
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സിനിമ സ്വഭാവത്തിനെ പുതിയ കാലത്തിനനുയോജ്യമായ രീതിയിൽ പുതുക്കി അവതരിപ്പിച്ച ചിത്രമാണ് സർവം മായ. സത്യൻ അന്തിക്കാട് സിനിമകളുടെ രീതി അതേപോലെ പിൻപ്പറ്റുന്ന ചിത്രം, പക്ഷേ കാലോചിതമായ മാറ്റം കൃത്യമായി സന്നിവേശിപ്പിക്കുകയും ചെയ്‌തു. ഇൗ മാറ്റമാണ് സർവം മായയുടെ വിജയ മന്ത്രം. സത്യൻ അന്തിക്കാട് സിനിമകളുടെ സ്ഥിരം ചേരുവയായ കുടുംബം, സ്‌നേഹം, നന്മ, ഗ്രാമീണ ഭംഗി, തമാശ, ജീവിത വിജയം നേടാനാകാത്ത നായകൻ എന്നീ ഘടകങ്ങളെ ന്യൂജൻ മാനങ്ങൾ നൽകി ഉൾച്ചേർക്കുകയാണ് സർവം മായ. ഫീൽ ഗുഡ് സിനിമയുടെ ഡിസൈനിലേക്ക് ഹൊറർ– കോമഡി സ്വഭാവം കൊണ്ടു വന്ന അഖിൽ സത്യന്റെ മിടുക്കാണ് സർവം മായ സാധാരണ സിനിമയിൽ നിന്ന് ഒരുപടി മുകളിലേക്ക് ഉയർത്തിയത്.
ഗിറ്റാറിസ്റ്റായുള്ള കരിയറിൽ മുന്നോട്ട് പോകാൻ കഴിയാതെ പോകുന്ന പ്രഭേന്ദു (നിവിൻ പോളി), അതിൽ നിന്നൊരു ഇടവേളയെടുക്കുന്നു. വീട്ടിലെത്തുന്ന പ്രഭ പണത്തിനായി പൂജകൾ ചെയ്യുന്നു. നിരീശ്വരവാദിയായ താൻ പണത്തിനു വേണ്ടിയാണ് പൂജയെ തൊഴിലായി കാണുന്നതെന്ന് പ്രഖ്യാപിക്കുന്നുമുണ്ട്. സത്യൻ അന്തിക്കാട് സിനിമകളുടെ അരാഷ്‌ട്രീയ സ്വഭാവത്തിൽ നിന്ന് മാറി നടക്കുന്ന സിനിമയാണെന്ന ധാരണ ഇവിടങ്ങളിൽ സിനിമ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ നായകൻ പരാജിതനാകരുതെന്ന ചട്ടപടി നിർമിതിയിലേക്ക് സിനിമ സഞ്ചരിക്കുമ്പോൾ വിശ്വസം, നന്മ തുടങ്ങിയ അന്തവിശ്വാസ ലോകത്തേക്ക് വഴിതിരിയുന്നുമുണ്ട്. സിനിമയുടെ കഥാപാത്ര സൃഷ്ടികളും കൂട്ടുകെട്ടുകളുമാണ് സർവം മായയ്‌ക്ക് പുതുമ സമ്മാനിക്കുന്നത്. പ്രഭയുടെ കൂട്ടുകാരനായി എത്തുന്ന അജു വർഗീസ് കഥാപാത്രം രൂപേഷ്, പ്രഭേന്ദു– ഡെലുലു കൂട്ടുകെട്ട് എന്നിവ സിനിമാ കാഴ്‌ചയിലെ പുതുമയും ഉൗർജവുമാകുന്നുണ്ട്. പ്രഭേന്ദുവിനെ പ്രഭ എന്നും രൂപേഷിനെ രൂപ എന്നുമാണ് വിളിക്കുന്നത്. ഇൗ വിളികളിൽ തുടങ്ങി അവരുടെ ചേഷ്ടകൾ, കൗണ്ടറുകൾ, സംസാരം എന്നിവയിലെല്ലാം പ്രേക്ഷകനെ സിനിമയോട് ഉൾചേർക്കുന്ന ഒരു തലം സൃഷ്ടിക്കാനായിട്ടുണ്ട്. നിവിൻ– അജു വർഗീസ് കൂട്ടുകെട്ട് പലപ്പോഴും മോഹൻലാൽ– ശ്രീനിവാസൻ രംഗങ്ങളെ ഓർമിപ്പിക്കുന്ന ഒന്നായിരുന്നു. ഇൗ രീതിയിൽ ഹിറ്റ് ചേരുവകളെ പുനഃരാഖ്യാനം ചെയ്യാൻ നടത്തിയ ശ്രമങ്ങൾ കൂടി വിജയിച്ചിടത്താണ് ഫീൽ ഗുഡ് / ഒടിടി സിനിമ എന്ന തലത്തിൽ നിന്ന് തിയറ്റർ ഹിറ്റ് എന്ന രീതിയിലേക്ക് സർവം മായ ഉയർന്നത്. സർവം മായ കാണുമ്പോൾ സ്വഭാവികമായും മലയാളത്തിൽ ഇതിനു മുൻമ്പുണ്ടായ സമാന സ്വഭാവമുള്ള സിനിമകളും അവ ഉപയോഗിക്കാതെ പോയ സാധ്യതകളും ഓർമ വരും. വിസ്‌മയത്തുമ്പത്ത് അങ്ങനെ ഒന്നായിരുന്നു.

നിവിൻ പോളിയുടെ തിരിച്ചുവരവിനു വഴിയൊരുക്കുന്ന ചിത്രം എന്നായിരുന്നു സിനിമ ഇറങ്ങും മുൻപേയുള്ള പ്രതീക്ഷകൾ. എന്നാൽ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞത് മുതൽ തരംഗമായത് അണിയറ പ്രവർത്തകർ സസ്‌പെൻസായി സൂക്ഷിച്ചിരുന്ന ‘ഡെലൂലു’ എന്ന കഥാപാത്രമാണ്. റിയ ഷിബു അവതരിപ്പിച്ച കഥാപാത്രം 2025ലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമായി മാറുകയും ചെയ്‌തു. നിവിൻ പോളി അവതരിപ്പിച്ച പ്രഭേന്ദു സമീപകാലത്ത് അദ്ദേഹത്തിനു കിട്ടിയ മികച്ച കഥാപാത്രമാണ്. ഒരുപക്ഷേ മലയാള സിനിമയിൽ നിവിന് മാത്രം ഇത്രയും കൃത്യമായി അവതരിപ്പിക്കാൻ പറ്റുന്ന ഒന്ന്. ട്രെയിലർ മെഡ് വേഷം എന്നൊക്കെ പറയാൻ കഴിയുന്ന രീതിയിലാണ് കഥാപാത്ര നിർമിതി. നിവിൻ പോളി എന്ന നടനും താരവും നിരന്തരം പരാജയപ്പെട്ടിരുന്ന കാലത്താണ് സർവം മായ എത്തിയത്. മലയാള സിനിമയുടെ അടുത്ത താരവും അടുത്ത വീട്ടിലെ പയ്യൻ റോളിലും ഒരു പോലെ ക്രമീകരിക്കാൻ കഴിയുന്ന ഒരാൾ എന്ന ടാഗ് ലൈനിൽ നിന്ന് നിവിൻ വഴുതി പോയത് വളരെ പെട്ടെന്നായിരുന്നു. നിവിന്റെ സിനിമാ തെരഞ്ഞെടുപ്പുകളാണ് ഇതിനു വഴിവെച്ചത് എന്നുകൂടി സർവം മായ ഉറപ്പിക്കുന്നുണ്ട്. പ്രേക്ഷകരെല്ലാം ആഘോഷമാക്കിയ നിവിൻ പോളി ചിത്രം എത്തിയിട്ട് വർഷങ്ങളായി എന്ന വിമർശനങ്ങൾക്ക് നടുവിലേക്കാണ് സർവം മായ എത്തിയത്. സമീപകാലത്ത് വിവിധ ജോണറുകളിൽ നിവിൻ തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും അതെല്ലാം പ്രേക്ഷകർ നിരസിക്കുകയായിരുന്നു. കഥാപാത്ര തെരഞ്ഞെടുപ്പിലെ വൈവിധ്യങ്ങൾ പ്രകടനത്തിലും ഉള്ളടക്കത്തിലും കൊണ്ടുവരാൻ കഴിയാതെ പോകുകയായിരുന്നു. ആ തിരിച്ചടികളെ ഒറ്റ കഥാപത്രവും സിനിമയും കൊണ്ടു മറികടക്കാൻ തനിക്ക് കഴിയുമെന്ന പ്രഖ്യാപനമാണ് സർവം മായ.
സത്യൻ അന്തിക്കാട് സിനിമ ഭൂമികയിലേക്ക് തന്റേതായ പുതുക്കിയ പരിസരം സൃഷ്ടിക്കുക എന്നതാണ് അഖിലിന്റെ സിനിമാ രീതി. ആദ്യ സിനിമയായ പാച്ചുവും അത്ഭുത വിളക്കും തിരക്കഥ എഴുതിയ ഹൃദയപൂർവം എന്നിവയിൽ വിജയിച്ച അതേ വാർപ്പ് മാതൃക തന്നെ ഇവിടെയും തുടരുകയാണ്. തമാശ രംഗങ്ങളെ പ്രത്യേകിച്ച് സാഹചര്യ തമാശകളെ സൃഷ്ടിക്കുന്നതിലെ മിടുക്കാണ് ഇതിൽ വിജയിക്കുന്നത്. മലയാള സിനിമയുടെ ഭൂമികയിലുണ്ടായ മാറ്റത്തിൽ മനയും പാലക്കാടൻ പ്രകൃതിയുമെല്ലാം ഇപ്പോൾ കുറഞ്ഞ് വരുകയാണ്. എന്നാൽ ഇവയെല്ലാം നല്ല രീതിയിൽ ഉപയോഗിച്ചാണ് സർവം മായ ഒരുക്കിയിട്ടുള്ളത്. പലയാവർത്തി കണ്ട ഇൗ കാഴ്‌ചകളിൽ പുതുമ കൊണ്ടുവരാൻ അഖിലിനു കഴിഞ്ഞിട്ടുണ്ട്. ഹൊറർ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന പേടി എന്ന ഫാക്ടറിനെ മാറ്റി നിർത്തി നമ്മുടെ കൂടെ നിൽക്കുന്ന സുഹൃത്തായ പ്രേതത്തെയാണ് സൃഷ്ടിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾ തമ്മിലുണ്ടാകുന്ന ചേർച്ചകളാണ് ഇതിനു വഴിവെച്ചത്. ജനാർദനൻ അവതരിപ്പിച്ച പ്രഹ്ലാദൻ– പ്രഭ രംഗങ്ങളും എടുത്ത് പറയേണ്ടേതാണ്. സൂപ്പർ താരമാകും മുൻപ് സത്യൻ അന്തിക്കാട് സിനിമകളിലെ സാധാരണക്കാരനായ മോഹൻ ലാൽ കഥാാപത്രങ്ങളോട് സാദൃശ്യം തോന്നുന്ന പാത്ര സൃഷ്ടിയാണ് പ്രഭ. കഥാപാത്രങ്ങളിൽ പുതിയ തലങ്ങൾ കൂടി പരീക്ഷിക്കുന്ന അജു വർഗീസ്, തന്റെ സുരക്ഷിത മേഖലയായ തമാശയിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. മലയാള സിനിമയിൽ വർഷങ്ങളായി ഭാഗമാണെങ്കിലും സ്വയം അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾ മധു വാര്യർക്ക് കുറവായിരുന്നു. ദീപാങ്കുരൻ മധുവിന്റെ നല്ല പ്രകടനമായിരുന്നു. രഘുനാഥ് പാലേരി വൈകാരിക രംഗങ്ങളിൽ മികച്ച് നിൽക്കുന്നുണ്ട്.
സിനിമയുടെ ഏറ്റവും വലിയ ഉൗർജം റിയയുടെ ഡെലൂലുവായിരുന്നു. പ്രേതം എന്ന മലയാള സിനിമയുടെ സങ്കൽപങ്ങളിൽ നിന്ന് വഴിമാറി നടക്കുന്ന ഒരു കഥാപാത്രം. ഒരേ സമയം സൂപ്പർ നാച്ചുറലും എന്നാൽ സാധാരണക്കാരിയുമാകുന്ന കഥാപാത്ര സൃഷ്ടി. ജെൻ സി ഭാഷ സംസാരിക്കുന്ന ഒരാൾ. പ്രഭയും ഡെലൂലു തമ്മിലുണ്ടാകുന്ന ആത്മ ബന്ധത്തിന്റെ വളർച്ചയുടെ കഥയാണ് സർവം മായ. ആരാണ് ഡെലൂലു എന്ന അന്വേഷണവും അതിനിടയിൽ ഇവർ തമ്മിൽ ഉടലെടുക്കുന്ന ബന്ധത്തിലൂടെയുമാണ് സിനിമ വികസിക്കുന്നത്. സിനിമയുടെ ഇൗടുവെപ്പായി നിൽക്കുന്ന റിയയുടെ പ്രകടനമാണ്. ഇരുവരും തമ്മിലുള്ള സംഭാഷവും അതിൽ കടന്ന് വരുന്ന നർമവുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ഇൻസ്റ്റാ റീലുകളിലൊക്കെ കാണുന്ന തരത്തിലുള്ള ഒന്നാണ് ഡെലൂലു. അതേസമയം നിവിന്റെ പ്രഭ വളരെ പഴഞ്ചനായ ഒരാളുമാണ്. ഇൗ വിടവിനെ കൃത്യമായി ഉപയോഗിക്കുക കൂടി സിനിമ ചെയ്യുന്നുണ്ട്. നടി എന്ന നിലയിൽ തന്റെ രണ്ടാമത്തെ സിനിമയിൽ സ്വയം അടയാളപ്പെടുത്തുന്നുണ്ട്. പ്രേക്ഷകരെ എല്ലാ തരത്തിലും സന്തോഷിപ്പിക്കുന്ന മികച്ച പ്രകടനങ്ങളുള്ള ചിത്രത്തിനോടുള്ള ഏക വിമർശനം വിശ്വാസം, അന്ത വിശ്വാസം എന്നിവയെ നേർപ്പിക്കുന്നതിലാണ്. നിരീശ്വരവാദിയായ ഒരാൾ, ജീവിതത്തിൽ വിജയം നേടുമ്പോൾ വിശ്വാസിയായി പരിണമിക്കുന്ന ചിന്താധാരയുടെ രാഷ്‌ട്രീയം വിമർശിക്കപ്പെടണം.





