പതിനെട്ടു ദിവസമായി റോമിലെ ജിമേലി ഹോസ്പിറ്റലിലെ ആശുപത്രി കിടക്കയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയെ പരിപാലിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ രണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും മാർപാപ്പയുടെ ആരോഗ്യനില സ്ഥിരമായ അവസ്ഥയിലാണ്. ഇരട്ട ന്യൂമോണിയക്ക് ഡോക്ടർമാർ ചികിത്സിക്കുമ്പോഴും ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.
മാർപാപ്പ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. ശാന്തമായ മറ്റൊരു രാത്രിക്കുശേഷം മാർച്ച് 3ന് രാവിലെ മാർപാപ്പ പ്രഭാത ഭക്ഷണം കഴിച്ച് ശ്വാസകോശ സംബന്ധമായ ചികിത്സ തുടർന്നു.
‘‘ലോകത്തിന്റെ അന്ത്യമോ? പ്രതിസന്ധികൾ, ഉത്തരവാദിത്തങ്ങൾ, പ്രതീക്ഷകൾ’’ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് പൊന്തിഫിൽ അക്കാദമി ഫോർ ലെെഫ് നടത്തുന്ന ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്കായി മാർപാപ്പ ആശുപത്രിയിൽവച്ച് ഫെബ്രുവരി 26ന് ഒപ്പിട്ട ശക്തമായ ഒരു സന്ദേശം വത്തിക്കാൻ ഇന്ന് പുറത്തിറക്കി.
യുദ്ധത്താൽ തകർന്ന ഉക്രൈൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 150 ഓളം വരുന്ന അക്കാദമിക് വിദഗ്ധരെയും അക്കാദമിയുടെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് വിൻസെൻസൊ പഗലിയെയും അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ പറഞ്ഞു, ‘‘ലോകമിന്നു നേരിടുന്ന ബഹുമുഖമായ ഈ പ്രതിസന്ധിയിൽനിന്ന് നമ്മെ രക്ഷിക്കാൻ ഒരു സാങ്കേതികവിദ്യയ്ക്കും കഴിയുകയില്ല എന്ന് ലോകം ഇന്ന് തിരിച്ചറിയുന്നു’’. ഇതുകൂടാതെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു. ‘‘ഉപയോഗപ്രദമായ കാര്യങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നതും ആഗോള നിയോ ലിബറലിസവും കൊണ്ട് അർഥമാക്കുന്നത്, ഏറ്റവും ശക്തിയുള്ളവന്റെ വാഴ്ചയാണ് നിയമമെന്ന് അടിച്ചേൽപ്പിക്കലാണ്; ഇത് മനുഷ്യത്വമില്ലായ്മയുടെ നിയമാമാണ‍്.’’ ശാസ്ത്രലോകവുമായിട്ടുള്ള ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന പൊന്തിഫിക്കൽ അക്കാദമി ജീവിതം, ആരോഗ്യം, പരിചരണം എന്നീ മേഖലയിലെ ബഹുമുഖ പ്രതിസന്ധി സംബന്ധിച്ച ചില മൗലികമായ വശങ്ങളിൽ ശ്രദ്ധയൂന്നുകയാണ് ചെയ്യുന്നത്. പക്ഷേ അദ്ദേഹം പറയുന്നത് പ്രശ്നം ഇതിനുമപ്പുറമാണ് എന്നാണ്.
നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ ദശാസന്ധിയുടെ നാടകീയ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ബഹുമുഖ പ്രതിസന്ധി എന്ന പദം; യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഊർജ പ്രശ്നങ്ങൾ, പകർച്ചവ്യാധികൾ, കുടിയേറ്റ പ്രതിഭാസം, സാങ്കേതിക നവീകരണം എന്നിവയെല്ലാം ഈ പദത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
ഇപ്പോൾ ജീവിതത്തിന്റെ വ്യത്യസ്ത ദശകളിലായി കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നിർണായകമായ പ്രശ്നങ്ങൾ, ലോകത്തിന്റെ ഭാഗധേയമെന്തെന്നതിനെക്കുറിച്ചും അതിനെ സംബന്ധിച്ച ധാരണയെക്കുറിച്ചും സ്വയം ചോദിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കുന്നു’ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇതിന് ഉത്തരം നൽകുന്നതിനുള്ള ആദ്യപടി എന്ന നിലയിൽ ‘‘ലോകത്തോടും പ്രപഞ്ചത്തോടുമുള്ള നമ്മുടെ കൂടുതൽ ശ്രദ്ധയാവശ്യപ്പെടുന്നു’’. അതിനായി നമ്മുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ‘‘ നമ്മളിത് ചെയ്തില്ലെങ്കിൽ മനുഷ്യർ എന്ന നിലയിലും സമൂഹമെന്ന നിലയിലും മാറ്റത്തിനുവേണ്ടിയുള്ള അഗാധമായ ചെറുത്തുനിൽപ്പിനെ നമ്മൾ ഗൗരവമായി കാണുന്നില്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരി വന്നപ്പോൾ നമ്മൾ എങ്ങനെയാണോ പ്രവർത്തിച്ചത് അതുതന്നെ ഇനിയും തുടരും.’’ എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
ആ പ്രതിസന്ധിയിൽ മനഃസാക്ഷിയുടെയും സാമൂഹിക ആചാരങ്ങളുടെയും പരിവർത്തനത്തിൽ കൂടുതൽ ആഴത്തിൽ നാം പ്രവർത്തിക്കണം. പക്ഷേ നാം അവസരം പാഴാക്കി എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘നമ്മുടെ ബോധ്യങ്ങളിൽ, ശീലങ്ങളിൽ, ഭീതികളിൽ നങ്കൂരമിട്ടിരിക്കുന്ന ഇനിയുമവശേഷിക്കുന്ന നിശ്ചലതകളെ ഒഴിവാക്കുന്നതിന് ശാസ്ത്രജ്ഞാനത്തിന്റെ മേഖലകളിലെ സംഭാവനകളിലേക്ക് ശ്രദ്ധാപൂർവം ചെവികൊടുക്കേണ്ടതുണ്ട്’’ എന്നതാണ് രണ്ടാമത്തെ ചുവടുവയ്പന്നെ നിലയിൽ അദ്ദേഹം പറഞ്ഞത്. ‘‘കേൾക്കുക എന്നത് നിർണായകമാണ്’’. അത് ‘‘സിനഡൽ നടപടിക്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ്’’ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇപ്പോഴത് നടപ്പിലാക്കൽ ഘട്ടത്തിലാണ്. അക്കാദമിയുടെ പ്രവർത്തനങ്ങളിൽ സിനഡൽ മാർഗം സ്വീകരിച്ചതിന് മാർപാപ്പ നന്ദി പറഞ്ഞു.
‘‘ജനങ്ങളെയും അവരുടെ ജീവിതപ്രശ്നങ്ങളെയും നേരിട്ടു മനസ്സിലാക്കുകയും ശാസ്ത്രീയമായ വിജ്ഞാനത്തെ കേൾക്കാൻ തയ്യാറാവുകയും ചെയ്യുമ്പോൾ, നരവംശശാസ്ത്രവും സംസ്കാരവുമായി ബന്ധപ്പെട്ട നമ്മുടെ മാനദണ്ഡങ്ങൾക്ക് സമഗ്രമായ പുനഃപരിശോധന ആവശ്യമാണെന്നു നമുക്ക് മനസ്സിലാവും.’’ എന്ന് മാർപാപ്പ അക്കാദമിഷ്യന്മാരെ ഓർമപ്പെടുത്തി. സിനോഡാലിറ്റിയെ സംബന്ധിച്ച് സിനഡിൽ അദ്ദേഹമിത് പറയുകയും അത് അവിടെ ഉയർന്ന ചില ആശയങ്ങളുമായി ബന്ധപ്പെട്ട് പഠനഗ്രൂപ്പുകൾ സ്ഥാപിക്കപ്പെടുന്നതിലേക്കും നയിക്കുകയും ചെയ്തു. ഈ ഗ്രൂപ്പുകളിൽ ചില അക്കാദമി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമായി.
തുടർന്ന് PRAISE BE TO YOU (Laudato Si) എന്ന മാർപാപ്പ ചാക്രിക ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള ഖണ്ഡികയിൽ അദ്ദേഹം പറയുന്നു; ‘‘സാങ്കേതികവിദ്യയായിരിക്കില്ല നമ്മെ രക്ഷിക്കുന്നത് എന്ന അറിവിന്റെ അടിസ്ഥാനത്തിൽ ‘തുടർച്ചയായ സൃഷ്ടി’ സംബന്ധിച്ച നമ്മുടെ ധാരണ വീണ്ടും വിശദീകരിക്കേണ്ടിയിരിക്കുന്നു:
നിത്യോപയോഗ സാധനങ്ങളുടെ നിയന്ത്രണം എടുത്തുമാറ്റുന്നതിനെയും ആഗോള നവലിബറലിസത്തെയും പുണരുക എന്നതിനർഥം കരുത്തന്റെ നിയമത്തെ ഒരേയൊരു അധികാരമായി അടിച്ചേൽപ്പിക്കുക എന്നതാണ്; അത് മനുഷ്യത്വമില്ലാതാക്കുന്ന നിയമവുമാണ്.
ശാസ്ത്രത്തെ കേൾക്കുന്നതിന്റെ ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ പ്രശസ്തനായ ഫ്രഞ്ച് ജെസ്യൂട്ട് പുരോഹിതനും ഫോസിൽ ശാസ്ത്രജ്ഞനുമായ പിയറി തേയിൽഹാർഡ് ദ് ചാർഡിൻ നടത്തിയ ഗവേഷണത്തെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞു, ‘‘തീർച്ചയായും അദ്ദേഹത്തിന്റെ ശ്രമം ഭാഗികവും അപൂർണവുമാണ്. പക്ഷേ വിവിധ ശാസ്ത്രശാഖകളുമായി ഗൗരവമായ സംവാദത്തിലേർപ്പെടുകയും ട്രാൻസ്ഡിസിപ്ലിനാറ്റിയിൽ ഒരു പരീക്ഷണം നടത്തുകയും ചെയ്യുകയെന്നത് സാഹസികവും ആവേശമുണർത്തുന്നതുമാണ്.’’
അദ്ദേഹത്തെ അത്ഭുതത്തിലേക്കു നയിച്ച ‘‘അപകടകരമായ ഒരു പാത’’യായിരുന്നു അതെന്നും പോപ് അനുസ്മരിച്ചു: ‘‘പാത തുറക്കുന്നതിനുവേണ്ടി കുളത്തിലേക്കു കല്ലെറിയുക എന്നത്– തീർച്ചയായും ‘‘കൊല്ലപ്പെടുക’’ എന്നതിന് അന്ത്യംകുറിക്കുന്നതിനുവേണ്ടി ചിലരെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നുവോ എന്ന് ഞാൻ ചോദിച്ചു.’’ ഈ അർഥത്തിൽ അദ്ദേഹം പറയുന്നു, തേയിൽഹാർഡ് ദി ചാഡിൻ സർവ ചരാചരങ്ങളും തമ്മിലുള്ള ബന്ധവും പരസ്പരാശ്രയത്വവും എന്ന വിഭാഗത്തിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള തന്റെ ഉൾക്കാഴ്ചകൾ മുന്നോട്ടുവച്ചു; ജീവജാലങ്ങളുടെ മൊത്തം സംവിധാനവുമായി ഹോമോസാപ്പിയൻസിനെ അദ്ദേഹം കാണുന്നു.
‘‘ലോകത്തെയും അതിന്റെ പരിണാമദശയെയും വ്യാഖ്യാനിക്കാനുള്ള ഈ വഴികൾ അഭൂതപൂർവമായ ബന്ധത്തോടെ ഈ ജൂബിലി വർഷത്തിൽ തീർത്ഥാടകരായ നാം അനേ-്വഷിക്കുന്ന പ്രത്യാശയുടെ അടയാളങ്ങൾ നമുക്ക് കാണാൻ കഴിയും’’ എന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷയാണ് ജീവിതയാത്രയിലുടനീളം നമ്മെ താങ്ങിനിർത്തുന്ന മൗലിക നിലപാട്. അന്ത്യം വരെയുള്ള കാത്തിരിപ്പ് ഉൾക്കൊള്ളുന്നതല്ല അത്. യഥാർഥ ജീവിതത്തിലേക്ക് എത്തിച്ചേരലാണത്. സങ്കുചിതവും വ്യക്തിഗതവുമായ പരിമിതികൾക്കപ്പുറം അതു നമ്മെ നയിക്കുന്നു.’’ എന്നുമദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ബഹുമുഖമായ സമീപനം അടുത്ത ദശകങ്ങളിലായി ഗുരുതരമായ വിധം ദുർബലപ്പെടുത്തപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ‘‘സവിശേഷവും ദേശീയവുമായ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ദീർഘവീക്ഷണമക്ഷോത്ത നിലപാടുകൾ കീഴ്-മേൽ മറിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പടിപടിയായുള്ള അപ്രാധാന്യം ദൗർഭാഗ്യവശാൽ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.’’ അദ്ദേഹം പറഞ്ഞു.
തന്റെ ചാക്രികലേഖനമായ ‘‘എല്ലാവരും സോദരർ’’ (Fratelli Tutti) എന്നതിൽ പറഞ്ഞ കാര്യം ഫ്രാൻസിസ് മാർപാപ്പ ആവർത്തിക്കുന്നു: ‘‘ആഗോളതലത്തിൽ പൊതുനന്മയ്ക്കു വേണ്ടിയും പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതിനും മൗലികമായ മനുഷ്യാവശ്യങ്ങൾ ഉറപ്പായും സംരക്ഷിക്കുന്നതിനുമുള്ള കരുത്തുള്ള കൂടുതൽ ഫലപ്രദമായ ലോക സംഘടനകൾക്കുവേണ്ടി നമ്മൾ ദൃഢനിശ്ചയത്തോടെ പരിശ്രമിക്കണം. (പേജ് നം. 172) ഈ അർഥത്തിൽ, അദ്ദേഹം തുടർന്നു പറഞ്ഞു. ‘‘മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയോ വളരെ കുറച്ചുപേരുടെ താൽപ്പര്യങ്ങളെയോ ആശ്രയിക്കാത്തതും ശാശ്വതമായും കാര്യക്ഷമതയുള്ളതുമായ ഒരു ബഹുസ്വരതയ്ക്ക് തുടക്കം കുറിക്കണം.’’ ‘‘മനുഷ്യരാശിയെയാകെ ബാധിക്കുന്ന ഒരു അടിയന്തരപ്രവർത്തന’’മായാണ് അദ്ദേഹം ഇതിനെ കാണുന്നത്. l