
ചടുല വേഗത്തിൽ ഉണഞ്ഞാടുന്നു എന്നതാണ് സാധാരണ മലബാറിലെ ക്ഷേത്ര മുറ്റങ്ങളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ പ്രത്യേകത. എന്നാൽ അങ്ങിനെയൊരു വേഗ പ്രത്യേകതയും പറയാൻ ഇല്ലാത്ത ഉറഞ്ഞാടലുകളൊന്നുമില്ലാത്ത തെയ്യമാണ് മുതല തെയ്യം. വായ്‌താരികളോ ആശീർവാദങ്ങളോ ഒന്നും ഇല്ലാതെയാണ് മുതല തെയ്യം കെട്ടിയാടുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപൂർവം കാവുകളിൽ മാത്രം കെട്ടിയാടുന്നു എന്ന പ്രത്യേകതയും മുതലതെയ്യത്തിനുണ്ട്. ആളുകൾക്ക് അനുഗ്രഹം കിട്ടുന്നില്ലെങ്കിലും ഈ തെയ്യാവതരണം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.
തളിപ്പറമ്പിനടുത്ത് നടുവിൽ പോത്തുകുണ്ട് വീരഭദ്ര ക്ഷേത്രത്തിൽ എല്ലാവർഷവും മുതലതെയ്യം കെട്ടിയിറങ്ങാറുണ്ട്. മുതലയെപ്പോലെ ഇഴഞ്ഞു നീങ്ങുന്ന തെയ്യം ക്ഷേത്രം വലംവെക്കുമ്പോളും മുതലയെപ്പോലെ ഇഴഞ്ഞുതന്നെയാണ് നീങ്ങാറ്. കെട്ടിയാട്ടം അവസാനിക്കും വരെ ഇതേ പ്രകൃതത്തിലായിരിക്കും. തുലാമാസത്തിലെ പത്താം ഉദയശേഷം നാളുകൾ ഒട്ടും കഴിയാതെയാണ് മുതലതെയ്യം കെട്ടി ഇറങ്ങാറ്. ചെണ്ട മേളം എന്ന ദ്രുതതാളത്തിന്റെ അകമ്പടിയോടെ മറ്റു തെയ്യങ്ങൾ കെട്ടിയിറങ്ങുമ്പോൾ ഇലത്താളത്തിന്റെ അകമ്പടിയോടെയാണ് മുതല തെയ്യം കെട്ടിയിറങ്ങാറ്. ഇലത്താളത്തിന്റെ അകമ്പടിയും തോറ്റവും ഇതിന്റെ പ്രത്യേകതയാണ്. മുഖത്തെഴുത്തിലും ഏറെ പ്രത്യേകത ഇതിനുണ്ട്. മുഖത്തെഴുത്തിൽ വട്ടക്കണ്ണും തലപ്പാട്ടി ചെത്തിമലർ മുടിയും കാണിമുണ്ട് ചുവപ്പും ചേർന്ന വേഷം ഇതര തെയ്യങ്ങളിൽ നിന്നും വ്യത്യസ്ഥം തന്നെ. തോറ്റം ചൊല്ലലോടെ നടുമുറ്റത്ത് ഇറങ്ങുന്ന തെയ്യം കെട്ടിയാടുന്നത് കണ്ണൂർ കാസർഗോഡ് ജില്ലയിലെ മാവിലാൻ സമുദായക്കാരാണ്. മുഖത്തെഴുത്തിലും മറ്റു ആടയാഭരണങ്ങളിലും ചുവപ്പിന്റെ ആധിക്യവും മുടിയിലോ ഉടുത്തുകെട്ടിലോ കുരുത്തോല കൊണ്ടുള്ള അലങ്കാരം ഉറഞ്ഞാട്ടത്തിന്റെ തീവ്രതയും ആട്ടത്തിനൊത്തുള്ള കുരുത്തോലയുടെ താള നിബന്ധമായ ഇളകിയാട്ടവും ആകർഷണീയമാണ്. മുതല തെയ്യത്തിൽ ഉറഞ്ഞു തുള്ളലുകൾ ഇല്ലെന്നതും ഇഴഞ്ഞു നീങ്ങലും ഉടുത്തുകെട്ടിൽ വരുന്ന മാറ്റവും പ്രകടമാണ്. മുഖത്തെഴുത്തും മുടിയും മാറ്റി നിർത്തിയാൽ ഉടയാടയായി കവുങ്ങിൻ തളിരോലയാണ് ധരിക്കാറ്. തലയിലെ പാളയെഴുത്തിനാവട്ടെ പാമ്പ്, പല്ലി, ആമ, പഴുതാര തുടങ്ങിയ ഇഴജന്തുക്കളെയും വരക്കുന്നു. ഈ ഇഴജന്തുക്കളിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ മുതലതെയ്യത്തിന്റെ അടുത്ത് ചെന്ന് അനുഗ്രഹം തേടാറുണ്ട്. തൃപ്പണ്ടാരത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്തിരുന്ന പൂജാരി എത്താതിരുന്നപ്പോൾ അടുത്ത പുഴയിൽ ചൂണ്ട ഇടുകയായിരുന്ന ആതിതോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചു എന്നാണ് പറയുന്നത്.
ചുഴലി ഭഗവതി അമ്മയുടെ സങ്കല്പത്തിലാണ് തെയ്യം കെട്ടുന്നത്. അവിടുത്തെ പുഴ കടക്കാൻ ശ്രമിച്ച എംമ്പ്രാശാന് അത് സാധിക്കാതെ വന്നപ്പോൾ പുഴക്കരയിൽ നെട്ടോട്ടം നടത്തുകയായിരുന്നു. ഇതുകണ്ട ചുഴലി ഭഗവതി മുതല വേഷത്തിൽ വന്നു എംമ്പ്രാശാനെ മറുകരയിൽ എത്തിക്കുകയായിരുന്നു. തന്നെ ഒരു തെയ്യമായി അവതരിപ്പിക്കാൻ എംബ്രാശനോട് അപേക്ഷിച്ച പ്രകാരമാണ് മുതല തെയ്യം കെട്ടി തുടങ്ങിയത് എന്ന് പറയുന്നവരുമുണ്ട്. മുപ്പതു വർഷം മുൻപ് മരണപ്പെട്ട മല്ലിശ്ശേരി കണ്ണൻ എന്ന മാവിലാൻ സമുദായക്കാരൻ മരിക്കുന്നതു വരെയും മുതലതെയ്യം കെട്ടിയിരുന്നു. നൂറ്റി എട്ടു വയസ്സിലാണ് കണ്ണൻ വിടപറഞ്ഞത്. തെയ്യം ആരവങ്ങൾക്ക് തുടക്കം കുറിക്കുന്ന തുലാം പത്തിന് തന്നെയാണ് ഇവിടെ തെയ്യം കെട്ടിയിറങ്ങുന്നത് എങ്കിലും നേർച്ചയായും ചില സന്ദർഭങ്ങളിൽ തെയ്യം കെട്ടാറുണ്ട്.. വലിയ ആരവങ്ങൾ ഒന്നും ഇല്ലാത്ത മുതലതെയ്യം കാണാൻ അതിന്റെ സാവിശേഷത കാരണം ഒരുപാടുപേർ വന്നുചേരാറുണ്ട്.





