‘സ്ത്രീപക്ഷ നവകേരളം’ എന്ന ധീരമായ മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ട് ചരിത്രം സൃഷ്ട്ടിച്ച സർക്കാരാണ് ഇക്കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചത്. ഇന്ത്യയിലോ കേരളത്തിലോ ഇതിനു മുൻപ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഒരുജനാധിപത്യ രാജ്യത്ത് പുരുഷാധിപത്യ സാമൂഹ്യഘടനയെ സ്ത്രീപക്ഷമായി പരിവർത്തിപ്പിക്കുന്നതിന് ബഹുമുഖപ്രവർത്തനങ്ങൾ ആവശ്യമാണ്. നിയമനിർമാണം ,സംവരണം , നീതിന്യായസംവിധാനത്തെ സ്ത്രീസൗഹാർദപരമാക്കുക ,വിദ്യാഭ്യാസമേഖലയിൽ സ്ത്രീപക്ഷമായഇടപെടലുകൾ നടത്തുക , സ്ത്രീകൾക്ക് സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പു വരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിന്റെ പൊതുമനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ ദിശയിൽ വളരെ വിജയകരമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു എന്നത് ശ്രദ്ധേയമാണ്.
കേരളത്തിൽ ആദ്യമായി ജൻഡർ ബജറ്റ് അവതരിപ്പിച്ചത് ഡോ ടി എം തോമസ് ഐസക് ധനമന്ത്രി ആയിരുന്ന 2016 ലാണ് . പിന്നീട് കഴിഞ്ഞ പത്തു വർഷവും ജൻഡർ ബജറ്റാണ് അവതരിപ്പിച്ചു വരുന്നത്. 2025-26 ൽ അത് 21% ആയി വർധിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി വനിത -ശിശു വകുപ്പ് രൂപീകരിച്ചു കൊണ്ട് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കരുത്തേകിയത് 2016 ൽ അധികാരമേറ്റ ആദ്യ പിണറായി വിജയൻ സർക്കാരാണ്. ആദ്യമായി മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടായതും ഇക്കാലയളവിലാണ്.
ചരിത്രപരമായ പല തീരുമാനങ്ങളും ഇടതുപക്ഷ സർക്കാർ കൈകൊണ്ടു. അതിൽ ഏറ്റവും പ്രധാനമാണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വീട്ടമ്മമാർക്ക് വേതനം യാഥാർഥ്യമാക്കിയത്. 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ആയിരം രൂപ വീതം നല്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകൾ വീട്ടിനുള്ളിൽ ചെയ്യുന്ന കാണാപ്പണി അംഗീകരിക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.
കോളേജ് വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകാനുള്ള തീരുമാനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. കടകളിലും മറ്റും പണിയെടുക്കുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം നൽകുന്നതിനായി നിയമനിർമാണം നടത്തിയതാണ് മറ്റൊരു എടുത്തുപറയേണ്ട നടപടി. പത്തു മണിക്കൂർ വരെ നിന്ന് കൊണ്ട് മാത്രം പണിയെടുത്തിരുന്ന ഒരു വിഭാഗത്തിന്റെ മനുഷ്യാവകാശമാണ് സർക്കാർ സംരക്ഷിച്ചത്.
പൊലീസിലേക്ക് സ്ത്രീകളെ പ്രത്യേകം റിക്രൂട്ട് ചെയ്തതും വനിതാ ബറ്റാലിയൻ രൂപീകരിച്ചതും അഗ്നിരക്ഷാ സേനയിൽ സ്ത്രീകൾക്ക് അവസരം നൽകിയതും ലിംഗനീതിയോടുള്ള ഇടതു സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നു. പുത്തൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി രൂപീകരിച്ച സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സംരംഭങ്ങളിൽ 40% സ്ത്രീകൾ നേതൃത്വം നൽകുന്നവയാണ്. കുടുംബശ്രീ 25 വർഷം പൂർത്തിയായപ്പോൾ കാലാനുസൃതമായ മാറ്റങ്ങൾ സർക്കാർ കൊണ്ടുവന്നു. അവയിൽ എടുത്തു പറയേണ്ടത് യുവതികൾക്കായുള്ള ഓക്സിലറി ഗ്രൂപ്പുകളാണ് . കുടുംബശ്രീയുടെ ബൈലോയിൽ സമീപകാലത്ത് വരുത്തിയ മാറ്റങ്ങൾ സ്തുത്യർഹമാണ് .
കേരളത്തിലെ സ്ത്രീകളുടെ താഴ്ന്ന തൊഴിൽ പങ്കാളിത്തമാണ് ആശങ്ക ജനി പ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 70 % ൽ കൂടുതൽ പെൺകുട്ടികൾ ആണെങ്കിലും വരുമാനം ഉള്ള തൊഴിലിൽ പങ്കാളിത്തം കുറഞ്ഞിരിക്കുന്നത് സർക്കാർ ഗൗരവമായി കാണുന്നു. വിജ്ഞാനകേരളം പദ്ധതി ഈ പ്രശ്നം കൈകാര്യം ചെയ്യുന്നു. തൊഴിൽ ആഗ്രഹിക്കുന്ന എല്ലാവര്ക്കും തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം വച്ചിരിക്കുന്നത്.
????????????????????????????????????
വനിതാ ശിശു വികസന വകുപ്പ് മാത്രമല്ല എല്ലാ വകുപ്പുകളിലും സ്ത്രീപക്ഷമായ ഇടപെടലുകൾ നടന്നു വരുന്നു. വിദ്യാഭ്യാസ രംഗത്ത് യൂണിസെക്സ് യൂണിഫോം , പാഠ്യപദ്ധതി സ്ത്രീസൗഹാർദപരമാക്കുക തുടങ്ങിയ നടപടികൾ ഏറെ അംഗീകരിക്കപ്പെട്ടതാണ്. ആരോഗ്യ രംഗത്തും സ്ത്രീകൾക്ക് വേണ്ടി സവിശേഷമായ ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്.
ഈ മാറ്റങ്ങളൊക്കെ ഏകാധിപത്യപരമായ നടപടികൾ അല്ല എന്നതും സവിശേഷ ശ്രദ്ധ അർഹിക്കുന്നു. നവകേരള സദസ്സ് നടത്തുകയും അവിടെ കൂടിയ ആയിരങ്ങളിൽ നിന്നും ഉയർന്നു വന്ന ആശയങ്ങൾ സ്വാംശീകരിച്ച കൊണ്ടുമാണ് പല നൂതന പദ്ധതികളും സർക്കാർ നടപ്പാക്കിയത്.
ലിംഗനീതി എന്നത് സ്ത്രീകളുടെ മാത്രമല്ല എല്ലാ ലിംഗവിഭാഗങ്ങളുടേയും അവകാശമാണെന്ന് ഇടതുപക്ഷം അംഗീകരിക്കുന്നു. ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ട്രാൻസ്ജെൻഡർ ബോർഡ് രൂപീകരിച്ചത്.
എന്നാൽ നവകേരളത്തിലേക്ക് കുതിക്കുമ്പോൾ ചില ഘടകങ്ങൾ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിൽ പ്രധാനമാണ് അതിക്രമങ്ങൾ. ഗാർഹികാതിക്രമങ്ങളിൽ കേരളം മുന്നിലാണ്. റിപ്പോർട് ചെയ്യുന്ന കേസുകൾ കൂടുതൽ ആയത് ഇതിനൊരു കാരണമാകാമെങ്കിലും സമൂഹത്തിന്റെ ശ്രദ്ധ ആവശ്യമായ ഗുരുതരമായ പ്രശ്നമാണിത്. 2025 ഫെബ്രുവരി 28 നാണ് ഏറ്റുമാനൂരിൽ ഷൈനി രണ്ടു പെണ്മക്കളുമായി തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചത്. കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ജിസ്മോൾ രണ്ടു കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടി മരിച്ചതും ഏറ്റുമാനൂരിൽ തന്നെയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 സ്ത്രീകളാണ് ഗാർഹികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. 19 കുഞ്ഞുങ്ങളും അമ്മമാർക്കൊപ്പം മരിച്ചു.
വീട്ടിനുള്ളിലെ അതിക്രമങ്ങൾ ചെറുക്കാനോ ഇത്തരം ബന്ധങ്ങൾ അവസാനിപ്പിക്കുവാനോ ഉള്ള പ്രാപ്തിയില്ലാതെ നിസ്സഹായരായാണ് ഈ സ്ത്രീകൾ മരിച്ചതെന്ന് അവരുടെ ആത്മഹത്യാ കുറിപ്പ് വെളിപ്പെടുത്തുന്നു. വീട്ടകങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു എന്ന് മാത്രമല്ല സ്ത്രീകൾക്ക് നീതി ലഭ്യമാകുന്നുമില്ല. ചലചിത്ര താരം ദിലീപ് എട്ടാംപ്രതിയായ കേസിൽ അപ്പീൽ പോകാനാണ് അതിജീവിതയുടെയും സർക്കാരിന്റെയും തീരുമാനം. മറ്റൊരു കോളിളക്കം ഉണ്ടാക്കിയ കേസാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ കേസ് നൽകിയത്. അതിലും ബിഷപ്പിനെ കുറ്റവിമുക്തനാക്കി കീഴ്കോടതി. സിസ്റ്ററിന്റെ ആവശ്യപ്രകാരം മറ്റൊരു പബ്ലിക് സ്‌പെഷ്യൽ പ്രോസിക്യൂട്ടറിനെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഇനിയും ഇരു കേസുകളും തുടരേണ്ടിയിരിക്കുന്നു.
പോലീസ് ഉൾപ്പടെയുള്ള നീതിന്യായ സംവിധാനങ്ങൾ കൂടുതൽ സ്ത്രീ സൗഹാർദപരമാക്കേണ്ടത് ലിംഗനീതിയും ലിംഗതുല്യതയും ഉറപ്പാക്കുവാൻ അനിവാര്യമാണ്. നിർഭയ നിശാ പദ്ധതി, ജില്ലകളിൽ പ്രൊട്ടക്ഷൻ ഓഫീസർമാർ , പോലീസ് സ്റ്റേഷനുകളിൽ സേഫ്റ്റി ഓഫീസർമാർ ,വനിതാ വികസന കോർപറേഷൻ നടത്തുന്ന ജൻഡർ പരിശീലനം തുടങ്ങിയതൊക്കെ ഈ മേഖലയിൽ നിർണായകമായ മാറ്റത്തിനിടയാക്കുമെന്നതിനു സംശയമില്ല.
അധികാര കേന്ദ്രങ്ങളിലെ സ്ത്രീയുടെ അഭാവമാണ് അഭിസംബോധന ചെയ്യേണ്ട സുപ്രധാനമായ മറ്റൊരു പ്രശനം. രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ സ്ത്രീകൾക്ക് അധികാരം ഇല്ലാത്തത് അതിക്രമങ്ങൾ പെരുകുന്നതിനുള്ള കാരണമാണ് .
കേരളത്തിന്റെ മധ്യവർഗവത്ക്കരണം വർഗീയതക്കും പാരമ്പര്യവാദത്തിനും വളക്കൂറുള്ള മണ്ണൊരുക്കുന്നത് സ്ത്രീപക്ഷവികസനത്തിന് വെല്ലുവിളി ഉയർത്തുന്നു. അമിതഭക്തി, അനാചാരങ്ങൾ, അന്ധവിശ്വാസം , തുടങ്ങിയവ കേരളീയസമൂഹത്തിലേക്ക് മടങ്ങിവരുന്നതായി കാണാം.വിദ്യാസമ്പന്നവും പരിഷ്കൃതവുമായ ഒരു സമൂഹത്തിനു ഭൂഷണമല്ലാത്ത ജീവിതരീതികൾ സ്ത്രീശാക്തീകരണത്തിനു തിരിച്ചടിയാകുന്നുണ്ട്. മതവർഗീയ ശക്തികളുടെ ആസൂത്രിതമായ ഇടപെടലുകൾ അപകടകരമായ വിധത്തിൽ കേരളത്തെ പിന്നോട്ടു കൊണ്ടുപോകുമെന്നതിന്റെ അപായസൂചന ലഭിച്ചു കഴിഞ്ഞു. നവലിബറൽ,മുതലാളിത്തം സൃഷ്ട്ടിക്കുന്ന കമ്പോളവത്ക്കരണവും വർഗീയതയും ചേരുന്ന പ്രതിലോമസംസ്കാരത്തെ പ്രതിരോധിക്കുക എന്നത് ലിംഗനീതിക്കായുള്ള പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.
പുരുഷ കമ്മീഷൻ ആവശ്യപ്പെടുന്ന പുരുഷാവകാശസംഘങ്ങൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യവും സ്വീകാര്യതയും വലതുപക്ഷവത്കരണത്തിന്റെ ലക്ഷണങ്ങളാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് വലതുപക്ഷ ശക്തികൾ രാഷ്ട്രീയ ,സാംസ്‌കാരിക,സാമ്പത്തിക മേഖലകളിൽ അധികാരത്തിനായി നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോഴാണ് ‘ഇടതു ബദൽ ‘ കൂടുതൽ പ്രസക്തമാകുന്നത്.