പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ വന്നത്. ഇതേ കാലത്താണ് ബംഗാളിയിൽ ചന്ദ്രബതിയും തെലുഗിൽ മൊല്ലയും തങ്ങളുടെതായ രാമായണങ്ങൾ പ്രാദേശികഭാഷകളില്‍ രചിച്ചത്. അതുക്കുരി മൊല്ല, ഒരു സ്ത്രീയും, ശൂദ്രയും ആയിരുന്നിട്ടും ലക്ഷണമൊത്ത ഉത്കൃഷ്ടമായ രാമായണകാവ്യം എഴുതി രാജസഭയിലെ ബ്രാഹ്മണകവികളെ വെല്ലുവിളിച്ചു. നേരെമറിച്ച് ചന്ദ്രബതി, രാമായണം സ്ത്രീവീക്ഷണത്തില്‍ സീതയുടെ കഥ മാത്രമായി എഴുതി, രാമനെ വിമര്‍ശിച്ചു. മൊല്ലയുടെ രാമായണം രാജസഭയില്‍ വായിക്കാന്‍ ബ്രാഹ്മണര്‍ സമ്മതിച്ചില്ല. വിമര്‍ശകര്‍ ചന്ദ്രബതിയുടെ രാമായണത്തെ തിരസ്ക്കരിച്ചു. അത് ദുര്‍ബ്ബലവും അപൂര്‍ണവുമാണെന്ന് വിലയിരുത്തി.
ചന്ദ്രബതി ആദ്യത്തെ ബംഗാളി കവയിത്രിയാണ്. ചന്ദ്രബതി ജീവിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടിൽ അവിഭക്ത ബംഗാളിലാണ്. ഫൂലേശ്വരി നദീതീരത്ത് ഉള്ള മൈമൻസിങ്, ഡാക്കക്ക് വടക്കുമാറി ഇപ്പോൾ ബംഗ്ലാദേശിൽ ഉള്ള സ്ഥലം. ബംഗാളിയിൽ എഴുതിയ “ചന്ദ്രബതീ രാമായണം” ആണ് അവരുടെ പ്രധാനകൃതി. ചന്ദ്രബതിയുടെ അച്ഛനും ഒരു കവിയായിരുന്നു, ദിജാബൻസി ദാസ് ഭട്ടാചാര്യ. “മാനസ മംഗൾ“ എന്ന കാവ്യം അദ്ദേഹമാണ് എഴുതിയത്. ‘മാനസ’ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉള്ള ഒരു പെൺനാഗദൈവമാണ്. അക്കാലത്തുള്ള രാമായണങ്ങളിൽ നിന്നും ചന്ദ്രബതീരാമായണം വ്യത്യസ്തമാണ്. ഇത് സീതയുടെ കഥയായാണ് എഴുതിയിരിക്കുന്നത്. ബംഗാളിയിലേയും ഇന്ത്യയിലേയും ആദ്യത്തെ പെൺരാമായണങ്ങളിലൊന്ന്.
ഇത് സീതയുടെ മാത്രം കഥയാണ്. ഈ രാമായണം സ്ത്രീപക്ഷമാവുന്നത് ഇങ്ങനെയാണ്. സീതയുടെ ജീവിതയാത്രയും, യാത്രയിലുടനീളം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെയാണ് വിവരിക്കുന്നത് – അല്ലാതെ രാമായണത്തിലെ പ്രധാന കഥാപാത്രമായ രാമൻ്റെ കഥയല്ല. സീതയുടെ ജനനം മുതൽ അവസാനം അവളുടെ ആത്മാഭിമാന സംരക്ഷണത്തിനായി അമ്മയായ ഭൂമി അവളെ സ്വഗർഭപാത്രത്തിലേക്ക് തിരികെ സ്വീകരിക്കുന്ന കഥയാണ് വിവരിക്കുന്നത്. ചന്ദ്രബതിയുടെ വിവാഹം നടക്കാനിരുന്ന ദിവസത്തിൻ്റെ തലേദിവസം എന്തോകാരണത്തിൽ ആ വിവാഹം മുടങ്ങിയെന്നും, അതിൻ്റെ പ്രതിഷേധ സൂചകമായി അവൾ ഏകാകിയായി ജീവിക്കാൻ തീരുമാനിച്ചു എന്നും, ഒരു ശിവക്ഷേത്രത്തിൽ അഭയം തേടി ഒരെഴുത്തുകാരിയായി ഒതുങ്ങിക്കൂടി എന്നും ഉള്ള ഒരു കഥ നാട്ടിലൊക്കെ പറയുന്നുണ്ട്. അവൾ അവിടെയിരുന്ന് രാമായണം രചിച്ചുവെന്നും, അവളുടെ തന്നെ ജീവിതത്തിൻ്റെ ദുരന്തങ്ങൾ അന്യോപദേശ രൂപത്തിൽ സീതയിൽ പ്രതിപാദിച്ചു എന്നും പറയുന്നു. അവർ മരിക്കുന്നതു വരെ ആ ക്ഷേത്രത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ ഇതിഹാസം വിശാലമേമൻസിങ്ങിലെ നാടൻ ബംഗാളി ഭാഷയിൽ തന്നെയാണ് രചിച്ചിട്ടുള്ളത്
ലോകത്തിലെ ഇതിഹാസകാവ്യമാതൃകകള്‍ ഒന്നും തന്നെ സ്ത്രീകള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള ഇടമല്ല. മാത്രമല്ല, ഈ വീരഗാഥകള്‍ സ്ത്രീകളുടെ ജീവിതവുമായോ സ്ത്രീകളുടെ സന്തോഷവുമായോ പങ്കുവയ്ക്കപ്പെടുന്നുമില്ല. അവയില്‍ സ്ത്രീകള്‍ക്ക് വളരെ കുറച്ചുകാര്യങ്ങളേ ചെയ്യാനുള്ളൂ. തട്ടിക്കൊണ്ടു പോവുക, രക്ഷപെടുത്തുക, പാവയായി നില്‍ക്കുക, പീഡിപ്പിക്കപ്പെടുക, നിന്ദിക്കപ്പെടുക ഏതെങ്കിലും ഒക്കെതരത്തില്‍. അപ്പോള്‍ ഒരു സ്ത്രീഇതിഹാസം പുനരാഖ്യാനം ചെയ്യാനായി തെരഞ്ഞെടുത്താല്‍ എന്താണ് സംഭവിക്കുന്നത്?

ഇന്ത്യയിലെ വാമൊഴിയായ പെൺരാമായണങ്ങളിൽ പുരുഷന്മാർക്ക് താൽപ്പര്യം തോന്നുന്ന വിഷയങ്ങൾ സ്ത്രീകൾ ഗൗനിക്കുന്നതേയില്ല. അവർ യുദ്ധത്തിൻ്റെ വിശദാംശങ്ങൾ, രാമൻ്റെ യശസ്സ്, പുരുഷാധിപത്യത്തിൻ്റെ മഹത്വം, ബ്രാഹ്മണികമായ അനുഷ്ഠാനങ്ങൾ ഇവയെ വിട്ടു കളയുന്നു. ഇവർ കൂടുതലായും പാടുന്നത് ഉപേക്ഷിക്കപ്പെടലിനെക്കുറിച്ചും അനീതിയെക്കുറിച്ചും, പ്രണയത്തേയും വിവാഹത്തേയും ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ചുംമറ്റുമാണ്. ഈ പാട്ടുകൾ സീതയ്ക്കു ചുറ്റുമാണ്, രാമനു ചുറ്റും അല്ല. രാമൻ ഉജ്വലമായി തിളങ്ങുന്ന സന്ദർഭങ്ങൾ, സന്മാർഗ്ഗശക്തി വെളിവാകുന്നവ : അച്ഛനോടുള്ള ആരാധന, ശാരീരിക ക്ഷമത വെളിപ്പെടുന്നവ: രാക്ഷസന്മാരെ വകവരുത്തുന്നത് ഇവ ഒരിക്കലും സ്ത്രീകളുടെ താൽപ്പര്യം അല്ല. രാമൻ്റെ സാന്മാർഗ്ഗികവിചാരണയുടെ ഒരു ഭാഗം, അവരെ അലോസരപ്പെടുത്തുന്നുണ്ടുതാനും. തൻ്റെ പത്നിയെ രാമൻ അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കുന്നത്, അവളെ ഉപേക്ഷിക്കുന്നത്.
ചന്ദ്രബതീ രാമായണത്തിൽ രാമൻ ദൈവമേ അല്ല. രാജാവു മാത്രം. രാമനും രാജ്യവും സീതയോടുചെയ്യുന്ന അനീതി പ്രാധാന്യത്തോടെ വിവരിക്കുകയാണ് ഇതിൽ. ചന്ദ്രബതിയുടെ ജീവിതകഥ ഇപ്പോൾ ബംഗ്ലാദേശിൽ ചലച്ചിത്രമായി, “ചന്ദ്രബതി കൊഥ “ എന്ന പേരിൽ. എൻ. റാഷിദ് ചൗധരിയാണ് അത് സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മിച്ചിരിക്കുന്നത് മാൻഗ്രൂവ് പിക്ചെർസ്.
1550 കളിലാണ് ചന്ദ്രബതി ജനിച്ചത്. വിദ്യാഭ്യാസം നൽകിയത് അവരുടെ അച്ഛനാണ്. അച്ഛന്റെ ഒരു ശിഷ്യനായ ജയനന്ദനിൽ ചന്ദ്രബതി അനുരക്തയാവുന്നു. ജയനന്ദനും അവരിൽ താൽപ്പര്യം കാണിക്കുന്നുണ്ട്. ഇരുവരും കത്തുകൾ കവിതകളായി കൈമാറുന്നു. അച്ഛനമ്മമാർ അവരുടെ വിവാഹം നിശ്ചയിച്ചു. വിവാഹ ദിവസത്തിൻറെ തലേന്ന് ജയാനന്ദൻ അവിടെനിന്നും ഓടിപ്പോവുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഹൃദയം തകർന്ന ചന്ദ്രബതി ഇനി വേറെ വിവാഹം കഴിക്കേണ്ട എന്ന തീരുമാനത്തിലെത്തി. ചന്ദ്രബതി അച്ഛനോട് തനിക്കുവേണ്ടി ഒരു ശിവക്ഷേത്രം നിർമ്മിച്ചു തരാനായി ആവശ്യപ്പെട്ടു. അവിടെ ഏകാന്തതയിൽ ഇരുന്ന് ശിവപൂജചെയ്തുകൊണ്ട് അവർ രാമായണം പുനർനിർമ്മിക്കാൻ ആണ് ശ്രമിച്ചത്.
ഈ സിനിമയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചന്ദ്രബതിയും ജയനന്ദനും അച്ഛൻറെ അടുത്തു പഠനം നടത്തി കൊണ്ടിരിക്കുമ്പോൾ, എന്തോ ഒരു സംശയം ജയാനന്ദൻ ചോദിക്കുകയും അതിനു ചന്ദ്രബതി പരിഹാസത്തോടെ ഒരു മറുപടി പറയുകയും ചെയ്യുന്നുണ്ട് എന്നതാണ്. ജയനന്ദനു അത് ഇഷ്ടപ്പെടാതെ പോവുന്നു. ആ ഒരു കാരണം കൊണ്ടാണോ വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചത് എന്നു നമുക്ക് തോന്നിപ്പോകും. ചന്ദ്രബതിയുടെ ബുദ്ധിയും അറിവും അവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് ജയനന്ദനെ പിന്തിരിപ്പിച്ചതാവണം. എന്തായാലും ചന്ദ്രബതിയെ ജയനന്ദൻ വിവാഹം കഴിക്കാൻ തയ്യാറാവാത്തതുകൊണ്ട് ചന്ദ്രബതീരാമായണം എന്ന കാവ്യം നമുക്ക് കിട്ടി എന്ന് പറയാം.

ബംഗാളിലെ ഗ്രാമീണർ സംഗീതത്തിൽ വളരെ തൽപരരാണ്. ബാവുൾ ഗായകർ പോലെ. ബംഗാളി നാടോടിഗാനങ്ങൾ ആയിട്ടാണ് ചന്ദ്രബതി ഈ രാമായണ കഥ എഴുതിയിട്ടുള്ളത്. അവിടുത്തെ ഗ്രാമീണജനത ഇപ്പോഴും ഈ രാമായണം പാടിനടക്കുന്നുമുണ്ട്. ദിനേശ് ചന്ദ്രസെൻ(1866-1939) ആണ് “ മെയ്മൻസിങ്ങ് ഗീതിക” എന്ന പേരിൽ ബംഗ്ലാദേശിലെ നാടോടി ഗാനങ്ങൾ സമാഹരിച്ചത്. അതിൽ ഉൾപ്പെട്ടതാണ് ചന്ദ്രബതീ രാമായണം. അവർ വഞ്ചിപ്പാട്ടായും വേലപ്പാട്ടായും ചന്തപോലുള്ള പൊതു ഇടങ്ങളിലും ഈ ഗീതികകൾ പാടുന്നു.
ചന്ദ്രബതീരാമായണത്തിൻ്റെ സവിശേഷത, ഇതിൽ യുദ്ധവർണനകൾ ഇല്ലെന്നതാണ്. അതുപോലെ വധങ്ങളും നിഗ്രഹങ്ങളും ഇല്ല. താടകാവധം, ഖരവധം, ബാലിവധം, മാരീച നിഗ്രഹം, ശൂർപ്പണഖാ അപമാനം ഇവയൊന്നും ഇല്ല. അതേസമയം, യുദ്ധത്തിൽ ഉറ്റവർ നഷ്ടപ്പെട്ട സ്ത്രീകളുടെ വേദനയും വിലാപവും മൂലമുള്ള ശാപമാണ് സീതയ്ക്കും രാമനും കഷ്ടതകൾ വന്നു ഭവിക്കാൻ കാരണമെന്ന് പറയുന്നുണ്ട്. എന്നാൽ മണ്ഡോദരി, സീത, കൗസല്യാദി രാജ്ഞിമാർ എന്നിവരുടെ ഗർഭകാലത്തിൻ്റേയും പ്രസവത്തിൻ്റേയും വർണ്ണനകൾ ഉണ്ടുതാനും. സ്ത്രീകൾക്ക്- സീതയ്ക്ക് –സ്വന്തമായി വീടില്ലെന്നും അവരെന്നും അനാഥരാണെന്നും ചന്ദ്രബതി പറയുന്നു. സീതാപരിത്യാഗത്തിൽ രാമനു “ മനസ്സിൻ്റെ ദിശ നഷ്ടപ്പെട്ടുവെന്ന്” ചന്ദ്രബതി പരിതപിക്കുന്നു. അഗ്നിപ്രവേശത്തിനുമുൻപ് സീത രാമനോടുപറയുന്ന വാക്കുകൾ അതികഠിനമായ ആത്മസംയമനത്തിൻ്റേതാണ്.
“അഗ്നിപ്രവേശമെനിക്കൊരു പ്രയാസവുമില്ല.
നിന്നുടെ പ്രിയമുഖം കാണാനായ് വന്നൂ ഞാനും,
എന്നുടെ പ്രതീക്ഷാഭരമനസ്സിന്നുമുറിവേറ്റു.
ആഴത്തില്‍ മുറിവേറ്റു നിന്‍ വചനങ്ങളാല്‍,
എന്തുനിന്‍ പൊന്മുഖമീവിധം വാടാനായി?
എന്തുനിന്‍ പൊന്മുഖമിങ്ങനെ വിളര്‍ത്തു വിളറാനായി?
നിന്നുടെ രാജവസ്ത്രം കീറിപ്പറിഞ്ഞിരിക്കുന്നു?
നിന്നുടെ രാജസഭ മ്ലാനമായിരിക്കുന്നു?“
“എന്നഗ്നിപ്രവേശം നിന്‍ പ്രശ്നങ്ങള്‍ തീര്‍ക്കുമെങ്കില്‍
നടക്കാം തീയിലേക്കിതാ ഞാന്‍ സസന്തോഷം.
ഭയമില്ലൊന്നിനേയുമെനിക്കീ ഭുവനത്തിങ്കല്‍,
അറിയില്ലെനിക്കാരെന്നെന്‍ മാതാപിതാക്കളെ.
അറിയില്ലെനിക്കാരെന്നെന്‍ സഹോദരങ്ങളെ,
ഇത്രനാളും കഴിഞ്ഞു നിന്‍ കൃപയാല്‍ രഘുനാഥാ,
അഗ്നി സ്പര്‍ശിക്കയില്ലെന്റെ ദേഹത്തെയൊരിക്കലും.
അത്രക്കുമഹത്വമുണ്ടെന്റെ ജീവനെന്നാകിലും,
തീയില്‍ ഞാന്‍ പ്രവേശിച്ചാല്‍ മടങ്ങില്ലയൊരിക്കലും.”
( ഉടൻ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന എൻ്റെ “ചന്ദ്രബതീ രാമായണം” വിവർത്തനത്തിൽ നിന്ന്)
സ്ത്രീഗായകരുടെ പ്രിയപ്പെട്ട ഉപാഖ്യാനങ്ങൾ ബാലകാണ്ഡവും ഉത്തരകാണ്ഡവുമാണ്. ഇവ വരേണ്യരായ രാമായണപണ്ഡിതപ്രമാണികൾ വ്യാജമെന്നും പ്രക്ഷിപ്തമെന്നും വിളിച്ച് പുറംതള്ളിയവയുമാണ്. ബാലകാണ്ഡം സീതയുടെ ജനനനവും, വിവാഹവും പ്രതിപാദിക്കുന്നു, രാമൻ്റെ അഭിഷേക ഒരുക്കങ്ങൾക്കു മുൻപേയുള്ള സംഭവങ്ങളെക്കുറിച്ചും അവ പറയുന്നു. ഉത്തരകാണ്ഡം യുദ്ധത്തിനു ശേഷമുള്ള സംഭവങ്ങളാണ്, രാമനുംസീതയും അയോധ്യയിൽ മടങ്ങിവന്നതിനു ശേഷം എന്തുസംഭവിച്ചു എന്ന കാര്യങ്ങൾ. ഉത്തരകാണ്ഡ ഉപാഖ്യാനം രാമനെ പുകഴ്ത്തുന്നതേയില്ല.
രാമരാജ്യം എന്നു ഗാന്ധിജിയുൾപ്പെടെ രാജ്യം പുകഴ്ത്തുന്ന ക്ഷേമരാഷ്ട്രം വെറും വ്യാജമാണെന്ന് ചന്ദ്രബതി പറയുന്നു.
“വയലുകള്‍ തരിശായി, നദികള്‍ വറ്റിപ്പോയി,
മരങ്ങള്‍ കായ്ക്കാതായി വള്ളികള്‍ പൂക്കാതായി,
ഭീതിയും രോഗവും മൂലം പ്രജകള്‍ കഷ്ടത്തിലായ്,
നദികള്‍ സ്ഥാനം മാറി തീരങ്ങള്‍ തൂര്‍ന്നുപോയ്.
കാലവര്‍ഷം വേണ്ട സമയത്തു പെയ്യാതായി,
കൊയ്ത്തുകാലത്തു നദികളില്‍ വെള്ളം പൊങ്ങി,
സത്യം മറന്നു ജനം പാപത്തിന്‍ വഴിതേടി,
കുഴങ്ങീ രാമന്‍, ഭരണം നീങ്ങാതായി.”
ഗർഭിണീയായ സീതയെ ഉപേക്ഷിച്ച രാമൻ ദിശാബോധം നഷ്ടപ്പെട്ടവനായി എന്ന് തെളിയുന്നു. ഇവിടെ രാമൻ പരുക്കനും സംരക്ഷിക്കാത്തവനും മന:ശക്തിയില്ലാത്തവനുമായ ഒരു ഭർത്താവാണ്. ആദർശപുരുഷനിൽ നിന്ന് കാതങ്ങൾ അകലെ. സ്ത്രീകൾക്ക് ഈ രാമനെ “പാഷാണ്ടനെന്നും” “പാപിഷ്ടി”യെന്നും വിളിക്കാൻ യാതൊരു മടിയും ഇല്ല. നേരിട്ട്, “രാമാ നിൻ്റെ സ്വബുദ്ധി കെട്ടുപോയല്ലോ “ എന്നു പറയാനും മടിയില്ല. ഇതിനു കാരണം, ഈ പെൺരാമായണങ്ങൾ കളത്തിനു പുറത്താണ് എന്നതാണ്.
“എന്താണു നീ ചെയ്തത് രഘുപതിരാമാ
വിഡ്ഡികളായ മനുഷ്യരുടെ ഇംഗിതത്തിനു വഴങ്ങി
നിനക്കു നിൻ്റെ സീതയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.“
അറുതിയില്ലാത്ത യുദ്ധവും പലായനവും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവിതങ്ങളാണ് തകർക്കുന്നത്. ഈ യുദ്ധത്തിൽ അവർക്ക് താൽപ്പര്യമില്ല. അതിൻ്റെ കെടുതികൾ അനുഭവിക്കുന്നത് നിഷ്ക്കളങ്കരായ സാമാന്യ ജനമാണ്. സ്ത്രീ രാമായണം പാടുമ്പോൾ വെളിവാകുന്നത് ഈ യാഥാർഥ്യമാണ്.
