
കാത്തിരിപ്പിന്റെ ഒടുവിൽ എന്താണ് ബാക്കിയുള്ളത് ? വീണ്ടുമൊരു കണ്ടുമുട്ടൽ? പണ്ടെങ്ങോ ഓർക്കാൻ കരുതിയ ഒരു വാക്കന്വേഷിക്കൽ? അതോ ചേർത്ത് നിർത്തി നീ എപ്പോഴും കൂടെയുണ്ടാവുമെന്ന ഉറപ്പു കൊടുക്കലോ?
ചുള്ളിക്കാടിന്റെ കവിതയിൽ ‘ഒരു വെറും വാക്കിന്റെ അക്കരെ /കടവ് തോണി കിട്ടാതെ കാത്തു നിന്നവർ നമ്മൾ’ എന്നായി മാറും. ആ വാക്ക് ഏതാവും..നിന്നെ എന്നിൽ തിരിഞ്ഞ,തിരഞ്ഞു നടന്ന പ്രണയം? ചിലപ്പോൾ അത് വെറും ‘ഹലോ’ മാത്രമാണെങ്കിലോ? ഒരു കുട്ടികാലം മുഴുവൻ ഒന്നിച്ചിരുന്ന്, ചിരികൾ പകുത്ത്, കരച്ചിലിൽ തൂവാലയായി ഒരായിരം ഓർമ്മകളോടൊപ്പം ജീവിക്കവേ പിരിയേണ്ടി വന്നവർ. പിന്നീട് ഓർമകളിൽ ജീവിച്ച് ഒരിക്കൽ പരസ്പരം തിരിച്ചറിയാത്തവരായി കണ്ടുമുട്ടുന്നു. അവരുടെ കഥകളിലെപ്പോഴോ അവരിപ്പോഴും പരസ്പരം തിരയുകയാണെന്ന് മനസ്സിലാവുന്നു. ഒടുവിൽ ബന്ധങ്ങളുടെ നൂൽക്കെട്ടുകളിൽ പരസ്പരം നഷ്ടപ്പെടാൻ വിധിക്കപ്പെടുന്നു. പിന്നെയും നര കയറി മൂടിയൊരു സായന്തനത്തിൽ കണ്ടുമുട്ടുമ്പോൾ ഒരിക്കൽ സ്നേഹിച്ചിരുന്നവർ, ഒന്നുചേരാൻ കൊതിച്ചവർ അപരിചിതത്വത്തിന്റെ രണ്ടു മനുഷ്യരായി ഒരു ‘ഹലോ’യിൽ പിന്നെയും പിരിയുന്നു. മേഘമൽഹാർ മലയാളിയുടെ പെയ്തു തോരാത്ത പ്രണയ മഴയാണ്.നഷ്ടപെടലിലും ഓർമയുടെ കുളിരിൽ ജീവിക്കുന്നവരുടെ ദൃശ്യാനുഭവം.

താൻസൻ ചിട്ടപ്പെടുത്തിയ രാഗമായിട്ടാണ് മേഘമൽഹാർ അറിയപ്പെടുന്നത്. പെയ്യാത്ത മേഘങ്ങളേ പാടി വിളിച്ച് പെയ്യിക്കുന്ന അത്ഭുതമുണ്ടെന്ന് വിശ്വസിക്കുന്ന രാഗം. ഇരുപത്തിയഞ്ച് വർഷം മുൻപ് പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിന് കമൽ പേരിട്ടപ്പോൾ പെയ്യണമെന്നാഗ്രഹിച്ചിട്ടും പെയ്യാതെ പോയ പ്രണയമേഘങ്ങളുടെ സിനിമയായി. അതിന്റെ കുളിരിൽ ഇപ്പോഴും മലയാളി തണുക്കുന്നു. ബിജുമേനോനും സംയുക്ത വർമയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രം എഴുത്തുകാരിയായ നന്ദിതയുടെയും നന്ദിതയുടെ കഥ വായിക്കുന്ന രാജീവന്റേതുമായി മാറി. നന്ദിതയുടെ ഒരു കഥ രാജീവിവന്റെ ഓർമകളിൽ ഉടക്കി നിന്നപ്പോൾ പണ്ടെങ്ങോ കൈമോശം വന്ന ബാല്യകാല സുഹൃത്ത്, താനാ കഥയിലൂടെ ഓർത്തെടുത്ത സുഹൃത്ത് രാജീവനാണെന്ന സത്യം നന്ദിത തിരിച്ചറിയുന്നു,ഒപ്പം രാജീവൻ നിധി പോലെ സൂക്ഷിച്ച പ്രണയവും. വൈകാതെ തനിക്ക് നഷ്ടപ്പെട്ട കൂട്ടുകാരി നന്ദിത തന്നെയാണെന്ന് രാജീവനും തിരിച്ചറിയുന്നു. പക്ഷെ ഈ കണ്ടുമുട്ടലൊക്കെ നടക്കുമോഴേക്കും കാലം ഒഴുകി മറ്റൊരു കരയിലെത്തിയിരുന്നു. ഇരുവരും വിവാഹിതർ, ബന്ധങ്ങൾ ബന്ധനങ്ങൾ. ആ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സാമൂഹ്യ വ്യവസ്ഥയിൽ തങ്ങളുടെ പ്രണയത്തിന് പ്രായോഗിക നിലനില്പില്ലെന്ന സത്യത്തിൽ ഇരുവരും എത്തി ചേരുന്നു. എല്ലാത്തിനും മൂകസാക്ഷിയായി കടൽ, കന്യാകുമാരിയിലെ അസ്തമനം. ഒടുക്കം കന്യാകുമാരിയിൽ വെച്ച് തന്നെ ഇരുവരും കുടുംബ സമേതം കണ്ടുമുട്ടുന്നു. അങ്ങേയറ്റം അപരിചിരായ രണ്ടു പേർ പരിചയപ്പെടാൻ ഉപയോഗിക്കുന്ന ‘ഹലോ’ എന്ന വാക്കിൽ ഇരുവരും ഓർമകളെ ചേർത്ത് കെട്ടുന്നു. പ്രണയത്തിന്റെ കടൽ ഉള്ളിൽ അലയടിച്ചുയരുമ്പോഴും അകലെ ബന്ധനകളുടെ കര അതിനെ നിശബ്ദമാക്കി മാറ്റുന്നു.

മലയാള സിനിമയുടെ പ്രണയം എന്ന ഭാവുകത്വത്തിൽ വന്ന കാതലായ മാറ്റമാണ് മേഘമൽഹാർ അടയാളം വെക്കുന്നത് . പ്രണയത്തിന്റെ മറ്റൊരു സാധ്യത. നിന്നെ ഞാനെപ്പോഴും ഓർക്കുന്നു എന്ന നിശബ്ദമായ സാധ്യത. പാട്ടുകളാണ് ഈ സിനിമയെ മറ്റൊരു വിധം മനോഹരമാക്കിയത്.
‘ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം..
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം’
എന്ന ഒ എൻ വി വരിക്ക് തന്നെ താങ്ങാനാവാത്ത പ്രണയഭാരമുണ്ട്.
‘പറയാതെ നീ പോയതറിയാതെ കേഴുന്നൂ ശരപഞ്ജരത്തിലെ പക്ഷി…’
അവസാനിക്കാത്ത പ്രണയത്തെ നെഞ്ചേറ്റി പരാജിതരായവർ ഓർമ്മയുടെ കൂട്ടിലെ പക്ഷികളായി മാറും.

‘തീരത്തടിയും ശംഖിൽ നിൻ
പേരു കോറി വരച്ചു ഞാൻ
ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം’
നിന്റെ പേരെഴുതുമ്പോളൊക്കെ കാലം കടലായി വന്ന് മായ്ക്കുന്നു. അസ്തമനത്തിന്റെ കടലിലും പ്രണയം,എണ്ണിയാലൊടുങ്ങാത്ത മണൽത്തരിയായി നമ്മിൽ ബാക്കിയാവുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം മേഘമൽഹാർ പെയ്യാതെ പ്രണയത്തിന്റെ തണുപ്പ് തരുന്നത് പോലെ.




