
“നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു കാലം ഉണ്ടാകും.” തൂക്കിലേറ്റുന്നതിനു തൊട്ടു മുൻപ് അഗസ്റ്റ് സ്‌പൈസ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞത് പിന്നീട് സത്യമായി തീർന്നു. എട്ടു മണിക്കൂർ അധ്വാനം ,എട്ടു മണിക്കൂർ വിശ്രമം ,എട്ടു മണിക്കൂർ വിനോദം എന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്രപ്രസിദ്ധമായ മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെടാനിടയാക്കിയ ത്യാഗോജ്വലപ്രക്ഷോഭത്തെ തുടർന്ന് അധികാരികൾ തൂക്കിലേറ്റിയ നാലു പേരിൽ ഒരാളാണ് അഗസ്റ്റ് സ്‌പൈസ്.
ജോര്‍ജ്ജ് എംഗല്‍, അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാര്‍സണ്‍സ്എന്നിവരാണ് മറ്റു മൂന്നുപേർ.
1886 മെയ് 1 ന് ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രെയിഡ്സ് ആൻഡ് ലേബർ യൂണിയൻസ് എന്ന തൊഴിലാളിപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ ചിക്കാഗോ കേന്ദ്രീകരിച്ചു കൊണ്ട് അതിശക്തമായ പ്രകടനവും പണിമുടക്കും നടന്നു. വ്യവസായവിപ്ലവത്തെ തുടർന്ന് പടർന്നുപന്തലിച്ച വ്യവസായമേഖല തൊഴിലാളികളെ ക്രൂരമായി ചൂഷണത്തെ ചെയ്യുന്നതിനെതിരെ ഉയർന്നുവന്നതാണീ പ്രസ്ഥാനം. പോലീസ് നിർദ്ദയമായി സമരം അടിച്ചമർത്താൻ ശ്രമിച്ചു. ഇതിനിടയിലുണ്ടായ ബോംബ്സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തുടർന്നാണ് അഗസ്റ്റ് സ്‌പൈസ് ജോര്‍ജ്ജ് എംഗല്‍, അഡോള്‍ഫ് ഫിഷര്‍, ആല്‍ബര്‍ട്ട് പാര്‍സണ്‍സ് എന്നിവർ തൂക്കിലേറ്റപ്പെട്ടത്. ഇവരുടെ രക്തസാക്ഷിത്വം ലോകത്തൊഴിലാളിപ്രസ്ഥാനത്തിനു നൽകിയ സംവേഗശക്തി ഇന്നും ചലനാത്മകമായി തുടരുന്നു.
എട്ടു മണിക്കൂർ ജോലി എന്നത് അവകാശമായി തൊഴിലാളിവർഗത്തിന് ലഭിച്ചിട്ട് ഏതാണ്ട് ഒന്നരനൂറ്റാണ്ടാകുമ്പോൾ കാലത്തെ മടക്കിക്കൊണ്ടുപോകുവാനുള്ള ശ്രമമാണ് മൂലധനശക്തികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സമരം നിരോധിച്ചും സംഘാടനം നിയമവിരുദ്ധമാക്കിയും തൊഴിലാളികളുടെ വിലപേശൽ ശക്തി ചോർത്തിയെടുക്കുന്നതാണ് ലോകം മുഴുവനും കാണാൻ കഴിയുന്നത്.
മുതലാളിത്തം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സ്വാഭാവികമായും മുതലാളിത്ത ഭരണകൂടം തങ്ങളുടെ അടിച്ചർത്തൽരീതികൾ കൂടുതൽ ദൃഢമാക്കുന്നു. അതിന്റെ ഭാഗമായാണ് കരാർവത്കരണം , അനൗപചാരികവത്കരണം , എന്നിവ നടപ്പാക്കുന്നത്. ഗിഗ് തൊഴിലാളികൾ , പരിചരണ തൊഴിലാളികൾ എന്നിവരെ തൊഴിലാളി എന്ന ഗണത്തിൽ നിന്നും പുറത്താക്കുന്നത് അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ്. ലോകം മുഴുവനും ഇന്ന് തൊഴിൽമേഖലയിൽ നടന്നുവരുന്ന പരിഷ്‌കാരങ്ങൾ ഒരേ മാതൃകയിലാണെന്ന് കാണാം . ഇതിനെതിരെ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വലിയ പ്രക്ഷോഭസമരങ്ങൾ നടന്നുവരുന്നുണ്ട്. ആമസോണിലും സാംസങിലും ഊബറിലും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും ഉയർന്ന കൂലിക്കും വേണ്ടി സമരങ്ങൾ നടന്നു. ബ്രിട്ടനിലധ്യാപകരും ആരോഗ്യപ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പടെ പണിമുടക്കി തെരുവിലിറങ്ങി .
ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാത്രമല്ല ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയും ഒപ്പം വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുക കൂടി ചെയ്യുന്നു . തൊഴിലാളിവർഗബോധത്തെ ഉണർത്തുന്നതിന് ഇന്നത്തെ ട്രേഡ്‌യൂണിയനുകൾക്ക് മുന്നിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് വർഗീയതയും ജാതീയതയും.
14 ട്രേഡ് യൂണിയനുകൾ സംയുക്തമായി മെയ് 20 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന രാജ്യവ്യാപക പണിമുടക്ക് കേന്ദ്രസർക്കാരിന്റെ തൊഴിലാളി കർഷകവിരുദ്ധനിലപാടുകളോടുള്ള ശക്തമായ പ്രതിഷേധമായി മാറും.
തൊഴിൽനിയമങ്ങളുടെ ഭേദഗതി എന്ന മറവിൽ തൊഴിലാളി താത്പര്യങ്ങൾ അപ്പാടെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. തൊഴിലാളിപ്രസ്ഥാനം ചോരചീന്തി നേടിയെടുത്ത എട്ട് മണിക്കൂർ ജോലി എന്നത് 12 മണിക്കൂർ ആക്കാനാണ് മോഡി സർക്കാരിന്റെ നീക്കം. കോർപറേറ്റുകൾക്ക് അമിതലാഭം കൊയ്യാൻ കൂട്ട് നിൽക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ നയത്തെ സാധൂകരിക്കുവാനും പൊതുബോധത്തിലേക്ക് അത് കൊണ്ടുവരുന്നതിനുമാണ് ലാർസൻ ആൻഡ് ടൂബ്രോ ചെയർമാൻ പറയുന്നത് തൊഴിലാളികൾ ഒരാഴ്ച്ച 90 മണിക്കൂർ ജോലി ചെയ്യണമെന്ന്. ഇൻഫോസിസ് ചെയർമാന്റെ അഭിപ്രായം 70 മണിക്കൂർ ജോലി ആകാമെന്നാണ്. ഐ ടി മേഖലയിൽ നടക്കുന്ന തൊഴിൽചൂഷണം ഏറ്റവും ഗോപ്യമായി സൂക്ഷിക്കപെടുന്നു. ഏർണെസ്റ്റ് ആൻഡ് യങിലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ഈ മേഖലയെ കുറിച്ച് ഉറക്കെ ചിന്തിക്കാൻ ചിലർക്കെങ്കിലും പ്രേരകമായിട്ടുണ്ട് .
നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾക്ക് പകരം നാല് കോഡുകൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം. ലേബർ കോഡുകൾ വഴി തൊഴിലാളികളുടെ മൗലികമായ എല്ലാ അവകാശങ്ങളും തകർക്കുന്നു. പാർലമെന്റ് പാസ്സാക്കിയ മറ്റു പല നിയമങ്ങളും എല്ലാ ജനാധിപത്യാവകാശങ്ങളും കവർന്നെടുക്കുന്നു . ലേബർ കോഡ് പ്രകാരം സമരങ്ങൾ നിയമവിരുദ്ധം ആണ് . മുതലാളിമാർക്ക് തൊഴിലാളികളെ പിരിച്ചുവിടാൻ പൂർണ അധികാരം നൽകുന്നു. ഒപ്പുശേഖരണം പോലും കുറ്റകരമായി കണക്കാക്കുന്നു. ബിസിനസ്സ് സുഗമമായി നടത്താൻ എന്ന പേരിലാണ് തൊഴിലുടമകൾക്ക് സർവ്വസ്വാതന്ത്ര്യം നൽകുന്നത്.
മെയ് ദിനം ആഘോഷിച്ചു തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിനോടടുക്കുമ്പോൾ വീണ്ടും എട്ടു മണിക്കൂർ ജോലി എന്ന മുദ്രാവാക്യം ഉയർത്തേണ്ട കാലഘട്ടം ആഗതമായിരിക്കുന്നുവെന്നത് ജനധിപത്യശക്തികൾ ഗൗരവത്തോടെ കാണുന്നു എന്നതിന്റെ തെളിവ് കൂടിയാണ് മെയ് 20 ന്റെ രാജ്യവ്യാപകപണിമുടക്ക് സമരം .