
മലബാറിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ ഏറെ പുതുമയാർന്ന വിഭാഗത്തിൽപ്പെട്ട ഒന്നാണ് അയ്യപ്പൻ തെയ്യം. തെയ്യത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടോ അനുഷ്ഠാനവുമായി ബന്ധപ്പെട്ടോ മാത്രമല്ല ഈ പ്രത്യേകത ദർശിക്കാൻ കഴിയുന്നത്. വേഷവിധാനത്തിൽ പോലും മറ്റു തെയ്യങ്ങളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒന്നായി ഇതിനെ കാണാൻ കഴിയും. ആകാര സൗഷ്ടവം കൊണ്ടും ചുവപ്പിന്റെ അതിപ്രസരം കൊണ്ടും തന്നെയാണ് ഈ വേറിട്ട് നിൽക്കൽ. രൂപവിതാനം കൊണ്ട് തന്നെ അതികായൻ പ്രകൃതം എന്ന് തെളിയിക്കുന്നുണ്ട് ഈ തെയ്യം. അയ്യപ്പ സങ്കല്പത്തോട് ഇഴചേർന്ന് നിൽക്കുന്ന ഐതിഹ്യം അയ്യപ്പൻ തെയ്യത്തിന്റെ പ്രത്യേകത തന്നെയായിരുന്നു. അഴീക്കോട് വേലൻ തറവാട്, അഴീക്കോടു കുഞ്ഞരു കുറത്തിയമ്മ ദേവസ്ഥാനം ക്ഷേത്രം, അണിയാരം അയ്യപ്പൻ ക്ഷേത്രം ചെമ്പ്ര അയ്യപ്പൻ കാവ് എന്നിവിടങ്ങളിൽ കെട്ടിയാടുന്ന ഈ തെയ്യക്കോലം ദുരിതാനുഭവങ്ങൾ പേറുന്ന മനുഷ്യർക്ക് അഭയകേന്ദ്രമായി മാറുന്നു എന്നാണ് സങ്കൽപം. കണ്ണൂർ മേഖലയിലെ ഏതാനും കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും ഈ തെയ്യം കെട്ടിയാടുന്നുണ്ട്. ശബരിമല അയ്യപ്പന്റെ സങ്കല്പത്തോട് ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇതിന്റെ പുരാവൃത്തം എന്നതിനാൽ ഈ തെയ്യത്തിന്റെ അരികിലെത്തുന്ന ഭക്തരുടെ എണ്ണം പൊതുവെ ഏറെയാണ്. പ്രധാനപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വപ്നങ്ങളിലാണ് തെയ്യം പ്രത്യക്ഷപ്പെടുന്നത് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ശ്രീകണ്ഠപുരത്തിനടുത്ത് എരുവേശ്ശി അഞ്ചര മനയ്ക്കൽ ( അയ്യങ്കം ) മണനാർ വാഴുന്നവരുടെ കുളിക്കടവ് ആണ് തിരുവഞ്ചിറ. ഈ തിരുവഞ്ചിറയുമായും അയ്യപ്പൻ തെയ്യത്തിന്റെ പേരിൽ ഐതിഹ്യം നിലനിൽക്കുന്നുണ്ട്. മന്നനാർ വാഴുന്നവരുടെ സഹധർമിണി പാടിക്കൂട്ടിയമ്മ ഒരു ദിവസം പുലർച്ചെ തിരുവഞ്ചിറയിൽ നീരാട്ടിനായി ഇറങ്ങി. മുഴക്കെണ്ണ മുടിക്ക് ചാർത്തി വാകയിട്ടു ദേഹത്ത് മഞ്ഞൾ പുരട്ടി തിരുനെറ്റികല്ലിൽ (മന്നനാർ വാഴുന്നവർ കുളി കഴിഞ്ഞു കയറിനിൽക്കുന്ന കല്ലാണ് ഇത് ) താളി പുരട്ടി മെഴുക്കിളക്കി അത് തേച്ചു മയം വരുത്തി മഞ്ഞൾ തേച്ചു നിറം വരുത്തി നീറ്റിൽ ഇറങ്ങുകയാണ് പതിവ്. ഇങ്ങനെ കുളിക്കുന്ന സമയത്താണ് പൊടുന്നനെ കാൽചിലമ്പൊച്ച കേൾക്കുന്നത്. ഒരു പൊന്നോമന മകൻ ആറ്റിലൂടെ ഒഴുകി വരുന്നതാണ് അവർ കണ്ടത്. അയ്യപ്പനാണെന്നു പറഞ്ഞ് അവൻ അഞ്ചരമനയ്ക്കലിൽ വളർന്നു. ജീവിതത്തിൽ ഒന്നുമല്ലാതിരുന്ന അവന്റെ വളർച്ച അതിവേഗമായിരുന്നു. ഏവർക്കും പ്രിയപ്പെട്ടവനായി മാറിയ അവന്റെ ഓർമ്മയിലാണ് അയ്യപ്പൻ തെയ്യം കെട്ടിയാടുന്നത് എന്ന് പറയുന്നവരുണ്ട്. ഭക്തർക്കു എല്ലാവിധ ഐശ്വര്യവും കൈവരാൻ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഏതു തെയ്യത്തിന്റെ ഐതിഹ്യം പരിശോധിക്കുമ്പോഴും കാണുവാൻ കഴിയുന്ന ഒരു യാഥാർഥ്യം ഒരുഭാഗത്തു ചവിട്ടിയരക്കപ്പെട്ട പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. വേറൊരു ഭാഗത്ത് ദുരിതവും പ്രയാസവും കൊണ്ട് പൊറുതിമുട്ടിയ ജനത എല്ലാ പ്രയാസങ്ങളിൽ നിന്നും മോചിതമാകാൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ദുരിതം നിലനിൽക്കുന്ന കാലത്തോളം എല്ലാ ആരാധനാമൂർത്തികൾക്കും ഭക്തർ ഏറെയായിരിക്കും എന്നതിൽ സംശയമില്ല.





