
ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ വയോജന കമ്മീഷൻ യാഥാർഥ്യമായിരിക്കയാണ് . സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺസ് വെൽഫെയർ ഫ്രണ്ട്സ് അസോസിയേഷന്റെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത് . സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിയ്ക്കുന്ന കാര്യം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചിരുന്നു .വയോജന സൗഹൃദസംസ്ഥാനം എന്ന ലക്ഷ്യം നേടുന്നതിന് കമ്മീഷൻ യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ അതിവേഗം മുന്നോട്ടുപോയതിന്റെ ഫലം കൂടിയാണ് ഇത്. ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നുവെന്നാണ് ബിൽ അവതരിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞത്.

2024 നവംബർ 27 ന് ചേർന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനമെടുത്തത് . ആറുപതിറ്റാണ്ടുകളിലേറെയുള്ള അനുഭവസമ്പത്തും പഠനവും കൈമുതലായ വയോജനങ്ങൾ അവഗണനയും ചൂഷണവും അനാഥത്വവും അനുഭവിക്കുന്നു. പലതരത്തിലുള്ള ജീവിത പ്രയാസങ്ങൾ, വർദ്ധിച്ചുവരുന്ന ഉത്കണ്ഠ,ശരീരികവശതകൾ എന്നിവ ഇവരുടെ ജീവിതം ദുരിതപൂർണമാക്കുന്നു . ഇവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനുതകുന്ന തരത്തിൽ കമ്മിഷന്റെ വ്യവസ്ഥകൾ രൂപീകരിക്കുന്നതിനാണ് ഓർഡിനൻസ് പുറപ്പെടുവിയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ നൽകുക , വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുക , അവരുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക , അവകാശസംരക്ഷണം ഉറപ്പുവരുത്തുക, എന്നീ ലക്ഷ്യങ്ങൾ വയോജന കമ്മീഷനുണ്ട് .നിർദ്ദിഷ്ട ഓർഡിനൻസ് പ്രകാരം നടത്തുന്ന ഏതന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങൾ അതിന്റെ ശുപാർശ സഹിതം ഉചിതമായ നടപടിയ്ക്കായോ അല്ലെങ്കിൽ തർക്കത്തിലേർപ്പെട്ട കക്ഷികൾക്ക് പരിഹാരത്തിനായോ സർക്കാരിലേക്ക് അയയ്ക്കാവുന്നതാണ് .
ജനസംഖ്യയിൽ 20 % വരുന്ന വയോജനങ്ങളുടെ സങ്കീർണമായ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുനരധിവാസമടക്കം ഉറപ്പുവരുത്തുന്നതിനും വയോജന കമ്മീഷൻ മൂലം സാധിക്കും . മൂതിരണ പൌരരുടെ പ്രയാസങ്ങൾ അടിയന്തിരമായി കൈകാര്യം ചെയ്യാൻ കമ്മീഷന് ചുമതലയുണ്ടാകും.വയോജനങ്ങൾക്ക് നേരെ അതിക്രമമുണ്ടായാൽ കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാൻ കഴിയും. വയോജനങ്ങൾക്കെതിരെ ഉണ്ടാകുന്ന നീതിനിഷേധങ്ങൾ അന്വേഷിക്കുവാനും വയോജനക്ഷേമമേഖലയിൽ പോരായ്മകൾ ഉണ്ടാകുമ്പോൾ അവ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികൾ സർക്കാരിന് ശുപാർശ ചെയ്യുവാനുമുള്ള അധികാരം കമീഷനുണ്ടാകും .
വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ് . ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങളും വർദ്ധിക്കുകയാണ് .പ്രായമായവരുടെ എണ്ണം കൂടുവാനുള്ള ഒരു കാരണം കേരളത്തിലെ മികച്ചആരോഗ്യസംരക്ഷണ സംവിധാനമാണ്.പഴയതും പുതിയതുമായ തലമുറകൾ തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്തി അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമോ കൂടിയാണീ ഈ നിയമം.അതിനാവശ്യമായതരത്തിൽ മുതിർന്ന പൗരൻമാരെ ശാക്തീകരിക്കാനും വയോജന കമ്മീഷനു കഴിയും . ഈ നിയമം കേരളത്തിന്റെ സാമൂഹ്യസാമ്പത്തിക വികസനത്തെ വളരെയധികം സ്വാധീനിക്കും. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അർദ്ധജുഡീഷ്യൽ സ്വഭാവമുള്ള മാർഗ്ഗനിർദ്ദേശ സംവിധാനം നിലവിൽ വരുന്നതോടെ , അവരുടെ അനുഭവങ്ങളും കഴിവുകളും സമൂഹത്തിന് ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതകൾ വർദ്ധിക്കും . അതിലൂടെ കേരളത്തിന്റെ മാനവവിഭവശേഷി ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ ശൃംഖലകളെ പുതിയ തലങ്ങളിലേക്ക് ഉയർത്തുകയും ചെയ്യുന്നതുവഴി രാജ്യത്തിനുതന്നെ കേരളം മറ്റൊരു മാതൃകയാകും.
ശാരീരിക, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകശ്രദ്ധ വേണ്ടവരാണ് പ്രായമേറിയ സ്ത്രീകൾ . വയോജന കമ്മീഷൻ നിലവിൽ വരുന്നതോടുകൂടി ഇപ്പോൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപരമായ പിന്തുണയും ചികിത്സാസൗകര്യങ്ങളും ഈ കമ്മീഷന്റെ ഭാഗമാകും.
കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളുമുണ്ടാകും.ചെയർപേഴ്സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങളാകും. അവരിൽ ഒരാൾ പട്ടിക/പട്ടിക ഗോത്രവർഗ വിഭാഗങ്ങളിൽപെട്ടവരും ഒരാൾ വനിതയും ആയിരിക്കും .ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകാൻ കമ്മീഷന് ചുമതലയുണ്ടാകും. ദൈനംദിനകാര്യങ്ങളുടെ പൊതുവായ മേൽനോട്ടം,മാർഗനിർദേശം ,ഭരണനിർവഹണം എന്നിവ ചെയർപേഴ്സണിൽ നിക്ഷിപ്തമായിരിക്കും . മറ്റംഗങ്ങൾ അദ്ദേഹത്തെ സഹായിക്കും. ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ചു വയോജനങ്ങൾക്ക് പുനരധിവാസം സാധ്യമാക്കുന്നതും ഏതെങ്കിലുംതരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് അത് ലഭ്യമാക്കുന്നതും കമ്മീഷന്റ ചെയർ പേഴ്സന്റെയും മറ്റംഗങ്ങളുടേയും ചുമതലയിൽ പെടും. അംഗങ്ങളുടെ ഔദ്യോഗിക കാലാവധി മൂന്നുവര്ഷത്തേക്കായിരിക്കും. തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം .