കാഴ്‌ച പരിസരത്തിലേക്ക് പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ് ഓരോ ഷാഹി കബീർ സിനിമകളും. എഴുത്തിലെ മുറുക്കവും അതിനെ ഒന്നുകൂടെ വൈകാരികമായ അടിത്തറയിൽ ഉറപ്പിക്കുന്ന ക്രാഫ്‌റ്റ്‌മാൻഷിപ്പുമാണ് ഓരോ സിനിമയും. ഷാഹി തന്നെ തിരക്കഥ എഴുതിയ ജോസഫിലും നായാട്ടിലുമെല്ലാം തുടരുന്ന മനുഷ്യമനസ്സിന്റെ വൈകാരികതലം തന്നെയാണ് റോന്തിലെ കാഴ്‌ചയും.
ഭരത്‌ചന്ദ്രനെ പോലെ നെടുനീളൻ സംഭാഷണങ്ങളും അതിമാനുഷിക ആക്ഷൻ പരിസരവും സൃഷ്ടിക്കുന്ന പൊലീസ് പടങ്ങളിൽ നിന്ന് അകലം പാലിച്ച് പാടെ മാറിയുള്ള പൊലീസ് യൂണിവേഴ്‌സാണ് ഷാഹി കബീർ ഒരുക്കിയിട്ടുള്ളത്. മനുഷ്യന്റെ ആന്തരിക സംഘർഷം എന്ന തലത്തിൽ നിന്നാണ് കഥപറച്ചിൽ. ആ തുടർച്ച തന്നെയാണ് റോന്തും. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ രണ്ട് പൊലീസുകാരുടെ പെട്രോളിങ് ഡ്യൂട്ടിയാണ് സിനിമ. അതിനിടയിൽ നടക്കുന്ന സംഭവവികാസങ്ങളുടെ എപ്പിസോഡിക്കായ കഥ പറച്ചിലാണ് ചിത്രത്തിന്റേത്. പരിചയസമ്പന്നനായ യോഹന്നാൻ (ദിലീഷ് പോത്തൻ) എന്ന പൊലീസുകാരനും പുതിയതായി എത്തിയ ദിൻനാഥ് (റോഷൻ മാത്യു) എന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് പ്രധാന കഥാപാത്രങ്ങൾ.
രാത്രിയിൽ നടത്തുന്ന പെട്രോളിങ്ങും അതിനിടയിൽ കടന്നുവരുന്ന പ്രശ്‌നങ്ങളിൽ ഊന്നിയുമാണ് കഥപറച്ചിൽ. ഇതിനിടയിൽ യോഹന്നാനും ദിൻനാഥും വ്യക്തിജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും അത് തൊഴിലിടത്തിലേക്ക് കടന്നുവരുന്നതെല്ലാം കൂട്ടിച്ചേർത്താണ് സിനിമയുടെ വികാസം. കഥാപാത്രങ്ങളിലൂടെ സൃഷ്ടിക്കുന്ന സന്ദർഭങ്ങൾ യോഹന്നാനിലും ദിൻനാഥിലും ഉടലെടുക്കുന്ന നൈരാശ്യവും ഭയവും അവരിൽ നിന്ന് പ്രേക്ഷകനിലേക്ക് കൂടി ഇറങ്ങി വരുന്നുണ്ട്.
സിനിമ പുരോഗമിക്കും തോറും നമ്മുടെ കാഴ്‌ചയെ കൂടി മുറുക്കുന്ന സിനിമാ പരിചരണമാണ് റോന്തിന്റേത്. ജോജുവിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് നായാട്ടിലെ പ്രകടനത്തിന് കൂടിയായിരുന്നു. നൈരാശ്യം കലർന്ന കഥാപാത്രം ഡിസൈൻ തന്നെ പ്രകടനത്തിന് വലിയ സാധ്യത തുറന്നിട്ടിരുന്നു. അത്തരത്തിൽ ഒന്നാണ് റോന്തിലെ യൊഹന്നാൻ. ദിലീഷ് പോത്തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ കഥാപാത്രം കൂടുതൽ മികച്ചതാകുന്നുണ്ട്. അയാളിലെ ദേഷ്യം അതിന്റെ കാരണങ്ങൾ തുറന്നിടുന്ന രംഗങ്ങളിൽ ദിലീഷ് പുറത്തെടുക്കുന്ന അസാധ്യ പ്രകടനമാണ് റോന്തിൽ. അതിനാൽ തന്നെ റോന്ത് ഒരു ഡയറക്ടേഴ്‌സ് പടമായിരിക്കുമ്പോഴും ദിലീഷ് പോത്തന്റെ പ്രകടനത്തിന്റെ പേരിലാകും അടയാളപ്പെടുത്തപ്പെടുക. യോഹന്നാന്റെ പ്രതിസന്ധികൾ, ആകുലതകൾ, പരവേശം, നിരാശ അതെല്ലാം ദിലീഷ് പോത്തൻ നമ്മൾ പ്രേക്ഷകന്റേത് കൂടിയാക്കുന്നുണ്ട്. എഴുത്തിലും പ്രകടനത്തിലും മികവ് പുലർത്തുന്ന ചിത്രം ശബ്ദ–-ദൃശ്യ വിനാസ്യത്തിലും കൈയടിക്കാനുള്ള മികവ് സൂക്ഷിക്കുന്നുണ്ട്. മനീഷ് മാധവന്റെ ഛായാഗ്രാഹണവും അനിൽ ജോൺസന്റെ സംഗീതവും എടുത്ത് പറയേണ്ടതാണ്.
ദളിത് രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നതിൽ ഷാഹി കബീറിന് നായാട്ടിൽ സംഭവിച്ച വീഴ്‌ച റോന്തിലും ആവർത്തിക്കുന്നുണ്ട്. കെവിന്റെ ദുരഭിമാന കൊലയോട് സമാനമായ വിഷയം സിനിമയുടെ ഉള്ളടക്കത്തിലുണ്ട്. എന്നാൽ അതിനെ വളരെ ലാഘവത്തോടെ, ആ കൊലയുടെ കാരണത്തെ ചോർത്തിക്കളയുന്ന അരാഷ്‌ട്രീയമായ കാഴ്‌ച റോന്തിലുണ്ട്. സിനിമയുടെ ഉള്ളടക്കത്തിനോടും അതിൽ സൃഷ്ടിക്കുന്ന രീതികളോടുമെല്ലാം എതിർപ്പുകളുണ്ട്. എന്നാൽ, പ്രേക്ഷകനെ കൊത്തിവലിക്കുന്ന കാഴ്‌ചാ പരിസരം സൃഷ്ടിക്കുന്നതിൽ ഷാഹി കബീർ എന്ന സംവിധായകനും എഴുത്തുകാരനും മാസ്റ്ററാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ആ ക്രാഫ്‌റ്റ്‌സ്‌മാൻഷിപ്പിന്റെ അടയാളമാണ് റോന്ത്. l