
2021 മെയ് ഇരുപതിന്, കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുന്നത് എല്ലാ മലയാളികളേയും പോലെ ഞാനും കേട്ടുനിന്നു. അതിലൊന്നിലാണ് ആ വാക്ക് കേൾക്കുന്നത്. ഒരു മണിക്കൂറിലധികം നീണ്ട പത്രസമ്മേളനത്തിൽ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഗതിവേഗം നൽകുന്ന പല തീരുമാനങ്ങളും ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി എന്നെ ഏറ്റവും ആകർഷിച്ചത് ആ വാക്കും പ്രഖ്യാപനവും തന്നെയായിരുന്നു “അതിദാരിദ്ര്യം തുടച്ചുനീക്കും”.
എൺപതുകളിൽ ഏറ്റവും താഴെത്തട്ടിലെ ഒരു കുടുംബത്തിൽ ജനിച്ച് വളർന്ന എന്നെപ്പോലൊരാൾക്ക് ആ വാക്ക്, കേട്ടുകേൾവി മാത്രമായിരുന്നില്ല, അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യം തന്നെയായിരുന്നു.
വിശപ്പെന്നത് അത്ര ചെറിയ വാക്കല്ല എന്നതും ആത്മാഭിമാനം എന്നത് അനുഭവിച്ചറിയുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണെന്നും ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ പിണറായി വിജയന്റെ പ്രസ്താവന സന്തോഷത്തിനോടൊപ്പം ദുഖവും നൽകിയിരുന്നു. അതിദരിദ്രർ ഇപ്പോഴുമുണ്ടോ എന്ന ചിന്തയിൽ നിന്നായിരുന്നു അതുണ്ടായത്. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിൽ എല്ലാ മലയാളികൾക്കെന്നപോലെ എനിക്കും ആശ്വാസവും വിശ്വാസവും തോന്നി.

2022ലാണ് ഇന്ത്യയ്ക്ക് വിശക്കുന്നു എന്ന് ഗ്ലോബൽ ഹംഗർ ഇൻഡക്സ് പറഞ്ഞത്. 121 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ 107ആം സ്ഥാനത്തായിരുന്നു. ഇന്ത്യ യു എന്നിന്റെ സഹായത്തോടെ നടന്ന വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണ്ടെത്തൽ ഇന്ത്യയിൽ 973.3 ദശലക്ഷം ആൾക്കാർക്ക് ആരോഗ്യകരമായ ഭക്ഷണമോ അതിനുള്ള വരുമാനമോ ലഭിക്കുന്നില്ല എന്നും അതിൽ 800 ദശലക്ഷം ആളുകൾ റേഷൻ മാത്രം ആശ്രയിച്ചാണ് കഴിയുന്നത് എന്നുമായിരുന്നു. നീതി ആയോഗിന്റെ തന്നെ കണക്ക് പ്രകാരം ഇന്ത്യയിലെ ദാരിദ്യം 14.96 ശതമാനമായിരുന്നു. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളവും ആയിരുന്നു (0.55 ശതമാനം). എന്നാൽ ഈ 0.55 ശതമാനത്തിൽ ഒരു നേരത്തെ ആഹാരത്തിന് പോലും വഴിയില്ലാത്തവർ എത്ര പേരുണ്ട്. അവർക്ക് എന്ത് നൽകാനാകും, അവരെ എങ്ങനെ മാറ്റി കൊണ്ട് വരാം, ആ ചിന്തയിൽ നിന്നാകണം അ വാക്ക് തന്നെയുണ്ടായത്. ദാരിദ്യത്തിലെ അതിദരിദ്രർ.
അധികം വൈകാതെ ആ വാക്ക് പിന്നെ കേൾക്കുന്നത്, ഒരു നീണ്ട പ്രക്രിയക്ക് ഒടുവിൽ ആ സഖ്യയിലേയ്ക്ക് നമ്മൾ എത്തി എന്നറിഞ്ഞപ്പോഴാണ്. 64006 അതി ദാരിദ്യ കുടുംബങ്ങൾ. അവർ അതിൽ നിന്നും മോചിതരായി എന്ന വാക്ക് കേൾക്കാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഒടുവിൽ എല്ലാ മനുഷ്യരെയുമെന്നപോൽ ഞാനും ആശ്വാസത്തോടെയും ആഹ്ലാദത്തോടെയും അ വാക്ക് കേട്ടു, ഇക്കഴിഞ്ഞ നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറി. വിശപ്പറിഞ്ഞവന് മാത്രം മനസ്സിലാകുന്ന ഒന്ന്. അങ്ങനെ ഒരാൾ കേരളത്തിന്റെ നായകനായതിന്റെ നേട്ടങ്ങളിൽ ഒന്ന്.
നാല് വർഷത്തെ മനസ്സറിഞ്ഞ് നടത്തിയ സമർപ്പണത്തിന്റെ റിസൾട്ടായിരുന്നു അതിദാരിദ്രനിർമ്മാർജ്ജനം. ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ സ്വയം വരുമാനം ലഭിക്കുന്നവരിൽ നിന്നും, അതിന് പോലും കഴിയാത്ത, ഈ നാട്ടിൽ ഇങ്ങനെയൊന്ന് നടക്കുന്നു എന്ന് പോലും അറിയാതിരുന്ന, തങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നതിന് ഒരു രേഖ പോലുമില്ലാതിരുന്ന 64006 കുടുംബങ്ങളും. അവരുടെ ആവശ്യങ്ങൾ പലതായിരുന്നു. ചിലർക്ക് വീടില്ല, വീടുള്ളവർക്ക് അത് സുരക്ഷിതമല്ല, മറ്റ് ചിലർക്ക് വരുമാനമില്ല, ഭക്ഷണമില്ല, അത് വേവിച്ച് കഴിക്കാനാകാത്തവർ, രോഗികൾ, ശസ്ത്രക്രീയകൾ അവശ്യമുള്ളവർ, റേഷൻ കാർഡോ ആധാറോ അടക്കം രേഖകൾ ഒന്നുമില്ലാത്തവർ. ഓരോ കുടുംബങ്ങൾക്കും വേണ്ടതെന്തന്നറിഞ്ഞ് അത് നൽകി, അവർക്കായി ഹ്രസ്വകാല- ദീർഘകാല മൈക്രോ പ്ലാനുകൾ തയാറാക്കി. അവരെ കൈ പിടിച്ച് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നു. അതിനായി താഴെ തട്ടിലെ കുടുംബശ്രീ അംഗം മുതൽ, എല്ലാ തലത്തിലേയും ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്ത് അംഗം മുതൽ മുഖ്യമന്ത്രി വരെയും നീണ്ട ഒരു കൂട്ടം മനുഷ്യർ ചങ്ങലയിലെ കണ്ണിപോലെന്ന വണ്ണം പ്രയത്നിച്ചു.
20648 കുടുംബങ്ങളിൽ 18438 കുടുംബങ്ങൾക്ക് വേണ്ടത് ഭക്ഷ്യ കിറ്റുകളായിരുന്നുവെങ്കിൽ 2210 കുടുംബങ്ങള്‍ക്ക് വേണ്ടത് പാകം ചെയ്ത ഭക്ഷണമായിരുന്നു. കാരണം അതിന് പോലും അവർക്കാകുമായിരുന്നില്ല. അത് രണ്ടും മുടാങ്ങാതെ ലഭിക്കുമെന്ന് ഉറപ്പാക്കി.
29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് വൈദ്യസഹായം നൽകി,
5,777 വ്യക്തികൾക്ക് പാലിയേറ്റീവ് പരിചരണം ഉറപ്പാക്കി. 7 പേർക്ക് അവയവ മാറ്റിവയ്ക്കൽ സഹായം, 579 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ, 4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനദായക പ്രവർത്തനങ്ങൾ, 34672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിലൂടെ 77 കോടി രൂപയുടെ അധിക വരുമാനം. 5422 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
5522 വീടുകളുടെ പുനരുദ്ധാരണം നടത്തി, ഭൂമിയില്ലാത്ത 439 കുടുംബങ്ങൾക്കായി 2832.645 സെന്റ് ഭൂമി നൽകി. അതിന്റെ തുടർച്ചകളും. അങ്ങനെ ഓരോന്നോരോന്നായി പൂർത്തിയാക്കി ആ ചരിത്ര നേട്ടത്തിലേയ്ക്ക് നമ്മൾ നടന്നെത്തി. വാക്ക് പ്രവൃത്തിയാക്കിയ ഒരാളുടെ കൈപിടിച്ച്.
ഉണ്ടായിരുന്ന സെമിനാർ ഹാൾ വിദഗ്ദർക്ക് വെളിപാടുണ്ടായത് അപ്പോഴായിരുന്നു. ഇങ്ങനെയൊന്ന് തങ്ങളറിയാതെ ഇവിടെ നടന്നോ, ആരാണവർ, എന്താണവരുടെ ഡാറ്റാ, ലൈഫ് ഭവനങ്ങളിൽ ഒറ്റകളർ പെയിന്റടിച്ചാൽ വില കുറച്ച് നൽകാമെന്ന പെയിന്റ് കമ്പനിയുടെ വാഗ്ദാനം, അത് അവരെ തിരിച്ചറിയാൻ ഇടയാക്കും, അതവരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കും എന്ന് കരുതി അതടക്കം എല്ലാ അടയാളങ്ങളും ഒഴിവാക്കിയ ഒരു സർക്കാരിനോടായിരുന്നു ആ ചോദ്യം. മനുഷ്യരുടെ ആത്മാഭിമാനത്തിന്റെ വില വിദഗ്ദർക്ക് തിരിച്ചറിയില്ല, അതറിയുന്ന ഒരു സർക്കാരിന് അവരുടെ മുഖം തങ്ങളുടെ നേട്ടം പ്രദർശ്ശിപ്പിക്കാനുള്ള വസ്തു ആയിരുന്നില്ല, അതുകൊണ്ടാണ് സാക്ഷരാ യഞ്ജം ഉദ്ഘാടനം ചെയ്ത പഠിതാവിനെ പോലെ, മുക്തരായ ഒരാളെ കൊണ്ട് പ്രഖ്യാപനം നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തെ പോലും സർക്കാർ അവഗണിച്ചത്.

അതിദാരിദ്യനിർമ്മാർജ്ജന പ്രഖ്യാപനവേദിയിലെ മുഖ്യാതിഥിയായ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞതുപോലെ, അതിദാരിദ്ര്യമേ ഇല്ലാതായുള്ളു, ദാരിദ്യം ഇനിയും ബാക്കിയുണ്ട് . അത് തിരിച്ചറിയുന്ന ഒരു സർക്കാരും അതിനെ നയിക്കുന്ന ഒരു നായകനും അവർ ഭാഗമായ പ്രസ്ഥാനവും ആ തീവ്ര യഞ്ജത്തിലേയ്ക്കാകും ഇനി കടക്കുക എന്ന് തീർച്ചയാണ്. ആ 0.55 ശതമാനവും ഇല്ലാതാക്കുക എന്നതാകും വിഷൻ 2031ന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. ഇനി വരുന്ന ഇടതുപക്ഷ സർക്കാർ അതും മറികടക്കും എന്നുറപ്പാണ്.





