
2024ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഭരതനാട്യം 2: മോഹിനിയാട്ടം. എന്നാൽ പരാജയപ്പെട്ടുപോയ ആദ്യ ഭാഗത്തിൽ നിന്നു വ്യത്യസ്‌തമായ സ്വഭാവവും ആഖ്യാനവുമാണ് സിനിമയുടെ ഈ രണ്ടാംഭാഗത്തിന്റേത്. മരിച്ചുപോയ ഭരതൻ നായരുടെ കുടുംബം അയാളുടെ രഹസ്യങ്ങൾ പരിഹരിക്കാൻ നടത്തുന്ന യാത്രയും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന നിലയിൽ തിയേറ്ററിൽ ആളെ എത്തിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഭരതൻ നായരുടെ കുടുംബം അവരുടെ സ്വത്തുക്കളും മറ്റ് രഹസ്യങ്ങളും കൈകാര്യം ചെയ്യാനായി ശ്രീകണ്ഠാപുരത്തേക്ക് യാത്ര തിരിക്കുന്നു. അവിടെവച്ച് അവർ ഒരു വലിയ കുറ്റകൃത്യത്തിൽ ചെന്നുപെടുകയും, അതിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ആദ്യ ഭാഗമായ ‘ഭരതനാട്യം’ ഒരു ലളിതമായ കുടുംബചിത്രമായിരുന്നെങ്കിൽ, രണ്ടാം ഭാഗം ഒരു ഡാർക്ക് കോമഡി ക്രൈം ത്രില്ലർ എന്ന നിലയിൽ വേറിട്ടുനിൽക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ ആവേശം നിലനിർത്തുന്നതും ബുദ്ധിപരമായ തമാശകൾ ഉൾക്കൊള്ളുന്നതുമായ തിരക്കഥയാണ് ചിത്രത്തിന്റേത്. കുറ്റകൃത്യങ്ങളും ഹാസ്യവും സമന്വയിപ്പിച്ച രീതി ഏറെ ശ്രദ്ധേയമാണ്. ഇതാണ് സിനിമയുടെ വിജയത്തിന് പ്രധാനമായും വഴിവെച്ചത്. സൈജു കുറുപ്പിന്റെ 150-‐ാം ചിത്രമെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായി ‘ശശിധരൻ നായർ’ എന്ന കഥാപാത്രം മാറുന്നുണ്ട്. സാധാരണക്കാരനായ ഒരാൾ അസാധാരണമായ ഒരു ക്രൈം സീനിൽ അകപ്പെട്ടുപോകുന്നതും അയാളുടെ ഭയവും ഈർഷ്യയും സൈജു മനോഹരമായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂടിന്റെ വില്ലൻ കലർന്ന കോമഡി വേഷവും, ബേബി ജീനിന്റെ പ്രകടനവും വലിയ കയ്യടി അർഹിക്കുന്നതാണ്. ആദ്യ ഭാഗത്തിലെ പോരായ്‌മകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മികച്ച സാങ്കേതികവശംകൂടി സിനിമയ്‌ക്ക് ഒരുക്കിയിട്ടുണ്ട്. ‘ഇലക്ട്രോണിക് കിളി’ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് കൃത്യമായി സെറ്റ് ചെയ്യുന്നതാണ്.
കൃഷ്ണദാസ് മുരളിയുടെ സംവിധാനവും തിരക്കഥയിലെ ബുദ്ധിപരമായ തമാശകളും ചിത്രത്തിന്റെ മികവാണ്. ‘ദൃശ്യം’ പോലുള്ള ചിത്രങ്ങളെ തമാശരൂപേണ അനുകരിക്കുന്ന രീതി (Spoof elements) സിനിമയുടെ മേന്മയാണ്. ഇത്തരത്തിലുള്ള രംഗങ്ങളാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളത്തിലെ പ്രശസ്തമായ പല ക്രൈം ത്രില്ലറുകളെയും വളരെ രസകരമായ രീതിയിലാണ് ഇതിൽ കളിയാക്കുന്നത്. ഒരു കുറ്റകൃത്യം മറച്ചുപിടിക്കാൻ നായകൻ നടത്തുന്ന ശ്രമങ്ങളെ ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുമായി താരതമ്യം ചെയ്യുന്നുണ്ട്. ജോർജുകുട്ടിയെപ്പോലെ ബുദ്ധിമാനല്ലെങ്കിലും സൈജു കുറുപ്പിന്റെ കഥാപാത്രം അതേപോലെ ചെയ്യാൻ ശ്രമിച്ച് അബദ്ധങ്ങളിൽ ചാടുന്നത് ചിരിയുണർത്തുന്ന ഒന്നാണ്. അന്വേഷണ ഉദ്യോഗസ്ഥനായ വിനയ് ഫോർട്ടിന്റെ കഥാപാത്രം പലപ്പോഴും ‘അഞ്ചാം പാതിര’യിലെപ്പോലെയുള്ള സീരിയസ് ക്രൈം ഇൻവെസ്റ്റിഗേഷൻ രീതികളെ മിമിക്ക് ചെയ്യുന്നുണ്ട്. കൊലപാതകം നടക്കുമ്പോൾ പെയ്യുന്ന മഴ, നിഗൂഢമായ പശ്ചാത്തല സംഗീതം തുടങ്ങിയ സ്ഥിരം ത്രില്ലർ രീതികളെ സിനിമ പലയിടത്തും പരിഹസിക്കുന്നു. ഇതിനായി ‘ഇലക്ട്രോണിക് കിളി’ ഒരുക്കിയ ബിജിഎം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിനിമയിൽ ബേബി ജീൻ അവതരിപ്പിക്കുന്ന കഥാപാത്രം സോഷ്യൽ മീഡിയയിലെ ട്രെൻഡുകളെയും ഇൻഫ്ലുവൻസർമാരെയും അനുകരിക്കുന്ന രീതിയിലുള്ള തമാശകളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ‘ഡാർക്ക് കോമഡി’ എന്ന വിഭാഗത്തിലാണ് ചിത്രം ഒരുക്കിയത്. ഗൗരവമേറിയ ഒരു കൊലപാതകത്തെയും അതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെയും ചിരിയിലൂടെ അവതരിപ്പിച്ചത് പ്രേക്ഷകർക്ക് പുതുമയുള്ള അനുഭവമായി. ഒരു ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ കോമഡി കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളിയാണ്. എന്നാൽ ഈ ചിത്രം അനാവശ്യമായ തമാശകൾ കുത്തിനിറയ്ക്കാതെതന്നെ സാഹചര്യത്തിനുചിതമായ തമാശകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വിജയിച്ചു.
സിനിമയിൽ വളരെ ആഴത്തിലുള്ള രാഷ്ട്രീയ-സാമൂഹിക പരിഹാസങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കേവലമൊരു തമാശച്ചിത്രമെന്നതിലുപരി, ഇന്നത്തെ കാലത്തെ ചില പ്രവണതകളെ ചിത്രം നിശിതമായി വിമർശിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്. ഒരു പ്രത്യേക ദൈവത്തെയും ആരാധനാക്രമത്തെയും കൃത്രിമമായി സൃഷ്ടിച്ച് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സിനിമ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അന്ധമായ വിശ്വാസത്തെ എങ്ങനെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കാമെന്നതിന്റെ സൂക്ഷ്മമായ ആവിഷ്കാരമാണ് ‘ഫേക്ക് ടെമ്പിൾ’ എന്ന ഇതിവൃത്തം. പാരമ്പര്യമായി വിശ്വസിച്ചുപോരുന്ന പല കാര്യങ്ങളുടെയും ഉത്ഭവം വെറും അബദ്ധങ്ങളോ കൃത്രിമങ്ങളോ ആണെന്ന് സ്പൂഫിലൂടെയും അനിമേഷൻ രംഗങ്ങളിലൂടെയും സിനിമ പറയുന്നുണ്ട്. ഇത് ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ ഒരു വലിയ രാഷ്ട്രീയ പ്രസ്താവനയാണ്. യുക്തിവാദവും പാരമ്പര്യവും തമ്മിലുള്ള സംഘർഷം എന്ന നിലയിൽ കൂടി ചിത്രം മാറുന്നുണ്ട്.
സിനിമയിലെ കേന്ദ്ര പ്രമേയംതന്നെ ഒരു വ്യാജ ദൈവത്തെയും ക്ഷേത്രത്തെയും സൃഷ്ടിക്കുന്നതാണ്. ചില കുറ്റകൃത്യങ്ങൾ മറച്ചുപിടിക്കാൻവേണ്ടി ഒരു കല്ലിനെ ദൈവമായി പ്രതിഷ്ഠിക്കുന്നതും, ആളുകൾ അതിൽ വിശ്വസിക്കാൻ തുടങ്ങുന്നതും സിനിമ കാണിച്ചുതരുന്നു. ഇത് വിശ്വാസത്തിന്റെ മനഃശാസ്ത്രത്തെതന്നെ പരിഹസിക്കുന്നതാണ്. നൂറ്റാണ്ടുകളായി തുടരുന്ന പല ആചാരങ്ങളും യഥാർത്ഥത്തിൽ ഇത്തരം ചില അബദ്ധങ്ങളിൽ നിന്നോ താല്പര്യങ്ങളിൽ നിന്നോ ഉണ്ടായതാകാം എന്ന സൂചന സിനിമ നൽകുന്നു. ഒരു അബദ്ധത്തെ എങ്ങനെ ആചാരമാക്കി മാറ്റാം എന്നത് സ്പൂഫ് രീതിയിൽ സിനിമ അവതരിപ്പിക്കുകയാണ്. ഭക്തിയെ എങ്ങനെ വിപണനം ചെയ്യാമെന്നതിലേക്കും ഒരു പ്രദേശത്തെ സാമ്പത്തിക ലാഭത്തിനായി മതവികാരം എങ്ങനെ ഉപയോഗിക്കാമെന്നതിലേക്കും കൂടി സിനിമ നീങ്ങുന്നുണ്ട്. ഇതിനായി ആനിമേഷൻ രംഗങ്ങൾ ഉപയോഗിച്ചാണ് സംവിധായകൻ പല കാര്യങ്ങളും വിശദീകരിക്കുന്നത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ മരണം സംഭവിക്കുമ്പോൾ, ആ ദുഃഖകരമായ സാഹചര്യത്തെ വൈകാരികമായി കാണിക്കുന്നതിനു പകരം, മൃതദേഹം മറവുചെയ്യാൻ കഥാപാത്രങ്ങൾ നടത്തുന്ന അബദ്ധങ്ങൾനിറഞ്ഞ ശ്രമങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. പ്രേക്ഷകരിൽ ആ രംഗങ്ങൾ ചിരി ജനിപ്പിക്കുന്നുണ്ട്.
പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടും ‘ഭരതനാട്യം 2: മോഹിനിയാട്ടം’ വൻ വിജയമാകാൻ ഒടിടിയിൽ ലഭിച്ച സ്വീകാര്യത സഹായകരമായിട്ടുണ്ട്. ആദ്യ ഭാഗമായ ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ 100 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ഒരു ‘കൾട്ട്’ പദവി സ്വന്തമാക്കിയിരുന്നു. ഈ വലിയ ആരാധകവൃന്ദം രണ്ടാം ഭാഗത്തിനായി കാത്തിരുന്നത് സിനിമയ്ക്ക് മികച്ച പ്രാരംഭ കളക്ഷൻ നൽകാൻ സഹായിച്ചു. വെറുമൊരു കുടുംബചിത്രമായിരുന്ന ആദ്യ ഭാഗത്തിൽ നിന്ന് മാറി, കൂടുതൽ വേഗതയുള്ള ഒരു ഡാർക്ക് കോമഡി ക്രൈം ത്രില്ലർ എന്ന നിലയിലാണ് രണ്ടാം ഭാഗം ഒരുക്കിയത്. തിരക്കഥയിലും സംവിധാനത്തിലുമുണ്ടായ പുരോഗതി സിനിമയെ ഒരു ‘സുപ്പീരിയർ സീക്വൽ’ ആക്കി മാറ്റി. അനാവശ്യമായ ഇമോഷണൽ രംഗങ്ങൾ ഒഴിവാക്കി കുറ്റകൃത്യവും ഹാസ്യവും കൃത്യമായി സമന്വയിപ്പിച്ചത് സിനിമയുടെ വിജയത്തിന് നിർണ്ണായകമായിട്ടുണ്ട്. l




