
നമ്മുടെ ചില ടി വി അവതാരകരും നിലനില്ക്കുന്ന ഇടതുപക്ഷമൊന്നും യഥാർത്ഥ ഇടതുപക്ഷമല്ലെന്ന് പറഞ്ഞ്
വലതുപക്ഷ കൂടാരങ്ങളിലേക്ക് ഓടി കയറിയ ചില മാന്യ സുഹൃത്തുക്കളുമിപ്പോൾ ലെനിനിസത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സി പി ഐ എം പോലുള്ള പാർട്ടികൾക്കിനി നിലനില്പില്ലെന്ന്
വാദിച്ച് നില്ക്കുന്ന വിചിത്രവും അങ്ങേയറ്റം പരിഹാസ്യവുമായൊരു മാധ്യമപ്രചാരവേലയുടെ കാലമാണിത്.1990കൾക്ക് ശേഷം ലോകവും നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയമണ്ഡലവും എത്തപ്പെട്ട തീവ്ര വലതുപക്ഷവൽക്കരണത്തിന്റെ അനന്തരഫലമാണിത്. ഇടതുപക്ഷത്തിനെതിരായ പ്രത്യയശാസ്ത്രയുദ്ധം തന്നെയാണ് കഴിഞ്ഞ കുറെ ദശകങ്ങളായി നടക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടാവുന്ന
തിരിച്ചടികൾ ഇത്തരം ചിന്താഗതികൾക്ക് ശക്തി പകരുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇടതുപക്ഷത്തിന് ഈ തിരിച്ചടികളിൽ നിന്നും ഇനി തിരിച്ചു വരാനാവില്ലെന്ന പ്രതീതി നിർമ്മിതിയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ
ആസൂത്രിതമായി നടത്തി കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് മാധ്യമങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ സംസാരിച്ചു കൊടുക്കുന്ന വലത് ഇടതു സ്വതന്ത്രനിരീക്ഷക പടയെ തന്നെ കേരളത്തിലെ അന്തി ചർച്ചാപരിപാടികൾക്കായി
ഒരുക്കി നിർത്തിയിട്ടുണ്ട്.നിലനില്ക്കുന്ന ഇടതുപക്ഷത്തോടും സിപിഐ എം നോടും അന്ധമായ വിരോധം പുലർത്തുന്നവരും എല്ലാ വിധ പുരോഗമനാശയങ്ങളോടും അസഹിഷ്ണുത പുലർത്തുന്നവരുമായ ഒരു പ്രത്യേക തരം പ്രചാരക വൃന്ദമാണിത്.സി പി ഐ എം ന് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെയും
അതിന്റെ ബഹുജനപിന്തുണയിൽ സംഭവിക്കുന്ന ശോഷണത്തെയും അതീവ ഗൗരവാവഹമായി പരിശോധിച്ച് അതിലേക്കെത്തിച്ച രാഷ്ട്രീയവും സംഘടനാപരവുമായ തെറ്റുകളെയും പ്രത്യയശാസ്ത്രപരമായ ജാഗ്രത കുറവിനെയും തിരുത്തി മുന്നോട്ട് പോകാനാണ് കോഴിക്കോട് ഈ വരുന്ന സപ്തംബർ 13-15 വരെ വിപുലീകൃതസംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നത്.
കേന്ദ്ര സംസ്ഥാന കമ്മിറ്റികൾ തയ്യാറാക്കിയ അവലോകന റിപ്പോർട്ടുകളും പാർട്ടി ഘടകങ്ങൾക്കകത്ത് നടന്ന ചർച്ചകളും ചൂണ്ടിക്കാണിച്ച രാഷ്ട്രിയവും സംഘടനാപരവുമായ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുന്നതിനാവശ്യമായ സംഘടനാപരിപാടികൾക്കും രാഷ്ടിയ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം
എല്ലാ തലങ്ങളിലും നൽകുന്നതിനുമാണ് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് നിർദേശിക്കുന്നത്.1922 ൽ സ: ലെനിൻ റഷ്യൻപാർട്ടിയുടെ 22ാം പാർട്ടി കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗം തെറ്റുതിരുത്തൽ പ്രക്രിയയുടെ രാഷ്ട്രീയമായ അന്തസത്തയെന്ത് എന്ന് വ്യക്തമാക്കുന്നതായിരുന്നു.സി പി ഐ എം കേന്ദ്രകമ്മിറ്റിയുടെ അവലോകനരേഖ ലെനിനെ ഉദ്ധരിച്ചുകൊണ്ട് വിമർശന- സ്വയംവിമർശന രീതിയുടെ തുറന്ന സമീപനം സ്വീകരിച്ചു കൊണ്ട് വർത്തമാന സാഹചര്യവും ജനങ്ങളും ആഗ്രഹിക്കുന്ന തരത്തിൽ രാഷ്ട്രീയ കടമകൾ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ പാർട്ടിയെ സജ്ജീകരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
ബൂർഷാ വ്യവസ്ഥക്കകത്ത് പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് തൊഴിലാളിവർഗത്തിന്റെ താല്പര്യങ്ങൾക്കെതിരായ എല്ലാവിധ അന്യവർഗപ്രവണതകളെയും അതിന്റെ കുറഞ്ഞും കൂടിയുമുള്ള സ്വാധീനങ്ങളെയും ജാഗ്രതയോടെ അതിജീവിക്കാൻ കഴിയണം. ലെനിൻ തന്റെ “എന്തു ചെയ്യണം”
എന്ന പുസ്തകത്തിൽ മാർക്സിസം – ലെനിനിസം അനുശാസിക്കുന്ന വിധത്തിൽ ഒരു വിപ്ലവ പാർടി കെട്ടിപ്പടുക്കാൻ എന്തു ചെയ്യണമെന്നാണ് വിശദമാക്കുന്നത്. റഷ്യൻ വിപ്ലവത്തിന്റെ ചരിത്രഗതിയിൽ
ലെനിൻ നടത്തിയ നിരീക്ഷനങ്ങൾ വളരെ നിർണായകവും കമ്യൂണിസ്റ്റുകളുടെ പാഠപുസ്തകവുമാണ്. ലെനിനെയും ലെനിനിസത്തെയുെമെല്ലാം തള്ളിപ്പറയാനും ഇടതുപക്ഷത്തിന്റെയും സി പി ഐ എം ന്റെയും അന്ത്യം പ്രവചിക്കാനും യഥാർത്ഥ ഇടതുപക്ഷത്തിന് വേണ്ടി വലതുപക്ഷത്തിന്റെ കൂടാരങ്ങളിൽ
കയറിയിരിക്കുന്നവർ ആവേശം കൊള്ളുന്നത് എന്തുകൊണ്ടാണെന്ന് പ്രാഥമിക രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും മനസ്സിലാവും





