കെ എ നിധിൻ നാഥ്

ജെൻ സി  (GenerationZ) എന്ന ഏറ്റവും പുതിയകാലത്തിന്റെ ഭാഷയുടെ പ്രതിനിധിയാണ് ‘മരണമാസി’ലെ പി പി ലുക്ക് എന്ന ബേസിൽ ജോസഫ്‌ കഥാപാത്രം. പൂക്കി എന്നും സ്കിബിഡി, സിഗ്മ, മാഡ്ലിറ്റ് എന്നെല്ലാം തങ്ങളുടെ സംസാരഭാഷയുടെ വാക്കുകൾ ആക്കിയ ഏറ്റവും പുതിയ തലമുറ. അതിൽ ഒരാൾ നായകനായി  നിൽക്കുന്ന കഥാകാലമാണ് മരണമാസിന്റേത്.

അതേസമയം, ലൂക്കിന്റെ ‘നന്മ’കളിൽ മനം മടുത്ത് ഇയാളെ നാടുകടത്താനുള്ള നാട്ടുകാരുടെ സാമൂഹ്യനന്മയും കൂടിച്ചേരുന്നതാണ് മരണമാസിന്റെ കഥാപരിസരം. നാട്ടുകാർ പതിനാറ് ലക്ഷം രൂപ പിരിച്ച് ലൂക്കിലെ ചെക്കോസ്ലോവാക്കിലേക്ക് പറഞ്ഞു വിടുകയാണ്. ഈ സമയത്താണ് നാട്ടിൽ ബനാന കില്ലർ എന്നറിയപ്പെടുന്ന സീരിയൽ കില്ലർ ഭീതി പടർത്തുന്നത്. നാടിന്റെ പൊതുബോധത്തിന് എതിരായി ജീവിക്കുന്ന ലൂക്കിൽ കൊലയാളിയെ പ്രതിഷ്ഠിക്കാനുള്ള പരിശ്രമം ആരംഭിക്കുന്നു. ഈ സാഹചര്യത്തിൽ നിന്നാണ് മരണമാസ് ആരംഭിക്കുന്നത്.
ശക്തമായ ആക്ഷേപഹാസ്യത്തിന്റെ പിൻബലത്തിലാണ് സിനിമയുടെ ഘടന.  മറ്റു സിനിമകളുടെ സ്‌പൂഫായി കടന്ന്‌ വരുന്ന രംഗങ്ങളാണ് മരണമാസിന്റെ ഏറ്റവും വലിയ മികവ്. തുടക്കം മുതൽ ഒടുക്കം വരെ ഒരു Fun Riot ആയി സിനിമ മാറുന്നത് ഇത്തരം രംഗങ്ങളുടെ കൃത്യമായ പ്ലേസിങ്ങിൽ കൂടിയുമാണ്‌. തിയറ്ററിനായുള്ള സിനിമ എന്ന പുതിയകാലം മാനദണ്ഡം മരണമാസ് വളരെ സമർഥമായി  പൊളിക്കുന്നുണ്ട്. വലിയ സിനിമകളും കെട്ടുകാഴ്ചകളും ആണ് തിയേറ്റർ സിനിമയെന്നും ചെറുസിനിമകളും തമാശപ്പടങ്ങളും ഒടിടി കാഴ്ചയ്ക്കുള്ളതാണെന്ന വാദങ്ങളുടെ മുനയൊടിക്കുന്നുണ്ട് മരണമാസ്‌. ‘എന്റർടൈൻമെന്റ് ഈസ് എൻഗേജിങ്’ എന്ന സൂത്രവാക്യം ശിവപ്രസാദ് തന്റെ ആദ്യ സിനിമയിൽ ഗംഭീരമായി സമന്വയിപ്പിച്ചിട്ടുണ്ട്.
കോമിക് കാരിക്കേച്ചറുകളുടെ സ്വഭാവമാണ് സിനിമയ്ക്ക്. ജെൻസി കാലത്തിന്റെ ഭാഗമാണ്‌ ലൂക്കും, അൻഷിമ അനിൽകുമാറിന്റെ ജെസിയും. സീരിയൽ കില്ലർ ശ്രീകുമാർ (രാജേഷ് മാധവൻ), ജിക്കു എന്ന ജിതിൻകുമാർ (സുരേഷ് കൃഷ്ണ) , ഡിവൈഎസ്പി അജയ് രാമചന്ദ്രൻ ( ബാബു ആൻറണി), സിജു സണ്ണിയുടെ അരുവി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് സിനിമയുടേത്.
സുരേഷ് കൃഷ്ണയുടെ ജിക്കു തന്തവൈബ് കാലത്തിൻറെ പ്രതിനിധിയാണ്. എന്നാൽ ഇൻസ്റ്റ കാലത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളാണ്. ഈ മാറ്റപ്രതിസന്ധിയിൽ നിൽക്കുന്ന കഥാപാത്രത്തെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. മാനറിസത്തിലും സംസാരരീതിയിലും എല്ലാം ജെൻ സിയിലേയുള്ള പരാഗണത്തിന്റെ സ്വഭാവം കഥാപാത്രത്തിൽ അടിമുടി കൊണ്ടു വന്നിട്ടുണ്ട്. അൻസിമയ്ക്ക് ഇതുവരെ കിട്ടിയ ഏറ്റവും നല്ല കഥാപാത്രമാണ് ജെസ്സി. പ്രകടനം കൊണ്ട് മരണമാസ് അൻഷിമ തന്റേത് കൂടിയാക്കുന്നുണ്ട്. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് സീരിയൽ കില്ലർ ആയി എത്തുന്ന രാജേഷ് മാധവൻ മാത്രമാണ്. മേക്ക് ഓവറിൽ തുടങ്ങി അടിമുടി പുത്തൻ റോളിലേക്ക് രാജേഷ് മാധവൻ മാറുന്നുണ്ട്. സിനിമയുടെ ആകമാനം കഥാപാത്രസൃഷ്ടിയിലുള്ള സീരിയൽ
കില്ലറിലുമുണ്ട്. അതേസമയം നോട്ടത്തിലും ഭാവത്തിലുംഅയാൾ മറ്റൊരാളാകുന്നുണ്ട്.
സിജു സണ്ണിയുടെ കഥാപാത്രത്തിന് മാത്രമാണ് വൈകാരികതലമുള്ളത്. അടിമുടി തമാശ നിറഞ്ഞ അന്തരീക്ഷത്തിൽ കഥാപാത്രത്തിന്റെ വൈകാരികതലം സിജു നന്നായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റതലം സിജുവിന്റെ പ്രകടനത്തിലൂടെയാണ് സാധ്യമാകുന്നത്.
അഭിനേതാവ് എന്ന നിലയിൽ ബേസിൽ ജോസഫ് ഓരോ സിനിമ കഴിയും തോറും സ്വയം നവീകരിക്കുകയാണ്. കഥാപാത്രതെരഞ്ഞെടുപ്പിലും പ്രകടനത്തിലും ഒരു സിനിമയിൽ നിന്ന് അടുത്തതിൽ എത്തുമ്പോൾ ബേസിൽ തന്റെ ഗ്രാഫ്  ഉയർത്തുന്നുണ്ട്. പൊൻമാനിലെ  നൈരാശം നിറഞ്ഞ പി പി അജേഷിൽ നിന്ന് അടിമുടി ആഘോഷം നിറച്ച പി പി ലൂക്കായി ബേസിൽ അനായസം മാറി. നോക്കിലും നിൽപ്പിലും എടുപ്പിലും എല്ലാം പുതിയൊരാളാണ്. മാനറിസവും സംസാരശൈലിയും എല്ലാം മാറുന്നുണ്ട്‌. മലയാള സിനിമയുടെ നായക സങ്കല്പങ്ങളെ പുനർ നിർവചിക്കുന്നതിൽ ബേസിൽ വഹിക്കുന്ന പങ്ക് മരണമാസ്സും അടയാളപ്പെടുത്തുന്നുണ്ട്.  കഥാന്ത്യം നായകൻ വില്ലൊടിക്കണമെന്ന ആശയത്തെ ബേസിൽ  തനതുശൈലിയിൽ മാറ്റിയെഴുതുകയാണ്.
‘മഞ്ഞാന’ എന്ന ഹ്രസ്വചിത്രം ശിവപ്രസാദ് എന്ന മേക്കറുടെ വരവ്‌ പ്രഖ്യാപിക്കുകന്നതായിരുന്നു. ആദ്യ സിനിമയായ മരണമാസിൽ Absurd genre എന്ന വെല്ലുവിളിയെ തന്റെ ക്ലാസ്‌ കൊണ്ട് ശിവപ്രസാദ് മറികടക്കുന്നുണ്ട്. സിനിമയുടെ രസച്ചരട്‌ അഴിയാതെ സൂക്ഷിക്കുന്നതിൽ സംവിധായകന്റെ മികവ് പ്രകടമാണ്. Laugh till the end എന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളെയും കോർത്തിണക്കി സ്പൂഫ് റഫറൻസുകൾ കൃത്യമായി സംയോജിപ്പിച്ചാണ് ശിവപ്രസാദ് സിനിമ ഒരുക്കിയത്. പ്രധാന കഥാപാത്രങ്ങളെയെല്ലാം ചേർത്തുള്ള ബസ് യാത്രയുടെ  രംഗങ്ങളൊക്കെ കൃത്യമായി ഉൾചേർത്തുള്ള അവതരണമാണ് മരണമാസ് കാഴ്ച പ്രേക്ഷകർക്ക് നല്ല അനുഭവമാകുന്നത്.
ചിലയിടങ്ങളിൽ രംഗങ്ങൾ ചെറുതായി കൈവിട്ടു പോകുന്നുണ്ടെങ്കിലും കാഴ്‌ചയുടെ തുടർച്ചയെ നഷ്ടമാകാതെ പിടിക്കാൻ ചിത്രത്തിന്‌ ആകുന്നുണ്ട്‌.  പ്രേക്ഷക കാഴ്ചയെ ബാധിക്കാതെ സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന തലത്തിൽ കഥാപാത്രങ്ങളുടെ പ്രകടനവും രംഗങ്ങളുടെ ഉൾചേര്‍ക്കലും കൊണ്ടാണ്‌ സാധ്യമാകുന്നത്‌. ഒപ്പം സാങ്കേതിക വിഭാഗങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തി. ഒന്നു പാളിയാൽ പ്രേക്ഷകർ അകന്നു പോകാൻ സാധ്യതയുള്ള ശൈലിയെ കൃത്യമായ മീറ്ററിൽ ഒരുക്കിയതിന് നവാഗതസംവിധായകൻ ശിവപ്രസാദിന് കയ്യടിച്ചേ മതിയാകു. ചെറിയ സസ്പെൻസും ഒക്കെയായി സമ്പൂർണ്ണ ആഘോഷപാക്കേജ് കാഴ്ചയായി മരണമാസ് മാറി.
പൂക്കി എന്നാൽ ലവ് എന്നാണ്‌ അർഥം, 
മാഡ്‌ലിറ്റ്‌ എന്നതിന്‌ സ്റ്റയിലിഷ് എന്നുമാണ്