ഒരു തലമുറയിലേക്ക് മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക് ഡാൻസും കൊണ്ടുവന്ന ആവേശം വളരെ വലുതാണ്. ആ കാലത്തിന്റെ നൃത്തസീമയിൽ ഭ്രമിച്ച ഒരു തലമുറയുടെ കഥയാണ്. അതിൽ അഭിരമിച്ച തലമുറകളുടെ കഥയാണ് നവാഗതനായ വിനോദ് എ കെ ഒരുക്കിയ ‘മൂൺവാക്ക്’ എന്ന സിനിമ. മൈക്കിൾ ജാക്‌സൻ എന്ന പ്രതിഭയ്‌ക്ക് ട്രിബ്യൂട്ടായി മാറുന്ന പടത്തിന് മൂൺവാക്ക് എന്നതിനപ്പുറം ഒരു പേര് നൽകാനാകില്ല. കാലുകൾ പിന്നിലേക്ക് ചലിപ്പിക്കുന്ന സ്‌റ്റെപ്പിനോളം മറ്റൊന്നിന് ഈ ലോകത്ത് ഇത്രയേറെ ആരാധകരുണ്ടായിട്ടുണ്ടാകില്ല. 1980കളിൽ തുടങ്ങി 90കളിലൂടെ ലോകമാകമാനം ആ കാലുകൾ കണ്ട് അഭിരമിച്ച് വളർന്ന ആരാധക കൂട്ടമുണ്ട്.
ഈ ആരാധക സാധ്യതയെ ഉപയോഗിച്ച് പല ഭാഷകളിലും സിനിമകളുണ്ടായിട്ടുണ്ട്. എന്നാൽ മലയാളത്തിൽ അത്തരമൊരു പരിശ്രമമം ആദ്യമാണ്. ഒരു ഇന്റർനാഷണലായ കാഴ്‌ചയെ നമ്മുടെ പശ്ചാത്തലത്തിൽ ഉൾചേർക്കുമ്പോഴാണ് അത് നമ്മുടേത് എന്ന് പ്രേക്ഷകന് തോന്നുക. ആ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതിൽ മൂൺവാക്ക് വിജയിച്ചിട്ടുമുണ്ട്.
ബ്രേക്ക് ഡാൻസിനെ ജീവിതവും ജീവനുമാക്കിയ ഒരു സംഘം ചെറുപ്പക്കാരുടെ കഥായാണ് ചിത്രം. തിരുവനന്തപുരമാണ് ചിത്രത്തിന്റെ കഥാഭൂമിക. മ്യൂസിക്കൽ റൊമാന്റിക്ക് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രത്തിൽ അഭിനേതാക്കളിൽ മഹാഭൂരിപക്ഷവും പുതുമുഖങ്ങളാണ്.
വരുണ്‍, ജേക്ക്, അരുൺ, ഷാജി, ഷിബു തുടങ്ങി പ്രീഡിഗ്രിക്ക് പഠിക്കുന്ന ഇവർ നാട്ടിലെ ക്ലബിന്റെ വാർഷികതന്റൊണ് ബ്രേക്ക് ഡാൻസ് എന്ന നൃത്തരൂപം ആദ്യമായി കാണുന്നത്. അതിവേഗമുള്ള ചുവടുകളും വ്യത്യസ്‌തമായ വസ്‌ത്രധാരണവുമെല്ലാം അവരെ ആകർഷിച്ചു. അത് പഠിക്കാനുള്ള അവരുടെ പരിശ്രമങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രം.
കടലോരവും അവരുടെ ജീവതവും ആസ്വദിച്ചും ആഘോഷിച്ചും നടക്കുന്ന സംഘം നൃത്തം ജീവവായുവായതോടെ ‘മൂൺവാക്കേഴ്‌സാ’യി മാറി. പല പരിപാടികളിലും ഇവർ നൃത്തം അവതരിപ്പിക്കുന്നു. അതിൽ അവർ നേരിടുന്ന പ്രതിസന്ധികൾ, ഉയർച്ച–- താഴ്‌ചകൾ. ഇങ്ങനെ നൃത്തവുമായി ഇഴുകിച്ചേർന്നുള്ള ജീവിതമാണ് മൂൺവാക്കിന്റെ തിരക്കാഴ്‌ച. സിരയിൽ നിറയുന്ന ബ്രേക്ക് ഡാൻസും അതിന് തടസമാക്കുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നത്. വിദ്യാർഥികളുടെ സംഘത്തിലേക്ക് മില്ലിലെ തൊഴിലാളിയായ സുര എത്തുന്നു. ഇങ്ങനെ നൃത്തത്തിനോട് താൽപര്യമുള്ളവരുടെ സംഘമായി മൂൺവാക്കേഴ്‌സ് വളരുകയാണ്.
അനുനാഥ്, സുജിത്ത് പ്രഭാകർ, ഋഷി കൈനിക്കര, അർജുൻ മണിലാൽ, അരുൺ വിജയ്, സിദ്ധാർത്ഥ് ബാബു, മനോജ് മോസസ്, സിബി കുട്ടപ്പൻ, പ്രേംശങ്കർ എസ്, അപ്പു ആശാരി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖങ്ങളാണ് അഭിനേതാക്കളെങ്കിലും അതിന്റെ പതർച്ചയില്ലാതെ മികച്ച രീതിയിൽ ഇവർ കഥാപാത്രങ്ങളായിട്ടുണ്ട്. സംവിധായകനായ വിനോദിനൊപ്പം, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. കൂട്ടത്തിൽ സിബു കുട്ടപ്പൻ അവതരിപ്പിച്ച സുരയെ ഒന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രധാനകഥാപാത്രങ്ങളുടെ കൂട്ടത്തിൽ കഥാപാത്രപരമായി എടുത്തുപറയേണ്ട മാറ്റം സംഭവിക്കുന്നത് ഈ കഥാപാത്രത്തിലൂടെയാണ്. സിനിമയിൽ കടന്നുവരുന്ന രാഷ്‌ട്രീയം പേറുന്നത് ഈ കഥാപാത്രമാണ്.
മൈക്കിൾ ജാക്‌സനെ ആരാധിക്കുന്ന സംഘത്തിന്റെ കഥയായിരിക്കുമ്പോഴും സിനിമ നടക്കുന്ന കാലഘടനയെ കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് മൂൺവാക്ക്.
‘30–35 വർഷം മുമ്പുള്ള കുറേ ആളുകളുടെ കഥയാണ് നമ്മൾ പറയുന്നത്. അത് പ്രേക്ഷകർക്കു ജൈവികമായി അനുഭവപ്പെടണം. ഇത്രയും വർഷങ്ങൾക്കിടയിൽ ആളുകളുടെ സമീപനങ്ങൾ, വസ്ത്രധാരണം, ടെക്നോളജി, വീടുകളുടെ രൂപമൊക്കെ മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കാസ്റ്റിങ് മുതൽ സിനിമയ്ക്കു അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്തുന്നതു വരെയുള്ള കാര്യങ്ങൾക്കു വേണ്ടി നല്ലൊരു കാലയളവ് ചെലവഴിച്ചിട്ടുണ്ട്’ എന്നാണ് സിനിമ ഒരുക്കത്തിനെക്കുറിച്ച് വിനോദ് ഓർമപെടുത്തിയത്. ആദ്യ ചിത്രം എന്ന നിലയിൽ വിനോദിന് അഭിമാനിക്കാൻ കഴിയുന്ന വർക്കാണിത്. ഉള്ളടക്കത്തിനോട് സത്യസന്ധമായിരിക്കുക എന്നത് കൃത്യമായി നിർവഹിച്ചിട്ടുണ്ട്.
മലയാളി യുവത്വത്തിന്റെ സിരകളിൽ പടർന്ന മൈക്കിൾ ജാക്‌സനും ബ്രേക്ക് ഡാൻസിനുമുള്ള ട്രിബ്യൂട്ടാണ് ചിത്രം. ഒരേ സമയം ഇന്റർനാഷണലും എന്നാൽ പ്രാദേശികതയിൽ ഊന്നിയുമുള്ള കഥപറച്ചിലാണ് ചിത്രത്തിന്റെ മികവ്. ഒരേസമയം മൈക്കിൾ ജാക്‌സനൊപ്പം തന്നെ നമ്മുടെ നാട്ടിലെ ആരാലും അധികം അറിയാതെ ഒതുങ്ങിപ്പോയ അനേകമനേകം മൈക്കിൾ ജാക്‌സന്മാർക്കും കൂടിയുള്ള ഉജ്വല ട്രിബ്യൂട്ടാണിത്. തിയറ്ററിൽ നിന്ന് കുറച്ചുകൂടി പ്രേക്ഷക പിന്തുണ ചിത്രം അർഹിക്കുന്നുണ്ട്. l