്ഥ ഹൈന്ദവികതയെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നും ഗാന്ധി വിശ്വസിച്ചു. ഒരുപക്ഷേ അസ്പൃശ്യരുടെ, അധഃകൃതരുടെ ഏറ്റവും പരിതാപകരമായ അവസ്ഥകളെ സംബന്ധിച്ച് ഗാന്ധി അറിയാതിരിക്കുകയോ അറിവില്ലായ്മ നടിക്കുകയോ ചെയ്തു.
‘ജാതി ഉന്മൂലനം’ എന്ന അംബേദ്കര്‍ കൃതിക്ക് അരുന്ധതി റോയി എഴുതിയ ആമുഖം വളരെ പ്രസിദ്ധമാണല്ലോ. ‘ഡോക്ടറും വിശുദ്ധനും’ എന്ന തലക്കെട്ടില്‍ ആ ആമുഖത്തില്‍ അരുന്ധതി റോയ്, ഗാന്ധിജിയേയും അംബേദ്കറിനെയും വിലയിരുത്തുകയും ഒരു പ്രത്യേക സന്ദര്‍ഭത്തിനെ അടിസ്ഥാനപ്പെടുത്തി ഈ ദ്വന്ദ്വം എപ്രകാരമാണ് പ്രവര്‍ത്തിക്കുക എന്നു നിരീക്ഷിക്കുന്നുമുണ്ട്. ഡോക്ടറും വിശുദ്ധനും ചിന്തകളാലും പ്രവര്‍ത്തികളാലും രണ്ടായിത്തന്നെ നിലകൊണ്ടു.
‘ഐക്കണോക്ലാസ്റ്റി’ല്‍ വളരെയധികം താളുകളില്‍ നീളുന്ന അംബേദ്കറുടെ ജീവിതം ഇന്നത്തെ ഇന്ത്യന്‍ ജീവിതവുമായി എപ്രകാരം താദാത്മ്യപ്പെടുന്നു എന്നത് തീര്‍ച്ചയായും പഠിക്കേണ്ട വിഷയമാണ്. “താന്‍ ഒരിക്കലും ഹിന്ദുവായി മരിക്കില്ല, ഹിന്ദുവായി ജനിച്ചതില്‍ തനിക്ക് പങ്കില്ലാ”യെന്നും അംബേദ്കര്‍ പ്രസ്താവിക്കുന്ന ഇടംവരെ അസ്പൃശ്യരുടെ ജീവിതം അദ്ദേഹത്തെ സ്വാധീനിച്ചു. ജാത്യധിഷ്ഠിതമായ വേര്‍തിരിവുകൊണ്ടും ഒരു മനുഷ്യന് മറ്റൊരുവനെ താഴ്ന്നവനായി മാത്രം കാണാന്‍ കഴിയുന്ന അവസ്ഥയേയും ജാതി വേര്‍തിരിവുകളെയും അസ്പൃശ്യതയേയും മാറ്റുന്നതിന് മതപരിവര്‍ത്തനം മാത്രമാണ് ഏകവഴിയെന്ന് 1935 ഒക്ടോബര്‍ 13ന് ബാബാസാഹേബ് നിരീക്ഷിക്കുന്നു. ഇതിനെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവം എന്നാണ് ഗാന്ധി വിശേഷിപ്പിച്ചത്. മതം ഒരു വീടോ തുണിയോപോലെ ഒരുവന് മാറ്റാന്‍ കഴിയുന്നതല്ല എന്ന് ഗാന്ധി പ്രസ്താവിക്കുന്നത് വഴി ഇന്നും ഉദ്ഘോഷിപ്പിക്കപ്പെടുന്ന സനാതനവാദങ്ങള്‍ക്ക്, അതിന്‍റെ വര്‍ണാശ്രമസ്വഭാവങ്ങള്‍ക്ക് ആ മനുഷ്യന്‍ അടിപ്പെട്ടുപോയതായി വ്യക്തമാക്കപ്പെടുന്നുണ്ട്. “കോടിക്കണക്കായ നിരക്ഷരരും അപരിഷ്കൃതരുമായ ഹരിജനങ്ങള്‍ അംബേദ്കറുടെ വാക്കുകള്‍ കേള്‍ക്കരുതേ” എന്ന് അദ്ദേഹം ആഗ്രഹിച്ചു. മൂന്നു ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഹൈന്ദവികതയുടെ കൊടിപ്പടം തന്നെ അസമത്വം ആണെന്നും അധഃസ്ഥിതര്‍ക്ക് ഹൈന്ദവതയുടെ കീഴില്‍ പൂര്‍ണ്ണതയുള്ള മനുഷ്യന്‍ എന്ന സാധ്യത ഒരിക്കലും ഉണ്ടാകില്ലായെന്നും അംബേദ്കര്‍ സത്യസന്ധമായും കൃത്യമായും നിരീക്ഷിച്ചു.
അംബേദ്കര്‍ തെറ്റാവരം സിദ്ധിച്ച ചിന്താധാരയുമായി തുടര്‍ന്ന ആളല്ല. മനുഷ്യന് മതം ആവശ്യമാണെന്ന് അദ്ദേഹവും ഗാന്ധിയും ഒരുപോലെ ചിന്തിച്ചു. ഒരുവനെ സ്വന്തം മതത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കരുത് എന്ന് മാത്രം അംബേദ്കര്‍ മതത്തെപ്പറ്റി ഗാന്ധിയില്‍ നിന്ന് മാറി ചിന്തിച്ചു എന്നതാണ് സത്യം.
1935ല്‍ ഹൈന്ദവികതയുടെ മൂലാധാരം മനുസ്മൃതി ആണെന്നും ആകയാല്‍ തന്നെ അസമത്വം ഇല്ലാതാക്കല്‍ ഹൈന്ദവികതയുടെ അജണ്ട അല്ലായെന്നും അംബേദ്കര്‍ നിരീക്ഷിക്കുന്നു. ഒരു ഇന്‍റര്‍വ്യൂവില്‍ അംബേദ്കര്‍ നിരാശാഭരിതനായി ഇപ്രകാരം കൂടി പറഞ്ഞു. “ജനാധിപത്യം ഇന്ത്യക്ക് ചേര്‍ന്നതല്ല, ഇന്ത്യ ഒരു ഏകാധിപതിയെയാണ് ആഗ്രഹിക്കുന്നത്. കമാല്‍ പാഷയേയോ മുസോളിനിയേയോ പോലെ ഒരാളെ. ഞാന്‍ കരുതിയത് മിസ്റ്റര്‍ ഗാന്ധി ഒരു ഏകാധിപതിയുടെ സ്ഥാനത്ത് എത്തിച്ചേരുമെന്ന് തന്നെയാണ്. പക്ഷേ ഞാന്‍ നിരാശപ്പെട്ടു. കമാല്‍ പാഷയെപ്പോലെ ഒരാള്‍ ഇല്ലാത്ത പക്ഷം ഇന്ത്യക്ക് ഒരു മോക്ഷമുണ്ടാകുന്നില്ല”. തെറ്റിദ്ധരിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ഒരു വാചകമാണത്. തന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തില്‍ ഒരിക്കലും ബാബാസാഹേബ് ഏകാധിപത്യത്തെ അംഗീകരിച്ചിരുന്നതേയില്ല. പക്ഷേ കൂടുതല്‍ വിശ്വാസവും കുറച്ച് ബുദ്ധിയുമുള്ള ( have more faith and less wit ) ഇന്ത്യന്‍ ജനത ഏകാധിപത്യം കൊതിക്കുന്നു എന്ന ബാബാ സാഹേബിന്‍റെ കണ്ടെത്തല്‍, ഗുജറാത്ത് വംശഹത്യക്ക് ശേഷം തുടരുന്ന മോദിക്കാലം അടയാളപ്പെടുത്തുകയാണ്.
ഇന്ത്യ ജനാധിപത്യത്തിന് ഒട്ടും യോജിച്ചതല്ലായെന്നും, ജ്ഞാനോദയം സിദ്ധിച്ച ഒരു ഏകാധിപതിയെയാണ് ഇന്ത്യക്ക് ആവശ്യം എന്ന് 1938ല്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നു. ജ്ഞാനോദയം സിദ്ധിച്ച ഏകാധിപതി അഥവാ ”an enlightened autocrat” എന്നത് കൃത്യമായ ഒരു അത്യാഗ്രഹമായിരുന്നു. വേരുപടലങ്ങളായി സമൂഹമനസ്സാക്ഷിയുടേയും ഇന്ത്യന്‍ സാമൂഹികജീവിതത്തിന്‍റെയും അടിത്തട്ടുവരെ അന്ന് നീണ്ടുകിടന്നതും ഇന്നും തുടരുന്നതുമായ അസമത്വങ്ങളുടെ നിരയെ ഇല്ലാതാക്കാന്‍ തലയ്ക്ക് വെളിവുള്ള ഒരു ഏകാധിപതിക്ക് മാത്രമേ കഴിയൂ എന്നത് ഒരു സാധ്യതയാണ്. അംബേദ്കര്‍ ഭയപ്പെട്ടിരുന്ന ‘വിശ്വാസാധിരേക്യവും ബുദ്ധിക്കുറവു’മുള്ള ഇന്ത്യന്‍ ജനത ജനാധിപത്യത്തിനെ നശിപ്പിക്കുമെന്ന് 1938ല്‍ ബാബാസാഹേബ് നിരീക്ഷിച്ചത് 2025ല്‍ വീണ്ടും വീണ്ടും കാണപ്പെടുന്നത് തികച്ചും പുരോഗാമിയായ, കാതങ്ങള്‍ മുന്നേ മാത്രം പറന്ന ആ മനീഷിയുടെ ചിന്താതീവ്രതയാണ് വെളിപ്പെടുത്തുന്നത്.
“സാധാരണത്വത്തില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം ഭ്രമാത്മകമായി പ്രവര്‍ത്തിക്കുന്നവരെ മറ്റു രാജ്യങ്ങളില്‍ ഭ്രാന്തന്മാരെന്നും ഇന്ത്യയില്‍ മഹാത്മാവെന്നും യോഗി എന്നും വിളിക്കപ്പെടുന്നു” എന്നും ബാബാസാഹേബ് നിരീക്ഷിച്ചത് 1938ല്‍ ആണ്. ഇന്ന് ഉത്തര്‍പ്രദേശില്‍ കുറ്റാരോപിതരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന ഭരണാധികാരിക്ക് ‘ഭ്രാന്തന്‍’ എന്നതിനുപകരം ‘യോഗി’ എന്ന വിളിപ്പേരു കൊടുത്തത് 1938ലെ അംബേദ്കറിനെ 2025ലും മുന്‍കാല പ്രാബല്യത്തോടെ ശരി വയ്ക്കുന്നതായിട്ടാണ് ഈ ലേഖകന് തോന്നിയത്. “ജനാധിപത്യം കേള്‍ക്കപ്പെടേണ്ടവനെ ബഹുമാനപൂര്‍വ്വം കേഴ്വി അനുവദിക്കണമെന്നും അത് നിരന്തരം പഠനവിധേയമായി പരിഷ്കരിക്കണ”മെന്നും 1938ല്‍ തന്നെയാണ് ബാബാസാഹേബ് നിരീക്ഷിച്ചത്.
ബൃഹത്തും സംഭവബഹുലവുമായ ഒരു ജീവിതത്തെ രേഖപ്പെടുത്തിയതും 600-ല്‍ പരം താളുകള്‍ നീളുന്നതുമായ ഒരു പുസ്തകത്തെ അത്ര ലളിതമായി പരിചയപ്പെടുത്തുക അസാധ്യം തന്നെയാണ്. അംബേദ്കര്‍ ജീവിതത്തിന്‍റെ നാള്‍വഴികളെ അക്കൗണ്ട് ചെയ്യാന്‍ പുസ്തകം ധാരാളം താളുകള്‍ ഉപയോഗിക്കുകതന്നെ ചെയ്തു. അത് ഒരു ജീവചരിത്രകാരന് പഥ്യവുമാണ്. എന്നാല്‍ കുറിപ്പ്എഴുത്തുകാരന് അത് തീര്‍ച്ചയായും അഹങ്കാരപ്രകടനം മാത്രമാണ്. അംബേദ്കര്‍ സാഹിത്യത്തില്‍ ഒരു തരിപോലും പതിരില്ലാതെ എഴുതപ്പെട്ട ഒന്ന്. 1935 ഡിസംബര്‍ 12ല്‍ ക്ഷണം ലഭിച്ചതും 36ലെ ജത്പത് തൊടക്ക് മണ്ഡലില്‍ പ്രസംഗിക്കുവാന്‍ അദ്ദേഹം തന്നെ തയ്യാറാക്കിയതും ആയ ‘ജാതി ഉന്മൂലനം’ എന്ന കുറിപ്പാണത് . ജത്പത് തൊടക്ക് മണ്ഡല്‍ എന്നാല്‍ ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതിനുള്ള ഒരു സൊസൈറ്റി എന്നുതന്നെയാണ് അര്‍ത്ഥം. ലാഹോര്‍ കേന്ദ്രീകരിച്ച് ‘ഭായി പരമാനന്ദ്’ സ്ഥാപിച്ചതാണ് ആ പ്രസ്ഥാനം. ബാബാസാഹേബ് ജാതി ഉന്മൂലനത്തെ സംബന്ധിച്ച് സുദീര്‍ഘമായ ഒരു പ്രസംഗം തയ്യാറാക്കുകയും മണ്ഡലിന് അയച്ചുകൊടുക്കുകയും ചെയതു. ജാതി ഉന്മൂലനം ഹിന്ദുധര്‍മ്മശാസ്ത്രങ്ങളെ നശിപ്പിക്കാതെ അസാധ്യമാണെന്ന ബാബാസാഹേബിന്‍റെ കണ്ടെത്തല്‍ മണ്ഡലിനെ പൊള്ളിക്കുകതന്നെ ചെയ്തു. ആ പ്രസംഗത്തെ ഭേദഗതിപ്പെടുത്താതെ പ്രസംഗം അനുവദിക്കാനാകില്ലായെന്ന് മണ്ഡല്‍ അറിയിച്ചപ്പോള്‍ സ്വന്തമായി ‘ജാതി ഉന്മൂലനം’ എന്ന പേരില്‍ അതിനെ പുസ്തകപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.
സ്വാഭാവികമായും ജാതിഉന്മൂലനത്തെപ്രതി ചര്‍ച്ചകള്‍ ഉണ്ടാവുകയും 1937 ഓഗസ്റ്റ് 15ന് ഗാന്ധി തന്‍റെ ഹരിജന്‍ പത്രത്തില്‍ ‘ഡോക്ടര്‍ അംബേദ്കര്‍സ് ഇന്‍ഡിക്റ്റ്മെന്‍റ്’ എന്ന പേരില്‍ ഒരു ലേഖനം എഴുതുകയും ചെയ്തു. അംബേദ്കര്‍ തന്‍റെ പുസ്തകത്തില്‍ അനുബന്ധപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങള്‍ ഹിന്ദുധര്‍മ്മശാസ്ത്രങ്ങളെപ്പറ്റി ആധികാരികങ്ങള്‍ അല്ലായെന്നും അവകളെ വ്യാഖ്യാനിക്കേണ്ടത് അപ്രകാരമല്ലായെന്നും ഗാന്ധി എഴുതി. തീരെ അപ്രസക്തമായ ഒരു വാചകം കൊണ്ടാണ് ഗാന്ധി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. ചൈതന്യയും തുക്കാറാമും രാമകൃഷ്ണ പരമഹംസനും മറ്റും പിന്തുടര്‍ന്ന ധര്‍മ്മശാസ്ത്രം അംബേദ്കര്‍ പറയുംപോലെ പ്രശ്നഭരിതമല്ലെന്നും ഗാന്ധി സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചു. ഗാന്ധിയെ തന്നെ ഒരു ‘സ്പെസിമ’നാക്കി പരിശോധിച്ചാണ് അംബേദ്കര്‍ ഇതിനെ പ്രതിരോധിച്ചത്. വൈശ്യനും ബനിയവിഭാഗത്തില്‍പ്പെട്ടവനുമായ ഗാന്ധി എന്ത് കച്ചവടം ആണ് ചെയ്തിട്ടുള്ളതെന്ന് അംബേദ്കര്‍ ചോദിക്കുന്നു. “അപ്പൂപ്പന്‍ പിമ്പ് ആകയാല്‍ ചെറുമകനും പിമ്പ് ആകണമോ? അമ്മൂമ്മ വേശ്യയായാല്‍ ചെറുമകളും വേശ്യയാകണമെന്നുണ്ടോ?” ജന്മസിദ്ധമായ വര്‍ണ്ണവ്യവസ്ഥകള്‍ അധ:സ്ഥിതനെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അംബേദ്കര്‍ കൃത്യമായിത്തന്നെ പറഞ്ഞുവച്ചു. ‘മെച്ചപ്പെട്ടവനും മോശപ്പെട്ടുവനുമായ ഹിന്ദു ഉണ്ടാകാന്‍ ഇടയുണ്ടെങ്കിലും നല്ല ഹിന്ദു എന്നൊന്നില്ല’ എന്നും അംബേദ്കര്‍ പറഞ്ഞുവച്ചു. “എങ്ങോട്ട് തിരിച്ചാലും ആക്രമിക്കുവാന്‍ നില്‍ക്കുന്ന ദുര്‍ഭൂതമാണ് ജാതി” എന്നും അംബേദ്കര്‍ ചിന്തിച്ചു.
ബി എസ് മൂഞ്ചേ
ജാതി നിഷേധിക്കുന്നതിനും മതം മാറ്റം സംഭവിച്ചേക്കാം എന്നും ഭയന്നവരില്‍ ഒരു പ്രമുഖന്‍ ‘മൂഞ്ചേ’ ആയിരുന്നു. ഇറ്റലി സന്ദര്‍ശിച്ച് ആര്‍.എസ്.എസിന് ബീജാവാപം നടത്തിയ മതാധിഷ്ഠിതരാഷ്ട്രീയത്തിന്‍റെ അപ്പോസ്തലനായ അതേ മൂഞ്ചേ തന്നെ. 1936 ഫെബ്രുവരി 5ന് അയാള്‍ തന്‍റെ ഡയറിയില്‍ എഴുതിയത്- “അസ്പൃശ്യര്‍ക്ക് പണം ചിലവഴിക്കുന്നത് പാമ്പിന് പാല് കൊടുക്കുന്നതുപോലെയാണ്” എന്നാണ്. “അസ്പൃശ്യരെ അവര്‍ അര്‍ഹിക്കുന്ന ദുരിതങ്ങളില്‍ വിടുന്നതുതന്നെയാണ് നല്ലതെ”ന്ന് അദ്ദേഹം ചിന്തിച്ചു. എങ്കിലും അംബേദ്കറിനൊപ്പം മതം മാറുന്നവര്‍ ഇസ്ലാമിലേക്കോ കൃസ്തുമതത്തിലേക്കോ പോകാതിരിക്കുവാന്‍ ഒരു ഉറപ്പുണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരു ഉടമ്പടിയുണ്ടാക്കണം എന്ന് മൂഞ്ചേ ചിന്തിക്കുന്നത്. മതം മാറുന്നു എങ്കില്‍ അത് സിഖ് മതത്തിലേക്കാകണം എന്നദ്ദേഹം ആവശ്യപ്പെട്ടു. അംബേദ്കര്‍ പോലും ‘തെറ്റാവരം’ ലഭിച്ചിരുന്ന ഒരു ചിന്തകനായിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധ:സ്ഥിതര്‍ ഇസ്ലാമിലേക്കോ കൃസ്തുമതത്തിലേക്കോ പോകുന്ന പക്ഷം ദേശവിരുദ്ധര്‍ ആകാനിടയുണ്ട് എന്ന് അംബേദ്കര്‍ ചിന്തിച്ചിരുന്നു. അദ്ദേഹത്തിനെപ്പോലെ ഒരാളില്‍ നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്ത ഒരു പ്രസ്താവനയായിരുന്നു അത്. ‘അംബേദ്കര്‍-മൂഞ്ചേ’ ഒത്തുതീര്‍പ്പ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ ശോഭയെ കളങ്കപ്പെടുത്തിയെന്നത് വാസ്തവമാണ്. മൂഞ്ചേയുടെ രാഷ്ട്രീയ അഭിപ്രായത്തെ അദ്ദേഹം ശരിവയ്ക്കുകപോലും ചെയ്തു.
അംബേദ്കര്‍ ഭരണഘടനാശില്പി എന്ന് അറിയപ്പെടുന്നുവെങ്കിലും കൈ കെട്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു അദ്ദേഹം. ഒരു കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മൂവ്മെന്‍റിന്‍റെ തുടക്കക്കാരനായിരുന്ന എം.എന്‍. റോയ് ആയിരുന്നു. അംബേദ്കര്‍ ഒരു മുന്‍നിരക്കാരന്‍ എന്ന നിലയില്‍ ഉണ്ടാക്കിയെടുത്ത ഭരണഘടനയെ അദ്ദേഹം തന്നെ തള്ളിപ്പറയുന്ന അവസ്ഥ ഇന്ത്യന്‍പാര്‍ലമെന്‍റ് കണ്ടിട്ടുണ്ട്. 1953 സെപ്തംബര്‍ 2ന് ഗവര്‍ണ്ണര്‍മാരുടെ അധികാരപരിധിയെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം, “താന്‍ കൂലിക്ക് എടുക്കപ്പെട്ടയാളെപ്പോലെയായിരുന്നു ഭരണഘടനാനിര്‍മ്മാണവേളയില്‍” എന്നു വെളിപ്പെടുത്തുന്നു. “എന്‍റെ സുഹൃത്തുക്കള്‍ ഞാനാണ് ഭരണഘടന നിര്‍മ്മിച്ചത് എന്ന് പറയുന്നു. ഞാന്‍ പറയുന്നു, അത് കത്തിക്കുന്നതില്‍ ആദ്യം നില്‍ക്കുന്നത് ഞാനായിരിക്കും”.
ഈ കുറിപ്പ് ദീര്‍ഘിപ്പിക്കുന്നത് ഒഴിവാക്കാന്‍, ‘അംബേദ്കറെ എങ്ങനെ കാണണം’ എന്ന് അവസാന അധ്യായത്തില്‍ ഗ്രന്ഥകാരന്‍ വിവരിച്ചിരിക്കുന്നത് പരിശോധിക്കേണ്ടതുണ്ട്. അംബേദ്കര്‍ മോശം സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോയെങ്കിലും കഠിനാധ്വാനം കൊണ്ട് വലിയ അക്കാദമികയോഗ്യതകളില്‍ എത്തിച്ചേര്‍ന്നു. പക്ഷെ, അദ്ദേഹത്തിന് മുമ്പ് ഉണ്ടായിരുന്ന ദളിത് പോരാട്ടങ്ങളെയൊന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നതേയില്ല. 1860ലെ പോരാട്ടങ്ങളെയും കിഴക്കന്‍ബംഗാളിലേയും തിരുവിതാംകൂറിലേയും പോരാട്ടങ്ങളേയും അദ്ദേഹം പരാമര്‍ശിച്ചതേയില്ല. അംബേദ്കര്‍ ശിശുവായിരുന്ന 1893ല്‍, ദളിതനും നിരക്ഷരനുമായിരുന്ന അയ്യന്‍കാളി സ്വന്തം ജനതയ്ക്കുവേണ്ടി ശാരീരികപോരാട്ടങ്ങളില്‍പ്പോലും ഏര്‍പ്പെട്ട ചരിത്രം തിരുവിതാംകൂറില്‍ ഉണ്ട്. പുലയര്‍ക്കായി ‘സാധുജനപരിപാലനസംഘം’ സമരങ്ങള്‍ നടത്തിയതും മാറുമറച്ച് തിരുവിതാംകൂര്‍ അസംബ്ലിയിലേക്കുവരെ പ്രാതിനിധ്യം നേടിയതും അംബേദ്കര്‍ കണ്ടതേയില്ല. ഇന്ത്യയിലെ കൃഷിക്കാരുടെ ആദ്യത്തെ സംഘടിതസമരം നയിച്ചത് അങ്ങ് തെക്ക് തിരുവിതാംകൂറിലെ അയ്യന്‍കാളി ആയിരുന്നു.
പറയരെ ബുദ്ധരാക്കി പരിവര്‍ത്തനപ്പെടുത്തിയ ‘ഇയോതി ദാസ് പണ്ഡിതര്‍’ അംബേദ്കറാല്‍ ശ്രദ്ധിക്കപ്പെടാതെ പോയ 1898ല്‍ തന്നെ പ്രവര്‍ത്തികളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഇത്തരം ജാതിവിരുദ്ധപ്പോരാട്ടങ്ങളേയും ബാബാ സാഹേബ് പരിഗണിച്ചിരുന്നതേയില്ല. തന്‍റെ വിദ്യാഭ്യാസനിലവാരവും ഭരണഘടനാ മാര്‍ഗ്ഗങ്ങളും പ്രസംഗങ്ങളും മറ്റും അദ്ദേഹത്തിനെ പലപ്പോഴും വ്യവസ്ഥിതികള്‍ക്കെതിരായ പോരാട്ടക്കാരനാക്കി മാറ്റി.
ദളിത് മദ്ധ്യവര്‍ഗ്ഗം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നുവന്നു എന്നതാണ് വാസ്തവം. അദ്ദേഹത്തിന്‍റെ വര്‍ഗ്ഗം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളാല്‍ ഉദ്ധരിക്കപ്പെട്ടോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ തുടരുന്നു. അംബേദ്കറിനെ വിധിക്കുവാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ലാതായിരിക്കുമ്പോഴും “ചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗം വ്യത്യസ്തരായ ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് മാത്രമല്ല, വലിയ ശക്തിയുള്ള ഏതൊരുവനും സാധ്യമാണെന്ന കാള്‍ കൗട്സ്കിയുടെ തിയറി പ്രസക്തമാകുന്നതും അതുകൊണ്ടു തന്നെയാണ്. “പ്രതിഭകളായിട്ടുള്ളവര്‍ ജീനിയസുകള്‍ ആകണമെന്നില്ല” എന്നും “കുട്ടികളും മധ്യവര്‍ത്തികളും വിഡ്ഢികളും വലിയ ശക്തിയുള്ളവരായിരുന്നാല്‍ ചരിത്രപുരുഷന്മാരായി മാറും” എന്ന കാള്‍ കൗട്സ്കിയന്‍ നിരീക്ഷണവും പഠനാര്‍ഹമാണ്. നമ്മുടെ വര്‍ത്തമാനം അതല്ലാതെ എന്താണ് കാട്ടിത്തരുന്നത്? ചരിത്രപുരുഷന്മാരായ വിഡ്ഢികളുടെ വര്‍ത്തമാനത്തില്‍ ജീവിക്കുന്ന എനിക്കും എന്‍റെ വായനക്കാര്‍ക്കും 1854 മുതല്‍ 1938 വരെ ജീവിച്ചിരുന്ന ആ ചെക്ക് ഓസ്ട്രിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനെ അംഗീകരിക്കാതെ സാധ്യമല്ല.
ഓരോ ഗുരുവും അടയാളപ്പെടുന്നത് അവരുടെ ശിഷ്യരാല്‍ പിന്തുടരപ്പെടുമ്പോഴാണ്. അത്തരം ശിഷ്യരെ നിര്‍മ്മിക്കാന്‍ കഴിയാതെപോയ ഒരു ഇതിഹാസമാണ് അംബേദ്കര്‍. ഗാന്ധിയോട് ഇക്കാര്യത്തില്‍ അദ്ദേഹം തുല്യത പാലിക്കുകയും ചെയ്യുന്നുണ്ട്. ഇനിയും സൃഷ്ടിക്കപ്പെടാത്ത ഗുണമേന്മയുള്ള ശിഷ്യരുടെ അഭാവം അംബേദ്കറിനെ പരാജയപ്പെടുത്തുന്നില്ലേ? വിഗ്രഹങ്ങളാക്കപ്പെടുന്ന മഹാത്മാക്കള്‍- അത് ഗാന്ധിയോ അംബേദ്കറോ നാരായണഗുരുവോ ആയിക്കൊള്ളട്ടെ, നേരിടുന്നത് അവരുടെ ബൗദ്ധികജീവിതത്തിന്‍റെ നിരാസം തന്നെയാണ്. അംബേദ്കറിന്‍റെ കഥ അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥയായി മാറുന്നത് അദ്ദേഹം കലഹത്തില്‍ ഏര്‍പ്പെട്ട നിരവധി വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ്. ദളിത് പോരാട്ടങ്ങളില്‍ ഇന്നും തുടരുകയും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ ഫോക്ക്ലോര്‍ ഇതിവൃത്തമായി അംബേദ്കര്‍ മാറ്റപ്പെടുന്നതും അദ്ദേഹത്തിന്‍റെ തലയ്ക്ക് പിന്നില്‍ വരച്ചു ചേര്‍ക്കപ്പെട്ട ‘ദൈവവൃത്ത’ങ്ങള്‍ ആ ജീവിതത്തെ പരാജയപ്പെടുത്തുന്നതും കൃത്യതയുള്ള വിഗ്രഹഭഞ്ജകരുടെ അഭാവം കൊണ്ടുതന്നെയാണ്. കാലം ആവശ്യപ്പെടുന്നത് വിഗ്രഹങ്ങളെയല്ല, അവയുടെ ഭഞ്ജകരെ തന്നെയാണ്. ♠