അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി പ്രതിഫലിപ്പിക്കപ്പെട്ടത് ചിത്രകലയിലായിരുന്നു. രണ്ടാംലോക യുദ്ധങ്ങൾക്കിടയിൽ (1914‐1942) ചിത്രകലയിലും സാഹിത്യത്തിലും സംജാതമായ കലാപ്രസ്ഥാനമായിരുന്നു സർറിയലിസം. മനസിനെ അസ്വസ്ഥമാക്കുന്ന സ്വപ്‌നാത്മക രൂപങ്ങളോ ബോധമണ്ഡലത്തിൽ നിറയുന്ന അമൂർത്ത രൂപങ്ങളുടെ ഇഴചേരലോ, യഥാതഥമായ ചിത്രീകരണത്തിലെ ഭാവനയുടെ മായാജാലമോ ആയി സർറിയലിസത്തിലെ ചിത്രങ്ങളെ വിലയിരുത്താം. ഉപബോധമനസ്സിലും സ്വപ്‌നദർശനത്തിലും രൂപപ്പെടുന്ന സർറിയലിസ്റ്റിക് ചിത്രങ്ങളും ചിത്രകാരന്മാരും ഫ്രോയിഡിയൻ സിദ്ധാന്തങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഹെഗൽ, കാറൽ മാർക്‌സ് എന്നിവരുടെ വീക്ഷണങ്ങളോടും സർറിയലിസത്തിന് കടപ്പാടുണ്ട്. ബാഹ്യാനുഭൂതികളിൽനിന്നും ബാഹ്യാനുഭവങ്ങളിൽനിന്നും മനസ്സിനെ മോചിപ്പിച്ച് അതീന്ദ്രീയ യാഥാർഥ്യത്തിലേക്ക് ചിന്തകളിലൂടെയും കലാസൃഷ്ടികളിലൂടെയും വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കാനാവുമെന്ന് സർറിയലിസ്റ്റിക് ആശയവാദികൾ പ്രഖ്യാപിച്ചു. ആധുനിക ചിത്രകലാപ്രസ്ഥാനങ്ങളിൽ വളരെ പ്രധാനപ്പെട്ട കലാപ്രസ്ഥാനമായ സർറിയലിസം നമ്മുശട യഥാതഥമായ കാഴ്‌ചയ്‌ക്കും ചിന്തയ്‌ക്കുമപ്പുറം കടന്നുചെന്ന് പുതിയൊരു കാഴ്‌ചയിലേക്കാണ് ആസ്വാദകരെ നയിക്കുന്നത്.
സ്‌പാനിഷ് ചിത്രകാരനായ സാൽവദോർ ദാലിയാണ് സർറിയലിസത്തിന്റെ കുലപതിയായി ലോകമെന്പാടും അറിയപ്പെടുന്നത്. പോൾക്ലീ, പാബ്‌ളോ പിക്കാസോ എന്നിവരുടെ രചനകൾ സർറിയലിസത്തിന്റെ വളർച്ചയ്‌ക്ക് സഹായക ഘടകങ്ങളായി. ചിത്രകാരർ ബോധപൂർവമായും മുൻവിധിയോടെയും ക്യാൻവാസിനെ സമീപിക്കരുതെന്നും ഇവർ പറയുന്നു. ഭ്രമാത്മകമായ സങ്കൽപങ്ങളിലേക്ക് പ്രണയവും വിപ്ലവവും സ്വാതന്ത്ര്യവുമൊക്കെ അവരുടെ പിൽക്കാല രചനകളിൽ കടന്നുവരാൻ തുടങ്ങി. സർറിയലിസത്തിനെതിരെ വിമർശനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആസ്വാദകരിലേക്ക് വൈകാരിക സംതൃപ്‌തി നൽകിക്കൊണ്ട് സർറിയലിസ്റ്റിക് ചിത്രങ്ങൾ ലോകമെന്പാടും പ്രചാരത്തിലായി.
ഇന്ത്യയിലും സർറിയലിസ്റ്റിക് ചിത്രകാരരും അവരുടെ ചിത്രങ്ങളും അക്കാല ചിത്രകലയുടെ ഭാഗമായി. കേരളത്തിൽ അറുപതുകൾക്കുശേഷം സർറിയലിസറ്റിക് ചിത്രകലാ ശൈലികൾക്ക് പ്രാധാന്യം കൊടുത്ത ചിത്രകാരരിൽ പ്രമുഖനാണ് എൻ പി കെ മുത്തുക്കോയ. ഇന്ത്യയിലെ പ്രത്യേക യൂണിയൻ ടെറിറ്ററിയായ ലക്ഷദ്വീപിലാണ് ബാല്യം പിന്നിട്ടതെങ്കിലും കേരളത്തിൽ കണ്ണൂരാണ് അദ്ദേഹം പഠിച്ചതും വളർന്നതും. പിന്നീട് മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്ന് കെ സി എസ് പണിക്കരുടെ ശിഷ്യനായി വിജയകരമായി പഠനം പൂർത്തിയാക്കി. കേന്ദ്രസർക്കാരിന്റെ ഡിഎവിപിയിൽ എക്‌സിബിഷൻ ഓഫീസറായാണ് 1998ൽ സർക്കാർ ജോലി വിടുന്നതും സജീവമായി ചിത്രകലാരംഗത്ത് തുടരുന്നതും.
മനുഷ്യമനസ്സിന്റെ നിസ്സഹായതയും ആശങ്കയും സന്തോഷവും സംഘർഷങ്ങളുമൊക്കെ പലതരത്തിലും പലതലത്തിലുമുള്ള ഭാവങ്ങളിലാണ് മുത്തുക്കോയ മനുഷ്യരൂപങ്ങളെ തന്റെ ചിത്രതലങ്ങളിലേക്ക് ആവാഹിച്ചിട്ടുള്ളത്. ഇന്ത്യയുടെയോ, ലോകത്തിന്റെ തന്നെയോ അന്തരീക്ഷത്തിലേക്ക് ആധുനിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലുള്ള രൂപനിർമിതികളാണ് മുത്തുക്കോയ നടത്തുന്നത്. ചിരിക്കുന്ന മനുഷ്യർ എന്ന സീരീസിലുള്ള അദ്ദേഹത്തിന്റെ പെയിന്റിംഗുകളും ഡ്രോയിംഗുകളുമൊക്കെ ഈയൊരു ചിന്തയിലൂടെ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു. മേഘത്തിരമാലകളായി അന്തരീക്ഷത്തിലേക്ക് ചിതറുന്ന ചിരിയുടെ അലകളിൽ പശ്ചാത്തലമാകുന്ന രൂപങ്ങളെ കൗതുകത്തോടെയും കൗശലത്തോടെയുമാണ് മുത്തുക്കോയ ആവിഷ്‌കരിക്കുന്നത്. മനുഷ്യമനസ്സിന്റെ നിസ്സഹായതയും കണ്ണീരുമൊക്കെ ഇവിടെ തെളിയുന്നുമുണ്ട്.
കൊടികൾ പാറിച്ച് മുന്നോട്ട് കുതിക്കുന്ന ജനസഞ്ചയത്തെ നോക്കിക്കാണുന്ന ചിത്രകാരനെ അദ്ദേഹത്തിന്റെ എൺപതുകൾക്കു ശേഷമുള്ള ചിത്രപരന്പരകിൽ കാണാം. ആധുനികസമൂഹത്തിന്റെ പരിച്ഛേദമാകുന്ന രൂപമാതൃകകൾ പശ്ചാത്തലത്തിൽ ഒഴുകിനടക്കുന്നു. മൃഗരൂപങ്ങളെ ഓർമിപ്പിക്കുന്ന മനുഷ്യമുഖങ്ങൾ. അവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നത് ഭൂഗോളമാണ്. ഇത്തരത്തിൽ കാഴ്‌ചയെ അന്പരപ്പിക്കുംവിധമുള്ള നിരവധി ചിത്രങ്ങൾ മുത്തുക്കോയ വരച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വിമോചനസമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും മനസ്സിൽ ആവാഹിച്ചുകൊണ്ടുള്ള രൂപങ്ങളും ഭാവങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിൽ ദൃശ്യമാവുന്നത്. വർണവിവേചനത്തിനെതിരെ ലോകത്തുണ്ടായ സമരങ്ങൾക്ക് പിൻബലമേകുംവിധമുള്ള ചിത്രങ്ങൾ മുത്തുക്കോയ ധാരാളം വരച്ചിട്ടുണ്ട്, പരന്പരതന്നെയുണ്ട്. വിദേശരാജ്യങ്ങളിലടക്കം മുത്തുക്കോയയുടെ പെയിന്റിംഗുകൾ പ്രസിദ്ധീകരിക്കുകയും ലേഖനങ്ങൾ എഴുതുകയുമുണ്ടായി. സാമ്രാജ്യത്വശക്തികൾക്കെതിരെയുള്ള ബിംബകൽപനകൾ പ്രതീകവത്‌കരിക്കുന്ന കഴുകന്റെ രൂപങ്ങൾ (സാമ്രാജ്യത്വ കഴുകൻ) സാമ്രാജ്യത്വത്തെ ദൃശ്യവത്‌കരിക്കുന്ന രൂപമാതൃകകൾ ഇവയൊക്കെ സർറിയലിസ്റ്റിക് ശൈലീസങ്കേതങ്ങളിലൂടെ വരച്ചുകാട്ടിയ മുത്തുക്കോയ ചിത്രങ്ങൾ ഇന്ത്യൻ ചിത്രകലയിൽ ശ്രദ്ധേയ സാന്നിധ്യമായി. കേരളത്തിൽ ലളിതകലാ അക്കാദമിയുടേതടക്കം ഇന്ത്യയിലും വിദേശത്തും നിന്ന് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള എൻ പി കെ മുത്തുക്കോയ ഇപ്പോഴും ചിത്രരചനയിൽ സജീവമാണ്, തന്റെ സ്വന്തം ശൈലിയിലുള്ള രേഖകളും വർണങ്ങളുമായി. l