‘കൾച്ചറൽ ഡിഫറൻസ്’ എന്ന ജാതി

കെ എ നിധിൻ നാഥ്

ല കാലഘട്ടത്തിൽ, സമൂഹത്തിൽ എങ്ങനെയാണ്‌ ജാതി പ്രവർത്തിക്കുന്നത്‌ എന്നതിന്റെ കലാവിഷ്‌കാരമാണ്‌ വി എസ്‌ സനോജിന്റെ അരിക്‌. വളരെ ലൗഡായി, എന്നാൽ സിനിമയുടെ കാഴ്‌ചാനുഭവത്തിന്റെ രസച്ചരട്‌ മുറിയാതെയുള്ള ആവിഷ്‌കാരമാണിത്‌. നരണിപ്പുഴ ഷാനവാസിന്റെ ‘കരി’യ്‌ക്കുശേഷം ജാതി ഏറ്റവും ശക്തമായും തെളിച്ചത്തോടെയും പറയുന്ന പടമാണ്‌ അരിക്‌. കേരളത്തിൽ ജാതി ഓരോ കാലഘട്ടത്തിലും എങ്ങനെയാണ്‌ പ്രവർത്തിച്ചത്‌, ഇപ്പോഴും പ്രവർത്തിക്കുന്നത്‌ എന്ന്‌ അരിക്‌ സംസാരിക്കുന്നുണ്ട്‌. ആ കാലഘടനയിൽ, ഇടതുപക്ഷം എങ്ങനെ ജനങ്ങൾക്ക്‌ ജാതീയതയെയും അടിച്ചമർത്തലിനെയും അതിജീവിക്കാൻ കരുത്തായി മാറി എന്നും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്‌. ഒപ്പം കേരളം എങ്ങനെ ഇന്ത്യയിൽ നിന്ന്‌ വ്യത്യസ്‌തമായി നിൽക്കുന്നുവെന്ന്‌ സംഭവവികാസങ്ങളിലൂടെ വരച്ചിടുന്നുണ്ട്‌. കേരളത്തിലെ സാമൂഹിക–-നവോത്ഥാന മുന്നേറ്റങ്ങൾക്ക്‌ ചാലകശക്തിയായ പുരോഗമന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കിനെകൂടി ഓർമപ്പെടുത്തിയാണ്‌ അരിക്‌ ഒരുക്കിയിട്ടുള്ളത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി പിളരുന്ന കാലത്തുനിന്നാണ്‌ വി എസ്‌ സനോജ്‌ സംവിധാനം ചെയ്‌ത അരിക്‌ ആരംഭിക്കുന്നത്‌. അവിടെ നിന്ന്‌ 2025 വരെയുള്ള വലിയ കാലമാണ്‌ സിനിമയുടെ കാലഘടന. കോരൻ (സെന്തിൽ കൃഷ്ണ), അയാളുടെ മകൻ ശങ്കർ (ഇർഷാദ്‌ അലി), ശങ്കരന്റെ മകൾ ശിഖ (ധന്യ അനന്യ) എന്നിവരുടെ ജീവിതത്തതിലൂടെയാണ്‌ സിനിമ സഞ്ചരിക്കുന്നത്‌. മൂന്ന്‌ തലമുറയുടെ ജീവിതത്തിലും സൃഷ്ടിക്കപ്പെടുന്ന ജാതി ഭീകരതയെക്കുറിച്ചാണ്‌ സിനിമ സംസാരിക്കുന്നത്‌. ജാതി എന്ന പ്രശ്നത്തെ വളരെ ശക്തമായി സിനിമ എന്ന മാധ്യമത്തിലൂടെ ഉയർത്തിക്കാട്ടുകയാണ്‌ ഇവിടെ. അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ പതിറ്റാണ്ട്‌ കാലത്തിനിടയിലുണ്ടായ മാറ്റങ്ങളും മാറ്റമില്ലായ്‌മയുമാണ്‌ കഥാപശ്ചാത്തലം. പുരോഗമനനാട്യത്തിന്റെ മറവിൽ ഒളിച്ച്‌ കടത്തുന്ന ജാതി ബോധത്തിന്റെ തുറന്ന കാഴ്‌ചയാണ്‌ അരിക്‌.

സ്‌കൂളിൽ ഗ്രാന്റുള്ള കുട്ടികളെ എഴുന്നേൽപ്പിച്ച്‌ നിർത്തുമ്പോൾ കുഞ്ഞു മനസിൽ പൂവിട്ട സ്‌നേഹം ഇല്ലാതാക്കുന്നതുമുതൽ ജാതി അധിക്ഷേപത്തിന്‌ മുഖമടച്ച്‌ കിട്ടുന്ന അടിവരെയായി ജീവിതത്തിലേക്ക്‌ അരിച്ചിറങ്ങുന്ന ജാതിയെ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യയിലെ മറ്റിടങ്ങളിൽ ജാതി പരസ്യമായി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ജാതിയുടെ പ്രവർത്തനം സാംസ്‌കാരികമായി കൂടിയാണ്‌ എന്ന്‌ ഓർമപെടുത്തുന്നുണ്ട്‌ അരിക്‌. പ്രണയം വിവാഹത്തിലേക്ക്‌ നീങ്ങുമ്പോൾ അതിനെ ‘കൾച്ചറൽ ഡിഫറൻസ്‌’ എന്ന പ്രയോഗത്തിലൂടെ അവസാനിപ്പിക്കുന്ന രംഗമുണ്ട്‌ ചിത്രത്തിൽ. നമ്മുടെ മനസിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന ജാതിബോധം എങ്ങനെയൊക്കെ തലപൊക്കുന്നുണ്ടെന്ന ആത്മപരിശോധനക്കു കൂടി സിനിമ പ്രേരിപ്പിക്കുന്നുണ്ട്‌.

വള്ളികളും മരങ്ങളും നിറഞ്ഞ ഒരു കാവിൽ തനിച്ച് ബീഡി വലിക്കുന്ന കോരന്‌ മുന്നിൽ പെട്ടെന്ന്‌ മരത്തിനപ്പുറത്ത് ഒരു തിറ രൂപം പ്രത്യക്ഷപ്പെടുന്നു. അമ്പരപ്പോടെ തിറയെ നോക്കുമ്പോൾ അതില്ലാതാകുന്നു. ഇങ്ങനെ തെളിഞ്ഞും മറഞ്ഞും പോകുന്ന സാമൂഹ്യ യാഥാർഥ്യങ്ങളുടെ കാഴ്‌ചയാണ്‌ അരിക്‌ നിറയെ. കീഴാളന്റെ ജീവിതത്തിലുടനീളം ജാതി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, വിദ്യാർഥി ജീവിതം, പ്രണയം, തൊഴിൽ, ഉന്നത പദവി എന്നിവയിലെല്ലാം ജാതിയുണ്ടാക്കുന്ന ദുരന്തം ‘അരിക് ‘ വരച്ചിടുകയാണ്‌.

ഉത്തരേന്ത്യൻ ജാതിക്കൊലകളിലേക്കുകുടി വെളിച്ചംവീശുന്ന ചിത്രം കേരളം കൈവരിച്ച നേട്ടങ്ങളുടെ നേർസാക്ഷ്യം കൂടിയായി മാറുന്നുണ്ട്‌. കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ജാതീയതയെ എതിരിടാൻ നടത്തിയ പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാഴ്‌ച കൂടിയായി അരിക്‌ വളരുന്നുണ്ട്‌.

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണ്‌ സിനിമ നിർമിച്ചത്‌. സെന്തിൽ, ഇർഷാദ്‌, ധന്യ എന്നീ കേന്ദ്ര കഥാപാത്രങ്ങളുടെ മികച്ച പ്രകടനമാണ്‌ സിനിമ. റോണി ഡേവിഡ്‌ അടക്കം കഥാപാത്രങ്ങളായ എല്ലാവരും നല്ല പ്രകടനം കാഴ്‌ചവച്ചു. ബജറ്റിന്റെ പരിമിതിയിലും മികച്ച സാങ്കേതിക വിദഗ്‌ധരുടെ നിരയാണ്‌ സിനിമയുടെ പൂർണത സമ്മാനിച്ചത്‌. മനേഷ് മാധവന്റെ സിനിമാറ്റോഗ്രാഫിയും ​ഗോകുൽദാസിന്റെ കലാസംവിധാനവും ബിജിപാലിന്റെ സംഗീതവും കൈയടി അർഹിക്കുന്നതാണ്‌.

വലിയൊരു കാലമാണ്‌ സിനിമയുടേത്‌. എന്നാൽ നീട്ടിപരത്താതെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നതിൽ വിഎസ്‌ സനോജ്‌ വിജയിച്ചിട്ടുണ്ട്‌. സംഭാഷണങ്ങളിൽ മാത്രമാണ്‌ സിനിമയ്‌ക്ക്‌ പോരായ്‌മയുള്ളത്‌. ചിലയിടങ്ങളിൽ അതിനാടകീയമായി പോകുന്നുണ്ട്‌. സാധാരണ ജീവിതത്തിൽനിന്ന്‌ ഈ സംഭാഷണങ്ങൾ വഴിമാറുന്നുമുണ്ട്‌. തെളിഞ്ഞും മറഞ്ഞും നമുക്കിടയിൽ പ്രവർത്തിക്കുന്ന ജാതീയതയ്‌ക്ക്‌ നേരെയുള്ള കലാപ്രതിഷേധംകൂടിയായി അരികിനെ ഉയർത്താൻ സനോജിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്‌. l

Hot this week

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

Topics

ത്രില്ലറുകളുടെ കാഴ്ചാപരിസരം

മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ്‌ ‘ദൃഢം’ എന്ന...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 27

1917ലെ ഫെബ്രുവരി വിപ്ലവം ‘‘ഒരുദിവസം, ഉച്ചഭക്ഷണത്തിനുശേഷം ഇലിച്ച്‌ ലൈബ്രറിയിലേക്ക്‌ പോകാനൊരുങ്ങവെ, ഭക്ഷണം കഴിച്ച...

പോൾ ഗോഗിൻ: പോസ്റ്റ്‌ ഇംപ്രഷനിസ്റ്റ്‌ ധാരയിലെ ചിത്രകാരൻ

വിഖ്യാത ചിത്രകാരൻ പോൾ ഗൊഗേൻ 1848ൽ ജനിച്ചു അന്പത്തിയഞ്ചു വർഷം മാത്രം...

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച്...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 26

ദേശീയപ്രശ്‌നം എങ്ങനെ കൈകാര്യംചെയ്യാം? ‘‘സർക്കാർ സംവിധാനം എത്രത്തോളം ജനാധിപത്യപരമാകുന്നുവോ അത്രത്തോളം വ്യക്തമായി മുതലാളിത്ത...

രാഷ്‌ട്രീയം പറയരുതെന്ന്..!!!

അക്ഷരങ്ങളും എഴുത്തുകാരുമാണ് മനുഷ്യസമൂഹത്തിന്റെ ജ്ഞാനസ്രോതസ്സെന്ന് അറിയാവുന്നവർ കുരീപ്പുഴ ശ്രീകുമാറിനെ പോലുള്ളവർ എന്തു...

സാമ്പത്തിക അച്ചടക്കത്തിന്റെ രാഷ്ട്രീയം

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച...

മഹാനടന്മാർ ഒന്നിച്ചെത്തുന്ന തിരശീല

മലയാള സിനിമയിലെ രണ്ടു മഹാനടന്മാർ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുമിച്ചെത്തുന്ന ചിത്രമെന്നതായിരുന്നു...
spot_img

Related Articles

Popular Categories

spot_imgspot_img