ആശങ്ക
2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ മര്യാദകളും മനുഷ്യാവകാശചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് അമേരിക്ക വെനിസുലക്ക് മേൽ നടത്തിയ കടന്നാക്രമണത്തിന്റെ ആശങ്കയിലാണ് പുതുവർഷം എത്തിച്ചേർന്നത് . അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതു മുതൽ കൈക്കൊണ്ടുവരുന്ന തീവ്രവലതുപക്ഷ നിലപാടുകളിൽ ഏറ്റവും ഹീനമായതാണ് വെനിസുലയിൽ സംഭവിച്ചത്. അവിടുത്തെ സമ്പന്നമായ എണ്ണയും ധാതുക്കളും കൈക്കലാക്കാൻ കയ്യൂക്കുള്ള ഒരു തെരുവുഗുണ്ടയെ പോലെയാണ് ട്രംപ് പെരുമാറിയത്.
വെനിസുലയിലെ തെരെഞ്ഞെടുക്കപ്പെട്ട ഭരണാധികാരി നിക്കോളസ് മഡൂറയെയും ഭാര്യ സീലിയ ഫ്ളോറെസിനേയും അമേരിക്കൻ സൈന്യം പിടികൂടി ന്യുയോർക്കിലേക്ക് കൊണ്ടുപോയി.
ഗാസയിൽ അമേരിക്കയുടെ പിന്തുണയോടുകൂടി ഇസ്രായേൽ നടത്തുന്ന വംശഹത്യ ആധുനിക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ അദ്ധ്യായമായി അടയാളപ്പെടുത്തിയേക്കാം.
റഷ്യ- ഉക്രെയിൻ യുദ്ധം അന്തമില്ലാതെ തുടരുന്നു.
കമ്പോഡിയയും തായ്ലൻഡും തമ്മിലും സംഘർഷത്തിലാണ് .സുഡാനിലെ ആഭ്യന്തരകലാപംസാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കുന്നു .സിറിയയിൽ ക്രിസ്ത്യൻ സമൂഹം ആക്രമിക്കപ്പെടുന്നു. ബംഗ്ലാദേശിൽ കലാപകാരികൾ നിയമം കയ്യിലെടുക്കുന്നു. അവിടുത്തെ ന്യുനപക്ഷമായ ഹിന്ദുക്കൾ കൊലചെയ്യപെടുന്നു.
ലോകമെമ്പാടും തീവ്രവലതുപക്ഷ ,മതശക്തികൾ തങ്ങളുടെ ആധിപത്യം ദൃഢമാക്കുന്നത് ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തുന്നു.
ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. സംഘപരിവാർ പ്രത്യയശാസ്ത്രത്തെ പിൻപറ്റുന്ന കേന്ദ്രസർക്കാർ കൂടുതൽ സ്വേച്ഛാധിപത്യപരമായി മുന്നോട്ടുപോയവർഷമാണ് കടന്നു പോയത്. ലക്ഷകണക്കിന് പേർക്ക് വോട്ട് നഷ്ടപ്പെടുത്തിയ എസ് ഐ ആർ , തൊഴിലുറപ്പുപദ്ധതിയെ തകർക്കാൻ കൊണ്ടുവന്ന വിബിജി റാംജി , ലേബർ കോഡുകൾ,വിത്ത് ബിൽ തുടങ്ങി പല തീരുമാനഗേലും തികച്ചും ഏകപക്ഷീയമായി കേന്ദ്ര സര്ക്കാര് കൊണ്ട് വന്നതാണ് . ലോക്സഭയെ പോലും നോക്കുകുത്തിയാക്കി കൊണ്ടുള്ള ജനാധിപത്യവിരുദ്ധഭരണരീതി ഇന്ത്യയുടെ ബഹുസ്വരതക്കും മതേതരത്വത്തിനും കടുത്ത ഭീഷണിയായിരിക്കുന്നു . ദളിതർ,സ്ത്രീകൾ ,ന്യുനപക്ഷങ്ങൾ എന്നിവർ അരക്ഷിതരും സംഘപരിവാറിന്റെ അക്രമങ്ങളുടെ ഇരകളും ആണ്. ക്രിസ്തുമസ് കാലത്തുൾപ്പടെ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികളും പുരോഹിതരും ആക്രമണങ്ങൾക്ക് വിധേയരായി.
പഹൽഗാം ഭീകരാക്രമണവും കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ മരണങ്ങളും ഇന്ത്യയിലുണ്ടായ 2025 ലെ ദുരന്തങ്ങളാണ്.
കോർപറേറ്റ് മാധ്യമങ്ങൾ അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ കവരുന്നതാണ് മറ്റൊരു ദുരന്തം.
പ്രതീക്ഷ
2025 അസ്വസ്ഥതകളുടെയും സംഘർഷങ്ങളുടെയും ആയിരിക്കുമ്പോഴും ചക്രവാളത്തിൽ പ്രതീക്ഷയുടെ അരുണരശ്മികൾ കാണാനാകുന്നുണ്ട്. അടിച്ചമർത്തലിനും ഏകാധിപത്യത്തിനും കാടന്നാക്രമണങ്ങൾക്കുമെതിരെ കരുത്തുറ്റ പ്രതിരോധമുയരുന്നുവെന്നതാണ് പ്രതീക്ഷ നൽകുന്നത്.
ന്യുയോർക്കിൽ ആദ്യമായി ഒരു മുസ്ലിമായ സോഹ്രാൻ മംദാനി മേയർ പദവിയിൽ എത്തിയത് ചെറിയ കാര്യമല്ല. വെനിസുലയിൽ അമേരിക്ക നടത്തിയ അതിക്രമത്തെ ലോകരാജ്യങ്ങൾ അപലപിച്ചു. വെനിസുലയിൽ ആവേശകരമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. മാമദാനി ട്രംപിന്റെ നീക്കത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു. കേരളം ഉൾപ്പടെ വെനിസുലക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം നടന്ന പരിപാടിയും സവിശേഷ പരാമർശം അർഹിക്കുന്നു.
യൂറോപ്യൻ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ കൂലിക്കും ജോലിക്കും വേണ്ടി തെരുവിലിറങ്ങുന്ന കാഴ്ച്ച അപൂർ വമല്ലാതായിരിക്കുന്നു. ഇംഗ്ലണ്ടിൽ ഡോക്ടർമാരും അധ്യാപകരും ന്യയവേതനത്തിനായി ദിവസങ്ങളോളം പണിമുടക്കി. പല പാശ്ചാത്യ വികസിത മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളിസംഘടനകളുടെ കരുത്തേറുന്നതായികാണാകുന്നുണ്ട്.
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ഭരണകൂടത്തെ അട്ടിമറിച്ചു. മഡഗാസ്കർ , കെനിയ തുടങ്ങിയ രാജ്യങ്ങളിലും യുവാക്കളുടെ പ്രക്ഷോഭങ്ങൾ അധികാരകേന്ദ്രങ്ങളെ വിറ കൊള്ളിച്ചു. സർവകലാശാലകളിൽ വിദ്യാർത്ഥികളും ജനാധിപത്യത്തിനായി ത്യാഗോജ്വല പ്രക്ഷോഭങ്ങൾ നടത്തി വരുന്നു
ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദില്ലി ജെഎൻയു എസ എഫ് ഐയുടെ നേതൃത്വത്തിലുള്ള മുന്നണി തിരിച്ചു പിടിച്ചതും ജനാധിപത്യ ശക്തികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
കേരളം ലോകശ്രദ്ധ നേടിക്കൊണ്ട് വികസന പാതയിൽ മുന്നേറുകതന്നെയാണ്. ഭരണഘടനമൂല്യങ്ങളിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഉറക്കെ പ്രഖ്യാപിക്കുന്നു. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ എല്ലാ പരിമിതികളെയും അതിജീവിച്ചു കൊണ്ട് കേരളം മുന്നോട്ടു തന്നെ പോകുന്നു.
വേദനിക്കുന്നവർക്കൊപ്പമാണ് കേരളം എന്ന് വിവിധ വിഷയങ്ങളിൽ വ്യക്തമാക്കപ്പെട്ടു.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ അതീവ ദരിദ്രരായ ആയിരത്തോളം മുസ്ലിം, ദളിത് വിഭാഗക്കാരുടെ കിടപ്പാടം ബുൾഡോസർ ഉപയോഗിച്ച് തകർത്തപ്പോഴും കൈത്താങ്ങായത് കേരളമാണ്. കേരളത്തിന്റെ നിലപാട് കോൺഗ്രസിനെ കൊണ്ട് ഭാവനരഹിതരായവർക്ക് അഭയം നൽകുമെന്ന് പറയിച്ചു.
2026 ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മുതലാളിത്തം ഗുരുതരപ്രതിസന്ധിയിൽ എത്തി നിൽക്കുമ്പോൾ സോഷ്യലിസം മാത്രമാണ് ബദൽ എന്ന തിരിച്ചറിവിലേക്ക് ആധുനികലോകത്തിന് എത്താതിരിക്കാനാവില്ല.