.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലിക്കുന്നതിയറ്റർ എന്നറിയപ്പെടുന്ന വേനൽത്തുമ്പി കലാജാഥ കേരളമൊട്ടാകെ പാറിപറക്കുന്നു . കുട്ടികളിൽ അറിവു പകരുവാനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള വേനൽതുമ്പികൾ അവരുടെ വിജയഗാഥ തുടരുകയാണ്.

1990 ലാണ് വേനൽതുമ്പികൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് ഒരു ജില്ലയിൽ ഒരു ജാഥമാത്രമേയുണ്ടായിരുന്നുള്ളൂ. ഇന്ന് 210 ഏരിയ ജാഥകളായി വേനൽതുമ്പികൾ വളർന്നിരിക്കുന്നു. 4000 ത്തോളം കുട്ടി കലാകാരർ അണിനിരക്കുന്നു. ഏപ്രിൽ മാസത്തെ വേനലവധിക്ക് തുമ്പികൂട്ടുകാർ 4500 ഓളം വേദികളിൽ ദശലക്ഷക്കണക്കിന് കുട്ടികളോടും രക്ഷിതാക്കളോടും സംസാരിക്കുന്നു.
സത്യങ്ങളെ ഭയക്കുന്ന കാലഘട്ടത്തിൽ, സത്യത്തെയും ചരിത്രത്തെയും മറച്ചുവെക്കുന്ന കാലത്ത് നൂതനാശയങ്ങൾ പ്രമേയമായ അർത്ഥപൂർണമായ നാടകങ്ങളും നൃത്തങ്ങളും ഗാനങ്ങളും പൊതുസമൂഹത്തിനു മുന്നിൽ വേനൽതുമ്പികൾ അവതരിപ്പിക്കുന്നു.
2023ൽ ഗുജറാത്തിൽ ഒമ്പതാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിൽ വന്ന ഒരു ചോദ്യം മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് . മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ കൊന്നതാണ് എന്ന ചരിത്രസത്യത്തെ 2023ലെ വേനൽതുമ്പി കൂട്ടുകാർ ‘ ഒരു സത്യാന്വേഷണം ‘എന്ന നാടകത്തിലൂടെ വിളിച്ചുപറഞ്ഞു.

2025ലെ വേനൽതുമ്പികൾ പുതുതലമുറയുടെ ‘ട്രെൻഡും വൈബും ‘ അനുസരിച്ച് ചിട്ടപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വിക്ടർ യൂഗോവിൻറെ ‘പാവങ്ങൾ’ എന്ന മഹത്തായകൃതിയുടെ മലയാള പരിഭാഷക്ക് നൂറുവർഷം തികയുന്ന ഈ വേളയിൽ ‘പാവങ്ങൾ’ ലഘുനാടകമായി വേനൽത്തുമ്പികൾ അവതരിപ്പിക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗശില്പമുണ്ട് ഇത്തവണത്തെ അവതരണങ്ങളിൽ. ബാലസംഘത്തിന്റെയും തുമ്പികൂട്ടുകാരുടെയും പ്രിയകൂട്ടുകാരനായിരുന്ന ശിവശങ്കരൻമാഷിനെ അനുസ്മരിക്കുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട് . ലഹരിയും അന്ധവിശ്വാസങ്ങളും വൻഅപകടമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ ഈ വിഷയത്തെ ‘കെണി’ എന്ന നാടകത്തിലൂടെ തുമ്പികൾ അവതരിപ്പിക്കുന്നു. ഹിംസാത്മകതക്കെതിരെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ‘തല്ലുകളി’ എന്ന പാവങ്ങൾ, തല്ലുകളി, കെണി, ബത്തൂട്ടിയാ സച്ചാട്ടാ എന്നീ നാടകങ്ങളും , നാലു നൃത്ത ശില്പങ്ങളും 2025ലെ വേനൽതുമ്പികൾ സംസ്ഥാനത്തിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നു.

ഒരു വില്ലേജിൽ രണ്ട് കേന്ദ്രങ്ങളിലായി ആവേശോജ്ജ്വല സ്വീകരണങ്ങളും സമ്മാനങ്ങളുമായി തുമ്പികളെ നാട്ടുകാർ സ്വീകരിക്കുന്നു.
