വിപ്ലവപാതയിലെ ആദ്യപഥികർ‐ 80
ഫോർട് കൊച്ചിയിലെ നസ്രത്തിൽ മാടമാക്കൽ അവിരാമാത്യുവിന്റെയും ഓച്ചന്തുരുത്തിലെ മറിയത്തിന്റെയും 12 മക്കളിൽ ആറാമനാണ് എം എം ലോറൻസ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് പഠിക്കരുതെന്നും പകരം ലാറ്റിൻ പഠിക്കണമെന്നും മതപരമായി നിർബന്ധമുണ്ടായപ്പോൾ പഠനം ഉപേക്ഷിക്കുകയും നിരീശ്വരവാദിയും യുക്തിവാദപ്രചാരകനുമാവുകയുംചെയ്ത ആളാണ് അവിരാമാത്യു. അദ്ദേഹം പിന്നീട് അമ്മയുടെ നാടായ മുളവുകാട്ടേക്ക് താമസം മാറ്റുന്നു. ലോറൻസിന്റെ മൂത്ത ജ്യേഷ്ഠനാണ് കേരളപത്രിക പത്രാധിപരായിരുന്ന എബ്രഹാം മാടമാക്കൽ. കവിയും സ്വാതന്ത്ര്യസമരസേനാനിയും ചിന്തകനുമെല്ലാമായിരുന്നു മാടമാക്കൽ. കൊപ്രവ്യാപരംകൊണ്ട് നല്ല സാമ്പത്തികനില കൈവരിച്ച കുടുംബം. സ്കൂൾവിദ്യാർഥിയായിരിക്കെത്തന്നെ ലോറൻസ് രാഷ്ട്രീയപ്രവർത്തകനായതിൽ പിതാവിനോ ജ്യേഷ്ഠനോ എതിർപ്പൊന്നുമില്ല. സാമൂഹ്യപ്രവർത്തകനാവാൻ പ്രോത്സാഹനമാണുണ്ടായത്. പിതാവിന്റെ നിരീശ്വരവാദവും ജ്യേഷ്ഠനായ എബ്രഹാം മാടമാക്കലിന്റെ ഇടതുപക്ഷചിന്തയും ചെറുപ്പത്തിലേ ലോറൻസിനെ സ്വാധീനിച്ചു. വൈക്കം മുഹമ്മദ്ബഷീറടക്കമുള്ളവർ ഇടയ്ക്കിടെ വീട്ടിലെത്തി ചർച്ചകൾ നടത്തുന്നതിൽ ശ്രോതാവായിരുന്നു. അങ്ങനെ ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്കെത്തുകയാണുണ്ടായത്.
അങ്ങനെയിരിക്കെ ക്വിറ്റ് ഇന്ത്യാസമരം വന്നു. ലോറൻസ് സെന്റ് ആൽബെർട്സ് സ്കൂളിലാണ് പഠിക്കുന്നത്. അവിടത്തെ മാനേജ്മെന്റും അധ്യാപകരിൽ ഭൂരിഭാഗവും സ്വാതന്ത്ര്യത്തിനും കോൺഗ്രസ്സിനുമെല്ലാം എതിരാണ്. എന്നാൽ ലോറൻസും കുറേ സുഹൃത്തുക്കളും പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ ആഹ്വാനം രേഖപ്പെടുത്തിയ ബാഡ്ജ് ധരിച്ചാണ് സ്കൂളിൽപോയത്. ക്ലാസ് കഴിഞ്ഞാലുടൻ ലോറൻസും കൂട്ടുകാരും നേരെ മാതൃഭൂമി ഓഫിസിലേക്കാണ് ചെല്ലുക. മാതൃഭൂമി ലേഖകൻ ചൊവ്വര പരമേശ്വരനാണ്. അദ്ദേഹംതന്നെയാണ് എറണാകുളത്തെ പ്രമുഖ കോൺഗ്രസ് നേതാവും. മിക്കപ്പോഴും തകഴിയും ബഷീറും കേശവദേവും അവിടെയുണ്ടാകും. കേശവദേവ് ആലപ്പുഴയിലെയും കൊച്ചിയിലെയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവാണ്. ചൊവ്വരയും ബഷീറുമടക്കമുള്ളവർ പറയുന്ന തത്വങ്ങളിൽ അവർ ആകൃഷ്ടരായി.
പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനുമെങ്കിലും എബ്രഹാം മാടമാക്കൽ സ്വതന്ത്രചിന്താശീലക്കാരനാണ്. അവിരാമാത്യുവിന്റെ വീട്ടിൽ കൃഷ്ണപിള്ളയും എൻ സി ശേഖറും ജോർജ് ചടയംമുറിയും കെ സി മാത്യുവും പിന്നെ കൊച്ചിയിൽ പാർട്ടി കെട്ടിപ്പടുക്കാൻ നേതൃത്വം ചമുതലപ്പെടുത്തിയ സുബ്രഹ്മണ്യഷേണായിയും പി ഗംഗാധരനുമെല്ലാം രാത്രികളിൽ ലോറൻസിന്റെ വീട്ടിലെത്തും. ചർച്ചകളാണ്, കമ്മ്യൂണിസത്തെക്കുറിച്ചുള്ള ചർച്ചകൾ. ആ ചർച്ചകളും ക്ലാസുകളും വിദ്യാർഥിയായ ലോറൻസിന് രാഷ്ട്രീയപ്രവേശനത്തിനുള്ള വലിയവലിയ പാഠങ്ങളായിരുന്നു.
സെന്റ് ആൽബർട്സ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുതുക്കാട് നടന്ന വിദ്യാർഥിഫെഡറേഷൻ സമ്മേളനത്തിൽ ലോറൻസ് പങ്കെടുത്തു. എറണാകുളം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (ഇഎസ്ഒ) എന്ന സംഘടനയിലെ അംഗത്വവുമായാണ് സമ്മേളനത്തിൽ പങ്കെടുത്തത്. അവിടെ വെളിച്ചത്തിലേക്ക് എന്ന ഒരു നാടകം പഠിച്ചവതരിപ്പിച്ചിരുന്നു. അതിൽ ഒരു പാർട്ടെടുത്തത് ലോറൻസായിരുന്നു. വി വിശ്വനാഥമേനോനും സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു. ടി എം അബുവാണ് ഉദ്ഘാടകൻ. സമ്മേളനം സംഘടനയുടെ ജനറൽസെക്രട്ടറിയായി പി പി വിജയനെയും (പിൽക്കാലത്ത് പോപ്പുലർ വിജയനായിത്തീർന്ന വിജയൻ) ജോയി ന്റ് സെക്രട്ടറിയായി ലോറൻസിനെയും തിരഞ്ഞെടുത്തു.
1947 ഓഗസ്റ്റ് 15‐ന് മഹാരാജാസിൽ കൊച്ചിരാജാവിന്റെ കൊടി ഉയർത്തുന്നത് തടയുകയും ആ കൊടി കീറിക്കളയുകയുംചെയ് തതിന്റെ പേരിൽ കോളേജിൽനിന്ന് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിനിയമസഭയിലേക്ക് നടന്ന വിദ്യാർഥിമാർച്ചിൽ വിശ്വനാഥമേനോൻ ലോറൻസിനെ വിളിച്ചുകയറ്റി. ലോറൻസ് മുദ്രാവാക്യം വിളിച്ചുകൊടുത്തു. അങ്ങനെ പ്രത്യക്ഷ രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയായി. അതിനുമുമ്പേതന്നെ മുളവുകാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൽ രൂപീകരിച്ചതിൽ ലോറൻസ് അംഗമായിരുന്നു. ജ്യേഷ്ഠൻ എബ്രഹാം മാടമാക്കലും ആ സെല്ലിൽ അംഗമായിരുന്നു. തൃശൂർക്കാരനായ പാർട്ടിനേതാവ് സി ഒ പോളാണ് എറണാകുളം നഗരമേഖലയിലെ ചുമതലക്കാരൻ. പോളാണ് ലോറൻസിന് പാർട്ടികാർഡ് നൽകുന്നത്.
പാർട്ടിയിൽ അംഗമായതോടെ ലോറൻസിന് നൽകിയ ചുമതല നാട്ടിൽ അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരെ സംഘടിപ്പിക്കലാണ്. കേവുവള്ളം തുഴയുന്നവരെയും തൊണ്ടുതല്ലുന്നവരെയും സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ പ്രവർത്തനമാരംഭിച്ച ലോറൻസ് പിന്നീട് മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായി. മലം ചുമക്കുന്ന തോട്ടികളെ സംഘടിപ്പിച്ച് ഒരു യൂണിയനുണ്ടാക്കിയത് പി കെ കൊടിയനായിരുന്നു. എന്നാൽ ആ സംഘടന നിർജീവമായി. കുറേകാലത്തിനുശേഷം ലോറൻസാണ് തോട്ടികളുടെ ഒരു സമരസംഘടന കെട്ടിപ്പടുത്തത്. ബാലചന്ദ്രൻ ചുള്ളിക്കാട് ഇക്കാര്യം പ്രമേയമാക്കി എഴുതിയ കവിത പ്രസിദ്ധമാണ്.
പി ഗംഗാധരൻ, ടി കെ രാമകൃഷ്ണൻ, ജോർജ് ചടയന്മുറി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ സഹായിയാവാൻ ലോറൻസിന് അവസരം ലഭിച്ചു. അവർ ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങൾ. പുന്നപ്ര‐വയലാർ സമരവുമായി ബന്ധപ്പെട്ട് കൊച്ചിരാജ്യത്ത് ഒളിവിൽകഴിയുന്ന സഖാക്കളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനം. പുന്നപ്ര‐വയലാർ സംഭവത്തിനുശേഷം ആ മേഖലയിലേക്ക് ആദ്യമായി ഒരു ജാഥനടത്തിയത് വിദ്യാർഥിഫെഡറേഷന്റെ നേതൃത്വത്തിലാണ്. കൂട്ടക്കൊലയ്ക്കുശേഷം അവിടത്തെ അവസ്ഥ മനസ്സിലാക്കാനുള്ള ജാഥ. പി കെ വാസുദേവൻനായരും ജെ ചിത്തരഞ്ജനും നയിച്ച ആ ജാഥക്ക് കോമ്പാറയിൽ ലോറൻസിന്റെ നേതൃത്വത്തിൽ സ്വീകരണംനൽകി. ജാഥയുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ ലോറൻസ് പ്രസംഗിച്ചു. പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും പൊതുയോഗങ്ങളിലെ തിരക്കേറിയ പ്രസംഗകരിലൊരാളായി മാറുന്നതിന്റെ തുടക്കം.
ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമിച്ചെങ്കിലും ആക്രമണത്തിന്റെ ലക്ഷ്യം നടക്കാതെപോയതിൽ കടുത്ത ഇഛാഭംഗത്തോടെ മടങ്ങുമ്പോൾ സമരനേതാവായ കെ സി മാത്യു, വിശ്വനാഥമേനോൻ, ലോറൻസ്, ശിവശങ്കരപിള്ള എന്നിവർ സ്റ്റേഷനിൽനിന്നും മൂന്ന് തോക്കുകൾ കൈക്കലാക്കിയിരുന്നു. പക്ഷേ അതുകൊണ്ടെന്തുചെയ്യുമെന്ന ആശങ്കയാലും പിടിക്കപ്പെടുമെന്ന ഭീതിയാലും ആ തോക്കുകൾ ഒരു പൊട്ടക്കുളത്തിൽ വലിച്ചെറിയുകയായിരുന്നു.പിന്നീടവർ പോയത് ഫിലോമിനയുടെ വീട്ടിലാണ്. എറണാകുളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കാൻ ഏറ്റവുമധികം ത്യാഗംസഹിച്ച വിപ്ലവകാരിയായിരുന്നു ഫിലോമിന. മഞ്ഞുമ്മൽ സ്വദേശിയായ ഫിലോമിന കലൂരിൽ ഇപ്പോഴത്തെ അന്താരാഷ്ട്ര സ്റ്റേഡിയം നിൽക്കുന്ന സ്ഥലത്ത് ഒരു കുടിലിലായിരുന്നു താമസം. പാർട്ടിയുടെ ആദ്യനാളുകളിൽ പി ഗംഗാധരനടക്കമുള്ള ഉന്നതനേതാക്കളെ ഒളിവിൽ സംരക്ഷിച്ച അമ്മയാണ് ഫിലോമിന. ബയണറ്റുകൊണ്ടുള്ള മുറിവേറ്റ് ചോരയിൽ കുളിച്ച അവസ്ഥയിലായിരുന്ന കെ സി മാത്യു. ഫിലോമിന മാത്യുവിന് വേറെ മുണ്ട് നൽകി ചോരപുരണ്ട വസ്ത്രം വാങ്ങി അലക്കി. മാത്യുവും ലോറൻസും വൈലോപ്പിള്ളിയുടെ തറവാട്ടുവീട്ടിൽപോയി കുളത്തിൽകുളിച്ച് അവിടെനിന്ന് സ്ഥലംവിട്ടു. ഏതാനുംദിവസം നഗരത്തിൽ പല കേന്ദ്രങ്ങളിലായി ഒളിവിൽകഴിഞ്ഞു. ഒളിവിൽ കഴിയുന്നതിനിടയിൽ ലോറൻസ് ഒരു വലിയ പ്രസ്താവന തയ്യാറാക്കി. വിപ്ലവത്തിന് സമയമായി അതിതാ പൊട്ടിപ്പുറപ്പെടുകയായെന്നും സായുധരായി ഇറങ്ങുവിൻ എന്നും ആഹ്വാനംചെയ്യുന്ന ആ പ്രസ്താവന കുറേ കോപ്പികളെടുത്ത് രാത്രിയിൽ ചില വീടുകളിലും പൊതുസ്ഥലത്തും കൊണ്ടിട്ടു. അതിനിടയിൽ സഹപ്രവർത്തകനായ വിശ്വനാഥമേനോൻ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഡെൽഹിയിലേക്ക് വണ്ടികയറിയിരുന്നു. ലോറൻസ് അക്കാര്യം പിന്നീടാണറിഞ്ഞത്. മാത്യവിനെയും ലോറൻസിനെയും പിടിക്കാൻ പൊലീസിന്റെ പ്രത്യേകസംഘം കൊച്ചിയിലാകെ രാപ്പകൽ പരതുപകയായിരുന്നു. ഒടുവിൽ പാർട്ടിയുടെതന്നെ വിശ്വസ്തനാണെന്ന് കരുതിയിരുന്ന ഒരു കൊറിയറായ ദാമോദരൻ ലോറൻസിനെയും മാത്യുവിനെയും ഒറ്റുകൊടുക്കുകയായിരുന്നു. ഷൺമുഖം റോഡിലെ പോലീസ് റിസർവ് ക്യാമ്പിലേക്കാണ് അവരെ കൊണ്ടുപോയത്. റേഡിയോ തമ്പുരാൻ എന്നറിയപ്പെട്ട രാമവർമതമ്പുരാനെയും അറസ്റ്റ്ചെയ്തിട്ടുണ്ടായിരുന്നു. ക്യാമ്പിൽ ഒന്നാംവട്ടം ക്രൂരമർദനത്തിനുശേഷം മൂവരെയും വലിയ കയറുകൊണ്ട് ബന്ധിച്ച് ഷൺമുഖം റോഡുവഴി ബ്രോഡ്‌വേ ഭാഗത്തേക്ക് നടത്തിച്ചു. കണ്ടുനിൽക്കുന്ന നൂറുകണക്കിനാളുകൾക്ക് നടുവിലൂടെ മൃഗങ്ങളെ കൊണ്ടുപോകുന്നതുപോലെ. മുതുകിലും പുറത്തും തല്ലിയും ചവിട്ടിയും തോക്കിന്റെ പാത്തികൊണ്ടടിച്ചും വലിയ ആഘോഷംപോലെ സബ്ജയിലിലേക്ക്. അവിടെ ദിവസങ്ങൾ നീണ്ട കൊടുംക്രൂരത. നഖങ്ങൾക്കിടയിലൂടെ മൊട്ടുസൂചി അടിച്ചുകയറ്റൽ. കൈ വലിക്കാതിരിക്കാൻ നാലഞ്ചു പൊലീസുകാർ പിടിച്ചുകൊടുക്കൽ നഗ്നരാക്കി ലോക്കപ്പിലാക്കൽ.
പൊലീസുകാരുടെ ഭാര്യമാരടക്കമുള്ളവരെ കാഴ്ചക്കാരായെത്തിച്ച് അവർക്കുമുമ്പിൽ നഗ്നരാക്കി നിർത്തി മൂന്നാംമുറകൾ. കാന്താരിയരച്ച് കണ്ണിലും ലിംഗത്തിലും പുരട്ടൽ. ഉരുട്ടൽ.
ലോറൻസിനെയും മാത്യുവിനെയും മാത്രമല്ല, എറണാകുളത്തെ ആദ്യകാല വിപ്ലവകാരികളെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ ത്യാഗംചെയ്ത ഫിലോമിനയോട് സ്വതന്ത്ര ഇന്ത്യയിലെ പൊലീസ് ചെയ്തത് ചരിത്രം അവസാനിക്കുന്നതുവരെ മറക്കാനാവാത്തതാണ്. എം എം ലോറൻസ് അതേക്കുറിച്ച് എഴുതിയതിങ്ങനെ: ഒളിവിലുള്ള കമ്യൂണിസ്റ്റുകാർക്ക് അഭയം നൽകിയ വീടായിരുന്നു കലൂർ പുഞ്ചപ്പാടത്തെ ബെർണാഡിന്റെ വിധവയായ ഫിലോമിനയുടേത്. അവിടെ അവരും മൂത്ത പുത്രൻ ജോസഫും താഴെയുള്ള മൂന്നുകുഞ്ഞുങ്ങളും താമസിച്ചിരുന്നു. ഫിലോമിന മാതൃതുല്യം ഇടപ്പള്ളികേസിലെ സഖാക്കളെ പരിചരിച്ചു. ആ ഷെൽറ്റർ വലിയൊരു സംഘം പൊലീസ് വളഞ്ഞ് ഫിലോമിനയുടെ മകൻ ജോസഫിനെ അറസ്റ്റ്ചെയ്തു. അമ്മയുടെ മുമ്പിൽവെച്ചുതന്നെ ജോസഫിനെ ഭീകരമായി മർദിച്ചു. വാനിൽ കയറ്റി കസബാ സ്റ്റേഷൻവരെ തല്ലിച്ചതച്ചു. എന്നിട്ടും ഒരുവിവരവും ജോസഫ് നൽകിയില്ല.
അരിശം മൂത്ത പൊലീസ് കലൂരിലെ ആ ചെറിയ പുര വളഞ്ഞ് ഫിലോമിനയെയും രണ്ടുകുഞ്ഞുങ്ങളെയും ഒമ്പത് വയസ്സുള്ള മകളെയും പിടിച്ചുകൊണ്ടുവന്ന് പൊതിരെ തല്ലി. മൂത്തമകന്റെ കോലം കണ്ട് അവർ പൊട്ടിക്കരഞ്ഞു. അതിനവരെ വീണ്ടും തല്ലി. അമ്മയുടെ ഉടുതുണിയുരിയാൻ മകനോട് കല്പിച്ചു. 18 വയസ്സുള്ള ആ മകൻ രണ്ടുദിവസമായി ദിഗംബരനാണ്. അമ്മയുടെ തുണിയുരിയാൻ മകന്റെ കൈ ചലിച്ചില്ല. ആ കടമ ഹെഡ്‌കോൺസ്റ്റബിൾ ചെറിയാൻ നിർവഹിച്ചു. ബ്ലൗസും അയാൾ വലിച്ചുകീറി. അമ്മയെ പൂർണനഗ്നയാക്കി നിർത്തി, നേരത്തെതന്നെ നഗ്നനാക്കിനിർത്തിയ മകനോട് ഇണചേരാൻ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോൾ അവരെ ഇണചേർക്കാൻതന്നെ പോലീസ് തീരുമാനിച്ചു. അമ്മയുടെയും മകന്റെയും പുറത്ത് തോക്കിന്റെ പാത്തികൊണ്ടടിച്ച് അവരെ അടുപ്പിക്കാൻ ശ്രമിച്ചു. മകന്റെ ലിംഗം ഉയർത്താനുള്ള പാഴ്ശ്രമം തുടർന്നു. തുടർന്ന് ഒരു പോലീസുകാരൻ തോക്കിന്റെ പാത്തികൊണ്ട് ഫിലോമിനയുടെ നെഞ്ചിൽ ഇടിച്ചു. ഫിലോമിന മലർന്നുവീണു. മകനെ തോക്കിന്റെ പാത്തികൊണ്ടടിച്ച് അമ്മയുടെ മീതെ വീഴ്ത്താനുള്ള ശ്രമമായിരുന്നു പിന്നീട്. കനത്ത ഒരിടിയിൽ അമ്മയുടെ മീതെ മകൻ കമിഴ്ന്നുവീണു. പോലീസുകാർ ആർത്തുചിരിച്ചു, ആക്രോശിച്ചു‐ നാലഞ്ചുദിവസം കഴിഞ്ഞപ്പോൾ അമ്മയെയും മകനെയും കേസ് ചാർജ് ചെയ്ത് ജയിലിലടച്ചു. ഒമ്പതും അതിന് താഴെയും പ്രായമുള്ള മൂന്ന് കുട്ടികളെ തെരുവിലേക്ക് ഇറക്കിവിട്ടു.
കമ്യൂണിസ്റ്റായാൽ എന്തായിരിക്കും അനുഭവം എന്ന് നാട്ടുകാരെയാകെ അറിയിക്കാൻ ലോറൻസിനെയും മറ്റും ബന്ധനസ്ഥരാക്കി നഗരത്തിലൂടെ നടത്തിക്കുകയും നടക്കുമ്പോൾ അടിക്കുകയും തൊഴിക്കുകയുംചെയ്യുന്ന പരിപാടി ദീർഘനാൾ നീണ്ടുനിന്നു. ഇടപ്പള്ളിപ്പള്ളിയിൽ പെരുനാൾ പ്രദക്ഷിണം നടക്കുമ്പോൾ, അതിൽ പങ്കെടുക്കുന്നവർക്ക് മുമ്പിൽ പ്രദർശിപ്പിക്കാനായി ലോറൻസിനെയും മാത്യുവിനെയുമെല്ലാം ബന്ധനസ്ഥരാക്കി റോട്ടിലൂടെ നടത്തിച്ച് തല്ലിച്ചതയ്‌ക്കുമായിരുന്നു. ഉള്ളംകാലിൽ ചൂരൽകൊണ്ടടിച്ചുപൊട്ടിക്കുകയും പൊട്ടി തോൽ ഉരിഞ്ഞുപോയിക്കഴിഞ്ഞാൽ കരിങ്കൽ കൂനയിൽ കയറ്റി താഴേക്ക് തള്ളിവീഴ്‌ത്തുയും ചെയ്യുന്നതായിരുന്നു ഒരു ശിക്ഷാമുറ. ഇങ്ങനെ നീണ്ട 86 ദിവസമാണ് ലോറൻസിനെയും മറ്റ് ഇടപ്പള്ളിസഖാക്കളെയും ലോക്കപ്പിൽ പീഡിപ്പിച്ചത്. അതിന് ശേഷം മാത്രമാണ് ജയിലിലാക്കിയത്. 22 മാസം ജയിലിൽ കഴിഞ്ഞശേഷം 1953 സെപ്തംബറിലാണ് ലോറൻസ് കുറ്റവിമുക്തനാക്കപ്പെട്ട് ജയിൽമോചിതനായത്.
ചുവന്ന ചീരവിത്തുകൾ എന്ന ഓർമക്കറിപ്പിൽ പ്രൊഫ. എം എൻ വിജയൻ ലോറൻസിനെക്കുറിച്ച് എഴുതിയത് അതേപടി ചേർത്തുകൊണ്ട് ഈ ലേഖനം അവസനിപ്പിക്കാം. ലോറൻസിന്റെ ജ്യേഷ്ഠനായ എബ്രഹാം മാടമാക്കലിന്റെ പ്രിയപ്പെട്ട അനുചരനായിരുന്നു എം എൻ വിജയൻ. “അന്ന് എറണാകുളത്തെ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സിരകളുടെ മുഴുവൻ രക്തവും ഒഴുകിപ്പോയിരുന്നത് എം എം ലോറൻസ് എന്ന പത്തൊമ്പതുകാരനിലൂടെയായിരുന്നു. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണകേസിൽ ലോറൻസ് പ്രതിയായി. ലോറൻസിന്റെ ജ്യേഷ്ഠൻ എബ്രഹാം മാടമാക്കൽ അന്ന് കേരളപത്രിക വാരികയിൽ പത്രാധിപരായിരുന്നു. അദ്ദേഹം ഞങ്ങളെപ്പോലുള്ളവർക്ക് ഏറെ പ്രിയങ്കരനും വഴികാട്ടിയുമായിരുന്നു. ഞാനന്ന് മാതൃഭൂമി ദിനപത്രത്തിന്റെ എറണാകുളം ബ്രോഡ്‌വേയിലുള്ള ആപ്പീസിലായിരുന്നു താമസിച്ചിരുന്നത്. മാതൃഭൂമി ലേഖകൻ ചൊവ്വര പരമേശ്വരന്റെ കൂടെ. ആപ്പീസിനുള്ളിലുള്ള പൊതുടാപ്പിലായിരുന്നു കുളി. സായാഹ്നങ്ങളിൽ ഈ മുറിയിൽ ഞങ്ങൾ ഒത്തുകൂടി. പലപ്പോഴും തർക്കിച്ചു. എബ്രഹാം മാടമാക്കൽ എപ്പോഴും കഥകൾ പറഞ്ഞു. കമ്യൂണിസത്തിന്റെ പുതിയ വേരുകൾ പഴയജീവിതഭൂമിയിൽ ആഴ്ന്നിറങ്ങുന്നതിനെക്കുറിച്ച്, മനുഷ്യൻ എന്ന വാക്കിന്റെ പുതിയ അർഥങ്ങളെക്കുറിച്ച്.
എറണാകുളം ലോ കോളേജിന്റെ ഹോസ്റ്റലിൽനിന്ന് എം എം ലോറൻസിനെ പൊലീസ് പിടികൂടി. പകൽ ഉച്ചയോടടുത്തായിരുന്നു അത്. ഹോസ്റ്റലിലെ വിദ്യാർഥികൾ എബ്രഹാം മാടമാക്കലിന് ആളയച്ചു.
അദ്ദേഹം എത്തുമ്പോൾ ലോറൻസിനെ പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. മർദനമേറ്റ് ലോറൻസിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. വായിൽനിന്നും ചെവിട്ടിൽനിന്നും ചോര ഒലിച്ചുകൊണ്ടിരുന്നു. ഒരു യുവാവിന്റെ ദാർഷ്ട്യത്തോടെ, ഒരു പ്രത്യയശാസ്ത്രം നെഞ്ചിലേറ്റിയ വിപ്ലവകാരിയുടെ ചങ്കുറപ്പോടെ ലോറൻസ് മർദനമൊക്കെയും ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കാലുകൾ തറയിൽ ഉറയ്‌ക്കാതെ ഇടവിട്ട് ഇടറി.
അനിയനെ മർദിക്കുന്നത് എബ്രഹാം മാടമാക്കൽ നോക്കിനിന്നു. മുറിച്ചാൽ മുറികൂടുന്ന ചോരയുടെ നിലയ്ക്കാത്ത ഒരു കടൽ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകളിലേക്ക് ഇരമ്പലോടെ ഇരച്ചുകയറി. നിസ്സഹായനായിപ്പോയ ഒരു സഹോദരന്റെ ദൈന്യം അദ്ദേഹത്തിന്റെ കണ്ണുകളിൽ അരിച്ചെത്തി. കാഴ്ച മറഞ്ഞു.
അന്ന് വൈകീട്ട് എബ്രഹാം മാടമാക്കൽ മാതൃഭൂമി ആപ്പീസിൽവന്നു. ഉള്ളംകൈ അദ്ദേഹം ഞങ്ങൾക്കുമുമ്പിൽ തുറന്നു. ഒരു കടലാസ് പൊതി. ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞത്.
“ഇത് ചുവന്ന ചീരവിത്തുകളാണ്. ഞാൻ രാഷ്ട്രീയം നിറുത്തി. ഞാനിനി ഇത് കൃഷിചെയ്യുവാൻ പോകുന്നു.’ അദ്ദേഹം പറഞ്ഞു. പിന്നെ അമ്പരന്ന ഞങ്ങളുടെ മുഖത്തുനോക്കി പൊട്ടിച്ചിരിച്ചു. തെരുവുവിളക്കുകളുടെ പ്രകാശത്തിലേക്ക് അദ്ദേഹം പിന്നീട് ഒന്നുംപറയാതെ ഇറങ്ങിപ്പോയി.
സഹിക്കാനാവാത്ത സങ്കടങ്ങളുടെ തുരുത്തിൽ ഏകനായി നിൽക്കുമ്പോഴാണ് അദ്ദേഹം പൊട്ടിച്ചിരിച്ചിരുന്നത് എന്ന് ഞാനോർത്തു. വലിയ പൊട്ടിച്ചിരികൾ കണ്ണീരാണ് എന്ന് അന്നെനിക്ക് മനസ്സിലായി.
വിപ്ലവത്തിന് രാജ്യം പാകമായെന്ന വിലയിരുത്തലോടെയുള്ള കൊൽക്കത്താ തീസിസ് അപക്വവും തെറ്റുമാണെന്ന് തന്റെ രാഷ്ട്രീയ ഗുരുനാഥനായ ജ്യേഷ്ഠൻ പലതവണ പറഞ്ഞിരുന്നെന്നും അക്കാര്യത്തിൽ താനും ജ്യേഷ്ഠനും മാത്രമല്ല, വീട്ടിൽ അക്കാലത്തെത്തിയ നോതാക്കളും വാദപ്രതിവാദം നടത്തിയിരുന്നെന്നും താൻ സായുധവിപ്ലവത്തിന് നാട് പക്വമായെന്ന തീസിസിനൊപ്പമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട് പ്രസ്താവനയെഴുതി കോപ്പിയെടുത്ത് പ്രചരിപ്പിച്ചിരുന്നുവെന്നും ലോറൻസ് പിൽക്കാലത്ത് സ്വയംവിമർശനപരമായി എഴുതുന്നുണ്ട്. l