
തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന പ്രയോഗം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത് കേരളത്തിലെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രം ഒതുങ്ങിനില്കുന്നതല്ല.. ഇതു വിവിധ മേഖലകളിൽ പ്രയോഗിച്ചുവരുന്നുണ്ട്. പ്രധാനമായും പുതുതായി കെട്ടിടം പണിയുന്നവർ ആരുടെയും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ എന്തെങ്കിലും രൂപം ചെറിയ പലകയിൽ വരച്ചു തൂക്കിയിടുകയാണ് പതിവ്. എന്നാൽ ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങൾക്കും പ്രത്യേകതയുണ്ട്. നാവു പുറത്തേക്കു പരമാവധി നീട്ടിയിരിക്കുന്ന നിലയിലുള്ള ചിത്രത്തിന് ചിലപ്പോൾ ചെകുത്താൻ സങ്കല്പത്തിലുള്ള കൊമ്പുകളുള്ള രൂപവും വരച്ചുവെക്കാറുണ്ട്. ഇത്തരം ചിത്രം തൂക്കിയിട്ടാൽ ഒരു ദോഷവും പുതുതായി പണിത പുരയ്ക്കുനേരെ ഉണ്ടാവില്ലെന്ന് പലരും വിശ്വസിച്ചുപോരുകയാണ് ചെയ്യുന്നത്.
കണ്ണേറ് ഏൽക്കാതിരിക്കാൻ ഒന്നും തൂക്കിയിടാത്ത ഒരുപാട് വീട്ടുകാരെ അറിയാം. ഇതു തികച്ചും ശാസ്ത്രീയമായ കാര്യമാണെങ്കിൽ കണ്ണേറ് കൊള്ളാതിരിക്കാൻ ചിത്രം തൂക്കിയിടാത്ത വീടുകളിൽ എല്ലാ ദുരന്തവും ഉണ്ടാവണ്ടേ? അങ്ങിനെ സംഭവിക്കാറില്ല. മറ്റൊരു രീതിയിൽ നോക്കിയാൽ, ചിത്രങ്ങൾ തൂക്കിയിടുന്ന വീടുകളിൽ ഒരു ദുരന്തവും ഉണ്ടാവാതിരിക്കണമല്ലോ. അങ്ങിനെ സംഭവിക്കാറുമില്ല. വീടുകളിൽ മാത്രമല്ല ഇത്തരം ആചാരങ്ങൾ കാണാറുള്ളത്. വിസ്തൃതമായ കൃഷിയിടങ്ങളിൽ കൃഷി വിളവെടുപ്പ് സമൃദ്ധമാകാനും അതു നശിച്ചുപോകാതിരിക്കാനും മൺകലം കമഴ്‌ത്തിവെച്ചു അതിൽ മനുഷ്യശിരസിന്റെ രൂപം വരച്ചു വലിയ വടിയിൽ കുത്തിവെക്കുകയും വടിയിൽ പഴയ ഷർട്ട് അണിയിക്കുകയും ചെയ്യാറുണ്ട്. നോക്കുകുത്തി എന്ന് നമ്മൾ വിളിക്കാറുള്ള ഈ രുപം വയ്‌ക്കന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും ഇപ്പോഴും ഇതെല്ലാം തുടരുന്നവരുണ്ട്. പലരും ഇത്തരം ആചാരത്തെ കാണുന്നത് യുക്തിഭദ്രതയൊന്നും നോക്കിയല്ല എന്നതാണ് യാഥാർഥ്യം. നല്ല തുടുത്ത മേനിയുള്ള കുഞ്ഞിന്റെ നേരെയും കണ്ണുതട്ടാതിരിക്കാൻ ഇത്തരം വേലകൾ കാണിച്ചുവെക്കുന്നവർ ഉണ്ട്. കാൽവെള്ളയിലോ കവിളത്തോ ചെവിയുടെ പിറകിലോ കറുത്ത മറുക് (അടയാളം) ചാർത്തുന്നവരെ കാണാം. പുതിയ വാഹനം വാങ്ങിക്കുന്നവരും ചില പ്രയോഗങ്ങൾ ആചാരനിബന്ധമായി നിർവഹിക്കാറുണ്ട്. കണ്ണിൽ പെട്ടാൽ ദോഷം ഉണ്ടാവുക മാത്രമല്ല നാക്കുകൊണ്ട് പറഞ്ഞാലും അനർത്ഥം പിണയുമെന്ന് വിശ്വസിക്കുന്നവരുണ്ട്.
പുതിയ പുരയുടെ മുന്നിലൂടെ നടന്നുപോകുന്ന ആൾ ചിത്രരൂപം കണ്ടാൽ അയാളിൽ ഉണ്ടാകുന്ന ബോധം മനോഹരമായ ഈ വീടിനെക്കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞാൽ എനിക്കുതന്നെ ദോഷമാകുമെന്ന് ഭയക്കുന്നു. അതുകൊണ്ട് അയാൾ ഒന്നും പറയാതെ നടന്നു പോകും. ഇങ്ങനെ കണ്ണേറ് ദോഷത്തിനും നാവേറ് ദോഷത്തിനും പരിഹാരത്തിനുള്ള പരിഹാരം ആഗ്രഹിക്കുന്നവർ പുതിയ വാഹന ഗുണഭോക്താക്കളുടെ കൂട്ടത്തിലും നിരവധിയുള്ളതായി കാണാം. വാഹനത്തിന്റെ മുന്നിൽ ചെറുനാരങ്ങ കോർത്തു തൂക്കിയിടുന്നവരും കരിവള മാല പോലെ തൂക്കിയിടുന്നവരും ഒക്കെയുണ്ട്. ഇതൊന്നും അപകടം സംഭവിക്കാതിരിക്കാനോ സംഭവിക്കാനോ കാരണമേ ആകുന്നില്ല എന്നതാണ് യാഥാർഥ്യം. l




