ചിരിപ്പിക്കുക, അതും സിനിമയിൽ മുഴുനീളം പ്രേക്ഷകരെ ഒരുചിരിമൂഡിൽ കൊണ്ട് പോകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ ബുദ്ധിമുട്ടിനെ വളരെ എളുപ്പത്തിൽ സാധ്യമാക്കിയ ചിത്രമാണ് ധീരൻ. കോവിഡാനന്തരം തിയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്ടിച്ച ചിത്രമായിരുന്നു ഭീഷ്‌മപർവം. ആ ചിത്രത്തിന്റെ എഴുത്തുകാരനായ ദേവദത്ത് ഷാജി സംവിധായകനാകുന്ന ചിത്രം എന്നതായിരുന്നു ധീരന്റെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാൽ എഴുതിയ ഭീഷ്‌മപർവത്തിൽ നിന്ന് പൂർണമായ ജോണർ മാറ്റവുമായാണ് ധീരൻ എത്തിയത്. അടിമുടി ചിരിയാണ് ചിത്രത്തിന്റെ സ്വഭാവം. മലയാറ്റൂര്‍ ഗ്രാമത്തിലെ ‘ധീരൻ’ എന്ന ടൈറ്റിൽ കഥാപാത്രമായി രാജേഷ് മാധവൻ. അയാള്‍ക്ക് വേണ്ടപ്പെട്ടവരും അയാളെ വേണ്ടാത്തവരുമായ നാട്ടുകാർ. അവരുടെ കഥയാണ് ചിത്രം. ഇവർക്കിടയിലും ഇവർ പോകുന്ന ഇടങ്ങളിലും നടക്കുന്ന സംഭവങ്ങളിലൂടെയാണ് ധീരന്റെ വളർച്ച.
പുതിയകാലത്തെ തമാശച്ചിത്രങ്ങളുടെ പൊതുസ്വഭാവമായ പൂർണമായ റിയലിസ്റ്റ് ആഖ്യാനശൈലിയിൽ നിന്ന് സെമി റിയലിസ്റ്റിക് പരിചരണമാണ് ധീരന്റേത്. ഓവർ ദി ടോപ്പായ കഥാപാത്രങ്ങളും അവരുടെ പെരുമാറ്റവുമെല്ലാം ഉൾച്ചേർത്ത് സൃഷ്ടിച്ച സിനിമാഭൂമികയിലാണ് ധീരൻ സംഭവിക്കുന്നത്. 11ാം വയസ്സിൽ നാടിന്റെ ധീരനായ ഒരാൾ, പിന്നീട് അയാൾക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. രാജേഷ് മാധവൻ കഥാപാത്രത്തിൽ ഊന്നുമ്പോഴും അരഡസനിലധികം വരുന്ന കഥാപാത്രങ്ങളെയെല്ലാം കൃത്യമായി പ്ലേസ് ചെയ്‌തിട്ടുമുണ്ട്. പൂർണമായും എപ്പിസോഡിക് സ്വഭാവമല്ല സിനിമയുടേത്. എന്നാൽ പ്രധാന കഥയിലേക്ക് മറ്റു കഥാപത്രങ്ങളെ ഉൾച്ചേർത്തുള്ള കഥപറച്ചിലാണ് ധീരന്റേത്. അതിലേക്ക് അവരുടെ ബാക്ക് സ്‌റ്റോറി കൂട്ടിച്ചേർത്താണ് സിനിമ മുന്നോട്ടുപോകുന്നത്.
ഒരു ദുരന്തത്തിൽ രാജേഷ് മാധവൻ അവതരിപ്പിക്കുന്ന എൽദോസിന് അച്ഛനെ നഷ്ടമാകുന്നു. എന്നാൽ അയാൾ നാട്ടിന്റെ ധീരനാകുന്നു. രാഷ്ട്രപതിയുടെ മെഡലും ലഭിക്കുന്നു. എന്നാല്‍, അയാളുടെ ജീവിതത്തില്‍നടക്കുന്ന കാര്യങ്ങൾ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. തുടർന്ന് എൽദോസ് നാടുവിടുന്നു. ഒരു നിർണായകഘട്ടത്തിൽ നാട്ടുകാരും എൽദോസിനായി യാത്ര പുറപ്പെടുന്നു. ഒരു റോഡ്‌മൂവി സ്വഭാവത്തിലേക്കുകൂടി നീങ്ങുന്ന ചിത്രം തമാശകൾക്കുള്ള പ്രാധാന്യത്തെ കൈവിടാതെയാണ് ജോണർ മാറ്റം സൃഷ്ടിക്കുന്നത്. ഒരോ രംഗങ്ങളിലും സംഭാഷണങ്ങളിലും ശരീര ഭാഷയിലുമെല്ലാം സൃഷ്ടിച്ചെടുക്കുന്ന തമാശ നിറഞ്ഞ നിമിഷങ്ങളാണ് സിനിമയുടെ മിടുക്ക്.
സംഭാഷണങ്ങളിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന രംഗങ്ങൾ കാഴ്ചയുടെ രസച്ചരട് മുറിയാതെയാണ് അവതരിപ്പിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ മേന്മ. പുതിയ തലമുറയ്ക്കൊപ്പം പഴയകാല താരങ്ങളും കൂടി ചേർന്നുള്ള സിനിമാ ഡിസൈൻ എടുത്തുപറയേണ്ടതാണ്. പലപ്പോഴും ഇത്തരം പഴയ–- പുതിയ തലമുറ ചേരൽ സിനിമയുടെ കച്ചവട സാധ്യത മുന്നിൽ കണ്ടായിരിക്കും. ചില അതിഥി വേഷ സൃഷ്ടി ഗിമ്മിക്കുകൾ പോലെ. എന്നാൽ കഥ ആവശ്യപ്പെടുന്നതിൽ മാത്രം ശ്രദ്ധയൂന്നിയാണ് ധീരൻ ഒരുക്കിയിട്ടുള്ളത്. ഈ സത്യസന്ധത സിനിമയ്‌ക്ക് ഗുണകരമാകുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ വളരെയധികം ഉണ്ടായിരുന്നത് ശരീരം ഉപയോഗിച്ച് സൃഷ്ടിക്കുന്ന തമാശകളായിരുന്നു. എന്നാൽ റിയലിസ്റ്റിക് രീതിയിലേക്ക് സിനിമ മാറിയപ്പോൾ സാഹചര്യ തമാശ ശ്രേണിയിലേക്കും കൂടി അവ മാറി. ആ രീതിയ്‌ക്കൊപ്പം തന്നെ ശരീരം കൊണ്ട് സൃഷ്ടിക്കുന്ന തമാശകളും ധീരനിലുണ്ട്.
നായികയായ അശ്വതി മനോഹരൻ, ശബരീഷ് വർമ്മ, അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ എന്നിവർക്കൊപ്പം ജഗദീഷ്, അശോകൻ, സുധീഷ്, മനോജ് കെ ജയൻ, വിനീത് എന്നിവരുടെ അസാമാന്യ പ്രകടനത്തിനുകൂടി ചിത്രം വഴിയൊരുക്കുന്നുണ്ട്. പഴയകാല നടന്മാർക്ക് നൽകിയിട്ടുള്ള കഥാപാത്രങ്ങൾക്ക് രസകരമാണ്. അതിൽ സൃഷ്ടിച്ചിട്ടുള്ള വ്യത്യസ്ത സിനിമയുടെ ആസ്വാദന തലം ഉയർത്തുന്നുണ്ട്.
വ്യാസന്റെ മഹാഭാരതം കൊച്ചിയിലെ മാർക്കം കൊണ്ട അഞ്ഞൂറ്റി കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കെവിൻ ദുരഭിമാനക്കൊലയെയും ഓർമപ്പെടുത്തുന്നതാണ് ഭീഷ്‌മപർവം. സിനിമയുടെ മികവ് ദേവ്‌ദത്ത് ഷാജിയുടെ എഴുത്ത് കൂടിയായിരുന്നു. അതിനു ശേഷമെത്തുന്ന ചിത്രത്തിൽ വാക്കിലും കാഴ്‌ചയിലും ഒരിടത്തുപോലും ഭീഷ്‌മപർവത്തിന്റെ നിഴലുകളില്ല. പൂർണമായും മറ്റൊരു ഭൂമികയിൽ മറ്റൊരു ജോണറിലൊരു ചിത്രമായി ധീരനെ അവതരിപ്പിക്കാൻ ദേവദത്തിനു കഴിഞ്ഞു. ഭീഷ്‌മപർവത്തിന്റെ വിജയം സമാനമായ ചിത്രം സൃഷ്ടിക്കാമെന്ന വിജയഫോർമുലയോട് അകലംപാലിച്ചുള്ള സിനിമാ ഇടപെടലിന് കൈയ്യടിച്ചേ മതിയാകൂ. മമ്മൂട്ടിയെന്ന സുരക്ഷിതത്വം ഭീഷ്‌മപർവത്തിനുണ്ടായിരുന്നു. എന്നാൽ അത്തരം സാധ്യതകളില്ലാതെയാണ് ധീരൻ ഒരുക്കിയത്. എന്നാൽ സംവിധായകൻ എന്ന നിലയിലും എഴുത്തുകാരനായും തന്റെ മിടുക്ക് ദേവദത്ത് സിനിമയിൽ കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്. തിയറ്ററിൽ അടിമുടി ചിരിച്ച് ആലോഷിക്കാൻ കഴിയുന്ന പാക്കേജ് എന്ന നിലയിൽ ധീരന് കൈയ്യടിച്ചേ മതിയാകു. l