അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികം

”ഞങ്ങളിപ്പോൾ സന്നദ്ധരാണ്,
ഒരു തീക്കല്ലിന്റെ സ്പർശത്തിന്,
കാച്ചിയെടുത്ത സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്,
അന്ധന് കാണാവുന്ന, ബധിരന് കേൾക്കാവുന്ന,
ജനതയുടെ നാവിൽ തീ ആളിക്കുന്ന,
സത്യന്തിന്റെ വിശുദ്ധനിശ്വാസത്തിന്…”
മാർഗരറ്റ് വാൾക്കർ (അമേരിക്കൻ നീഗ്രോ കവി)
രാജ്യം നിയോഫാസിസ്റ്റ് ഭീഷണിയുടെ കരാളതയിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തിലാണ് 1975-ലെ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ 50-ാം വാർഷികം കടന്നുപോകുന്നത്. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ഫെഡറൽഘടനയെ തകർക്കുന്ന തരത്തിലാണ് കഴിഞ്ഞ ഒരു ദശകത്തിലേറെക്കാലം ആർ.എസ്.എസ് നയിക്കുന്ന മോഡി സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്തെന്നപോലെ വിമർശകരായ മാധ്യമപ്രവർത്തകരെയും ഹിന്ദുത്വ കോർപ്പറേറ്റ് അജണ്ടയെ എതിർക്കുന്നവരെയും കള്ളക്കേസുകളിൽ കുടുക്കി ജയിലുകളിലടയ്ക്കുന്നു. കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിയമനിർമ്മാണങ്ങളെയും ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയഹിംസകളെ വിമർശിക്കുന്നവരെ കേന്ദ്രഏജൻസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മോഡി ഭരണത്തിന്റെ ഈ 10 വർഷക്കാലത്തിനിടയിൽ 28 മാധ്യമപ്രവർത്തകരാണ് ദുരൂഹസാഹചര്യങ്ങളിൽ കൊലചെയ്യപ്പെട്ടത്. ദാൽബോക്കർ, കൽബുർഗി, ഗൗരിലങ്കേഷ് തൊട്ട് എത്രയോ എഴുത്തുകാരും ബുദ്ധിജീവികളും ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് സംഘങ്ങളാൽ കൊലചെയ്യപ്പെട്ടു. ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ കുഴിച്ചുമൂടുന്ന തരത്തിൽ നിയമഭേദഗതികൾ തുടർച്ചയായി അടിച്ചേൽപ്പിക്കുന്നു. എല്ലാവിധ മനുഷ്യാവകാശതത്വങ്ങളെയും ഹിംസിക്കുന്ന വ്യവസ്ഥകൾ ചേർത്ത് എൻ.ഐ.എ-യു.എ.പി.എ നിയമം ഭേദഗതി ചെയ്തു. ഖനന നിയമങ്ങളും വനാവകാശ നിയമങ്ങളും ഭേദഗതിചെയ്ത് കോർപ്പറേറ്റുകളുടെ വ്യവസ്ഥാരഹിതവും നിരുപാധികവുമായ വിഭവകവർച്ചയ്ക്ക് സൗകര്യമൊരുക്കിക്കൊടുത്തു.
ഇതിനെതിരായി പ്രതിഷേധിക്കുന്നവരെയും പ്രതിരോധം സൃഷ്ടിക്കുന്നവരെയും മാവോയിസ്റ്റുകളായി മുദ്രകുത്തി വേട്ടയാടുന്നു. ഗോത്രമേഖലകളിൽ നടപ്പാക്കുന്ന തദ്ദേശീയ ജനസമൂഹങ്ങളുടെ വംശഹത്യക്ക് ഇടയാക്കുന്ന കോർപ്പറേറ്റ് അനുകൂല നടപടികൾക്ക് ഭീഷണിയാകുന്ന മാവോയിസ്റ്റുകളെ സൈനിക ഓപ്പറേഷനുകളിലൂടെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീനമേഖലകളിലെ സായുധ വിപ്ലവകാരികൾ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അവരുമായി ചർച്ചചെയ്യാതെ കോർപ്പറേറ്റ് മൂലധനത്തിന്റെ അഭീഷ്ടങ്ങൾക്ക് വഴങ്ങി ആദിവാസി ഗോത്രമേഖലകളിൽ സൈന്യം കൂട്ടക്കൊലകൾ നടത്തുന്നു. മുത്തലാഖ് നിരോധനത്തിന്റെ പേരിൽ മുസ്ലീം വിവാഹ മോചന നിയമത്തിൽ ക്രിമിനൽ വ്യവസ്ഥകൾ ചേർത്തു.
എല്ലാവിധ പാർലമെന്ററിനടപടിക്രമങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് കാശ്മീരിന് പ്രതേ്യകപദവി നൽകുന്ന 370-ാം വകുപ്പ് എടുത്തുകളഞ്ഞത്. 1955-ലെ മതനിരപേക്ഷമായ പൗരത്വനിയമത്തെ മതാധിഷ്ഠിതമാക്കി ഭേദഗതി ചെയ്തു. രാജ്യത്തിന് അകത്തും പുറത്തുമുള്ള അഗ്രിബിസനസ്സ് കമ്പനികൾക്കായി 3 ഫാം നിയമങ്ങൾ അടിച്ചേൽപ്പിച്ചു. ശക്തമായ കർഷകപ്രക്ഷോഭം മൂലം അത് മാറ്റിവെക്കപ്പെട്ടുവെങ്കിലും മിനിമം സപ്പോർട്ട് പ്രൈസ് ഉൾപ്പെടെ കർഷകരുടെ ജീവൽപ്രധാനമായ ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ മോഡി സർക്കാർ തയ്യാറായിട്ടില്ല. വഖഫ് നിയമഭേദഗതിയിലൂടെ മുസ്ലീം ജനസമൂഹങ്ങളുടെ വിശ്വാസസ്വാതന്ത്ര്യത്തിനും സമ്പത്ത് സംരക്ഷിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾക്കുമെതിരായി ഹീനമായ കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്. അടിയന്തിരാവസ്ഥാ കാലത്തെ തുർക്ക്മാൻഗേറ്റ്, മുസഫർനഗർ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മുസ്ലീം ജനവിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ തുടരുന്നു. മുസ്ലീം ചേരികൾക്കും ആവാസമേഖലകൾക്കുമെതിരെ ബുൾഡോസർരാജാണ്. മണിപ്പൂരിൽ മെയ്തിലിപൂൺ പോലുള്ള ഹിന്ദുത്വഭീകരസംഘങ്ങളെ ഇളക്കിവിട്ട് കുക്കി ഗോത്രജനതയെ വേട്ടയാടുകയാണ്.
ഇങ്ങനെയൊക്കെ രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്കും നിയോഫാസിസ്റ്റ് ഭീകരതയിലേക്കും നയിക്കുകയാണ് മോഡി സർക്കാർ. അതൊക്കെ മറച്ചുവെക്കാനായി അടിയന്തിരാവസ്ഥ പ്രഖ്യാപനദിനമായ ജൂൺ 25 ഭരണഘടനാഹത്യാദിനമായി ആചരിക്കാനുള്ള ആഹ്വാനമാണ് നരേന്ദ്രമോഡിയും അമിത്ഷായും കഴിഞ്ഞവർഷം നടത്തിയത്. തങ്ങളുടെ സ്വേച്ഛാധിപത്യനടപടികളെയും തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങൾക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന ഹിംസാത്മകമായ ഫാസിസ്റ്റ് ആക്രമണങ്ങളെയും മറച്ചുവെക്കാനുള്ള കൗശലമാണിത്. മാത്രമല്ല ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണത്തെ പിന്തുണച്ചവരും അതിനുവേണ്ടി ത്യാഗം സഹിച്ചവരും ആർ.എസ്.എസുകാരാണെന്ന് വരുത്തിതീർക്കാനുള്ള കൗശലം കൂടിയായിട്ടുവേണം മോഡി സർക്കാരിന്റെ ഭരണഘടനാഹത്യാദിനപ്രഖ്യാപനത്തെ കാണേണ്ടത്.
ഇന്ത്യൻ ജനതയ്ക്ക് സേച്ഛാധിപത്യത്തിന്റെ തടവറകൾ തീർത്ത അടിയന്തരാവസ്ഥ കാലത്തെ നമ്മളിന്ന് ഓർമ്മിക്കുന്നത് ഹിന്ദുത്വഫാസിസ്റ്റ് ശക്തികൾ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുന്ന സന്ദർഭത്തിൽകൂടിയാണ്. 400 സിറ്റുകൾ നേടി ഭരണഘടനയെ മാറ്റി ഒരു മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള ബി.ജെ.പിയുടെ അജണ്ടയ്ക്ക് 18-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രഹരമേൽപ്പിക്കുവാൻ കഴിഞ്ഞുവെങ്കിലും ഏകാധിപതിയായ മോഡി വീണ്ടും ഗവൺമെന്റ് രൂപീകരിച്ച് അധികാരത്തിൽ തുടരുകയാണ്. മൂന്നാം മോഡി സർക്കാർ ദുർബലമല്ലെന്നും തങ്ങളുടെ ഫാസിസ്റ്റ് അജണ്ട മുന്നോട്ടുകൊണ്ടുപോകുമെന്നും ജനാധിപത്യശക്തികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർക്കെതിരായി യു.എ.പി.എ ചേർത്ത് കേസെടുത്തത്.
തങ്ങൾക്കനഭിമതരായ രാഷ്ട്രീയപാർടികളെയും നേതാക്കളെയും കേന്ദ്രഏജൻസികളെ അഴിച്ചുവിട്ട് രാജ്യമെമ്പാടും വേട്ടയാടുകയാണ്. പഹൽഗാം ഭീകരാക്രമണവും അതിന് പകരം ചോദിക്കാനായി നടത്തിയ ഓപ്പറേഷൻ സിന്ദൂരും തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കാവശ്യമായ രീതിയിൽ അതിദേശീയതാവാദം ഇളക്കിവിടാനായി ഉപയോഗിക്കുകയാണ് മോഡി സർക്കാർ ചെയ്തത്. പഹൽഗാമിലെ ബൈസരൻവാലിയിൽ മിലിറ്ററി ഇന്റലിജൻസും സുരക്ഷാഉദേ്യാഗസ്ഥന്മാരും അറിയാതെ എങ്ങനെയാണ് പാകിസ്ഥാൻ താവളമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തൊയ്ബ എന്ന ഭീകരവാദസംഘത്തിലെ മിലിറ്റന്റുകൾക്ക് കടന്നുവരാനും നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവനെടുക്കാനും കഴിഞ്ഞത് എന്നതിന് രാജ്യത്തോട് ഒരു വിശദീകരണവും ഇതുവരെ മോഡി സർക്കാർ നൽകിയിട്ടില്ല. അമേരിക്കൻ ഇടപെടൽ മൂലമാണ് വെടിനിർത്തലുണ്ടായതെന്ന പ്രസിഡണ്ട് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകൾക്കും കേന്ദ്രസർക്കാർ മറുപടി പറഞ്ഞിട്ടില്ല. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ പ്രതേ്യക സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷപാർടികളുടെ ആവശ്യത്തെ കുറ്റകരമായ രീതിയിൽ തള്ളിക്കളയുകയാണ് മോഡി സർക്കാർ ചെയ്തിരിക്കുന്നത്.
മാത്രമല്ല സംഘപരിവാർ ശക്തികൾ പഹൽഗാം സംഭവത്തിന്റെ വൈകാരികമായ സാഹചര്യത്തെ ഉപയോഗപ്പെടുത്തി മുസ്ലീംവിരുദ്ധത പടർത്താനാണ് സംഘടിതമായി ശ്രമിച്ചത്. പാകിസ്ഥാനിലെ ഭീകരവാദകേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ നടത്തിയ സൈനികാക്രമണങ്ങൾക്ക് ധീരമായി നേതൃത്വംകൊടുത്ത സോഫിയഖുറേഷിയെപോലുള്ള മിലിറ്ററി ഓഫീസർമാർവരെ ഭീകരവാദികളുടെ സഹോദരിയെന്ന് വിളിച്ച് അപമാനിക്കുകയാണ് ഹിന്ദുത്വവാദികൾ ചെയ്തത്. ബൈസരൻവാലിയിൽ ഭീകരവാദികളെ ചെറുത്ത കാശ്മീരി മുസ്ലീം തൊഴിലാളികൾ തന്റെ സഹോദരങ്ങളാണെന്ന് പറഞ്ഞ വധിക്കപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകൾ ആരതിക്കുനേരെ ക്രൂരമായ സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ട് വിദേ്വഷപ്രചരണം നടത്താനാണ് സംഘപരിവാർശക്തികൾ മിനക്കെട്ടത്.
ഇങ്ങനെയൊക്കെയുള്ള അത്യന്തം ഗുരുതരമായ ഒരു ദേശീയസാഹചര്യം നമ്മെ ഓർമ്മപ്പെടുത്തുന്നത് അടിയന്തരാവസ്ഥ ഒരു വിദൂരഭൂതകാലസ്മരണ മാത്രമല്ല എന്നാണ്. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും നിരന്തരമായി ചവിട്ടിമെതിക്കപ്പെടുന്ന നിയോഫാസിസ്റ്റ് ഭീഷണയുടെ വർത്തമാനം കൂടിയാണെന്നാണ്. കടുത്ത സാമൂഹ്യ വിഭജനവും വിദേ്വഷപ്രചരണവും ഭരണകൂടഭീകരതയുമാണ് മോഡി ഭരണത്തിനുകീഴിൽ രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.
50 വർഷങ്ങൾക്ക് മുമ്പ് രാജ്യം അടിയന്തരാവസ്ഥയിലേക്കെത്തപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽതന്നെ വിശകലനവിധേയമാക്കേണ്ടതുണ്ട്. അതായത് അടിയന്തരാവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ച 1970-കളിലെ ഇന്ത്യൻ ഭരണവർഗ പ്രതിസന്ധിയെയും അതിനെതിരായ വളർന്നുവന്ന തൊഴിലാളി ബഹുജന മുന്നേറ്റങ്ങളെയും പരിശോധിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാവിരുദ്ധസ്മരണകളെ കാൽപനികവൽക്കരിച്ച് അതിലേക്ക് രാജ്യമെത്തപ്പെട്ട ചരിത്രസാഹചര്യത്തെയും വർഗതാൽപര്യങ്ങളെയും അജ്ഞതയിൽ നിർത്തുകയെന്നതാണ് ഹിന്ദുത്വവാദികൾ തൊട്ട് മധ്യവർഗ ലിബറൽ ബുദ്ധിജീവികൾ വരെ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച തൊഴിലാളി പണിമുടക്കുകളുടെയും കർഷകസമരങ്ങളുടെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടേതുമായ നിരവധി സംഭവങ്ങളുടെ അനുസ്യൂതിയിലാണ് ശ്രീമതി ഇന്ദിരാഗാന്ധി 1975 ജൂൺ 25-ാം തിയ്യതി അർദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടിക്രമങ്ങളിലൂടെ അന്നത്തെ രാഷ്ട്രപതിയെ കൊണ്ട് ഇന്ദിരാഗാന്ധി അടിയന്താവസ്ഥപ്രഖ്യാപനം നടത്തിക്കുകയായിരുന്നു.
ജയപ്രകാശ് നാരായണൻ മുതൽ സമാദരണീയരായ ദേശീയനേതാക്കളെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയുമെല്ലാം അറസ്റ്റുചെയ്ത് തുറങ്കലിലടച്ച, പ്രതിഷേധിക്കുന്നവരെ ഭരണകൂടഭീകരതയുടെ മൂന്നാംമുറകൾക്ക് നിഷ്ഠൂരം വിധേയമാക്കിയ അടിയന്തരാവസ്ഥ എന്തായിരുന്നു….? രാജ്യം അനുഭവിച്ച ആ കൊടുംഭീകരതയുടെ 50 വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ തലമുറയുടെ മുമ്പിൽ അക്കാര്യങ്ങൾ വിശദമായിതന്നെ വിശദീകരിച്ച് പോകേണ്ടതുണ്ട്. അടിയന്തരാവസ്ഥയിലേക്ക് ഇന്ത്യൻഭരണകൂടത്തെ കൊണ്ടെത്തിച്ച സാമൂഹ്യസാമ്പത്തിക പ്രതിസന്ധിയും അതിനെ നിർണയിച്ച രാഷ്ട്രീയഘടകങ്ങളും എന്തായിരുന്നു എന്നാണ് ഇന്ന് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഏത് ആലോചനകളിലും പ്രധാനമായി വരുന്നത്. അത്തരമൊരു പുനർവിശകലനം കോർപ്പറേറ്റ് മൂലധനത്തിന്റെയും ഭൂരിപക്ഷവർഗീയതയുടേതുമായ ഫാസിസ്റ്റ് ശക്തികളുടെ വളർച്ചയുടെയും തുടർച്ചയായ അധികാരാരോഹണത്തിന്റെയും ചരിത്രപരമായ വഴികൾ കണ്ടെത്താൻ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികളെ സഹായിച്ചേക്കും.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ അന്ധകാരപൂർണമായ കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥയുടെ 21 മാസങ്ങളെന്ന് ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. 1975 ജൂൺ 25-ാം തിയ്യതി അർദ്ധരാത്രിയാണ് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് രാഷ്ട്രപതി ഫക്രുദീൻഅലി അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അപമാനകരമായ ഒരു നടപടിയായിട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപനെത്തയും അതിൽ ഒപ്പുവെച്ച രാഷ്ട്രപതിയുടെ നടപടിയെയും പല രാഷ്ട്രീയ ചിന്തകന്മാരും കുൽദീപ്‌നെയ്യാറെപോലുള്ള മുതിർന്ന പത്രപ്രവർത്തകരും വിശകലം ചെയ്ത് പറഞ്ഞിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യക്തിനേതൃത്വത്തിനുമുമ്പിൽ ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി വിനീതവിധേയനായി അവർ പറയുന്നിടത്തെല്ലാം ഒപ്പിട്ടുകൊടുക്കുകെയന്ന ലജ്ജാകരവും നിർഭാഗ്യകരവുമായ രാഷ്ട്രീയസന്ദർഭമായിരുന്നു അതെന്ന് പറയാം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ ദുരന്തപൂർണമായ രാഷ്ട്രീയ അധഃപതനത്തെ അതിന്റെ എല്ലാ അർത്ഥത്തിലും പ്രതിഫലിപ്പിക്കുന്നതായിരുന്നു 1975 ഡിസംബർ 10-ന് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ വിഖ്യാതമായ കാർട്ടൂൺ. ‘ഇനിയും ഒപ്പിടാൻ ഓർഡിനൻസുകൾ ഉെണ്ടങ്കിൽ അല്പസമയം കാത്തുനിൽക്കാൻ പറയൂ’ എന്നതായിരുന്നു ആ കാർട്ടൂണിന്റെ അടിക്കുറിപ്പ്. ബാത്ത്ടാബിൽ കിടന്ന് വാതിൽ പഴുതിലൂടെ നീട്ടിതന്ന അടിയന്തരാവസ്ഥ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതായിരുന്നു അബു എബ്രഹാം വരച്ച കാർട്ടൂൺ ചിത്രം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ലജ്ജാകരമായ അവസ്ഥയാണ് അബു എബ്രഹാം തന്റെ വരകളിലൂടെ നിശിതമായി ആവിഷ്‌ക്കരിച്ചത്. 1975 ജൂൺ 26-ന് രാഷ്ട്രത്തോടുള്ള പ്രക്ഷേപണത്തിൽ ഇന്ദിരാഗാന്ധി പറഞ്ഞത്; ‘രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇല്ല ഭയപ്പെടേണ്ടതായി യാതൊന്നും ഇതിലില്ല’ എന്നാണ്. യഥാർത്ഥത്തിൽ ആഭ്യന്തരസുരക്ഷയുടെയും വിദേശ കുത്തിത്തിരിപ്പിന്റെയും ഒക്കെ യക്ഷിക്കഥകൾ പ്രചരിപ്പിച്ച് ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നു. അടിയന്തരാവസ്ഥ ഇന്ത്യൻ ഭരണകൂടത്തിന്റെയും അതിനു നേതൃത്വം നൽകുന്ന കുത്തക ബൂർഷ്വാസിയുടെയും ഹിംസാത്മകമായ രൂപാന്തരമായിരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അടിയന്തരാവസ്ഥയെ മനുഷ്യാവകാശലംഘനങ്ങളുടെയും ഭരണകൂടഭീകരതയുടെയും വിവരണാത്മകമായ അലങ്കാരഭൂഷകളെല്ലാം ഉപേക്ഷിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ ഇന്ത്യൻ ബൂർഷ്വാസിയിലെ രക്തരക്ഷസ്സിനെ പുറത്തുകൊണ്ടുവന്ന കാലമായിരുന്നുവെന്ന് വിലയിരുത്താം.
അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള സംഭവങ്ങളെയും ചരിത്രത്തെയും അതിന്റെ നിർണയനശക്തികളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക എന്നതാണ് ഒരു മാർക്‌സിസ്റ്റ് രീതി. അടിയന്തരാവസ്ഥെയ മനുഷ്യാവകാശലംഘനങ്ങളുടെയും പത്രമാരണനിയമങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യ നിഷേധങ്ങളുടെയും അതിനെതിരായ ചെറുതും വലുതുമായ ത്യാഗപൂർണമായ ചെറുത്തുനിൽപുകളുടേതുമായ ഗൃഹാതുരമായ മധ്യവർഗ അയവിറക്കലുകൾക്കപ്പുറം വസ്തുനിഷ്ഠമായിതന്നെ വിശകലനം ചെയ്യുകയെന്നതാണ് മാർക്‌സിസ്റ്റുകളുടെ ഉത്തരവാദിത്വം. കാരണം അടിയന്തരാവസ്ഥ നേരത്തെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ വിദൂരഭൂതകാലത്തിലെ ഒരു ഓർമ്മമാത്രമല്ല നമ്മുടെ വർത്തമാനം കൂടിയാണ്. രാജ്യത്തിന്റെ ജനാധിപത്യമതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ നിരാകരിക്കുന്ന സംഘപരിവാർ ശക്തികൾ ദേശീയാധികാരത്തിലിരുന്ന് മതന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിത ജനവിഭാഗങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കുമെല്ലാം എതിരായ നിയമങ്ങളും നടപടികളും ഒന്നിനുപിറകെ ഒന്നായി അടിച്ചേൽപ്പിക്കുകയാണ്.
സഖാവ് ദിമിത്രോവ് ഫാസിസത്തെക്കുറിച്ചുള്ള നിർവ്വചനവേളയിൽ പറഞ്ഞതുപോലെ ഇന്ത്യൻ കുത്തകമൂലധനത്തിന്റെ സ്വേച്ഛാധിപത്യപൂർണമായ പരിണാമവും അക്രമോത്സുകമായ കടന്നാക്രമണത്തിന്റെയും കാലമായിരുന്നു അടിയന്തരാവസ്ഥ. ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അന്നത്തെ 68 കോടി ജനങ്ങളും ഒരു പോലെ അനുഭവിച്ചുതീർത്ത ഒരു ദുരന്തവിധിയായിരുന്നു അടിയന്തരാവസ്ഥയെന്ന് നിസംശയം പറയാം. രാജ്യം മുഴുവൻ തടവറയും ഒരു ജനത മുഴുവൻ വിചാരണത്തടവുകാരുമായി മാറ്റപ്പെട്ട കാലം. അല്പം ആലങ്കാരിക ഭാഷയിൽ പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളും ഛേദിക്കപ്പെട്ട കബന്ധമാത്രരായ മനുഷ്യർക്കുമേൽ ഭരണകൂടത്തിന്റെ മർദ്ദനയന്ത്രം തേർവാഴ്ച നടത്തിയകാലം. സംവേദനത്തിന്റെയും ആശയപ്രകാശനത്തിന്റെയും എല്ലാ മണ്ഡലങ്ങളും അടച്ചുപൂട്ടപ്പെട്ട കാലം. സത്യമറിയാൻ ജനങ്ങൾക്കവകാശമില്ലെന്ന് ഭരണകൂടം തുറന്നു പ്രഖ്യാപിച്ച കാലം. അതായിരുന്നു ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം അടിയന്തരാവസ്ഥയുടെ 21 മാസക്കാലം.
26 രാഷ്ട്രീയ സംഘടനകൾ അക്കാലത്ത് നിരോധിക്കപ്പെട്ടു. മിസയും ഡി.ഐ.ആറും പ്രകാരം ലക്ഷക്കണക്കിന് മനുഷ്യർ തടങ്കലിലാക്കപ്പെട്ടു. പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും അറസ്റ്റുചെയ്യപ്പെട്ടു. എല്ലാ മൗലികാവകാശങ്ങളും പൗരാവകാശങ്ങളും റദ്ദുചെയ്യപ്പെട്ടു. മാധ്യമങ്ങൾ നിശ്ശബ്ദമാക്കപ്പെട്ടു. ഈ കരാളദിനങ്ങളിൽ തടവറകൾക്കുള്ളിലും പുറത്തും ആയിരക്കണക്കിന് മനുഷ്യർ, സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാർ, കലാകാരന്മാർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ നിഷ്ഠൂരം അധികാരത്തിന്റെ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടു. കോൺസെൻട്രേഷൻക്യാമ്പുകളിൽ അവരുടെ തുടയെല്ലുകൾ തകർക്കപ്പെട്ടു. ചാരവലയങ്ങളും പീഢനക്യാമ്പുകളും കൊണ്ട് ജനതയെയാകെ വേട്ടയാടി. തുർക്ക്മാൻ ഗേറ്റിലും മുസഫർനഗറിലും ചേരിനിർമ്മാർജ്ജനത്തിന്റെ പേരിൽ ദരിദ്രലക്ഷങ്ങളെ കുടിയിറക്കി.
സന്താനനിയന്ത്രണത്തിന്റെ മറവിൽ പതിനായിരങ്ങൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. അടിയന്തരാവസ്ഥക്കുശേഷം അടിയന്തരാവസ്ഥയുടെ അതിക്രമങ്ങളെക്കുറിച്ച് അനേ്വഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ്ഷാ കമ്മീഷൻ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. മുസഫർ നഗറിൽ നിർബന്ധിതവന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ട കൊച്ചുകുട്ടികൾ പോലും ജസ്റ്റിസ് ഷാക്കുമുമ്പിൽ തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്നുപറയാനാവതെ പൊട്ടിക്കരയുകയായിരുന്നു. ഷാ കമ്മീഷൻ വിചാരണനടന്ന പാട്യാല ഹൗസിനുമുമ്പിൽ തുർക്ക്മാൻ ഗേറ്റിൽ നിന്നും മുസഫർനഗറിൽ നിന്നുമുള്ള ബാലന്മാരും സ്ത്രീകളും സാധാരണ പുരുഷന്മാരും സഞ്ജയ്ഗാന്ധിയുടെ അഞ്ചിന പരിപാടിയുടെ നിർവ്വാഹകരായ ഉദേ്യാഗസ്ഥന്മാരിൽ നിന്ന് തങ്ങൾ അനുഭവിച്ചുതീർത്ത ഭീകരതകൾ പൊട്ടിക്കരഞ്ഞ് വിളിച്ചുപറയുകയായിരുന്നു. നഗരവൽക്കരണത്തിന്റെ പേരിൽ ചേരികളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട തുർഗ്മാൻഗേറ്റിലെ ദരിദ്രരായ സ്ത്രീപുരുഷന്മാർ നിരാലംബമായ തങ്ങളുടെ ജീവിതത്തെയും സഞ്ജയ്ഗാന്ധിയുടെയും ഗുണ്ടാസംഘത്തിന്റെയും നിഷ്ഠൂരമായ ആക്രമണങ്ങളുടെയും കഥകളാണ് കമ്മീഷനുമുമ്പിൽ നിരത്തിയത്.
അടിയന്തരാവസ്ഥ ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും അടച്ചുപൂട്ടി ഇന്ത്യൻ ഭരണകൂടം ജനങ്ങൾക്കെതിരായി നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു. ഇന്ദിരാഗാന്ധിയും ആസ്ഥാനബുദ്ധിജീവികളും വിനോബഭാവയെപോലുള്ള ‘ഗാന്ധിയ’ന്മാരും എന്തിന് ചില കമ്യൂണിസ്റ്റ് പാർടികൾപോലും അടിയന്തരാവസ്ഥയെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തു. അവർക്കെല്ലാം അടിയന്തരാവസ്ഥ ജനാധിപത്യാവകാശങ്ങളുടെ ധാരാളിത്തത്തിൽ അരാജകമായിപോയ ഒരു ജനതയെ രാഷ്ട്രനിർമ്മാണത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനുള്ള മാർഗമായിരുന്നു! സേഷ്യലിസ്റ്റ് നിർമ്മാണത്തിനാവശ്യമായ അച്ചടക്കം ആവശ്യപ്പെടലായിട്ടാണ് അടിയന്തരാവസ്ഥയിലെ ജനാധിപത്യ നിഷേധത്തെ ഇന്ദിരാഭരണകൂടം നിർലജ്ജം ന്യായീകരിച്ചത്. അക്കാലത്തായിരുന്നല്ലോ ഭരണഘടന ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റും സെക്കുലറും ആയ പരമാധികാര റിപ്പബ്ലിക്കായി ഇന്ത്യയെ പ്രഖ്യാപിച്ചത്. സ്വേച്ഛാധിപത്യത്തെ സോഷ്യലിസംകൊണ്ട് പുതപ്പിച്ചുനിർത്താനുള്ള കൗശലമായിരുന്നു അന്ന് ഇന്ദിരാഗാന്ധി കാണിച്ചതെന്ന് പറയാം.
ജനാധിപത്യത്തെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള നമ്മുടെ പല ബൂർഷ്വാ മാധ്യമപ്രമാണിമാരുടെ വാചകമടികൾ എന്തുമാത്രം കാപട്യം നിറഞ്ഞതും ചരിത്രവിരുദ്ധവുമാണെന്ന് അടിയന്തരാവസ്ഥയിലെ കുത്തകപത്രങ്ങളുടെ നിലപാടുതന്നെ നോക്കിയാൽ മതി. ഇവിടെ ചരിത്രത്തെ അതിന്റെ വസ്തുനിഷ്ഠഗതിയിൽ പഠിക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നിയോലിബറൽ നയങ്ങളിലേക്കുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ പരിവർത്തനസന്ദർഭമായിരുന്നു അടിയന്തരാവസ്ഥയെന്ന് മനസ്സിലാക്കാൻ കഴിയും. സ്വേച്ഛാധികാരം സൃഷ്ടിച്ച ഫാസിസ്റ്റ് ഭീതിയും മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഭീരുത്വവുമായി മാത്രം ലളിതവൽക്കരിച്ച് അക്കാലത്തെ മാധ്യമങ്ങളുടെ കീഴടങ്ങലിനെ കാണാൻ കഴിയില്ല. ഇന്ദിരാസർക്കാരിന്റെ രാഷ്ട്രീയമായ സോവിയറ്റ്അനുകൂലനിലപാടുകൾ യഥാർത്ഥത്തിൽ അമേരിക്കൻ മൂലധനാനുകൂലമായ സമ്പദ്ഘടനയുടെ പുനരുജ്ജീവന നടപടികളെ മറച്ചുപിടിക്കാനുള്ള പുറംകാഴ്ചയായിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് അടിയന്തരാവസ്ഥയിലെ മാധ്യമങ്ങളുടെ നിരുപാധികമായ കീഴടങ്ങലിന്റെ രാഷ്ട്രീയാർത്ഥം വ്യക്തമാകുക.
ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കായി ഇന്ത്യയെ പ്രഖ്യാപിച്ച, ജനാധിപത്യാവകാശങ്ങളുടെ ഉദാരതയിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സോഷ്യലിസ്റ്റ് നിർമ്മാണത്തിന് ആവശ്യമായ അച്ചടക്കം ആവശ്യപ്പെടലായി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയെ ന്യായീകരിച്ചപ്പോൾ കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും സോഷ്യലിസ്റ്റ് രാജ്യവിരോധത്തിന്റെയും വക്താവായ വിനോബഭാവയെപോലുള്ളവർ ‘അനുശാസനപർവ്വ’മെന്ന് അടിയന്തരാവസ്ഥയെ പ്രകീർത്തിക്കുകയായിരുന്നു! അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ അതിനെ ശക്തമായി ചെറുത്ത ആർ.എസ്.എസ് ഇന്ദിരാഗാന്ധിയുടെ സാമ്രാജ്യത്വാനുകൂല നിലപാടുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇരുപതിനപരിപാടിയുടെയും അഞ്ചിനപരിപാടിയുടെയും പിന്തുണക്കാരായി മാറുന്നത്. 1976-ൽ അന്നത്തെ ആർ.എസ്.എസ് മേധാവി ഇന്ദിരാഗാന്ധിക്ക് പിന്തുണ അറിയിച്ചുകൊണ്ട് യാർവാദ സെൻട്രൽ ജയിലിൽ നിന്ന് കത്തെഴുതുന്നത്. ഇരുപതിനപരിപാടിയും അഞ്ചിനപരിപാടിയും നടപ്പിലാക്കാൻ തങ്ങളും സഹകരിക്കാമെന്നും അതിനായി സംഘം പ്രവർത്തകരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും ദേവറസ് ഇന്ദിരാഗാന്ധിയോട് യാചിക്കുന്നുണ്ട്. ചരിത്രത്തിലെ ഈ അസന്ദിഗ്ധങ്ങളായ വസ്തുതകളെ മറച്ചുപിടിച്ചാണ് ആർ.എസ്.എസുകാർ അടിയന്തരാവസ്ഥവിരുദ്ധസമരത്തിന്റെ ചാമ്പ്യന്മാരായി ഇന്ന് ഞെളിയുന്നത്.
ചരിത്രത്തെയും സംഭവങ്ങളെയും അവയുടെ നിർണയനശക്തികളുടെ അനിവാര്യബന്ധങ്ങളിൽ നിന്ന് വേർപ്പെടുത്തി സാമാന്യവൽക്കരിക്കുന്ന സൈദ്ധാന്തിക സമീപനങ്ങൾ പലപ്പോഴും ആധിപത്യശക്തികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന വൈകാരിക നിലപാടുകൾ മാത്രമാണെന്ന കാര്യം ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർ മറന്നുപോകരുത്. അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശലംഘനങ്ങളുടെയും ഭരണകൂട ഭീകരതയുടെയും ഉപരിതലകാഴ്ചക്കും സമ്പദ്ഘടനയുടെ ദേശീയവൽക്കരണത്തിന്റേതായ (നാടൻവാങ്ങി നാട് നന്നാക്കൂ തുടങ്ങിയ പ്രചാരണതന്ത്രങ്ങൾ) മാധ്യമപ്രചാരണത്തിനുമിടയിൽ വിദേശ ഫൈനാൻസ് മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്ന സമ്പദ്ശാസ്ത്ര സമീപനത്തിലേക്ക് ഇന്ത്യൻഭരണകൂടം മാറിക്കഴിഞ്ഞിരുന്നുവെന്നതായിരുന്നു സത്യം.
ബ്രിട്ടീഷ് രാഷ്ട്രീയതത്വചിന്തകനും എഴുത്തുകാരനുമായ ഡേവിഡ് സെൽേബാൺ നിരീക്ഷിക്കുന്നതുപോലെ, ‘സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെയും ബഹുരാഷ്ട്രകമ്പനികളെ കെട്ടുകെട്ടിക്കുന്നതിന്റെയും വീൺവാക്കുകൾക്കിടക്ക് വിദേശനിക്ഷേപങ്ങളെ, വിശേഷിച്ച് അമേരിക്കൻ മൂലധനത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്ക് ഇന്ത്യൻ സർക്കാർ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു.’ ഡേവിഡ് സെൽബോൺ 1975-77 ഇന്ത്യയിലെ അടിയന്തിരാവസ്ഥ കാലത്തെ വിശകലനം ചെയ്തുകൊണ്ട് എഴുതിയ An eye to India എന്ന പഠനലേഖനത്തിൽ, അടിയന്തിരാവസ്ഥ എങ്ങനെയാണ് ഇന്ത്യയുടെ സാമ്പത്തികനയങ്ങളിൽ അമേരിക്കനനുകൂല നിയോലിബറൽ പരിഷ്‌കാരങ്ങളിലേക്ക് വ്യതിചലിക്കപ്പെട്ട പരിവർത്തനഘട്ടമാകുന്നതെന്ന് വിശകലനാത്മകമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
വൻമാധ്യമസഹായത്തോടെ അടിയന്തരാവസ്ഥയെ സോവിയറ്റ് പിന്തുണയുള്ള രാഷ്ട്രീയ നടപടിയായി പ്രചരിപ്പിച്ച് അമേരിക്കൻ താല്പര്യങ്ങളുടെ സമർഥമായ നിർവഹണ ഘട്ടമാക്കി അടിയന്തരാവസ്ഥയെ മാറ്റുകയാണ് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ചെയ്തത്. കുത്തക നിരോധന നിയമത്തിലും ‘ഫെറ’യിലും സ്വകാര്യ മേഖലക്കനുകൂലമായ ‘ഉദാരവൽക്കരണ’വ്യവസ്ഥ നടപ്പാക്കിയത് അടിയന്തരാവസ്ഥയിലാണ്. 1976 മാർച്ച് 18-ന് ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമായവിധം ‘നിർധാരണാടിസ്ഥാന’ത്തിൽ വിദേശമൂലധനത്തെ സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങൾ വന്നു. 1976 ഏപ്രിൽ രണ്ടിന് വിദേശനിക്ഷേപകരുടെ താല്പര്യത്തെ സേവിക്കുന്നവിധം ‘ഫെറ’ നിയമത്തിൽ ഭേദഗതികൊണ്ടുവരികയും ചെയ്തു. വിദേശ കയറ്റുമതി വ്യവസായങ്ങളിൽ 60 ശതമാനം കയറ്റുമതിയുള്ള വിദേശനിക്ഷേപകർക്ക് തദ്ദേശീയ കമ്പനികളിൽ ഭൂരിപക്ഷ ഓഹരി ഉടമസ്ഥതയും നിയന്ത്രണാധികാരവും ‘ഫെറ’ ഭേഗതിയിലൂടെ അനുവദിച്ചുകൊടുത്തു. ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന നവഉദാരവൽക്കരണ നയങ്ങളിലേക്കുള്ള വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥയെന്ന് വിലയിരുത്താവുന്നതാണ്.
ഫാസിസ്റ്റ്‌വാഴ്ചയുടെ കരാളദിനങ്ങളിൽ വികസിത മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സമ്പദ്ഘടനയെ ഉദാരവൽക്കരിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തത്. അമേരിക്കൻ മൂലധനാനകൂലമായ നയരൂപീകരണം, പലപ്പോഴും, സോവിയറ്റു യൂണിയനുമായി അടുക്കുകയും അമേരിക്കയുമായി അകലുകയും ചെയ്യുകയാണെന്ന പരസ്യമുഖം സൃഷ്ടിക്കുന്ന മാധ്യമവേലകളിലൂടെ മറച്ചുപിടിക്കപ്പെടുകയായിരുന്നു. ഇന്ത്യയുടെ സാമ്പത്തികപരിഷ്‌കാരങ്ങൾ അമേരിക്കൻ സഹകരണത്തിന്റെ പുതിയപാത തുറന്നിരിക്കുന്നുവെന്ന് അക്കാലത്തെ വിദേശകാര്യമന്ത്രി നടത്തിയ പരസ്യപ്രസ്താവനകൾപോലും കേരളത്തിലെ മാധ്യമങ്ങൾ മറച്ചുവെക്കുകയായിരുന്നല്ലോ. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ സൃഷ്ടിച്ച അജ്ഞതയാണ് 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയൊട്ടാകെ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ അവർക്ക് വിജയമുണ്ടാക്കാൻ കഴിഞ്ഞതിന് കാരണമായത്.
1976 ഏപ്രിൽ 20ന് അമേരിക്കൻ അംബാസിഡർ പറഞ്ഞു; ഇന്ത്യാ-അമേരിക്കൻ ബന്ധത്തിലെ മഞ്ഞുരുകിക്കഴിഞ്ഞു. ഇന്ത്യയിലെ അടിയന്തരാവസ്ഥ ഭരണത്തെക്കുറിച്ച് കുറേക്കൂടി സ്വീകാര്യമായൊരു നിലപാട് അമേരിക്കൻ ഗവൺമെന്റിന് ഉണ്ടായിട്ടുണ്ട്. അൺടാഡിന്റെ നെയ്‌റോബിസമ്മേളനത്തിൽ അമേരിക്കയുടെ വിദേശനയത്തെ പുകഴ്ത്തിക്കൊണ്ട് ഇന്ത്യൻ വാണിജ്യമന്ത്രി നടത്തിയ പ്രസംഗം അമേരിക്കയുടെ നവകൊളോണിയൽ നയങ്ങളുടെ പിന്തുണക്കാരാണ് ഇന്ത്യയെന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കിക്കൊടുത്തു. ചുരുക്കിപറഞ്ഞാൽ നമ്മുടെ വിശ്വപ്രസിദ്ധമായ നെഹ്‌റുവിയൻ വികസനപാതയിൽ നിന്ന് അമേരിക്കൻ താല്പര്യങ്ങൾക്കനുസൃതമായ നിയോലിബറൽ വികസക്രമത്തിലേക്ക് ഇന്ത്യയുടെ ഉദ്ഗ്രഥനം അടിയന്തരാവസ്ഥാകാലത്തോടെ ആരംഭിച്ചുവെന്ന് പറയാം.
1975 ഒക്‌ടോബറിലാണ് ലോകബാങ്ക് ഇന്ത്യൻ സമ്പദ്ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച വ്യാവസായിക പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നത്. ആഭ്യന്തര ഉല്പാദനത്തിനു പകരം ഇറക്കുമതിയും അന്തർഘടനാരംഗത്ത് വിദേശനിക്ഷേപവും ലക്ഷ്യം വെക്കുന്ന ദശവത്സര പദ്ധതിയാണ് ലോകബാങ്ക് മുന്നോട്ടുവെച്ചത്. വിദേശവായ്പ നിക്ഷേപത്തിന്റെയും മൂലധനത്തിന്റെ ഉദാരമായ വ്യാപനത്തിന്റേതുമായ ഈ നയങ്ങളാണ് ഇന്ത്യയെ അപരിഹാര്യമായ കടക്കെണിയിലും ഐ.എം.എഫ് വായ്പയിലുമെത്തിച്ചത്. ഇന്ത്യൻ ഭരണകൂടത്തെ സ്വാശ്രയത്വത്തിന്റെയും സ്വയം പര്യാപ്തതയുടേയും സമ്പദ്ശാസ്ത്ര വീക്ഷണങ്ങളിൽ നിന്ന് നവകൊളോണിയൽ രാഷ്ട്രീയസമ്പദ്‌രാഷ്ട്രീയത്തിലേക്ക് നയിച്ചത് അടിയന്തരാവസ്ഥയായിരുന്നു. ഈ നവകൊളോണിയൽ സമ്പദ്‌രാഷ്ട്രീയ ഉള്ളടക്കത്തിലേക്കുള്ള പിന്മാറ്റത്തേയും പരിവർത്തനത്തെയും ഇന്ത്യൻ മാധ്യമങ്ങൾ കാലാനുസൃതമായ സാമ്പത്തിക പരിഷ്‌കാരങ്ങളായി പിന്നീട് വാഴ്ത്തുകയായിരുന്നല്ലോ.
കോർപ്പറേറ്റ് മൂലധനവും ഹിന്ദുത്വവർഗീയതയും ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യഘടനക്കുനേരെ ഭീഷണി ഉയർത്തിയിരിക്കുകയാണ്. തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും എതിരെ യു.എ.പി.എയും പ്രതേ്യക സായുധസേന നിയമങ്ങളുമെല്ലാം ഉപയോഗിച്ച് അടിച്ചമർത്തൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും തീക്ഷ്ണമാക്കിയിരിക്കുകയാണ്. 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അധികാരത്തിൽ തുടരുന്ന മോഡി സർക്കാർ പാർലമെന്റിനെയും ഇന്ത്യയുടെ ഫെഡറൽ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ട് ഓർഡിനൻസ് ഭരണമാണ് തുടക്കത്തിൽ നടത്തിയത്. കാശ്മീരിന്റെ പ്രതേ്യകപദവി എടുത്തുകളഞ്ഞും പൗരത്വനിയമം മതാധിഷ്ഠിതമാക്കിയും മുസ്ലീം വിവാഹമോചന നിയമത്തിൽ ക്രിമിനൽവ്യവസ്ഥ കൊണ്ടുവന്നും ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൻകിട കോർപ്പറേറ്റുകൾക്കാവശ്യമായ രീതിയിൽ ഖനന നിയമങ്ങളും വനനിയമങ്ങളും സമുദ്രസംരക്ഷണനിയമങ്ങളും ഭേദഗതിചെയ്തിരിക്കുന്നു. ഘർവാപസിയും ലൗജിഹാദും ഗോവധനിരോധനവും ക്രിസ്ത്യൻ പള്ളികൾക്കുനേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളും വഴി വർഗീയവത്കരണത്തിലേക്കും സംസ്‌കാരങ്ങളുടെ സംഘർഷങ്ങളിലേക്കും ഇന്ത്യൻ സമൂഹത്തെ തള്ളിവിടുകയാണവർ. വിദേ്വഷവും വിഭജനവും എല്ലാ വിഭാഗം ജനങ്ങളിലേക്കും പടർത്തുകയാണ്. മണിപ്പൂർ പോലെ വംശീയ ഉന്മൂലന ലക്ഷ്യത്തോടെ ഗോത്രകലാപങ്ങളും മതസംഘർഷങ്ങളും രാജ്യമെമ്പാടും വളർത്തിയെടുക്കുന്നു.
കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളിവർഗം ധീരോദാത്തമായ സമങ്ങളിലൂടെ നേടിയെടുത്ത ട്രേഡ്‌യൂണിയൻ അവകാശങ്ങളും തൊഴിൽ നിയമങ്ങളും ഇല്ലാതാക്കാനുള്ള ഭേദഗതി നീക്കങ്ങളാണ് മോഡിസർക്കാർ നടത്തിയത്. 29-ഓളം തൊഴിൽ നിയമങ്ങൾ നാല് ലേബർകോഡുകളാക്കി ഭേദഗതി ചെയ്തു. ഒരു രാജ്യം ഒരു നികുതി നിലപാടിൽ നിന്ന് ജി.എസ്.ടി അടിച്ചേൽപ്പിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തിനുമുകളിൽ തുടർച്ചയായി കടന്നുകയറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ ധനകമ്മീഷനെപോലും ഇതിനായി സ്വാധീനിക്കുന്നു.
അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ എഴുത്തുകാരെയും വിമർശകരെയും അതിഭീകരമാംവിധം കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും രാജ്യത്തുടനീളം വേട്ടയാടുകയാണ്. മോഡിസർക്കാർ ദേശീയാധികാരത്തിലെത്തിയ അതേദിവസം തന്നെയാണ് എഴുത്തുകാരനും ഇന്ത്യാസർക്കാർ നിരവധി ബഹുമതികൾ നൽകി ആദരിച്ചിട്ടുള്ള വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്ന യു.ആർ.അനന്തമൂർത്തിക്ക് പാക്കിസ്ഥാനിലേക്കുള്ള എയർടിക്കറ്റ് സംഘപരിവാർ സംഘടനകൾ അയച്ചുകൊടുത്തത്. പെരുമാൾമുരുകനെപോലെ ഒരു സാഹിത്യകാരൻ, എഴുത്തുകാരനെന്നനിലയിലുള്ള തന്റെ മരണം പ്രഖ്യാപിക്കേണ്ടിവന്നതും ജാതിഹിന്ദുത്വത്തിന്റെ കൊലവിളിക്കുമുമ്പിൽ നിസ്സഹായനായതുകൊണ്ടാണ്.
ചരിത്രഗവേഷണ കൗൺസിൽ തുടങ്ങി എല്ലാ അക്കാദമിക് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും തലപ്പത്തേക്ക് ആർ.എസ്.എസുകാരെ കടത്തിക്കൊണ്ടുവന്നിരിക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങളും പ്രചാരണങ്ങളുമായി സംഘപരിവാർ രംഗത്തുവന്നിരിക്കുകയാണ്. വിദ്യാഭ്യാസത്തെ ഭാരതവൽക്കരിക്കുന്നതിന്റെ മറവിൽ കാവിവൽക്കരണ അജണ്ട അടിച്ചേൽപ്പിക്കുകയാണ്. ഗുജറാത്തിലെ നാൽപ്പത്തിരായിരത്തോളം പൊതുവിദ്യാലയങ്ങളിൽ മോഡിസർക്കാർ അടിച്ചേൽപ്പിച്ച വർഗീയ വിദേ്വഷം പ്രസരിപ്പിക്കുന്ന പാഠ്യപദ്ധതി ദേശീയതലത്തിൽതന്നെ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രവും ശാസ്ത്രവുമായി കുട്ടികളെ പഠിപ്പിക്കുന്ന അങ്ങേയറ്റം വിജ്ഞാനവിരുദ്ധമായ പാഠ്യപദ്ധതികളാണ് ബി.ജെ.പി ഭരിക്കുന്ന പലസംസ്ഥാനങ്ങളിലും നടപ്പിലാക്കിയിരിക്കുന്നത്. മതനിരപേക്ഷതയെ പാഠഭാഗങ്ങളിൽനിന്ന് ഒഴിവാക്കാനും പുതുതലമുറകളെ ഹിന്ദുത്വത്തിന്റെ ഫാസിസ്റ്റ് അജണ്ടക്കനുസൃതമായ രീതിയിൽ വാർത്തെടുക്കാനുമുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽനിന്നും ഇന്ത്യയുടെ മുഗളചരിത്രം വെട്ടിമാറ്റപ്പെടുന്നു. ബാബ്‌റിമസ്ജിദ് മൂന്ന് മിനാരങ്ങളുള്ള ഒരു കെട്ടിടമായി പഠിപ്പിക്കപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാൽ ചരിത്രത്തിലെ മറ്റെല്ലാ ഫാസിസ്റ്റുകളെയുമെന്നപോലെ നരേന്ദ്രമോഡി ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിക്കുകയാണ്. കോർപ്പറേറ്റ് മൂലധനത്തിന്റെ രാഷ്ട്രീയപദ്ധതി എന്ന നിലക്കാണ് ഹിന്ദുത്വ അജണ്ട നരേന്ദ്രമോഡി ഭരണത്തിനുകീഴിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന കാര്യം ജനാധിപത്യ മതനിരപേക്ഷ ശക്തികൾ തിരിച്ചറിയേണ്ടതുണ്ട്. നിയോലിബറൽ പരിഷ്‌കാരങ്ങളുടെ ചാമ്പ്യനാവാനാണ് നരേന്ദ്രമോഡി ലോകമാകെ പാറിനടന്ന് ആഗോളഫൈനാൻസ് മൂലധനകമ്പനികളെ ഇന്ത്യയിലേക്ക് വിളിച്ചുകൊുവരുന്നത്. തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വിദേശ മൂലധനത്തിന് നിരുപാധികമായ അധിനിവേശം ഒരുക്കിക്കൊടുക്കുകയാണ് മോഡിയുടെ രാഷ്ട്രീയലക്ഷ്യം തന്നെ.
ജനതയെന്നാൽ ശതകോടീശ്വരന്മാരാണെന്ന നിലപാടാണ് മറ്റെല്ലാ നവലിബറൽ ഭരണാധികാരികളെയുംപോലെ മോഡിക്കും ഉള്ളത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും നിരാകരിക്കുന്ന വർഗീയ ഫാസിസ്റ്റുകളിലൂടെ സമ്പദ്ഘടനയുടെ സമസ്തതലങ്ങളിലും ആധിപത്യമുറപ്പിക്കാനാണ് ആഗോളഫൈനാൻസ് മൂലധനശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ഹൈന്ദവ സംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് മോഡി ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങളും സമ്പത്തുല്പാദനമേഖലകളും കൈയടക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് മൂലധനശക്തികൾക്ക് ആവശ്യമായ രീതിയിൽ ഭൂനിയമങ്ങളും വ്യവസായ തൊഴിൽ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും പൊളിച്ചെടുക്കാനാണ് മോഡിസർക്കാർ കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണകാലംകൊണ്ട് ശ്രമിച്ചിട്ടുള്ളത്.
ഇതുകൊണ്ടൊക്കെതന്നെയാണ് അടിയന്തരാവസ്ഥ ഒരു ഭൂതകാല ഓർമ്മമാത്രമല്ല എന്നു പറയുന്നത്. നമ്മുടെ വർത്തമാനകാലത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നവലിബറൽമൂലധനത്തിന്റെയും നവഹൈന്ദവവാദത്തിന്റെയും ഹിംസാത്മകമായ ആധിപത്യവ്യഗ്രത ഭരണകൂട സംവിധാനങ്ങളെയാകെ അമിതാധികാര പ്രവണതകളിലേക്കാണ് എത്തിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ ഭീകരമായ ഓർമ്മകളും പ്രതിരോധങ്ങളും ഈ നവഫാസിസ്റ്റ് ഭീഷണിക്കെതിരായിട്ടുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകുന്നതാണ്. ജനാധിപത്യത്തിന്റെ എല്ലാ എസ്റ്റേറ്റുകളും നിശ്ശബ്ദമാക്കപ്പെട്ട, സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളെല്ലാം അണഞ്ഞുപോയ അന്ധകാരപൂർണമായ ഒരുകാലത്തും നമ്മുടെ ജനത, നമ്മുടെ യൗവനം, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിനിന്നിരുന്നുവെന്നാണ് അടിയന്തരാവസ്ഥയുടെ ചരിത്രം പഠിപ്പിക്കുന്നത്. കക്കയത്തും മാലൂർകുന്നിലും ശാസ്തമംഗലത്തും കേരളമാകെ സ്ഥാപിച്ച ക്രൈംബ്രാഞ്ച് ഹൗസുകളിലും ആ ഒരു തലമുറയുടെ തുടയെല്ലുകൾ ഞെരിഞ്ഞമർന്നിരുന്നു…. നെഞ്ചിൻകൂടുകൾ തകർന്നുപോയിരുന്നു…. ആർ.ഇ.സി വിദ്യാർത്ഥി പി.രാജനും വർക്കലവിജയനുമെല്ലാം ജയറാം പടിക്കലിന്റെയും ലക്ഷ്മണയുടെയും പുലിക്കോടന്റെയുമെല്ലാം സ്‌കോട്ട്‌ലാന്റ്‌യാർഡ് പോലീസ് മുറകളിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയാണല്ലോ ഉണ്ടായത്. ഒരു ജനതയെയാകെ അസ്വാതന്ത്ര്യത്തിന്റെ കരാളതയിൽ ചങ്ങലക്കിട്ടുനിർത്തിയ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപുകളും പോരാട്ടങ്ങളുമെല്ലാം സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന എല്ലാവർക്കും എക്കാലത്തും പ്രചോദനമായിരിക്കും….. അതാണ് അടിയന്തരാവസ്ഥയുടെ വിശകലന പാഠം.