2020 ഡിസംബർ 24 ൻ്റെ മാധ്യമം ആഴ്ചപ്പതിപ്പിൽ ജനവിധിയിലെ മലബാർ എന്ന ഒരു ലേഖനം ഉണ്ടായിരുന്നു. അത് ജമാഅത്തെ ഇസ്ലാമിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച രാഷ്ട്രീയ വിശകലനമാണ്. അതിൽ ഇപ്രകാരം പറഞ്ഞിരുന്നു “തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയാലോചനകൾ ആരംഭിച്ചത് മുതൽ ഇന്നും കേരള രാഷ്ട്രീയ ചർച്ചയിൽ ഉയർന്നു നിൽക്കുന്ന പേരായി വെൽഫെയർ പാർട്ടി. തുടക്കം മുതൽ വെൽഫെയർ പാർട്ടിയെയും ജമാഅത്തെ ഇസ്ലാമിയെയും വർഗീയതയുമായി കൂട്ടിക്കെട്ടി ചർച്ചകളിൽ നിലനിർത്താൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതൃത്വം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു ” ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും വർഗീയത ഒട്ടുമില്ലാത്ത ഒരു തികഞ്ഞ മതനിരപേക്ഷ പാർട്ടിയാണെന്നും അതിനെ വർഗീയമാക്കാൻ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിക്കുകയാണെന്നുമാണ് മാധ്യമം അന്ന് വിലപിച്ചത്.
എന്താണ് വർഗീയത എന്ന് ആദ്യം പരിശോധിക്കാം. മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോഴാണ് വർഗീയത രൂപംകൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമി അത്തരത്തിൽ ഒരു വർഗീയ സംഘടനയാണോ?
എന്താണ് ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രം? ഇന്ത്യയിൽ ആദ്യമായി ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നത് വിനായക് ദാമോദർ സവർക്കർ എന്ന ഹിന്ദു മഹാസഭ നേതാവാണ്. 1937-ല്‍ അഹമ്മദാബാദിൽ വച്ച് നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിലാണ് അദ്ദേഹം ഈ വാദം ഉന്നയിക്കുന്നത്. തുടർന്ന് ലീഗ് നേതാവായ മുഹമ്മദലി ജിന്നയും ഇതേ വാദം ഉന്നയിക്കുന്നുണ്ട്. ജിന്ന അല്ല ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത്. ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത് മൗലാന സയ്യിദ് അബ്ദുൽ അൽ മൗദൂദിയാണ്. 1941 ആഗസ്റ്റ് 26ന് അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ വച്ചാണ് ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണ സമ്മേളനം നടക്കുന്നത്. മൗദൂദി തന്നെയായിരുന്നു സംഘടനയുടെ പ്രഥമ അമീർ. സംഘടനയുടെ ആസ്ഥാനം പഞ്ചാബിലെ പത്താം കോട്ടിനടുത്തുള്ള ദാറുൽ ഇസ്ലാമിലായിരുന്നു. മൗദൂദി ഇന്ത്യയുടെ വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുന്നതുവരെ ഇവിടെയായിരുന്നു സംഘടനയുടെ കേന്ദ്രം. ഹുക്കുമത്തേ ഇലാഹി അതായത് ദൈവിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം. ഭരണം ഇല്ലാത്ത ഇസ്ലാം സാങ്കൽപ്പിക ഭവനം പോലെയാണെന്നായിരുന്നു മൗദൂദിയുടെ നിലപാട്. ഭൂമിയിൽ അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കണമെങ്കിൽ ജനങ്ങൾക്ക് പരമാധികാരം നൽകുന്ന ജനാധിപത്യ ഭരണസംവിധാനത്തെ ഇല്ലാതാക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആത്മീയതലത്തിൽ നിന്ന് ദൈവത്തെ രാഷ്ട്രീയതലത്തിലേക്ക് ആനയിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. മതത്തെ രാഷ്ട്രീയാധികാരം നേടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. സമാനമായ കാഴ്ചപ്പാടാണ് ആർഎസ്എസിനും ഉള്ളത്. ഇതുകൂട്ടർക്കും വർഗീയമായ ല്ലാതെ ചിന്തിക്കാനാവില്ല. ദൈവത്തിൻ്റെ പരമാധികാരം പ്രപഞ്ചത്തിന്റെ നിലനിൽപ്പിൽ മാത്രമല്ല മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും അംഗീകരിക്കപ്പെടണം എന്നതായിരുന്നു മൗദൂദിയുടെ കാഴ്ചപ്പാട്. ജിന്ന പോലും ഇതിനോട് യോജിച്ചിരുന്നില്ല. 1947 ആഗസ്റ്റ് 11ന് പാക്കിസ്ഥാനിലെ കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലിയിൽ ജിന്ന നടത്തിയ പ്രസംഗം ഇതിന് തെളിവാണ്.
“നിങ്ങൾ സ്വതന്ത്രരാണ്. പാക്കിസ്ഥാൻ എന്ന ഈ രാജ്യത്ത് നിങ്ങൾക്ക് ക്ഷേത്രത്തിലോ പള്ളിയിലോ മറ്റേത് ആരാധനാലയങ്ങളിലോ പോകുവാൻ സ്വാതന്ത്ര്യമുണ്ട് ” എന്ന് ജിന്ന പ്രഖ്യാപിച്ചു. “നിങ്ങൾ ഏതു മതത്തിലോ ജാതിയിലോ വംശത്തിലോ ആണെന്നത് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളുമായി ഒരിക്കലും ബന്ധപ്പെടുത്തുന്നതല്ല ” എന്നായിരുന്നു ജിന്നയുടെ മറ്റൊരു പ്രഖ്യാപനം. ഇതുപോലും അംഗീകരിക്കാൻ മൗദൂദിക്ക് കഴിയുമായിരുന്നില്ല. മൗദൂദി എഴുതിയ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പുസ്തകത്തിൽ താഴെ പറയും പ്രകാരം അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. “മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാമിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻ്റെ മുമ്പിൽ സർവാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പുറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻ്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻ്റെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും” ഇതാണ് ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥയെ കുറിച്ചുള്ള ജമാഅത്തെ ഇസ്ലാമിയുടെ ആധികാരിക കാഴ്ചപ്പാട്.1952 ൽ ഇറങ്ങിയ പ്രബോധനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “ചുരുക്കത്തിൽ താത്വികമായും കർമ്മപരമായും ദീനും മതനിരപേക്ഷതയും പരസ്പര വിരുദ്ധമാണ്. നേർക്കുനേരെയുള്ളത് അവ രണ്ടിൽ ഏതെങ്കിലും ഒന്നിനോട് മാത്രം പൂർണ്ണ ബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നുള്ളതാണ്. ഒരേസമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ ”
ഇതു പറയുമ്പോൾ അന്നത്തെ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടിൽ പിന്നീട് മാറ്റം വരുത്തിയിട്ടുണ്ട് എന്ന വാദം സതീശനെ പോലുള്ളവർ ഉന്നയിച്ചേക്കാം. 1956 വരെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത ലക്ഷ്യം ഹുക്കുമത്തെ ഇലാഹി ആയിരുന്നു എങ്കിൽ ഇപ്പോൾ ഇഖാമത്തെ ദീൻ ആക്കി മാറ്റിയിട്ടുണ്ട് എന്നാവും അവർ വാദിക്കുക. എന്നാൽ പദപ്രയോഗങ്ങളിൽ മാറ്റം ഉണ്ടെങ്കിലും ഇതു രണ്ടും ഒന്നാണെന്ന് 1992ൽ ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രബോധനത്തിന്റെ പ്രത്യേക പതിപ്പിൽ എഴുതിയ ലേഖനത്തിൽ സയ്യിദ് ഹാമിദ് ഹുസൈൻ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ വളർച്ചയുടെ ആദ്യ പടവുകൾ എന്ന ആ ലേഖനത്തിൽ പറയുന്നത് താഴെ ചേർക്കുന്നു. “ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ ഹുക്കുമത്തേ ഇലാഹിയെ സംബന്ധിച്ച് പലവൃത്തങ്ങളിലും തെറ്റിദ്ധാരണകൾ പ്രചരിച്ചിരുന്നു. ചില തൽപരകക്ഷികൾ ഗവൺമെന്റിനെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയിൽ പാർട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാൻ ഹുക്കുമത്തേ ഇലാഹി എന്നതിന് പകരം ഇഖാമത്ത് ദീൻ എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്ത് ദീൻ എന്ന പ്രയോഗം ഖുർആൻ്റെ സാങ്കേതിക ശബ്ദമാണ് എന്നതിന് പുറമേ ഹുകുമത്തെ ഇലാഹിയുടെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്നത് കൂടിയായിരുന്നു. അതിനാൽ കൂടുതൽ തെറ്റിദ്ധാരണകൾക്ക് അതിൽ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്ദം എന്ന നിലയിൽ ജമാഅത്ത് ഇപ്പോഴും ഇതേ പദം തന്നെയാണ് ഉപയോഗിച്ചു വരുന്നത്. ഭരണഘടനയിൽ അതിന് അത്യാവശ്യം വിശദീകരണങ്ങൾ നൽകിയിട്ടുണ്ട് ” എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
പിന്നീട് നിരോധിക്കപ്പെട്ട സ്റ്റുഡൻസ് ഇസ്ലാമിക മൂവ്മെൻറ് ഓഫ് ഇന്ത്യ എന്ന സിമിക്ക് ജന്മം നൽകിയത് ജമാഅത്തെ ഇസ്ലാമിയാണ്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രകോപനപരമായ മുദ്രാവാക്യമുയർത്തി വർഗീയത പ്രചരിപ്പിക്കാൻ മുന്നോട്ടുവന്നത് സിമിയായിരുന്നു. ഇപ്പോൾ അവർ അതിന്റെ പിതൃത്വം ഒഴിയാൻ ശ്രമിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനത്തിന്റെ അമ്പതാം വാർഷിക പതിപ്പിൽ ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ഇസ്ലാമിക യുവജന പ്രസ്ഥാനം കേരളത്തിൽ എന്ന ലേഖനത്തിൽ സിമിയുടെ പിതൃത്വം സമ്മതിക്കുന്നുണ്ട്. “1977 ഏപ്രിൽ 16 മുതൽ 18 വരെ ഉമറാബാദ് ദാറുസ്സലാമിൻ്റെ ജൂബിലി ആഘോഷമായിരുന്നു. അതിൽ സംബന്ധിച്ച ശേഷം മദ്രാസ് വഴി അലിഗറിലേക്ക് പുറപ്പെട്ടു. ഏപ്രിൽ 24, 25 തീയതികളിൽ അവിടെ നടക്കുന്ന വിദ്യാർത്ഥി യുവജന സംഘടന നേതാക്കളുടെ യോഗത്തിൽ സംബന്ധിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തിൽനിന്ന് ഉസ്മാൻ തറവായിയും അവിടെ എത്തിച്ചേർന്നു. അങ്ങനെ കേരളത്തെ പ്രതിനിധീകരിച്ച് ഞങ്ങൾ രണ്ടുപേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്നവരും രണ്ടുദിവസം യോഗം ചേർന്നു. അവിടെ വെച്ചാണ് സിമി രൂപീകരിക്കപ്പെട്ടത് “സിമി എന്ന തീവ്രവാദ സംഘടനയുടെ പിന്മുറക്കാരാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സിമിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന അബ്ദുറഹിമാൻ പിന്നീട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനായും സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്ദുൽ ഹമീദ് മാസ്റ്റർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും മാറി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടിയുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആദ്യം സഖ്യമുണ്ടാക്കുകയും പിന്നീട് അതിനെ ഐക്യ ജനാധിപത്യ മുന്നണി അംഗീകരിക്കുകയും ആണ് ചെയ്തത്. ആ സഖ്യം നന്നായി പ്രവർത്തിച്ചത് പഴയ മലബാറിൽ ആയിരുന്നു. അതുകൊണ്ട് മലപ്പുറം ജില്ലയിൽ നേട്ടം ഉണ്ടാക്കാൻ ലീഗിനും വെൽഫെയർ പാർട്ടിക്കും ഒക്കെ കഴിഞ്ഞിട്ടുമുണ്ട്. മാധ്യമം വാരിക അത് തുറന്നു സമ്മതിക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആർ എസ് എസിൻ്റെ രാഷ്ട്രീയ പാർട്ടിയായ ബി ജെ പി യെ പോലെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയാണ് വെൽഫെയർ പാർട്ടി.
ഐക്യ ജനാധിപത്യ മുന്നണി നടക്കാനിരിക്കുന്ന നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അവരുമായി പരസ്യമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സീറ്റിൽ പൊതുസ്വതന്ത്രൻ എന്ന ലേബലിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്യും.
വർഗീയമായ ഈ കൂട്ടുകെട്ട് കേരളീയ സമൂഹത്തിൽ എന്ത് ഫലമാണ് ഉളവാക്കുക എന്നതാണ് നാം ചിന്തിക്കേണ്ട വിഷയം. എപ്പോഴൊക്കെ ഇസ്ലാമിക ഐക്യം രൂപപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ നേർവിപരീതവും ഐക്യപ്പെടാൻ ശ്രമിക്കും. ആ പ്രവണത ശക്തിപ്പെട്ടാൽ കേരളത്തിൽ നേട്ടമുണ്ടാക്കുക ബിജെപി ആയിരിക്കും എന്ന് മനസ്സിലാക്കാൻ കോൺഗ്രസിലെ മതനിരപേക്ഷവാദികളായ ജനങ്ങൾ തയ്യാറാവണം. തെറ്റായ നയമുയർത്തിപ്പിടിക്കുന്ന കോൺഗ്രസിനെ ഉപേക്ഷിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം അണിനിരക്കാൻ അവർ തയ്യാറാവണം. l