മലയാള സിനിമ എന്ന മേൽവിലാസം ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ കരുൺ. മലയാള നവതരംഗ സിനിമാ ധാരയ്‌ക്ക് ക്യാമറ ചലിപ്പിച്ചായിരുന്നു ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം. ജി അരവിന്ദന്റെ ഛായാഗ്രാഹകനായി തുടങ്ങി പിന്നെ മലയാളത്തിലെ വിഖ്യാത ചലച്ചിത്ര സംവിധായകർക്കായും ക്യാമറ ചലിപ്പിച്ചു. കെ ജി ജോർജ്, എം ടി വാസുദേവൻ നായർ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചു. ചലച്ചിത്രമെന്നത് ചിത്രകല കൂടിയാണെന്ന് ഷാജി എൻ കരുണിന്റെ ഫ്രെയിമുകൾ ഓർമപ്പെടുത്തി. ക്യാമറ സൃഷ്ടിച്ച കലാനുഭവം ചലച്ചിത്ര ഛായാഗ്രഹണത്തിന് പുതിയ സാധ്യതകൾ തുറന്നിട്ടു. നാൽപ്പത് ചിത്രങ്ങൾക്കായി ഛായാഗ്രാഹണം നിർവഹിച്ചു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. സംവിധാനം ചെയ്‌ത ചിത്രങ്ങൾ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധേയമായി. അവാർഡുകളും വാരിക്കൂട്ടി.
നവതരംഗ സിനിമകൾ ഒരുക്കിയ അദ്ദേഹം മോഹൻലാൽ, മമ്മൂട്ടി എന്നിവരിലെ നടൻ എന്ന സാധ്യത കൃത്യമായി തിരിച്ചറിഞ്ഞ ഒരാൾ കൂടിയാണ്. വാനപ്രസ്‌ഥവും കുട്ടിസ്രാങ്കും ഇതിന്റെ വലിയ ഉദാഹരമണാണ്. മമ്മൂട്ടിയെ നായകനാക്കി 2009ൽ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ദിവസങ്ങൾക്ക് ഏറ്റുവാങ്ങിയശേഷമാണ് ഷാജി എൻ കരുൺ ഓർമകളുടെ ഫ്രെയിമിലേക്ക് മാഞ്ഞത്.
സംവിധായകന്റെ പിറവി
ഛായാഗ്രാഹകൻ എന്ന നിലയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയശേഷമാണ് സംവിധായകന്റെ വേഷം ഏറ്റെടുത്തത്. 1988-ൽ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ ചിത്രം. ഒരു സംവിധായകന്റെ പിറവിയ്‌ക്ക് കൂടി ചത്രം സാക്ഷ്യം വഹിച്ചു. അടിയന്തരാവസ്ഥ കാലത്തെ രാജൻ കൊലക്കേസായിരുന്നു ഇതിവൃത്തം.
‘പിറവി’ ചിത്രീകരിച്ചത് പൂർണമായും മഴക്കാലത്താണ്. സീനുകൾ എല്ലാം നോട്ടിൽ തയ്യാറാക്കി വയ്‌ക്കും. അഭിനേതാക്കളെ ചമയിച്ചും നിർത്തും. പിന്നെ മഴ വരാൻ കാത്തിരിക്കുമെന്നാണ്- പിറവിയുടെ ചിത്രീകരണത്തെക്കുറിച്ച് ഷാജി എൻ കരുൺ പറഞ്ഞത്. പിറവി അന്താരാഷ്‌ട്ര തലത്തിൽ വലിയ ശ്രദ്ധ നേടി.
പിന്നീട് ചെയ്‌ത സ്വം, വാനപ്രസ്ഥം എന്നിവയ്‌ക്കും അന്താരാഷ്‌ട്ര അംഗീകാരങ്ങൾ ലഭിച്ചു.
കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി മൂന്നു ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂർവം സംവിധായകരിലൊരാളായി ഷാജി എൻ കരുൺ മാറി. പിറവി എഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്‌കാരങ്ങൾ നേടുകയുംചെയ്തു. കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശംചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങൾ നേടിക്കൊടുത്തു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകൾ.
അക്കാദമികളുടെ നേതൃത്വം
1952-ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ കരുൺ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെഡലോടെ ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം തുടരുന്നതിനിടയിലാണ് സിനിമാ പഠനത്തിലേക്ക് വഴിമാറി നടന്നത്. പൂനെയിലെ പഠനം പൂർത്തിയാക്കി കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച് 1976ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചു. 1976-ൽ കെഎസ്എഫ്ഡിസിയിൽ ഫിലിം ഓഫീസറായി ചുമതലയേറ്റു. ഇക്കാലത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്.1998-ൽ രൂപീകരിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐഎഫ്എഫ്കെയിൽ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും. കെഎസ്എഫ്ഡിസി ചെയർമാനായിരിക്കെയാണ് മരണം.
ചലച്ചിത്ര പ്രവർത്തനം സാംസ്‌കാരിക പ്രവർത്തനമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചാണ് ഷാജി എൻ കരുൺ മടങ്ങിയത്. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കെതിരെ സാംസ്‌കാരിക പ്രവർത്തകരെ സംഘടിപ്പിക്കുന്നതിൽ ഷാജി എൻ കരുൺ നേതൃത്വപരമായ പങ്കുവഹിച്ചു. രോഗാവസ്ഥയിലും എമ്പുരാൻ സിനിമയ്ക്കെതിരെ സംഘപരിവാർ ആക്രമണം ശക്തമായപ്പോൾ ഉയർന്ന പ്രതിഷേധത്തിലും അദ്ദേഹം പങ്കുചേർന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ രൂപീകരിച്ച് സിനിമാ നയ കമ്മിറ്റിയുടെയും നേതൃത്വമായി പ്രവർത്തിക്കുകയായിരുന്നു. l