ഒരു മനുഷ്യന്റെ ശാരീരിക ആരോഗ്യം പോലെതന്നെയാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യവും. ദുർമേദസ് ബാധിച്ച് നിരവധി അസുഖങ്ങളുടെ കൂടാരമായ മനുഷ്യശരീരം ദുർബലമാണ്. അതുതന്നെയാണ് നാണയപ്പെരുപ്പം എന്ന ദുർമേദസിന് അടിപ്പെട്ട സാമ്പത്തിക രംഗവും.
1947ൽ സ്വതന്ത്രയാകുമ്പോൾ നമ്മുടെ 3.32 രൂപ കൊടുത്താൽ ഒരു ഡോളർ കിട്ടുമായിരുന്നു. സ്വാതന്ത്ര്യം കിട്ടി മൂന്ന് വർഷം കൂടി പിന്നിട്ടിട്ടാണ് നമുക്കൊരു സാമ്പത്തിക ആസൂത്രണനയം ഉണ്ടാകുന്നത്. 1950ൽ മിശ്ര സമ്പദ് വ്യവസ്ഥ എന്ന സാമ്പത്തിക നയത്തിന്റെ കരുത്തിലാണ് നെഹ്റുവിന്റെ ഭരണം ചലിക്കാൻ തുടങ്ങിയത്. 1991‐92 ആയപ്പോഴേക്കും നെഹ്റുവിന്റെ പാർട്ടിക്കാരനായ നരസിംഹ റാവു ആ സാമ്പത്തികനയത്തെ അട്ടിമറിച്ചുകൊണ്ട്, പുതിയൊരു സാമ്പത്തികനയം പ്രഖ്യാപിച്ചു. ലൈസൻസ് രാജിന്റെയും ഭരണക്കുരുക്കുകളുടെയും ചുവപ്പ് നാട ഞങ്ങൾ മുറിച്ചെറിയുന്നു’ എന്ന് വീമ്പുപറഞ്ഞാണ് “ഉദാരവൽക്കരണം” പ്രഖ്യാപിച്ചത്. ഉദാരവൽക്കരണ സാമ്പത്തികനയം, ഉദാരമാക്കുക ശതകോടീശ്വര കോർപറേറ്റ് ജീവിതങ്ങളെയാകും എന്ന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങളെ തെല്ലും വകവെയ്ക്കാതെ റാവുവും അദ്ദേഹത്തിന്റെ ധനമന്ത്രി മൻമോഹൻസിംഗും ഈ നയവുമായി മുന്നോട്ട് പോയി. പുതിയ നയം തുടങ്ങിയ 1992ൽ ഒരു യു എസ് ഡോളറിന് പകരം 25.9 ഇന്ത്യൻ രൂപ വേണ്ടിയിരുന്നു.

ദുർബലമായ ഇന്ത്യൻ സാമ്പത്തിക ആരോഗ്യത്തെ ഭേദമാക്കാൻ തുടങ്ങിയ “ഉദാര’’ ചികിത്സ കാലത്തെ രൂപയുടെ സ്ഥിതി നമുക്കൊന്ന് നോക്കാം.
| വർഷം | ഐ എൻ ആർ | യു എസ് ഡി |
| 1992 | 25.9 രൂപ | 1 |
| 2010 | 45.7 രൂപ | 1 |
| 2020 | 76.4 രൂപ | 1 |
| 2025 | 85.9 രൂപ | 1 |
| 2026 | 91.95 (92) രൂപ | 1 |
ഉദാരവൽക്കരണ സാമ്പത്തികനയത്തിന്റെ പ്രയോഗകാലത്താണ് നമ്മുടെ നാണയം കൂടുതൽ കൂടുതൽ ശോഷണത്തിലേക്ക് നീങ്ങാൻ തുടങ്ങിയത്. നിയന്ത്രണങ്ങളില്ലാത്ത സാമ്പത്തിക ക്രമത്തിന്റെ ഉപോൽപ്പന്നമായ അഴിമതി കോൺഗ്രസ് ഭരണത്തിന്റെ അവസാനകാലത്ത് ഫണം വിടർത്തി ആടാൻ തുടങ്ങി. അപ്പോഴാണ് 2012‐13 കാലത്ത് ഒരവതാര പുരുഷനെപ്പോലെ നരേന്ദ്ര മോദി ദേശീയ രാഷ്ട്രിയത്തിൽ ഉദയം ചെയ്തത്. ഡോളറിന് എതിരെയുള്ള ഇന്ത്യൻ രൂപയുടെ ഇടിവിനെ ദുർബലനായ മൻമോഹൻ സിംഗിന്റെ ശാരീരിക ആരോഗ്യവുമായി താരതമ്യം ചെയ്ത് അദ്ദേഹം പരിഹസിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില കുറയുമ്പോഴും കോൺഗ്രസ് വാഴ്ചയിൽ ഒരു ലിറ്റർ പെട്രോളിന് 71 രൂപ. “ഒരവസരം തരൂ ഒരു ലിറ്റർ പെട്രോൾ അമ്പത് രൂപയ്ക്ക് തരാം” മോദി ഇന്ത്യൻ പ്രതീക്ഷകൾക്ക് മീതേ വാചാലനായി. ഡോളറിനെതിരെ “ഇന്ത്യൻ രൂപയെ കരുത്തുറ്റ ശക്തിയാക്കും. വമ്പൻ ലോക സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റും. ഗീർവാണങ്ങൾ ആവേളം വാരിയെറിഞ്ഞു. മോദിയുടെ വായ്ത്താരിയിൽ ഇന്ത്യൻ കോർപറേറ്റുകൾ പുതിയ രക്ഷകനെ കണ്ടെത്തി. 2014ൽ മോദി ഭരണത്തലപ്പത്തേക്ക്. മൻമോഹനെതിരെ ചൊരിഞ്ഞ ആക്ഷേപങ്ങൾ ഓരോന്ന് അധികാര ശീതളിമയിൽ മോദി വിഴുങ്ങി തുടങ്ങി. ചുറ്റും നിന്ന കോർപറേറ്റുകൾ 56 ഇഞ്ചിന്റെ നെഞ്ചളവ് വീരസ്യത്തെ തങ്ങളുടെ താൽപ്പര്യങ്ങൾ കൊണ്ട് മാത്രം വരിഞ്ഞുകെട്ടി. ക്രൂഡോയിൽ വില ലോകത്ത് ഏറ്റവും താഴ്ന്ന നിലയിലായിട്ടും മോദി വാഴ്ചയിൽ 106 രൂപയായി. 2014ൽ അധികാരാരോഹണ വേളയിൽ ഒരു ഡോളർ = 58.4 രൂപയായിരുന്നെങ്കിൽ ഇന്നത് 92 രൂപയായി. ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും ദയനീയമായി തകർന്നടിഞ്ഞു.

2014‐15 ൽ ഇന്ത്യയുടെ മൊത്തം കടം (ആഭ്യന്തര- വിദേശ കടം) 62.22 ലക്ഷം കോടി രൂപയായിരുന്നു. 2026 ൽ മോദി ഭരണം 11 വർഷങ്ങൾ പിന്നിടുമ്പോൾ ആകെ കടം മൂന്ന് മടങ്ങിലേറെ വർധിച്ച് 197.86 ലക്ഷം കോടിയിലേറെയായി. മൻമോഹനെ പരിഹസിക്കാൻ മോദി ഉപയോഗിച്ച അതേ ശാപായുധങ്ങൾ ഇപ്പോൾ മോദിയെതന്നെ തിരിഞ്ഞു കൊത്തുകയാണ്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ തങ്ങളുടെ സ്കെയിൽ വച്ച് വളച്ചൊടിച്ച് കള്ളക്കണക്കുകൾ പ്രചരിപ്പിച്ച്, ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന് വാഴ്ത്തുപാട്ടുകാരുടെ വായ്ത്താരി മുഴക്കത്തിലാണ്, അഗ്നിപാദം പോലെ ഈ ഭൗതിക സത്യങ്ങൾ തെളിയുന്നത്. ഇപ്പോൾ ചില മോദി ഭക്തന്യായീകരണ ആളുകൾ ഇതൊരാഗോള പ്രതിഭാസമാണെന്ന് പറഞ്ഞ് ആശ്വസിക്കുവാൻ ശ്രമിക്കുകയാണ്.
വാസ്തവമെന്താണ്? ലോകത്തിലെ പ്രമുഖ നാണയങ്ങളായ യൂറോപ്യൻ യൂണിയന്റെ യൂറോ, ചൈനയുടെ യുവാൻ, ജപ്പാന്റെ യെൻ, റഷ്യൻ റൂബിൾ എന്നിവ ഡോളറിനെ തരിപ്പണമാക്കി മുന്നേറുകയാണ്. യു.എസ് ഡോളർ ഇപ്പോൾ കരുത്തുകാട്ടുന്നത് പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാന്മാർ, ഇന്ത്യ തുടങ്ങിയ ഏതാനും രാജ്യങ്ങളുടെ നാണയങ്ങളോട് മാത്രമാണ്. ഇതിൽതന്നെ ഏറ്റവും ദുർബലാവസ്ഥിലാണ് ഇന്ത്യൻ രൂപ. കടുത്ത സാമ്പത്തിക കുഴപ്പത്തിൽ ഉലയുന്ന അവസ്ഥയിലാണ് അമേരിക്ക ഇപ്പോൾ എന്നുകൂടി ഓർക്കണം.
യഥാർത്ഥത്തിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് ആ രാജ്യത്തിന്റെ നാണയത്തിന്റെ ആരോഗ്യത്തിലാണ്. ഇന്ത്യൻ രൂപ വിലയില്ലാതാകുന്തോ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് വലിയ വില നൽകേണ്ടിവരും. അത് നമ്മുടെ ഉപഭോക്തൃ ശേഷിയെ തകർക്കുന്ന വിലക്കയറ്റം രൂക്ഷമാക്കും. ഇന്ത്യ എന്ന സങ്കൽപ്പത്തെ തന്നെ ഒടിച്ചുമടക്കി പെട്ടിയിലാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ ജനതയ്ക്ക് ആഹാരകാര്യങ്ങൾക്ക് പോലും തുണയായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടി ഇല്ലാതാക്കി. രാജ്യസമ്പത്താകെ കോർപറേറ്റുകൾക്ക് വീതംവച്ച് നൽകുന്ന തിരക്കിൽ ദരിദ്ര നാരായണന്മാരെ മറന്നു പോകുന്നതിനിടയിലും കോർപറേറ്റ് സേവയ്ക്ക് ഒട്ടും കോട്ടം തട്ടാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. വിലകയറി മുടിഞ്ഞാലെന്താ? നമുക്ക് പത്ത് ക്ഷേത്രങ്ങൾ പണിത് സായൂജ്യമടയാം. നമ്മുടെ മതവീര്യം കൂട്ടുകയും അപരമത വിദ്വേഷം വിളമ്പുകയും ചെയ്യാം.




