വഖഫ് ഭേദഗതി നിയമം  ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും 

അഡ്വ എം കെ സക്കീർ,  ചെയർമാൻ , കേരള വഖഫ് ബോർഡ്

രാജ്യത്തെമ്പാടും വൻ പ്രതിഷേധമുയർത്തികൊണ്ട്  വഖഫ് (ഭേദഗതി) ബിൽ 288:232 വോട്ടോടെ പാർലമെന്റ് പാസ്സാക്കിയിരിക്കുന്നു.ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെൻ്റിനെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള  ബിൽ 2024  ഓഗസ്റ്റിലാണ്  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജു ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത്. തുടർന്ന് കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) റഫർ ചെയ്തിരുന്നു. അതിന് ശേഷമാണ് വിവാദമായ ബിൽ ലോക്സഭയിലും തുടർന്ന് രാജ്യസഭയിലും അവതരിപ്പിച്ചു പാസാക്കിയത്. രാഷ്ട്രപതിയുടെ ഒപ്പോടുകൂടി ഇത് നിയമമായി മാറും.
എന്താണ് വഖഫ് ?
ഇസ്ലാമിക നിയമം അനുശാസിക്കുന്ന പാവന, ദാന, വിദ്യാഭ്യാസ, ജീവകാരുണ്യ ആവശ്യങ്ങൾക്കും ഒപ്പം പ്രദേശത്തെ പ്രാർത്ഥന,മസ്ജിദ്,മുസ്ലിം ശ്മശാനം (കബറിസ്ഥാൻ )തുടങ്ങിയ കാര്യങ്ങൾക്ക്‌ ദൈവപ്രീതിക്കായ് ഒരു വ്യക്തി തന്റെ സ്വത്തുക്കൾ അള്ളാഹുവിന്റെ പേരിൽ സ്ഥിരമായി സമർപ്പിക്കുന്നതാണ് “ വഖഫ്  ”.
ദാതാവിനെ വാകിഫ് എന്നും, കൈകാര്യം ചെയ്യുന്ന മാനേജരേ “മുത്തവല്ലി ”എന്നുമാണ് വഖഫ് നിയമപ്രകാരം നിർവചിച്ചിരിക്കുന്നത്.
ഇസ്ലാംമതവിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പരിപാവനമായി കൈകാര്യം ചെയ്യേണ്ട ദൈവിക വഴിയുള്ളതാണ് വഖഫ് സ്വത്തുകൾ.
ഇന്ത്യയുൾപ്പെടെ ലോകത്ത് എല്ലായിടത്തും കൃത്യമായി സ്വത്തുക്കൾ വഖഫ് ചെയ്യുന്നത് നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യലബ്‌ധിക്ക്‌ മുൻപ് മുതൽ ഇത് അംഗീകരിക്കുകയും 1913 ൽ  വഖഫ് നിയമസാധുകരണ നിയമം (waqf validating Act ) നടപ്പാക്കുകയും ചെയ്തിരുന്നു.ഇന്ത്യ സ്വതന്ത്രമായ ശേഷം വഖഫ്   സ്വത്തുസംരക്ഷണം, അതിന്റെ ഭരണം, കേന്ദ്ര വഖഫ്
കൗൺസിൽ ,സംസ്ഥാന വഖഫ് ബോർഡുകളുടെ  രൂപീകരണം, ബോർഡുകളുടെ അധികാര,ചുമതലകൾ,വഖഫ് സ്വത്ത് സർവ്വേ തുടങ്ങി എല്ലാവിധ നിയമവ്യവസ്ഥകളും  ഉൾകൊള്ളുന്ന സമഗ്രമായ “വഖഫ് ആക്ട് 1954”  പാർലിമെന്റ്അംഗീകരിച്ചു.
1984 ലെ  ഭേദഗതി, 1995 ലെ വഖഫ്ആക്ട് , 1995, 2013 ലെ  ഭേദഗതി തുടങ്ങിയവ  പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് വഖഫ് സ്വത്തിനു  കൂടുതൽ സംരക്ഷണം നൽകുവാനും , കയ്യേറ്റവും അനധികൃത വിൽപ്പനയും തടയാനും ആവശ്യമായ ഭേദഗതികളാണ് കൊണ്ടുവന്നിട്ടുള്ളതെന്നാണ് .
വഖഫ് ഭേദഗതി ബിൽ 2024 
എന്നാൽ  വഖഫ്  ഭേദഗതി ബിൽ 2024  വഖഫ്  സ്വത്ത് സംരക്ഷണത്തിനായുള്ള ഭേദഗതിയല്ല ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തം. ഇക്കാലമാത്രയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ  ഉറപ്പ്‌ നൽകിയിട്ടുള്ള  മൗലികാവകാശം വഖഫ്  നിയമം ലംഘിക്കുന്നു.  ആർട്ടിക്കിൾ 26 അനുസരിച്ചുള്ള  മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്റെ  (protection of minority & religious institutions )പരസ്യമായ ലംഘനമാണ് വഖഫ് ഭേദഗതി ബില്ലിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും.
മാത്രമല്ല പുതുതായി കൊണ്ട് വന്ന 40 ൽ പരം ഭേദഗതികൾ  സംസ്ഥാന വഖഫ്ബോർഡ്‌കളുടെ ക്വാസിജുഡീഷ്യൽ അധികാരം ഇല്ലാതാക്കുന്നു. സംസ്ഥാന  വഖഫ്ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വഖഫ് സ്ഥാപനങ്ങളുടെ മേൽനോട്ട(supervisory jurisdiction ) ചുമതല ,  വഖഫ് സ്വത്താണോ അല്ലയോയെന്ന് തീരുമാനമെടുക്കുവാനുള്ള അധികാരം  തുടങ്ങി പലതും ഇതോടെ റദ്ദാക്കപ്പെടുന്നു.
വഖഫ് ഭേദഗതി ബിൽ ഒരു ടെസ്റ്റ്‌ ഡോസ് 
ന്യൂനപക്ഷങ്ങൾക്ക് , പ്രത്യേകിച്ചും  മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വേറെ  അസ്സൽ ബില്ലുകൾ വരാനിരിക്കുന്നതെയുള്ളൂ. വഖഫ് ഭേദഗതി ബിൽ നിയമമായി കഴിഞ്ഞാൽ സ്വാഭാവികമായും ഭേദഗതിയുടെ ചുവടുപിടിച്ച് ഒരുപാട്  വഖഫ് സ്ഥാപനങ്ങൾക്ക് നേരെ ഉത്തരേന്ത്യയിൽ നിന്ന് തുടങ്ങും ആക്രമണങ്ങൾ .  വഖഫ് സ്വത്ത് എന്നത്പ്രധാനമായും മുസ്ലിം ആരാധനാലയങ്ങൾ,അതിനോട് ചേർന്നുകിടക്കുന്ന ഖബറിസ്ഥാൻ എന്നിവ അടങ്ങിയതാണ്. ഇവ തകർക്കാനും പിടിച്ചെടുക്കാനും തർക്കങ്ങൾ ഉന്നയിക്കാനും,അതുവഴി ഇന്നാട്ടിൽ കലാപത്തിന്റെ തിരികൊളുത്തുവാനും വർഗീയ ശക്തികൾക്ക് ഈ ബിൽ വഴി തുറന്നു കൊടുക്കുന്നു. വഖഫ് ഭേദഗതി വിഷയം ഇപ്പോൾ തന്നെ വിദ്വേഷവും സംഘർഷങ്ങളും രാജ്യത്ത്  ഉടലെടുക്കാൻ ഇടയാക്കി കഴിഞ്ഞു.
വർഗീയ വിഭജനം ലക്‌ഷ്യം 
ബിജെപിയെ സംബന്ധിച്ചിടത്തോളം ഏത് നിയമവും വർഗ്ഗീയവിഭജനത്തിനുള്ള ഒരു ഉപകരണം മാത്രമാണ്. വർഗീയത കൊണ്ടു മാത്രമേ അവർക്ക് തങ്ങളുടെ അധികാരം ഉറപ്പിച്ചെടുക്കാൻ കഴിയൂ. കർഷക പ്രശ്നവും , ഇന്ധന വില വർദ്ധനവും , തൊഴിലില്ലായ്മയും  ചർച്ചയായ ഘട്ടങ്ങളിലെല്ലാം അവർക്ക് തിരിച്ചടി നേരിട്ടതായി ചരിത്രം തെളിയിക്കുന്നു. ഈ പരിസരത്ത് നിന്ന് മാത്രമേ ഈ ബില്ലിനെയും മനസിലാക്കാൻ കഴിയൂ. വഖഫ് നിയമ ഭേദഗതി ബില്ലും  മുസ്‌ലിംവിരുദ്ധവികാരം ആളിക്കത്തിക്കാനുള്ള  ഒരു ടൂൾ മാത്രമാണ്.
വഖഫ് ബോർഡുകളുടെ അധികാരം 
“വഖഫ്” എന്നാൽ ഇസ്ലാം മതപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്കായി ജംഗമമോ സ്ഥാവരമോ ആയ സ്വത്തുക്കൾ എന്നന്നേക്കുമായി സമർപ്പിക്കുന്നതാണ്. ഇത് ആർക്കാണോ സമർപ്പിക്കുന്നത് അവരുടെ നിയന്ത്രണത്തിലാകും ഈ സ്വത്തുക്കൾ. അതിൽ സമർപ്പിച്ചയാൾക്ക് പിന്നീട് ഒരു അവകാശവുമില്ല. ഇത് ലഭിച്ചയാൾ അത് ഭക്തിപരമോ മതപരമോ ജീവകാരുണ്യമോ ആയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് വഖഫ് ബോർഡ്. വഖഫ് ചെയ്ത കിട്ടുന്ന സ്വത്തുക്കൾ വഖഫ് ബോർഡിന്റെ സ്വത്തുക്കൾ അല്ല. അതിൻ്റെ നടത്തിപ്പ് നന്നായി നടക്കുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് ബോർഡിന്റെ ചുമതല.
പുതിയ ബിൽ വഖഫ് സ്വത്തുക്കളുടെ മെച്ചപ്പെട്ട നടത്തിപ്പിനാണ് എന്ന നുണയാണ് ബിജെപി പറയുന്നത്.പുതിയ ബില്ലിൻ്റെ STATEMENT OF OBJECTS AND REASONS ൽ ഇങ്ങനെ  പ്രസ്താവിക്കുന്നു: “സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരങ്ങൾ, രജിസ്ട്രേഷൻ, വഖഫ് സ്വത്തുക്കളുടെ സർവേ, കയ്യേറ്റം നീക്കം ചെയ്യൽ,    ‘വഖഫ്’ എന്നതിൻ്റെ നിർവചനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് ഈ നിയമം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.”
അതായത് നിലവിൽ  ഉണ്ടായിരുന്ന Wakf(Amendment) Act, 2013 ൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നാണ് ബിജെപി ഭാഷ്യം. അതേ സമയം  ഇത് നിയമമാകുന്നതോടെ  വഖഫ് ഭരണത്തെ  പ്രതികൂലമായി ബാധിക്കുമെന്ന് ബിൽ ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ ആർക്കും ബോധ്യപ്പെടും. സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരങ്ങളെ അഭിസംബോധന ചെയ്യുന്നതിനാണ് പുതിയ നിയമം എന്നാണ് പറയുന്നതെങ്കിലും പുതിയ നിയമപ്രകാരം വഖഫ് ബോർഡുകൾക്ക് ലഭ്യമായ അധികാരങ്ങൾ ഇല്ലാതാകുന്നു എന്നതാണ് വസ്തുത. വഖഫ് സ്വത്തുക്കളുടെ നിർണ്ണയം അല്ലെങ്കിൽ കയ്യേറ്റം നീക്കം ചെയ്യൽ, വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ എന്നിവ റവന്യൂ ഉദ്യോഗസ്ഥർക്കാണ് . ഇതിലെന്താണ് പ്രശ്നം എന്നല്ലേ?, വഖഫ് എന്നത് പൂർണ്ണമായും ഇസ്ലാം മതവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതിനെ സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് നിലവിലെ ഇന്ത്യയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
വഖഫ് ബോർഡ് അംഗങ്ങളിൽ ഒരു പാർലമെൻ്റ് അംഗം, രണ്ടു നിയമസഭാ അംഗങ്ങൾ, ഒരു ബാർ കൗൺസിൽ അംഗം, വഖഫുകളിൽനിന്നുള്ള മുത്തവല്ലിമാരുടെ രണ്ടു പ്രതിനിധികൾ, മുസ്ലിം സമുദായ പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ എന്നിവരാണ് ഉൾപ്പെടേണ്ടതെന്ന് 1995ലെ നിയമത്തിൽ  നിഷ്‌കർഷിച്ചിട്ടുണ്ട്. ഈ അടിസ്ഥാനതത്വം പാടെ അട്ടിമറിക്കുന്ന വിധത്തിലാണ് ഭേദഗതി ബില്ലിലെ വകുപ്പുകൾ ഉൾപ്പെടുത്തിയത്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള ബോർഡ് ജനാധിപത്യ വ്യവസ്ഥയ്ക്ക് പൂർണമായും എതിരാകും. ഈ ബോർഡിന് നിഷ്‌പക്ഷമായി തീരുമാനമെടുക്കാനാകില്ല.
1995 ലെ വഖഫ് നിയമത്തിലെ സെക്‌ഷൻ 40 പ്രകാരം ഒരു പ്രത്യേക സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡിൽ നിക്ഷിപ്ത‌മാണ്. എന്നാൽ, നിർദിഷ്ട ഭേദഗതിയിൽ ഈ വകുപ്പും ഒഴിവാക്കി. 36-ാം വകുപ്പിലെ നിർദിഷ്ട ഭേദഗതി പ്രകാരം വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം ജില്ലാ കലക്ടർക്കാണ് നൽകിയിരിക്കുന്നത്.മുസ്‌ലിം-കൃസ്ത്യൻ ആരാധനാലയങ്ങളുടെ സ്ഥാനത്ത് പണ്ട് ക്ഷേത്രമായിരുന്നു  എന്ന്,  യാതൊരു രേഖയും ഇല്ലാതെ, ചരിത്രവിരുദ്ധമായി  അവകാശം സ്ഥാപിക്കാൻ ഇറങ്ങിയ വർഗീയവാദികൾക്ക്  ഒത്താശ ചെയ്തു കൊടുക്കുന്ന ഭരണകൂടമുള്ള ഒരു നാട്ടിൽ ഈ ഭേദഗതി എന്ത് ലക്‌ഷ്യം വച്ചാണ് എന്ന് പറയേണ്ടതില്ലല്ലോ .
അമുസ്ലിമുകൾക്ക് വിലക്ക്
വഖഫ് ബോർഡിലെ മുസ്ലീങ്ങൾ അല്ലാത്തവരെ ഉൾപ്പെടുത്താനുള്ള ഭേദഗതി  തത്കാലം അവിടെ നിക്കട്ടെ. അത് ഇൻക്ലൂസിവിറ്റി കൊണ്ടുവരാനാണ് എന്നാണ് ബിജെപി പറയുന്നത്. എന്നാൽ അതെ സമയം അമുസ്ലീങ്ങളെ വഖഫ് നൽകുന്നതിൽ നിന്നും വിലക്കുന്നതും, അഞ്ചു വർഷം മുസ്ലീമായി ജീവിച്ചവർക്ക് മാത്രമേ വഖഫിന് സ്വത്ത് സമർപ്പിക്കാൻ കഴിയൂള്ളൂ എന്ന് പറയുന്നതും എന്തിനാണ്? ഇസ്‌ലാമിക നിയമമനുസരിച്ച്, ഒരു അമുസ്‌ലിമിന് ഒരു വഖഫ്  രൂപീകരിക്കാം, ഒരു അമുസ്‌ലിം ഒരു വഖഫ്  സ്ഥാപനത്തിൻ്റെ മുതവല്ലിയാകുന്നതിന് തടസ്സമില്ല. അങ്ങനെയെങ്കിൽ, അമുസ്‌ലിം നൽകുന്ന സംഭാവന എന്തിന് തടയണം?ഹിന്ദു എൻഡോവ്‌മെൻ്റ് നിയമം (ആന്ധ്ര പ്രദേശ് ചാരിറ്റബിൾ ആൻഡ് ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻ്റ് എൻഡോവ്‌മെൻ്റ് ആക്‌ട്, 1987 ലെ സെക്ഷൻ 3) ഹിന്ദു എൻഡോവ്‌മെൻ്റ് സൃഷ്ടിക്കുന്നതിൽ നിന്ന് ഒരു അഹിന്ദുവിനെ തടയുന്നില്ല. ഒരു അമുസ്‌ലിം വഖഫ് ഉണ്ടാക്കുന്നത് സാധുവാണെന്ന് കോടതികളും അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ ഈ നിയമത്തിൽ ഇങ്ങനെ ചിലത് പറയുന്നത് മതനിരപേക്ഷ മൂല്യങ്ങൾ തകർക്കുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടുമാത്രമാണ്.
‘ദാനധർമ്മം വീട്ടിൽ നിന്ന് ആരംഭിക്കുന്നു” 
‘ദാനധർമ്മം വീട്ടിൽ നിന്ന് ആരംഭിക്കുന്നു” എന്നതാണ് കുടുംബ വഖഫിന്റെ  പിന്നിലെ ആശയം. സമർപ്പിതൻ്റെ കുടുംബാംഗങ്ങൾക്ക് വഖഫ്  സൃഷ്ടിക്കാൻ ഇസ്ലാമിക നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഒരു വസ്തുവിൻ്റെ ഉടമ, തൻ്റെ വായ്പകളും കുടിശ്ശികകളും തീർപ്പാക്കിയ ശേഷം, തൻ്റെ സ്വത്തിൻ്റെ ഒരു ഭാഗം തൻ്റെ കുടുംബത്തിലെ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനോ ക്ഷേമത്തിനോ വേണ്ടി തലമുറതലമുറയോളം വഖഫ് ചെയ്യാം. എന്നാൽ പുതിയ നിയമമനുസരിച്ച് വഖീഫിൻ്റെ (വഖഫ് നൽകുന്ന ആൾ ) എല്ലാ അവകാശികളുടെയും അവകാശങ്ങൾ നിറവേറ്റിയതിനുശേഷം മാത്രമേ കുടുംബ വഖഫ്  സൃഷ്ടിക്കാൻ കഴിയൂ. പെട്ടെന്ന് കേൾക്കുമ്പോൾ ഇത് നല്ലതല്ലേ എന്ന് തോന്നാം.  രാജ്യത്തിൻ്റെ പൊതുനിയമങ്ങൾക്കനുസരിച്ചുള്ള അനന്തരാവകാശത്തെ മറികടന്ന് ഒരു വസ്തുവിൻ്റെ ഉടമസ്ഥന് തൻ്റെ ജീവിതകാലത്ത് ഒരു വിൽപത്രം നടപ്പിലാക്കാൻ കഴിയുമെങ്കിൽ, ഒരു വഖ്ഫിൻ്റെ സ്രഷ്ടാവിന് അത്തരമൊരു അവകാശം നിഷേധിക്കുന്നത് എന്തുകൊണ്ട്? ഈ ഭേദഗതി വ്യക്തിഗത അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കുന്നതിന് തുല്യമാണ്. ഈ ഭേദഗതിയുടെയും പിന്നിൽ ഗൂഢ താല്പര്യങ്ങളുണ്ട്.
പുതിയ വഖഫ് നിയമത്തിലെ ഏതാനും ചില പ്രശ്നങ്ങൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്.
ബിജെപി സർക്കാർ ഇത്തരമൊരു നിയമം പാസ്സാക്കുമ്പോൾ അതിൽ സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ട് എന്ന് മനസിലാക്കാൻ ഇത്രയും വിശദീകരിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നിരുന്നാലും ഈ നിയമം ജനാധിപത്യ വിരുദ്ധവും ദുരുദ്ദേശപരവുമാണ് എന്നതു സാധൂകരിക്കാൻ ചില വസ്തുതകൾ മുന്നോട്ടു വച്ച് വെന്നു മാത്രം.

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img