
ഇലക്ഷൻ കമ്മീഷൻ എസ്ഐആറിന്റെ കാര്യത്തിൽ അനുവർത്തിച്ചുവരുന്ന വഴിവിട്ട പോക്കിനെ സുപ്രീംകോടതി അതിനിശിതമായ ഭാഷയിലാണ് വിമർശിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് എസ്ഐആറി (പ്രത്യേക തീവ്ര പുനരവലോകനം)ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രകടമായ അതൃപ്തി പ്രദർശിപ്പിച്ചത്. ഇലക്ഷൻ കമ്മീഷന് ഇക്കാര്യത്തിലുള്ള വിവേചനാധികാരത്തെ മാനിക്കുമ്പോഴും, വോട്ടർപട്ടികയുടെ അതിതീവ്ര പുനരവലോകനത്തിൽ വന്നുചേരുന്ന വ്യതിയാനങ്ങളെ കണ്ണടച്ച് ഉൾക്കൊള്ളാൻ സുപ്രീംകോടതി തയ്യാറായില്ല. എസ്ഐആർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സ്വഭാവികനീതിനിഷേധത്തിന്റെ ഭാഗമായി സംഭവിക്കുന്ന തത്ത്വങ്ങളുടെ ലംഘനവും, 1960 ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾ അനുസരിച്ചുള്ള നടപടിക്രമങ്ങളിൽ വന്നുചേരുന്ന അപാകവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന സൂചനയാണ് സുപ്രീംകോടതി വാക്കാൽ സൂചിപ്പിച്ചത്. എസ്ഐആർ നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് സ്വേച്ഛാധിപത്യ രീതിയിൽ, യാതൊരു നിയന്ത്രണമോ, തടസ്സമോ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇലക്ഷൻ കമ്മീഷന് കഴിയില്ലെന്ന വാക്കാലുള്ള താക്കീതാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ സുതാര്യമായ പ്രവർത്തന രീതി അവലംബിക്കണമെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്.
എസ്ഐആർ സുതാര്യമാണോ?
9 സംസ്ഥാനങ്ങളിലും, 3 കേന്ദ്രഭരണപ്രദേശങ്ങളിലും എസ്ഐആർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിൽ 6.5 കോടി ആളുകളെയാണ് കരട് വോട്ടർപട്ടികയിൽനിന്ന് നീക്കിയിട്ടുള്ളത്. ഇങ്ങനെ ഒഴിവാക്കിയതിന് യുക്തിസഹമായ നീതികരണം ഇലക്ഷൻ കമ്മീഷനിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് മേൽ സൂചിപ്പിച്ച രീതിയിൽ സുപ്രീംകോടതിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുള്ളത്. ബീഹാറിലെ എസ്ഐആർ പ്രക്രിയ പൂർത്തീകരിച്ചത് 2025 സെപ്തംബർ 30നായിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എസ്ഐആർ പ്രവർത്തനങ്ങളിൽ തികഞ്ഞ സന്തുഷ്ടിയാണ് പ്രകടിപ്പിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റ് ശുദ്ധീകരിക്കുകയെന്ന പരമമായ ദൗത്യം നിറവേറ്റാൻ കഴിഞ്ഞുവെന്നാണ് അദ്ദേഹം ചാരിതാർത്ഥ്യമടഞ്ഞത്. എന്നാൽ എസ്ഐആർ വിഷയവുമായി ബന്ധപ്പെട്ട പരാതികൾക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ പ്രശാന്ത്ഭൂഷൺ പറഞ്ഞത് ഔദ്യോഗികരേഖകൾ പ്രകാരം ബീഹാറിൽ 8.22 കോടി പ്രായപൂർത്തിയായ വ്യക്തികളുണ്ടെന്നും അതിൽ 7.42 കോടി ആളുകൾക്ക് മാത്രമേ അന്തിമ വോട്ടർ ലിസ്റ്റിൽ ഇടം ലഭിച്ചിട്ടുള്ളൂവെന്നുമാണ്. അതായത് 80 ലക്ഷം പേർ പുറത്തായെന്ന് ചുരുക്കം. പ്രായപൂർത്തിയായവരിൽ 10% പേർ അന്തിമവോട്ടർ ലിസ്റ്റിൽ നിന്നും പുറത്തായി. ഇങ്ങനെ ഒഴിവാക്കിയവരിൽ ഭൂരിപക്ഷവും, പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നും (80 ലക്ഷം പേരിൽ 60 ലക്ഷം പേർ) അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. മറ്റൊരു സവിശേഷത മുസ്ലീങ്ങളെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ കാണിച്ച അത്യുൽസാഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗാളിൽ 58 ലക്ഷം പേരെയാണ് എസ്.ഐ.ആറിന്റെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ഒഴിവാക്കിയത്. 7.66 കോടി വോട്ടർമാരിൽ നിന്ന് 7.08 കോടിയിലേക്കാണ് കൂപ്പുകുത്തിയത്. പല പ്രമുഖരെയും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും നിഷ്‌കരുണം വെട്ടിമാറ്റി. തൃണമൂൽ കോൺഗ്രസ് എംപിയും, പ്രമുഖ നടനുമായ ദേവ് എന്ന പേരിൽ അറിയപ്പെടുന്ന ദീപക് അധികാരി ബംഗാൾ ക്രിക്കറ്ററായ മൊഹമ്മദ് ഷാമി, കവി ജോയ് ഗോസ്വാമി എന്നിവർ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 7 ന് സ്ഥലത്തെ ബി.എൽ.ഒ നോബൽ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യാസെന്നിനെ എസ്ഐആർ സംബന്ധമായ ഹിയറിങ്ങിന് എത്താൻ നോട്ടീസ് നൽകിയിരിക്കുകയാണ്. കാരണം പറയുന്നത് അദ്ദേഹവും മാതാപിതാക്കളും തമ്മിലുള്ള പ്രായവ്യത്യാസം 15 വർഷത്തിൽ താഴെയാണത്രേ! ബംഗാളിലെ എസ്ഐആർ നടപടിക്രമങ്ങൾ സുതാര്യമായി നടക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം ഏറെ ഗൗരവത്തോടെയാണ് ബംഗാൾ ജനത സ്വീകരിച്ചിട്ടുള്ളത്. ഇലക്ഷൻ കമ്മീഷന്റെ എസ്ഐആർ നടത്തിപ്പിലെ അതാര്യതയെ തിരിച്ചറിഞ്ഞ ജനങ്ങൾ ഏറെ അസ്വസ്ഥരാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ബി.ഡി.ഒ ഓഫീസുകൾക്ക് നേരെ ഈ വിഷയത്തിൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ എസ്ഐആർ പ്രവർത്തനങ്ങളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ച് സുപ്രീംകോടതിയിൽ ഇതിനകം ഇലക്ഷൻ കമ്മീഷൻ പിഴ മൂളിയിട്ടുണ്ട്. രണ്ട് വോട്ടർമാർക്ക് ഇരുനൂറ് കുട്ടികൾ! ഏഴ് വോട്ടർമാർക്ക് നൂറിലേറെ കുട്ടികൾ, 10 പേർക്ക് അൻപതിലേറെ കുട്ടികൾ, മറ്റൊരു 10 പേർക്ക് നാൽപതിലേറെ കുട്ടികൾ എന്ന നിലയിൽ തീർത്തും അശാസിത്രീയവും, അയുക്തികവുമായ രീതിയിലാണ് മാപ്പിങ് (ഇലക്ഷൻ കമ്മീഷൻ 2002ലെ ഇലക്ട്രൽ റോളുമായി ബന്ധപ്പെട്ടുള്ള വംശപരമ്പര ബന്ധപ്പെടുത്തുന്ന രീതിക്ക് നൽകിയിട്ടുള്ള സാങ്കേതികനാമം) നടത്തിയിട്ടുള്ളതെന്നാണ് ഇലക്ഷൻ കമ്മീഷൻ തന്നെ, പരമോന്നത ന്യായപീഠത്തിന്റെ മുൻപാകെ ബോധിപ്പിച്ചത്. എന്നാൽ ഈ ചെയ്തികളെല്ലാം അർഹരായ വോട്ടർമാർക്ക് സമ്മതിദാനാവകാശം നിഷേധിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന കാര്യത്തിനോട് ഇലക്ഷൻ കമ്മീഷന് യോജിപ്പില്ലെന്നതാണ് വിചിത്രം! കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പരാതിക്കാരെ ഹിയറിങ്ങിന് വിളിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി.എൽ.എ മാരെ വിളിക്കേണ്ടതില്ലെന്ന ഇലക്ഷൻ കമ്മീഷൻ ശാഠ്യം പിടിക്കുന്നതിലെ യുക്തി സാധാരണക്കാർക്ക് എത്രയാലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല.
3.26 കോടി വോട്ടർമാർക്ക് ഉത്തർപ്രദേശിലെ എസ്.ഐ.ആർ സംബന്ധമായ ഹിയറിങ്ങിന് നോട്ടീസ് ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
വോട്ടർമാരെ സർക്കാർ കണ്ടെത്തുകയോ?
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 19‐ാം സെക്ഷനിൽ പറയുന്നത് ഒരു പ്രത്യേക നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനെ പ്രായപൂർത്തിയായാൽ ഇലക്ട്രൽ റോളിൽ ഉൾപ്പെടുത്തണമെന്നാണ്. എന്നാൽ നിലവിലെ എസ്.ഐ.ആർ വ്യവസ്ഥകൾ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. 2002‐2005 ലെ ഇലക്ട്രൽ റോളിലെ പേരുകളുമായും, മറ്റു ഡോക്യുമെന്റുകളുമായും, പൊരുത്തമുണ്ടെങ്കിൽ മാത്രമേ എസ്ഐആർ പ്രകാരം വോട്ടവകാശത്തിന് അർഹതയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾ അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിന് പകരം വോട്ടർമാർ ആരൊക്കെയാണെന്ന് സർക്കാർ തീരുമാനിക്കുന്ന സ്ഥിതിയിലൂടെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. രാജ്യമൊട്ടാകെ ശരാശരി 14 ശതമാനം വോട്ടർമാരെ എസ്ഐആർ പ്രക്രിയയിലൂടെ സമ്മതിദാനാവകാശമില്ലാത്തവരാക്കി തീർത്തിരിക്കുന്നുവെന്നാണ് രാഷ്ട്രീയ‐സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധരിൽ പ്രമുഖനായ ഡോ. പരകാലപ്രഭാകർ അഭിപ്രായപ്പെടുന്നത്. ഇത് വിശാലമായ അർത്ഥത്തിൽ പറഞ്ഞാൽ സമാധാനപരമായ രാഷ്ട്രീയ വംശഹത്യയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നമുടെ സംസ്ഥാനത്തും 12.8 ശതമാനം (24.8 ലക്ഷം പേർ) വരുന്ന സമ്മതിദായകരെ കാണാമറയത്തേക്ക് തള്ളിയെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്യാനന്തര ഇന്ത്യ പ്രായപൂർത്തിവോട്ടവകാശം ആദ്യനാൾ മുതൽ നടപ്പാക്കിയ രാജ്യമാണ്. സാമ്പത്തികമായും സാമൂഹ്യമായും ഉയർച്ചതാഴ്ച്ചകളുണ്ടായിരുന്നുവെങ്കിലും പ്രായപൂർത്തിയായ എല്ലാവർക്കും ഒരു വോട്ട് എന്ന സാർവ്വത്രിക വോട്ടവകാശം ഒരു കെട്ടുകഥയാകാൻ പോകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. മതം, ഭാഷ, വംശം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിൽ അർഹരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഗൂഢപദ്ധതിക്കാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടർപട്ടിക ശുദ്ധീകരിക്കലാണ് എസ്ഐആർ ലക്ഷ്യമെങ്കിൽ ആസ്സാമിൽ എന്തുകൊണ്ട് ഈ പരിപാടി നടത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. അവിടെയുള്ള, യാതൊരു രേഖകളുമില്ലാത്ത 19 ലക്ഷത്തോളം വ്യക്തികളിൽ 12 ലക്ഷം പേർ ഹിന്ദുക്കളാണെന്നതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.ഐ.ആർ സ്വേച്ഛാപരമായി യാതൊരു നിയന്ത്രണമോ തടസ്സമോ ഇല്ലാതെ മുന്നോട്ടുപോവാൻ ഇലക്ഷൻ കമ്മീഷനെ അനുവദിക്കുന്നത് പരിമിതമായ അർത്ഥത്തിൽ പറഞ്ഞാൽ ആത്മഹത്യാപരമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തികഞ്ഞ ജാഗ്രത അനിവാര്യമാവുന്ന സന്ദർഭമാണിത്. ഇത് കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ കെട്ടടങ്ങുന്ന വിഷയമല്ല, മറിച്ച് സ്വന്തം കാൽക്കീഴിലെ മണ്ണ് ചോർന്നുപോകുന്നതിനെ ചെറുക്കുന്ന ജീവന്മരണ പോരാട്ടമാണ്. l





