വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്/ചിന്തകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന കലാവിഷ്‌കാരങ്ങളാൽ സമ്പന്നമാണ് നമ്മുടെ കലാരംഗം. ചൂഷണത്തിനിരയാകുന്ന പ്രകൃതിയുടെയും നിസ്സഹായരായ മനുഷ്യരുടെയും തേങ്ങലുകൾ പ്രതിധ്വനിക്കുന്ന കലാവിഷ്‌കാരങ്ങൾ വിവിധ കലാമേഖലകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. മനുഷ്യരെയും സകല ജീവജാലങ്ങളെയും പ്രപഞ്ചത്തെയുംകുറിച്ച് ചിന്തിക്കാതെയും തൊട്ടുതലോടാതെയും ഈ കർമവീഥിയിലൂടെ കടന്നുപോകാനാവില്ലെന്ന് തെളിയിക്കുന്ന രചനകളാണ് നിരവധി. ഒപ്പം ഗ്രാമത്തിന്റെ നിശബ്ദതയ്‌ക്കുമേൽ കഠിനശബ്ദങ്ങളുടെ ഘോഷയാത്രയിൽ വിറകൊള്ളുന്ന മനുഷ്യരുടെ കഥകളും. പാറപൊട്ടുന്നതിന്റേതടക്കം നടുക്കുന്ന ഒച്ചകൾ ഏറ്റുവാങ്ങുന്ന പ്രകൃതി‐മലനിരകൾ, പുഴകൾ, കൃഷിയിടങ്ങൾ, കായലുകൾ, വൃക്ഷലതാദികൾ, പക്ഷിമൃഗാദികൾ, സർവോപരി നമ്മുടെ ആവാസവ്യവസ്ഥകൾ ഇവയൊക്കെച്ചേരുന്ന ജീവിതചോദനയുടെ വൈവിധ്യങ്ങളാൽ സമ്പന്നമായ പ്രകൃതിയെ, മനുഷ്യരെ സംരക്ഷിക്കുകയും പരിപാലിക്കുകയുമാണ് വേണ്ടത്. നന്മയുടെ വർണാഭമാകുന്ന പൂർവകാലവും പ്രകൃതിക്കുനേരെ ആക്രമണോത്സുകമായ സമകാലികാവസ്ഥയുമൊക്കെ നാം നിരന്തരം ചർച്ചചെയ്യുകയും മാനവിക സംസ്‌കൃതിയുടെ പൂക്കാലം സ്വപ്‌നംകാണുകയും ചെയ്യുന്ന ചെറിയ ചെറിയ കൂട്ടായ്‌മകൾ നമ്മുടെ നാട്ടിൽ സജീവമായി പ്രവർത്തിക്കുന്നു, പുരോഗമന പ്രസ്ഥാനങ്ങളുൾപ്പെടെ. അതിലൊന്നാണ് പത്തനംതിട്ട കൂടൽ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കണ്ണാടി സാംസ്‌കാരികവേദി. ‘കണ്ണാടി’ ചിന്തയിലും കാഴ്‌ചയിലും ചിത്ര‐ശിൽപകലാ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു. അതോടൊപ്പം പ്രകൃതിചൂഷണങ്ങൾക്കെതിരെയുള്ള സാംസ്‌കാരിക പ്രതിരോധ പരിപാടികളിലും കണ്ണാടി മുൻനിരയിലുണ്ട്. പ്രമുഖ കവി പി കെ ഗോപിയുടെ ജന്മനാടായ കൂടലിന്റെ ഈ സാംസ്‌കാരിക കൂട്ടായ്‌മയുടെ രക്ഷാധികാരിയാണ് അദ്ദേഹം. കവിയും സാംസ്‌കാരികപ്രവർത്തകനുമായ കൂടൽ ഷാജി ‘കണ്ണാടി’യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കലാസാംസ്‌കരിക പ്രവർത്തകരായ എഴുത്തുകാർ, ചിത്രകാരർ, ശിൽപ്പികൾ, സംഗീത‐നാടക‐ചലച്ചിത്രകാരർ തുടങ്ങി കലാപ്രതിഭകളുടെ നീണ്ട നിര കണ്ണാടിക്ക് ഊർജം പകരുന്നുവെന്ന് ഷാജി പറയുന്നു.
കൂടൽ‐കലഞ്ഞൂരിൽ കണ്ണാടി സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പാണ് ഈ കുറിപ്പിനാധാരം. വരയുത്സവം എന്ന് പേരിട്ട ചിത്രകലാ ക്യാമ്പിൽ കേരളത്തിലെ പ്രമുഖരായ കലാകാരർ പങ്കെടുത്ത് ചിത്രങ്ങൾ രചിക്കുകയുണ്ടായി. വരയാണ് ലഹരി എന്ന മുദ്രാവാക്യം പിൻബലമായുണ്ടെങ്കിലും പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന കാഴ്‌ചാനുഭവങ്ങളാണ് ക്യാമ്പംഗങ്ങൾ വരച്ചുകാട്ടിയത്. വരയുത്സവം ഉദ്‌ഘാടനം ചെയ്‌തത് ചിത്രകാരൻ മദനനായിരുന്നു. തുടർപരിപാടികളിൽ ബി ഡി ദത്തൻ, നേമം പുഷ്‌പരാജ്, കരുണാകരൻ പേരാമ്പ്ര, സി കെ കുമാരൻ, ടി ആർ രാജേഷ്, ഗ്രേസി ഫിലിപ്പ്, പ്രമോദ് കൂരന്പാല തുടങ്ങി ഈ ലേഖകനടക്കം ഇരുപത്തഞ്ചോളം കലാകാരർ പങ്കെടുത്തു. പത്തനാപുരം ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജൻ, വിനോദ് ഇളകൊല്ലൂർ തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. വിവിധ മാധ്യമങ്ങളിൽ, വിവിധ ശൈലീസങ്കേതങ്ങളിലൂടെയാണ് കലാകാരർ സ്വതന്ത്രമായി ചിത്രതലങ്ങളിൽ രൂപവർണ കാഴ്‌ചയൊരുക്കിയത്.
മലമടക്കുകളിൽനിന്ന് ഉരുകിയൊലിച്ചുവരുന്ന പ്രകൃതിയുടെ കണ്ണീർച്ചാലുകൾ ഒരുവശത്ത്‐ മലിനമാകുന്ന നഗരവും ജീവശ്വാസത്തിനായി പിടയുന്ന മനുഷ്യരും മറുഭാഗത്ത്. നിഷ്‌ക്രിയാവസ്ഥയുടെ പ്രതിരൂപമാകുന്ന രൂപനിർമിതികൾ പ്രമോദ് കൂരന്പാലയുടെ രചനയിൽ തെളിയുന്നു. ജീവന്റെ നിർമലഭാവങ്ങളെ പുതിയൊരു കാഴ്‌ചാനുഭവമായി അവതരിപ്പിക്കുന്ന ചിത്രമാണ് ടി ആർ രാജേഷ് വരച്ചുകാട്ടിയത്. വരണ്ടുണങ്ങിയ ഭൂമികയിലും പച്ചപ്പിന്റെ ടോണുകളിലൂടെ ഇലകളും പൂക്കളും നിറയുന്ന വർണമേളനമായിരുന്നു ഗ്രേസി ഫിലിപ്പിന്റേത്. സമൂഹത്തിൽ ഉയരേണ്ട ആത്മരോഷങ്ങളുടെ അലയൊലികളെ ചിത്രത്തിന്റെ രൂപഭേദങ്ങളിലൂടെ ആസ്വാദകർക്ക് കാട്ടിത്തരുന്ന ശക്തമായ പ്രേരകങ്ങളായിത്തീരുന്നു ഓരോ ചിത്രവും. പ്രകൃതിയുമായി ഇഴചേർന്നു നിൽക്കാത്ത ഒരു സിദ്ധാന്തത്തെയും വിശ്വാസസംഹിതയെയും അംഗീകരിക്കാനാവില്ല എന്ന പ്രഖ്യാപനം കൂടിയാണ് ഈ ക്യാന്പിൽ രചിച്ച ചിത്രങ്ങൾ. മികച്ച സംഘാടനവും ക്യാന്പും സംഘടിപ്പിക്കപ്പെട്ട കലഞ്ഞൂരിലെ പ്രകൃതിഭംഗിയുമൊക്കെ ചിത്രകാരർക്ക് പുതിയൊരുണർവാണ് പ്രദാനം ചെയ്‌തത്. കലയുടെയും സംസ്‌കാരത്തിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണിലാണ് വരയുത്സവം അരങ്ങേറിയത്.
സമൂഹത്തിൽ ഉയരേണ്ട ആത്മരോഷങ്ങളുടെ അലയൊലികളെ വൈവിധ്യമാർന്ന രൂപഭേദങ്ങളിലൂടെ ആസ്വാദകർക്ക് കാട്ടിത്തരുന്ന ശക്തമായ പ്രേരകങ്ങളായിത്തീരുന്നു ഓരോ ചിത്രവും. പ്രകൃതിയുമായി ഇഴചേർന്നുനിൽക്കാത്ത സിദ്ധാന്തങ്ങളെയും വിശ്വാസസംഹിതകളെയും ചെറുത്തുതോൽപ്പിക്കുക കൂടിയാണ് ഈ ചിത്രങ്ങൾ.
പി കെ ഗോപിയുടെ മനസ്സിനോടൊപ്പം സഞ്ചരിക്കുന്ന കൂടൽ ഷാജി, ഡോ. അനൂപ്, ജയൻ തനിമ, ഷാർളി ബഞ്ചമിൻ തുടങ്ങിയ നിരവധി സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്‌മയാണ് ‘കണ്ണാടി’യുടെ വിജയം, പ്രകൃതിയെയും മനുഷ്യരെയും ചേർത്തുപിടിച്ചുകൊണ്ട്. l