വി ഡി സതീശൻ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണത്രെ! അങ്ങനെയുമുണ്ടൊ ഒരു സോഷ്യലിസം?1955 ൽ ആവഡിയിൽ വെച്ച് ചേർന്ന എഐസിസി സമ്മേളനം ഇന്ത്യയെ സോഷ്യലിസ്റ്റ് മാതൃകയിലുള്ള ഒരു രാജ്യമാക്കി തീർക്കുന്നതിന് വേണ്ടി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചിരുന്നതാണ്. മാർക്സിസ്റ്റ് ഫോർവേഡ് ബ്ലോക്കുകാർ എന്നറിയപ്പെട്ടിരുന്ന ഒരു വിഭാഗം അതിനെ തുടർന്ന് പാർട്ടി പിരിച്ചുവിട്ടു കോൺഗ്രസിൽ ചേരുകയും ചെയ്തിരുന്നു. എന്നാൽ ആന്ധ്ര തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ ആവാതെ പോയതോടെ കോൺഗ്രസ് സോഷ്യലിസം അവസാനിപ്പിച്ചു. ഇടതുപക്ഷത്തെ ആകർഷിക്കാനുള്ള വെറുമൊരു തട്ടിപ്പ് മാത്രമായിരുന്നു ആവഡിയിലെ സോഷ്യലിസ പ്രഖ്യാപനം. നെഹ്റു സോഷ്യലിസം പറയാൻ തുടങ്ങിയത് ആവഡി കാലഘട്ടം മുതലല്ല. അതിനുമുമ്പും സോഷ്യലിസം എടുത്ത് പ്രയോഗിച്ചിട്ടുണ്ട്. 1932ൽ നിസ്സഹകരണ പ്രസ്ഥാനം പരാജയപ്പെട്ടതോടെ കോൺഗ്രസിന് ജനങ്ങളുടെ മുമ്പിൽ വയ്ക്കാൻ വിപ്ലവകരമായ ഒരു മുദ്രാവാക്യം വേണ്ടിയിരുന്നു. മീററ്റ് ഗൂഢാലോചന കേസിന്റെ വിചാരണയ്ക്ക് ശേഷം സ്വതന്ത്രമായ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയ്ക്കകത്ത് വളരാൻ തുടങ്ങിയിരുന്ന കാലമായിരുന്നു അത്. അപ്പോഴാണ് ആവഡിക്ക് മുമ്പ് കോൺഗ്രസ് സോഷ്യലിസത്തിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത്. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളരുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും അന്നത്തെ ദേശീയ ബൂർഷ്വാ നേതൃത്വത്തിനും അലോസരമുണ്ടാക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. അങ്ങനെയാണ് ഗാന്ധിജിയുടെ ആശീർവാദത്തോടെ നെഹ്റു സോഷ്യലിസത്തെക്കുറിച്ച് പ്രചരണം ആരംഭിച്ചത്. അതുകൊണ്ട് ഗുണം ഉണ്ടായി. കമ്മ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്താനും കോൺഗ്രസ് സോഷ്യലിസ്റ്റുകാരിൽ ഒരു വിഭാഗത്തെ കൂടെ നിർത്താനും നെഹ്റുവിന് കഴിഞ്ഞു. ഇതോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വിപ്ലവകരമായ ദേശീയ പ്രസ്ഥാനങ്ങളെ അടിച്ചമർത്താനും കഴിഞ്ഞു. ആ കാലത്ത് നെഹ്റുവിൻ്റെ കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിരുന്നു. എന്നാൽ യാതൊരു സോഷ്യലിസ്റ്റ് നടപടികളും അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. 1947 ആഗസ്റ്റ് 15ന് ഇന്ത്യ ദേശീയ സ്വാതന്ത്ര്യം നേടിയപ്പോൾ അധികാരത്തിൽ വന്നതും നെഹ്റു തന്നെയായിരുന്നു. 1955 ലാണ് ആവഡി പ്രമേയം പാസാക്കപ്പെട്ടതെന്ന് നാം കണ്ടു. അക്കാലത്തും അതിനുശേഷവും നെഹ്റുവിൻ്റെ ഭാഗത്തുനിന്ന് സോഷ്യലിസം നടപ്പിലാക്കാനുള്ള നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
ആകെ നടന്നത് പഞ്ചവത്സര പദ്ധതികൾ ആരംഭിക്കുകയും ചില പൊതു മേഖല സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നതാണ്. അടിസ്ഥാന വ്യവസായങ്ങളുടെ വികസനത്തിനും പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും കേന്ദ്ര ഗവൺമെൻ്റ് തയ്യാറാവണം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ഇന്ത്യയിലെ അന്നത്തെ വൻകിട മുതലാളിത്ത ശക്തികളായിരുന്നു. 1944 ലും 1945 ലും ആയാണ് ബോംബെ പ്ളാൻ എന്ന് പറയുന്ന ഭാവി ഇന്ത്യയെ സംബന്ധിച്ചുള്ള ഇന്ത്യയിലെ വൻകിട മുതലാളിത്തത്തിന്റെ രേഖ പുറത്തിറക്കപ്പെടുന്നത്. ഇന്ത്യയിലെ വൻകിട മുതലാളിമാരായ ടാറ്റയും ബിർളയും ഗോയങ്കയും ഒക്കെ ചേർന്നാണ് ബോംബെ പ്ലാൻ തയ്യാറാക്കിയത്. അതിൽ അവർ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം തങ്ങളുടെ കയ്യിലുള്ള മൂലധനം പരിമിതമാണ്. പാശ്ചാത്തല സൗകര്യ വികസനത്തിനും അടിസ്ഥാന വ്യവസായങ്ങൾ ആരംഭിക്കുന്നതിനും വൻതോതിൽ മൂലധനം ആവശ്യമുണ്ട്. അതു മുടക്കാൻ തങ്ങൾക്ക് കഴിവില്ല. അതുകൊണ്ട് ആ ചുമതല കേന്ദ്രസർക്കാർ ഏറ്റെടുക്കണം. ജനങ്ങളുടെ കയ്യിൽ നിന്ന് പിരിക്കുന്ന നികുതിപ്പണം കൊണ്ട് പാശ്ചാത്തല സൗകര്യ വികസനവും അടിസ്ഥാന വ്യവസായങ്ങളും ആരംഭിക്കണം. അങ്ങനെ ചെയ്താൽ അത് ഉപയോഗപ്പെടുത്തിക്കൊണ്ട് തങ്ങൾക്ക് വളരാനാവും എന്ന കാഴ്ചപ്പാടാണ് അവർ അന്ന് അവതരിപ്പിച്ചത്. അത് നടത്തിക്കൊടുക്കുകയാണ് പഞ്ചവത്സര പദ്ധതിയിലൂടെയും പൊതുമേഖലാ വ്യവസായങ്ങൾ ആരംഭിച്ചതിലൂടെയും നെഹ്റു ഗവൺമെൻ്റ് ചെയ്തത്.
നെഹ്റുവിൻ്റെ ആവഡി സോഷ്യലിസ്റ്റ് പ്രഖ്യാപനത്തെ ഇന്ത്യയിലെ കുത്തക മുതലാളിത്തം ഒരുകാലത്തും എതിർത്തിട്ടില്ല എന്ന് നമുക്ക് കാണാനാവും. മാർക്സും ഏംഗൽസും ആണല്ലോ ലോകത്തിനു മുമ്പിൽ ശാസ്ത്രീയ സോഷ്യലിസത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. എന്നാൽ നെഹ്റു തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളത് മാർക്സ് കാലഹരണപ്പെട്ടിരിക്കുന്നു എന്നാണ്. അതായത് അന്ന് സോവിയറ്റ് യൂണിയനിലും ചൈനയിലും ഒക്കെ കെട്ടിപ്പടുത്തിരുന്ന സോഷ്യലിസവുമായി നെഹ്റുവിൻ്റെ സോഷ്യലിസത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ മുതലാളിത്ത വികസനം ത്വരിതപ്പെടുത്തുകയും വർഗ്ഗ വിഭജനം ശക്തിപ്പെടുത്തുകയും തന്നെയായിരുന്നു നെഹ്റുവിൻ്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട്.
അതുതന്നെയാണ് വി ഡി സതീശൻ കേരളത്തിൽ ആവർത്തിക്കാൻ പോകുന്നത്. ഇന്ത്യ – പാക് യുദ്ധകാലത്ത് ആർഎസ്എസിനെ പ്രകീർത്തിച്ച ഒരു നെഹ്റുവിനെ നമ്മൾ കണ്ടതാണ്. എന്നാൽ സതീശൻ ആർഎസ്എസിന്റെ മടിത്തട്ടിൽ ഇരുന്നുകൊണ്ടാണ് ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാന തസ്തികകളിലൊക്കെ ആർഎസ്എസുകാരെയും അവർ നിർദ്ദേശിക്കുന്നവരെയുമൊക്കെ നിയമിച്ചുകൊണ്ട് ഭരണരംഗത്ത് നടക്കുന്ന മുഴുവൻ കാര്യങ്ങളും ആർഎസ്എസിന് ലഭിക്കാവുന്ന സംവിധാനമാണ് ഇന്ന് കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. മറുഭാഗത്ത് ആർഎസ്എസിന്റെ പരമ ശത്രുക്കൾ എന്ന സ്വയം പ്രഖ്യാപിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ കൂടെ നിർത്താനും സതീശന് കഴിഞ്ഞിട്ടുണ്ട്. പത്തുവർഷം ഇടതുപക്ഷം കേരളം ഭരിച്ചു. ഇനി ഒരു അവസരം ലഭിച്ചില്ലെങ്കിൽ തങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാവും എന്ന് മനസ്സിലാക്കിയാണ് കോൺഗ്രസ് നേതാവായ വി ഡി സതീശൻ ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂടെ കൂട്ടിക്കൊണ്ട് പോകുന്നു കേരളത്തിൽ “നെഹ്റുവിയൻ സോഷ്യലിസം” നടപ്പിലാക്കാൻ പോകുന്നത്. കേരള ജനത പറ്റിപ്പോയ തെറ്റ് തിരുത്തുന്നതിലേക്ക് അതിവേഗം മുന്നേറും എന്ന കാര്യത്തിൽ സംശയമില്ല. l




