
സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ കാലത്ത് ഒളിഗാർക്കിയുടെ കുൽസിതകാലത്ത് അത് ഏറെ നിർണായകമാണ്. എഴുത്തും ഭാഷണവും സംഘടനാപ്രവർത്തനവും സലിമിൻ കരുത്തായിരുന്നു.നാരായനെ പോലെ ലോകഭാഷകളിലറിയപ്പെടുന്ന എഴുത്തുകാർക്കു ജന്മംകൊടുത്ത ഇടുക്കിജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാമറ്റത്താണ് കുന്നത്തു മാണിക്കൻ സലിംകുമാർ പിറന്നത്. പിതാവ് മാണിക്കനേ ചെറുപ്പത്തിലേ നഷ്ടമായി. രണ്ടാനപ്പനാണു പള്ളിക്കൂടത്തിലേക്കു കൂട്ടിയത്. മാതാവിൻറെ പേര് കോതയെന്നായിരുന്നു.
കോതമംഗലവും കോതനല്ലൂരും കോതാഴവും കോതപറമ്പും കോതാമൂരികളും കോതകുളങ്ങളുമേറെയുള്ള കേരളത്തിലും തമിഴകത്തും ഗോതമബുദ്ധരുടെ സൂചകമാണു കോതയും മാണിക്കവും പൊന്നും തങ്കവുമെല്ലാം. മാകോതൈപട്ടണം എന്ന മഹോദയപുരം കൊടുങ്ങല്ലൂരാണ്. മാകോതൈമാണിക്കം എന്നത് പുത്തരുടെ അഥവാ ബുദ്ധരുടെ അടിസ്ഥാന ജനഹൃദയങ്ങളിലുള്ള ആദരനാമമാണ്. പൊയ്കയിലപ്പച്ചനെ ജനത ഏറെയടുപ്പത്തിൽ പൊയ്കയെന്നുവിളിക്കുന്നപോലെ ഗോതമരെ കോതയെന്നുചുരുക്കി വിളിക്കുന്നു. കേരളത്തിലെ ആദിമനിവാസികളായ മലയരയരാവട്ടെ, മന്നരാകട്ടെ, പള്ളിയാരാകട്ടെ, മുതുവാരാകട്ടെ, ഊരാളികളാകട്ടെ, അടിയരാകട്ടെ, പണിയരാകട്ടെ, കാണിക്കാരാകട്ടെ കേരളമെന്ന ചേരനാട്ടിൻറെ ആദിമ അശോകൻ പ്രബുദ്ധതയുമായുള്ള സംസ്കാരബന്ധങ്ങളാണീ സമുദായനാമങ്ങളും ഊരുപേരുകളും ആഴത്തിലടയാളപ്പെടുത്തുന്നത്.
1949 മാർച്ച് പത്തിനാണീ ഊരാളികുടുംബത്തിലെ പുത്തൻപിറവി. 2025 ജൂൺ 29ന് പൊയ്കയുടെ പരിനിബാണദിനത്തിൽ ദേഹമാറ്റം. നാളിയാനിയിലെ ആദിവാസി പള്ളിക്കൂടം, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം സർക്കാർ ഹൈസ്കൂൾ, എറണാകുളം സർക്കാർ മഹാരാജാസ് കോളേജ് എന്നിങ്ങനെയായിരുന്നു വിദ്യാഭ്യാസസമരങ്ങൾ. തീവ്രയിടതുപക്ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രക്ഷോഭങ്ങളിലേക്കു കടന്നു. 1975ലെ അടിയന്തിരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം തടവിലായിരുന്നു.
1910ൽ പൊയ്ക ജ്ഞാനസാന്ദ്രമായ പ്രതീകവിമർശമായി വേദപുസ്തകം കത്തിച്ചപ്പോലെ, 1917ൽ സഹോദരൻ ആത്മസോദരങ്ങളായ അയ്യരും കണ്ണനുമായി സമപന്തിഭോജനത്തിലൂടെ ജാതിയെ ദഹിപ്പിച്ചപോലെ 1924ൽ കുറുമ്പൻ ദൈവത്താനും മൂലൂരും ആയിരക്കണക്കിനു ദലിതസോദരങ്ങളുമായി ചെങ്ങന്നൂരമ്പലത്തിലേക്കു കടന്നപോലെ 1927ൽ അംബേദ്കർ മനുസ്മൃതി ബഹുജനങ്ങളോടൊത്ത് ദഹിപ്പിച്ചപോലെ കെ. കെ. കൊച്ചും സംഘവും 1989ൽ വൈപ്പിനിൽ ആദിശങ്കരനെ അഗ്നിയിൽ ഹവിച്ചപോലെ 1989ൽ ദളവാക്കുളംപോരാട്ടഭൂമികയായ വൈക്കത്തുവച്ച് മനുസ്മൃതിയെ ചുട്ടുകരിച്ചുകൊണ്ടാണ് സലിംകുമാർ ദലിത് രാഷ്ട്രീയത്തിലേക്കു കടന്നത്.
കേരള ദലിത് മഹാസഭ, അധസ്ഥിത നവോത്ഥാന മുന്നണി, ദലിത് ഐക്യസഭ എന്നിങ്ങനെ നിരവധി ബഹുജനസംഘടനകളുടെ സ്ഥാപകസംഘാടകനും സംസ്ഥാനനേതാവുമായിരുന്നു. മക്കളേയെല്ലാം വിദ്യാഭ്യാസംചെയ്യിച്ചു മികച്ച പൊതുസേവനരംഗത്തെത്തിച്ചു. രക്തപതാക മാസിക, അധസ്ഥിത നവോത്ഥാനമുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യസമിതി ബുള്ളറ്റിൻ, ദലിത് മാസിക എന്നിവയുടെ പത്രാധിപരുമായിരുന്നു. ഭൂമിയുടെ ജാതിയും രാഷ്ട്രീയവും എന്ന രചനയുടെ സമ്പാദകനാണ്.
സംവരണവും സമവായത്തിൻറെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവൽക്കരണവും (2008), നെഗ്രിറ്റ്യൂഡ് (2012), സംവരണം ദലിത് വീക്ഷണത്തിൽ (2018), ദലിത് ജനാധിപത്യചിന്ത (2019), ഇതാണു ഹിന്ദു ഫാസിസം (2020), വംശമേധാവിത്വത്തിൻറെ സൂക്ഷ്മതലങ്ങൾ (2021) എന്നിവയാണ് പുത്തകങ്ങൾ. അർബുദരോഗവുമായി മല്ലടിച്ചുകൊണ്ടുപൂർത്തിയാക്കിയ ആത്മകഥയായ കടുത്ത താമസിയാതെ പുറത്തുവന്നേക്കാം. ദലിതരുടെ ഉപസംവരണ, വെണ്ണപ്പാളിവാദവുമായി ബന്ധപ്പെട്ട 2025ലെ ലേഖനങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുന്നു. വിശദമായ നൈതിക വൈജ്ഞാനിക ചർച്ചകൾ നീതിനിയമവഴിക്കും സാമൂഹ്യരാഷ്ട്രീയതലത്തിലും ആവശ്യമാണതിൽ.
മാർക്സിസവും മാവോയിസവും ഒക്കെയായി യുവകാലത്തു കലാലയംവിട്ടു തെരുവിലേക്കിറങ്ങിയ സലിംകുമാറിന് ബിരുദം പൂർത്തീകരിക്കാനായില്ല. ജനായത്തചിന്തയിലേക്കും പ്രാതിനിധ്യവാദത്തിലേക്കും സാമൂഹ്യനീതിചിന്തയിലേക്കും അംബേദ്കറിസത്തിലേക്കും മണ്ഡൽ കാലത്താണ് അടുക്കാനിടയായത്. മാർക്സിസത്തേയും വർഗസമീക്ഷയേയും ജാതിവിരുദ്ധ ജനായത്തപ്രാതിനിധ്യസമരവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചുപോന്നു. എന്നാൽ വർഗസമീക്ഷ പലപ്പോഴും ജാതിവിരുദ്ധ ജനായത്തപ്രാതിനിധ്യ സമരങ്ങളെ ആദേശംചെയ്യുകയും ഇല്ലാതാക്കുകയും അമർത്തുകയും ചെയ്യുന്ന ഇന്ത്യൻ ഒളിഗാർക്കിയുടെ അധീശ സമ്മർദ്ദസാഹചര്യത്തിൽ വർഗസാമ്പത്തിക മാതൃകയ്ക്കും വീക്ഷണത്തിനും പരിമിതികളുണ്ടായി.

അലഹബാദ് കോടതിവിധിയിലൂടെ ഭരണകൂടശക്തികൾ 2025ൽ പുറത്തുകൊണ്ടുവന്ന ദലിതാദിവാസികളെ സാമ്പത്തികതലത്തിൽ വെട്ടിമുറിക്കുന്ന അപ്രായോഗികമായ ഉപസംവരണവാദവും വെട്ടിനീക്കാനുള്ള വെണ്ണപ്പാളിവാദവും സലിംകുമാർ അവസാനകാലത്ത് പിന്താങ്ങുകയുണ്ടായി. ഭരണഘടനയുടെ ആധാരമായ ജനായത്ത പ്രാതിനിധ്യവ്യവസ്ഥയേയും പ്രാതിനിധ്യമില്ലാത്ത ജനതകളുടെ പങ്കാളിത്തമുറപ്പാക്കുന്നതിനേയും
ഡോ. അജയ് എസ്. ശേഖർ,
അസോസിയേറ്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം,
ഫൌണ്ടിങ്ങ് കോഡിനേറ്റർ, സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്,
കാലടി സർവകലാശാല 683574. 9895797798