ലേബർ കോഡുകൾ ആശങ്കാജനകം

പിണറായി വിജയൻ

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ 29 തൊഴില്‍ നിയമങ്ങള്‍ കൂട്ടിയോജിപ്പിച്ച് ലേബര്‍ കോഡുകളാക്കി മാറ്റിയിരിക്കുകയാണ്. വേജസ്, ഇന്റസ്ട്രിയല്‍ റിലേഷന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി, ഒക്യുപ്പേഷണല്‍ സേഫ്റ്റി എന്നിവയാണവ. അവ നടപ്പാക്കുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ പൊതുസമൂഹത്തിലാകെ നിലനില്‍ക്കുന്നുണ്ട്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനുമുള്ള വേദിയാണ് ഈ ലേബര്‍ കോണ്‍ക്ലേവ്.

ഇന്ത്യന്‍ തൊഴില്‍ മേഖല ചരിത്രപരമായ ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലൂടെ, ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം നാം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന അതീവ ഗുരുതരമായൊരു സാഹചര്യത്തിലാണ് സംസ്ഥാന തൊഴില്‍ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലമൊരു ഔദ്യോഗിക പരിപാടിയായി ചുരുക്കി കാണേണ്ട ഒന്നല്ല. മറിച്ച്, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനശിലയായ തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും, അന്തസ്സും, അസ്തിത്വവും സംരക്ഷിക്കുന്നതിനായുള്ള നിയമപരവും, രാഷ്ട്രീയപരവും, ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ വേദിയായി ഇതിനെ കാണേണ്ടതുണ്ട്.

ആഗോളതലത്തില്‍ തന്നെ മൂലധനശക്തികളും തൊഴില്‍ശക്തികളും തമ്മിലുള്ള അസമത്വം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുനിന്ന് സംസാരിക്കുക, അവരുടെ ആശങ്കകള്‍ പങ്കുവെക്കുക, അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ചുമതലയാണ്. ആ ഉത്തരവാദിത്തം നിറവേറ്റാനാണ് നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.

നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയിലും ഉല്‍പ്പാദന രീതികളിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ഈ മാറ്റങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം പ്രസക്തമാണ്. അത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണോ, അതോ ചുരുക്കം ചില കോര്‍പ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാനാണോ?

തൊഴില്‍ ശക്തിയുടെ മൗലികാവകാശങ്ങളെ പരിമിതപ്പെടുത്തുകയും, വന്‍കിട കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന നയസമീപനങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍, അതിനെതിരെ യുക്തിഭദ്രവും ജനാധിപത്യപരവുമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുക എന്നത് ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്.

തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകള്‍ സുസ്ഥിരമല്ലെന്ന ഉറച്ച ബോധ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ‘വികസനം’ എന്ന പദത്തെ കേവലം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയോ കോര്‍പ്പറേറ്റ് ലാഭത്തിന്റെയോ കണക്കുകളില്‍ ഒതുക്കാതെ, മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യ നീതിയിലൂന്നിയ സമ്പദ്‌വ്യവസ്ഥയായും നിര്‍വചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ഇന്ന് നാം അനുഭവിക്കുന്ന തൊഴില്‍ നിയമങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെ ഔദാര്യമല്ല. അത് തളികയില്‍ വെച്ച് ആരും നമുക്ക് നീട്ടിത്തന്നതുമല്ല. മറിച്ച് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും തുടര്‍ന്നുള്ള കാര്‍ഷിക-വ്യവസായ പ്രക്ഷോഭങ്ങളുടെയും ഫലമായി, ചോരയും നീരും നല്‍കി, പൊരുതി നേടിയെടുത്തതാണ് എന്ന ചരിത്ര സത്യം നാം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ല.

ബോംബെയിലെ തുണിമില്‍ തൊഴിലാളികളും കല്‍ക്കത്തയിലെ ചണത്തൊഴിലാളികളും കാണ്‍പൂരിലെയും അഹമ്മദാബാദിലെയും തൊഴിലാളികളും നമ്മുടെ കൊച്ചു കേരളത്തിലെ കയര്‍ – കശുവണ്ടി – കൈത്തറി – തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ രാജ്യമാകെ തൊഴിലാളിവര്‍ഗം നടത്തിയ ഐതിഹാസിക സമരങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ അവിഭാജ്യ ഘടകമായിരുന്നു.

പുന്നപ്രയും വയലാറും കയ്യൂരും കരിവെള്ളൂരും പോലുള്ള പോരാട്ടങ്ങള്‍ തൊഴില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ജന്മിത്വത്തെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടിയുള്ളതായിരുന്നു. സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കമുള്ളതുമായിരുന്നു. ആ ചരിത്രബോധം നമുക്ക് കരുത്തേകണം.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിഭാവനം ചെയ്തിട്ടുള്ള ‘സോഷ്യലിസ്റ്റ്’ എന്ന ആശയത്തോടും, നിര്‍ദ്ദേശക തത്വങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തോടും നീതി പുലര്‍ത്തുന്നവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെട്ട തൊഴില്‍ നിയമങ്ങള്‍. എട്ടു മണിക്കൂര്‍ ജോലി, മിനിമം വേതനം, ബോണസ്, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൂട്ടായ വിലപേശലിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും നേടിയെടുത്തവയാണ്.

1947 ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്, 1948 ലെ ഫാക്ടറീസ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയവയെല്ലാം തൊഴിലാളിയെ വെറുമൊരു ഉല്‍പ്പാദനോപാധിയായി കാണാതെ, അവകാശങ്ങളുള്ള പൗരനായി അംഗീകരിക്കുന്ന നിയമനിര്‍മ്മാണങ്ങളായിരുന്നു. മുതലാളിത്തത്തിന്റെ അതിരുകടന്ന ലാഭേച്ഛയ്ക്കുമേല്‍ കടിഞ്ഞാണിടാനും സമ്പത്തിന്റെ നീതിയുക്തമായ വിതരണം ഉറപ്പാക്കാനും ഈ നിയമങ്ങള്‍ ഒരു പരിധിവരെ സഹായിച്ചിരുന്നു.

എങ്കിലും, 1990 കളില്‍ ആരംഭിച്ച നവ ഉദാരവല്‍ക്കരണ നയങ്ങള്‍ തൊഴില്‍ മേഖലയില്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തുടക്കമിട്ട ഈ നയങ്ങള്‍, പിന്നീടുവന്ന ബി ജെ പി സര്‍ക്കാരുകള്‍ കൂടുതല്‍ തീവ്രമായി, ആക്രമണോത്സുകമായി നടപ്പിലാക്കി. ഭരണകൂടം പൗരന്റെ സംരക്ഷകന്‍ എന്ന നിലയില്‍ നിന്ന് മാറി വിപണിയുടെ സൗകര്യപ്രദായകന്‍ എന്ന നിലയിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്. ഈ നയങ്ങള്‍ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വത്തെയും ജീവിത സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പോലുള്ള പദ്ധതികളും രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് നയിക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും വിറ്റഴിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

സ്ഥിരം നിയമനങ്ങള്‍ക്കു പകരം കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തൊഴില്‍ വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം കാറ്റില്‍പ്പറത്തി ഒരേ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്കും കരാര്‍ തൊഴിലാളിക്കും വ്യത്യസ്ത വേതനം നല്‍കുന്ന രീതി വ്യാപകമാകുന്നു. ‘മാന്യമായ തൊഴില്‍’ എന്ന ലക്ഷ്യത്തില്‍ നിന്ന് നമ്മെ അകറ്റുന്ന ഇത്തരം നടപടികള്‍ തൊഴിലാളികളുടെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു.

ഈ നയങ്ങളുടെ തുടര്‍ച്ചയെന്നോണം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നാല് ലേബര്‍ കോഡുകള്‍ തൊഴില്‍ നിയമങ്ങളെ ലഘൂകരിക്കുന്നതിനേക്കാളുപരി, തൊഴില്‍ സുരക്ഷയിലും സേവന വ്യവസ്ഥകളിലും കാതലായതും പ്രതിലോമകരവുമായ മാറ്റങ്ങള്‍ വരുത്തുന്നവയാണെന്ന വിമര്‍ശനം വ്യാപകമാവുകയാണ്. തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ നിലവിലുള്ള 29 തൊഴില്‍ നിയമങ്ങളെ ലയിപ്പിക്കുന്ന പ്രക്രിയയില്‍ ‘ലഘൂകരിക്കല്‍’ എന്ന വ്യാജേന തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകള്‍ എടുത്തുമാറ്റപ്പെടുകയാണ്. ഇതു ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍, ജനാധിപത്യപരമായ ചര്‍ച്ചകള്‍ കൂടാതെയാണ് ഈ കോഡുകള്‍ പാസാക്കിയെടുത്തത് എന്നതുതന്നെ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. ഇത് കോര്‍പ്പറേറ്റ് നിയന്ത്രിത തൊഴില്‍ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ്.

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് എന്ന പേരിലുള്ള പുതിയ നിയമസംഹിതയിലെ വ്യവസ്ഥകള്‍ തൊഴില്‍ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. ഇതില്‍ ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടത്, പിരിച്ചുവിടലിനുള്ള, ലേ-ഓഫിനുള്ള, അല്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുന്‍കൂര്‍ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100 ല്‍ നിന്ന് 300 ആയി ഉയര്‍ത്തി എന്നതാണ്. ഇതിനര്‍ത്ഥം, രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനി മുതല്‍ തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം എന്നാണ്.

തൊഴിലുടമയുടെ ഇംഗിതത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും തൊഴിലാളിയെ പറഞ്ഞുവിടാം. ഇത് ‘ഹയര്‍ ആന്‍ഡ് ഫയര്‍’ നയം നിയമവിധേയമാക്കുന്നതിന് തുല്യമാണ്. തൊഴില്‍ സുരക്ഷ എന്നത് പഴങ്കഥയാകും. കൂടാതെ, ‘ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ്’ അഥവാ നിശ്ചിതകാല തൊഴില്‍ കരാര്‍ നിയമവിധേയമാക്കുന്നു. ഇത് സ്ഥിരം തൊഴില്‍ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കും.

സ്ഥിരസ്വഭാവമുള്ള ജോലികളില്‍ പോലും കരാര്‍ നിയമനം അനുവദിക്കുന്നതിലൂടെ തൊഴിലാളികളെ നിരന്തരമായ ഭീഷണിയില്‍ നിര്‍ത്താനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ അകറ്റിനിര്‍ത്താനും സാധിക്കും. കരാര്‍ കാലാവധി കഴിയുമ്പോള്‍ യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ പിരിച്ചുവിടാം. കരാര്‍ പുതുക്കിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടും എന്ന ഭീതിയില്‍ തൊഴിലാളികള്‍ക്ക് ചൂഷണത്തിനെതിരെ ശബ്ദിക്കാന്‍ കഴിയാതെ വരും. ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ കഴിഞ്ഞാല്‍ ജോലി ഉണ്ടാവുമോ എന്നറിയാത്ത ഒരു തൊഴിലാളിക്ക് എങ്ങനെ ഭാവി ആസൂത്രണം ചെയ്യാന്‍ കഴിയും?

പണിമുടക്കാനുള്ള അവകാശത്തെയും ഈ കോഡ് കര്‍ശനമായി നിയന്ത്രിക്കുന്നു. പണിമുടക്കുന്നതിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നത് നിര്‍ബന്ധമാക്കി. മാത്രമല്ല, അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുമ്പോഴും ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുമ്പോഴും പണിമുടക്ക് നിരോധിച്ചിരിക്കുന്നു. 50 ശതമാനത്തിലധികം തൊഴിലാളികള്‍ ഒരേസമയം അവധിയെടുക്കുന്നത് പോലും പണിമുടക്കായി കണക്കാക്കും. ഫലത്തില്‍, നിയമപരമായ പണിമുടക്ക് എന്നത് അസാധ്യമാക്കി മാറ്റുകയാണ്.

തൊഴിലാളികളുടെ ഏക ആയുധമായ പണിമുടക്കിനെ ഇത്തരത്തില്‍ വരിഞ്ഞുമുറുക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണ്. സൂപ്പര്‍വൈസറി കപ്പാസിറ്റിയില്‍ ജോലി ചെയ്യുന്ന, 18,000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്നവരെ ‘തൊഴിലാളി’ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്നത് അവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡിന്റെ പരിരക്ഷ നിഷേധിക്കുന്നതിനു കാരണമാകും.

അതുപോലെ തന്നെ ആശങ്കാജനകമാണ് വേതന കോഡ് മുന്നോട്ടു വെക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഈ കോഡ് നിര്‍ദ്ദേശിക്കുന്ന ‘ഫ്‌ലോര്‍ വേജ്’ സമ്പ്രദായം ശാസ്ത്രീയമായ മിനിമം വേജ് നിര്‍ണ്ണയത്തെ അട്ടിമറിക്കാന്‍ സാധ്യതയുണ്ട്. 15-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അംഗീകരിച്ചതും, സുപ്രീം കോടതിയുടെ റാപ്റ്റാക്കോസ് ബ്രെറ്റ് കേസില്‍ ശരിവെച്ചതുമായ മാനദണ്ഡങ്ങള്‍ – അതായത് തൊഴിലാളിയുടെയും കുടുംബത്തിന്റെയും ഭക്ഷണത്തിനും, വസ്ത്രത്തിനും, പാര്‍പ്പിടത്തിനും, വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനുമുള്ള മിനിമം ചെലവുകള്‍ – പരിഗണിക്കാതെയാണ് വേതനം നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കുന്നത്.

ജീവിതച്ചെലവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എന്നാല്‍ ജീവിതച്ചെലവ് സൂചികകളും മറ്റ് പ്രാദേശിക ഘടകങ്ങളും പരിഗണിക്കാതെ ഏകപക്ഷീയമായി ‘ഫ്‌ലോര്‍ വേജ്’ നിശ്ചയിക്കുന്നത് തൊഴിലാളികളുടെ ക്രയശേഷിയെയും ജീവിതനിലവാരത്തെയും ബാധിച്ചേക്കാം. എട്ട് മണിക്കൂര്‍ ജോലി എന്നത് ഒമ്പത് മണിക്കൂര്‍ വരെയാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അതിനിടയിലുള്ള വിശ്രമവേളകള്‍ ജോലിസമയമായി കണക്കാക്കില്ല എന്നത് തൊഴിലാളികളെ കൂടുതല്‍ സമയം തൊഴിലിടങ്ങളില്‍ തളച്ചിടാന്‍ കാരണമാകും.

സാമൂഹ്യ സുരക്ഷാ കോഡിന്റെ കാര്യമെടുത്താല്‍, ‘എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ’ എന്ന് കോഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തില്‍ ഇത് നിലവിലുള്ള സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ഗിഗ് വര്‍ക്കര്‍മാര്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ വ്യക്തതയില്ല.

സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുണ്ട്. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം വ്യക്തമായി നിര്‍വചിക്കപ്പെടാത്ത ഈ ‘ഗിഗ് ഇക്കോണമി’യില്‍, ക്ഷേമ പദ്ധതികള്‍ക്കുള്ള ധനസമാഹരണം എങ്ങനെയെന്നതു സംബന്ധിച്ച് വ്യക്തമായ രൂപരേഖയില്ല. 1-2% വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ സെസ്സ് പിരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണ്.

നിലവിലുള്ള ക്ഷേമനിധി ബോര്‍ഡുകളുടെ, ഉദാഹരണത്തിന് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി, ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും ഇതിലുണ്ട്. ഇത് തൊഴിലാളികളുടെ പണം അവര്‍ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് തുല്യമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമം ബാധകമാകുന്ന സ്ഥാപനങ്ങളുടെ പരിധി 20 തൊഴിലാളികള്‍ എന്നത് മാറ്റമില്ലാതെ തുടരുന്നത്, ഭൂരിപക്ഷം വരുന്ന ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെയും പി എഫ് പരിധിയില്‍ നിന്ന് പുറത്താക്കുന്നു.

കൂടാതെ, ഓവര്‍ടൈം ജോലിയുടെ പരിധി വര്‍ദ്ധിപ്പിക്കാനും, ജോലി സമയം 12 മണിക്കൂര്‍ വരെയാക്കാനും സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഒരു ദിവസം 12 മണിക്കൂര്‍ ജോലി സമയം നിശ്ചയിക്കുന്നത് തൊഴിലാളികളെ ശാരീരികമായും മാനസികമായും തളര്‍ത്തും. ‘ആഴ്ചയില്‍ 6 ദിവസത്തില്‍ കൂടുതല്‍ ജോലി പാടില്ല’ എന്ന് പറയുമ്പോഴും, തൊട്ട് അടുത്ത വരിയില്‍ തന്നെ സര്‍ക്കാരിന് വേണമെങ്കില്‍ ഇതില്‍ മാറ്റം വരുത്താം എന്നു പറയുന്നുണ്ട്.

13 സെക്ടര്‍ സ്‌പെസിഫിക് ആയിട്ടുള്ള നിയമങ്ങള്‍, ഉദാഹരണത്തിന്, തോട്ടം തൊഴിലാളി നിയമം, മൈന്‍സ് ആക്ട്, ബീഡി തൊഴിലാളി നിയമം എന്നിവ റദ്ദാക്കപ്പെടുകയാണ്. ഇത് ഓരോ മേഖലയിലെയും സവിശേഷമായ സുരക്ഷാ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്.

ഗ്രാമീണ തൊഴില്‍ മേഖലയില്‍ ആശങ്കാജനകമായ മാറ്റങ്ങള്‍ക്കാണ് പുതിയ കേന്ദ്രനീക്കം തിരി കൊളുത്തിയിരിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്.

സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണ്. VB-G RAM G അഥവാ ‘വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്റ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന് യൂണിയന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുകയാണ് ലക്ഷ്യമാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. ആവശ്യാധിഷ്ഠിത പദ്ധതിയില്‍ നിന്നും വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട.

തൊഴില്‍രഹിതര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന. അതില്‍നിന്നും, ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം യൂണിയന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്.

നിലവില്‍ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയന്‍ സര്‍ക്കാര്‍ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകള്‍ 75:25 എന്ന അനുപാതത്തില്‍ യൂണിയന്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പങ്കിടുന്ന നിലയും ആയിരുന്നു. ഈ രണ്ട് ഘടകങ്ങളും 60:40 എന്ന അനുപാതത്തില്‍ യൂണിയന്‍ സര്‍ക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

ഇപ്പോള്‍ രൂപം കൊടുത്ത ബില്‍ നിയമമാവുന്നതോടെ കേരളത്തിനുള്ള യൂണിയന്‍ ബജറ്റ് വിഹിതത്തില്‍ വലിയ കുറവാണുണ്ടാവുക. മൊത്തം ചെലവിന്റെ 60 ശതമാനം മാത്രം യൂണിയന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന നിലയുമുണ്ടാകും.

ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റവും തൊഴിലിടങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ഗ്രാമങ്ങളിലും, സാങ്കേതികവിദ്യ പരിചിതമല്ലാത്ത മുതിര്‍ന്ന തൊഴിലാളികള്‍ക്കും ഇത് തൊഴില്‍നിഷേധത്തിനു കാരണമാകുന്നു. ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നൊരു രാജ്യത്ത് സാങ്കേതികവിദ്യയെ ഒഴിവാക്കലിനുള്ള ഉപാധിയായി ഉപയോഗിക്കരുത്. ജോബ് കാര്‍ഡുകള്‍ റദ്ദാക്കുന്നതിലൂടെ അര്‍ഹരായ പലരെയും പദ്ധതിയില്‍ നിന്ന് പുറത്താക്കാനാണ് ശ്രമം.

പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിര്‍വീര്യമാക്കാനാണ് യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമം. സംസ്ഥാനങ്ങള്‍ക്കുമേല്‍ കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തില്‍ നിന്നും യൂണിയന്‍ സര്‍ക്കാര്‍ പിന്‍വാങ്ങണം. അതിനായി ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

കാര്‍ഷിക മേഖലയിലെ നയങ്ങളും സമാനമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭത്തെത്തുടര്‍ന്ന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും, കാര്‍ഷിക മേഖലയിലെ കോര്‍പ്പറേറ്റുവല്‍ക്കരണം പരോക്ഷമായി തുടരുന്നത് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഒരുപോലെ ബാധിക്കുന്നു.

വളം സബ്സിഡി കുറയ്ക്കുന്നതും വിളകള്‍ക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കാത്തതും കൃഷിയെ ലാഭകരമല്ലാതാക്കുന്നു. ഇത് ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍ പരസ്പര ബന്ധിതമാണെന്ന് തിരിച്ചറിയുകയും, കര്‍ഷക-തൊഴിലാളി ഐക്യത്തിലൂടെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ദേശീയ തലത്തിലെ ഈ പ്രവണതകളില്‍ നിന്ന് വ്യത്യസ്തമായി, കേരളം ഒരു ബദല്‍ വികസന മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലില്ല എന്ന വാദത്തെ പ്രായോഗികമായി തിരുത്തിക്കുറിക്കുകയാണ് നമ്മള്‍.

കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ‘കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്’ എന്ന പേരില്‍ വിജയകരമായി പുനരുജ്ജീവിപ്പിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള 145 കോടി രൂപയുടെ ബാധ്യത തീര്‍ത്തുകൊണ്ട് നടത്തിയ ഈ ഏറ്റെടുക്കല്‍, പൊതുമേഖലയെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്.

അതുപോലെ, കേന്ദ്രം ഉപേക്ഷിച്ച ഭെല്‍ – ഇ എം എല്‍ ഏറ്റെടുത്തതും ഈ ബദല്‍ നയത്തിന്റെ ഭാഗമാണ്. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നവര്‍ക്ക് മുന്നില്‍, പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ട് ബദല്‍ സാധ്യമാണെന്ന് നമ്മള്‍ തെളിയിച്ചു. ഇവിടെയാണ് നയങ്ങളുടെ വ്യത്യാസം പ്രകടമാവുന്നത്.

60 ലക്ഷത്തിലധികം ആളുകള്‍ക്ക് 2,000 രൂപ വെച്ച് പ്രതിമാസ ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന, ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. 2011-16 ലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ 18 മാസം കുടിശ്ശികയായിരുന്നു. നമ്മള്‍ അത് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കൃത്യമായി വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നു.

മുപ്പതിലധികം ക്ഷേമനിധി ബോര്‍ഡുകളിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. നിര്‍മ്മാണ തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ക്ക് ഈ ബോര്‍ഡുകള്‍ ആശ്വാസമാണ്. ‘ആവാസ്’ ഇന്‍ഷുറന്‍സ് പദ്ധതി, ‘അപ്നാ ഘര്‍’ പാര്‍പ്പിട പദ്ധതി എന്നിവയിലൂടെ അതിഥി തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ അവര്‍ വേട്ടയാടപ്പെടുമ്പോള്‍ കേരളം അവര്‍ക്ക് സുരക്ഷിതമായ തൊഴിലിടവും ജീവിതവും ഒരുക്കുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി, നഗര പ്രദേശങ്ങളില്‍ ‘അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി’ വിജയകരമായി നടപ്പിലാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക തൊഴില്‍ നല്‍കാനും നമ്മള്‍ ശ്രമിക്കുന്നു. ലേബര്‍ കോഡുകള്‍ നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.

തൊഴിലാളി വിരുദ്ധമായ വ്യവസ്ഥകള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. ത്രികക്ഷി ചര്‍ച്ചകളിലൂടെയും ജനാധിപത്യപരമായ കൂടിയാലോചനകളിലൂടെയും മാത്രമേ തൊഴില്‍ നയങ്ങള്‍ രൂപീകരിക്കാവൂ എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്രം അടിച്ചേല്‍പ്പിക്കുന്ന ലേബര്‍ കോഡുകളെ കണ്ണടച്ച് നടപ്പിലാക്കാനല്ല, മറിച്ച് കേരളത്തിന്റെ തൊഴിലാളിസൗഹൃദ അന്തരീക്ഷം സംരക്ഷിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, തൊഴിലാളി-കര്‍ഷക ഐക്യത്തിലൂടെയുള്ള ഒരു ജനാധിപത്യ പ്രതിരോധം അനിവാര്യമായിരിക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ഫെഡറല്‍ സംവിധാനത്തിന് കോട്ടം തട്ടാതെയുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനും നാം ഏവരും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. ഈ പോരാട്ടം കേവലം ഒരു വിഭാഗത്തിന്റെ മാത്രമല്ല, മറിച്ച് വരുംതലമുറയുടെ ഭാവിക്കും, ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനും വേണ്ടിയുള്ളതാണ്. ചരിത്രം എന്നും പൊരുതുന്നവര്‍ക്കൊപ്പമാണ്. ആ പോരാട്ടവീര്യം ഉള്‍ക്കൊണ്ട്, കോര്‍പ്പറേറ്റ് – വര്‍ഗീയ കൂട്ടുകെട്ടിനെതിരെ നമുക്ക് ഒന്നിച്ച് മുന്നേറാം.

(നാഷണൽ ലേബർ കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം)

Hot this week

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...

Topics

പുതുവർഷം ;പ്രതീക്ഷകളും ആശങ്കകളും 

ആശങ്ക 2025 ന് വെടിമരുന്നിന്റെയും മരണത്തിന്റെയും ഗന്ധമാണെന്നു പറയാം . എല്ലാ സാർവദേശീയ...

വർഗസമരവും മാധ്യമങ്ങളും‐ 15

വിനോദ് ദുവ 2020 ആഗസ്റ്റ് 22ന്റെ ഹിന്ദു ദിനപത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു...

ബംഗ്ലാദേശിലെ സംഭവഗതികളും സിഐഎയുടെ അസ്ഥിരീകരണ അജൻഡയും

ദക്ഷിണേഷ്യൻ ഭൂമേഖലയിലാകെ സാമ്രാജ്യത്വത്തിന്റെ അസ്ഥിരീകരണ പ്രക്രിയക്ക് ആവശ്യമായ രീതിയിൽ ആഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്...

റംബ്രാന്റ്‌: പ്രകാശം കീഴടക്കിയ ചിത്രകാരൻ

ഡച്ച്‌ കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ്‌ (റംബ്രാന്റ്‌ വാൻജിൻ)...

അഹല്യ രങ്കനേക്കർ

മഹാരാഷ്‌ട്രയിലെ ഐതിഹാസികമായ നിരവധി സമരങ്ങളിലെ ധീരനായികയായിരുന്നു അഹല്യ രങ്കേനേക്കർ. ഇരുപത്തൊന്നാം വയസ്സിൽ...

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി...

ഓർമ്മകളുടെ ഭാരം താങ്ങി അനുപർണ റോയ് ചിത്രം “സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്”

വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം അനുപർണ റോയിക്ക് നേടിക്കൊടുത്ത...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 13

നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലാതെ ‘‘പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞ്‌ ഞങ്ങൾ ജനീവയിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളെ...
spot_img

Related Articles

Popular Categories

spot_imgspot_img