ചിത്ര‐ശിൽപകലയ്‌ക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ടിന്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വേറിട്ടതും സവിശേഷവുമായ ചിത്രപ്രദർശനം മെയ് 3 മുതൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ലോക പത്രസ്വാതന്ത്ര്യദിനത്തിന്റെ ഓർമപുതുക്കലായലരുന്നു പുതുമയാർന്ന ഈ ചിത്രപ്രദർശനം. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവൻ ലളിതകലാ അക്കാദമിയിൽ ഒരുക്കിയ പ്രദർശനം ഒരാഴ്‌ച നീണ്ടുനിന്നു. പത്രപ്രവർത്തന ചരിത്രത്തിലെ നാഴികക്കല്ലുകൾ, കണ്ടുപിടുത്തങ്ങൾ, വിശേഷവാർത്തകൾ, വേർപാടുകൾ, ദുരന്തങ്ങളടക്കമുള്ള പ്രധാന സംഭവങ്ങളാണ് കുട്ടികൾ മുതൽ എഴുപത്തഞ്ചുവയസ്സുവരെയുള്ള കലാകാരർ ചിത്രതലത്തിലേക്കാവാഹിച്ചിട്ടുള്ളത്. ഒന്നരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിന്റെ ഏടുകൾ തുറന്നിടുക മാത്രമല്ല ആ വിഷയത്തോട് നീതിപുലർത്തിയ ചിത്രങ്ങളാണ് ഓരോ ക്യാൻവാസിലും. ആ ചിത്രങ്ങളിലൂടെയാണ് ‘പത്ര കട്ടിങ്സി’ലേക്ക് നമ്മുടെ കാഴ്‌ചയെ കൂട്ടുന്നത്. ഒരുതരത്തിൽ കൊളാഷ് ചിത്രകലാസങ്കേതങ്ങളെ ഓർമിപ്പിക്കുംവിധമാണ് ‘ടിന്റ്’ ചിത്രങ്ങൾക്ക് രൂപകൽപന ചെയ്‌തിട്ടുള്ളത്‐ കലാകാരർക്ക് നിർദേശങ്ങൾ നൽകിയിട്ടുള്ളത്‐ ക്രിയാത്മകമായും സ്വതന്ത്രമായും ചിത്രങ്ങൾ രചിക്കാമെങ്കിലും പൊതുവായ സമീപനം രൂപനിർമിതിയുമായി ബന്ധപ്പെട്ട് എല്ലാപേരും സ്വീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക‐രാഷ്‌ട്രീയ‐ചരിത്ര‐ശാസ്‌ത്രമേഖലകളിലൂടെ സഞ്ചരിക്കുന്നവയാണ് ചിത്രങ്ങളെല്ലാം‐ ദേശീയ‐അന്തർദേശീയ പ്രാധാന്യമുള്ള വാർത്തകളിലൂടെ.
പത്ര റിപ്പോർട്ടുകളുടെ പിൻബലത്തിൽ 125 പോരാണ് ചിത്രപ്രദർശനത്തിൽ പങ്കെടുത്തിട്ടുള്ളത്. ഓരോ റിപ്പോർട്ടും തേടിച്ചെല്ലുമ്പോൾ അതേക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് അവസരമൊരുങ്ങുന്നു എന്നതും ഈ പ്രദർശനത്തിന്റെ പ്രത്യേകതയാണ്. ലോകത്തുണ്ടായ കണ്ടുപിടുത്തങ്ങൾ പലതും ഈ പ്രദർശനത്തിൽ ശ്രദ്ധേയമായി അവതരിപ്പിച്ചിരിക്കുന്നു. ബൾബിന്റെയും ചില ജീവൻരക്ഷാ മരുന്നുകളുടെയും കണ്ടുപിടുത്തങ്ങളുടെ കഥയും ചിത്രീകരണവും മനോഹരമായി ഇഴചേർന്നു നിൽക്കുന്നു. ജനാധിപത്യധ്വംസനത്തിന്റെ ഇരുണ്ടകാലത്തെ അടയാളപ്പെടുത്തുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസത്തെ പത്രം സംഭവങ്ങൾ ഏറെ വിശദമാക്കുന്നു. വിലങ്ങണിഞ്ഞ കൈകളിൽനിന്ന് ആകാശത്തേക്കു പറന്നുയരുന്ന പക്ഷിയെയാണ് അടിയന്തരാവസ്ഥ പത്ര റിപ്പോർട്ടിനോടൊപ്പം വരച്ചുചേർത്തിരിക്കുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും തടവിലാക്കുന്ന ജനതയുടെ ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമാകുന്നു ഈ ചിത്രം. ഇ എം എസ് മന്ത്രിസഭ അധികാരമേറ്റ ദിവസത്തെ ദേശാഭിമാനി പത്രമുൾപ്പെടെയുള്ള ഇ എം എസ് ചിത്രവും ശ്രദ്ധേയമായി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വാർത്ത പ്രസിദ്ധീകരിച്ച പത്രം, ടെസ്റ്റ് ട്യൂബ് ശിശുവിന്റെ പിറവി, ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയ വാർത്ത, ഭൂഗർഭ തീവണ്ടിയുടെ കണ്ടുപിടുത്തം തുടങ്ങിയ വ്യത്യസ്‌തങ്ങളായ വാർത്തകളിലൂടെ വർണാഭമാക്കിയ ചിത്രതലങ്ങൾ ശ്രദ്ധേയം. ഗാന്ധിജിയുടെ വധം, മാർട്ടിൻ ലൂഥർ കിംഗിന്റെ വിടവാങ്ങൽ, ചാർളി ചാപ്ലിന്റെ നിര്യാണം, ഗൗരിയമ്മയുടെ മരണം, മൈക്കിൾ ജാക്‌സന്റെ മരണം തുടങ്ങിയ വേർപാടുകളുടെ നൊമ്പരമുഹൂർത്തങ്ങൾ അതിന്റെ ഉൾക്കരുത്തോടെ ആവിഷ്‌കരിച്ചിട്ടുണ്ടിവിടെ. കൊറോണ, നിപ, പ്രളയം ഇവയുടെ വാർത്തകൾ എങ്ങനെയാണ് ജനമനസ്സുകളിലേക്കെത്തപ്പെട്ടതെന്ന യാഥാർഥ്യബോധത്തോടെയാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കാശ്‌മീർ ഭീകരാക്രമണം, ലോകമഹായുദ്ധം, കാർഗിൽ യുദ്ധം തുടങ്ങിയ ചിത്രങ്ങളിൽ യുദ്ധഭീകരതയുടെ തീവ്രത പ്രകടമാക്കുംവിധം ആവിഷ്‌കരിച്ചിരിക്കുന്നു.
മനസ്സിൽ മായാതെ നിൽക്കുന്ന നിരവധി സംഭവങ്ങൾ ഈ പ്രർശനത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കുവാനും വീണ്ടും ഓർക്കുവാനും പ്രദർശനം വഴിയൊരുക്കി. പ്രധാനപ്പെട്ട പത്രസ്ഥാപനങ്ങളിൽനിന്നും സെൻട്രൽ ലൈബ്രറിയിൽനിന്നുമാണ് പഴയ പത്രത്താളുകളുടെ ഇമേജുകൾ ലഭിച്ചതെന്ന് സംഘാടകനായ ബിനു വിക്ടർ പറഞ്ഞു. ബിന്ദു, അനീന വിക്ടർ, വന്ദന, ദർശന എന്നിവരുടെ കൂട്ടായ്‌മയും ചിത്രരചനയ്‌ക്കൊപ്പം ചരിത്രം തേടാനുള്ള ഈ പരിപാടിക്ക് പിൻബലമായി. l