
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യ അല്ല പച്ചയായ അരുംകൊലയാണ്. നിതിൻ വിടപറഞ്ഞ ശേഷം ആ കോളേജിലെ വിദ്യാർത്ഥികൾ പുറത്ത് പറയാൻ തുടങ്ങിയ കാര്യങ്ങൾ നാം ഏത് ലോകത്താണ് ജീവിക്കുന്നതെന്നുപോലും ആലോചിക്കാൻ കഴിയാത്തത്ര പേടിപ്പെടുത്തുന്നു. പത്തോളജി മേധാവി എം കെ റാം എന്ന അദ്ധ്യാപകൻ മാത്രമാണ് പ്രതി എന്ന് തോന്നുന്നില്ല. ആ കോളേജ് നിയന്ത്രിക്കുന്നത് മനുഷ്യത്വ രഹിതമായ സവർണ്ണ ബോധം പേറുന്ന കുറെയധികം ദുഷ്ടന്മാരാണ് . അവർക്ക് കൂട പിടിക്കുന്ന മാനേജ്മെന്റും. അടിയന്തിരമായി ഈ സ്വാശ്രയ കോളേജിന്റെ അംഗീകാരം റദ്ദാക്കി പ്രതികളായ അധ്യാപകരെ കരിം പട്ടികയിൽപെടുത്തി എസ് സി എസ് ടി വകുപ്പ് ചുമത്തി കസ്റ്റഡിയിൽ എടുക്കണം.ജാമ്യം പോലും ലഭിക്കാൻ പാടില്ല. ഈ ക്രൂരന്മാരുടെ പീഡനത്തിന് ഇരയായ എത്ര ബാച്ച് കുട്ടികൾക്ക് എന്തൊക്കെ സംഭവിച്ചു കാണും. നിതിൻ സഹിക്കാൻ കഴിയാതെ ജീവൻ ഒടുക്കി . മറ്റു പലർ അതിന്റെ ട്രോമ പേറി ജീവിക്കുന്നുണ്ടാകും. അവർക്ക് നഷ്ടമായത് ജീവിതമാണ്. ഈ അധ്യാപകവർഗം ഒരുതരത്തിലുള്ള ദയയും അർഹിക്കുന്നില്ല.

നിതിന്റെ ദാരുണ അന്ത്യം ഉയർത്തുന്ന ഗൗരവമേറിയ ചില വിഷയങ്ങളുണ്ട്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ജീവനൊടുക്കിയ രോഹിത് വെമുല ഉയർത്തിയ അതേ ചോദ്യങ്ങൾ വീണ്ടും നിതിൻ ഉയർത്തുന്നുണ്ട്. ജാതിയുടെ നിറത്തിന്റെ വർഗ്ഗത്തിന്റെയൊക്കെ പേരിൽ മനുഷ്യനെ വേട്ടയാടുന്ന സാമൂഹ്യബോധം രാജ്യത്ത് ശക്തിപ്രാപിക്കുന്നുണ്ട്. ദളിതരെ വേട്ടയാടുന്നതിൽ അഭിരമിക്കുന്ന ഭരണകൂടം ഉള്ള നാട്ടിൽ അതിന്റെ പിൻബലത്തിൽ വിദ്യാർത്ഥികളെ ഇത്തരത്തിൽ അധിക്ഷേപിക്കാനും അപമാനിക്കാനും അധ്യാപകർ തയ്യാറാവുന്നതിൽ അത്ഭുതമില്ല. മനുസ്മ്രതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ സിദ്ധാന്തം നടപ്പിലാക്കാൻ ഭരണഘടനയെപ്പോലും പൊളിച്ചെഴുതാൻ കച്ചകെട്ടി ഇറങ്ങിയിരുക്കുന്ന മനുവാദികൾ ഭരിക്കുന്ന രാജ്യത്ത് ഇതും ഇതിലപ്പുറവും നടക്കും.അഹിംസയും ശാന്തിയും മുഖമുദ്രയാക്കുന്ന ഭാരതീയ ദർശനങ്ങളെ പാടേ നിരാകരിച്ചുകൊണ്ട് അവയിലെ ഏറ്റവും മനുഷ്യത്വവിരുദ്ധ മനുവാദം നടപ്പിലാക്കാൻ ശ്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്.ഈ അപകടം നിർഭാഗ്യ വശാൽ നമ്മുടെ ക്യാമ്പസുകളെ പിടികൂടിയിരിക്കുന്നു.

സ്വകാര്യവൽക്കരണം ഇത്രയ്ക്ക് എതിർക്കപ്പെടേണ്ട ഒന്നാണോ എന്ന ചോദ്യം ഇപ്പോഴും ഉന്നയിക്കുന്നവരുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസം മൗലിക അവകാശമാണ്. അത് എല്ലാവർക്കും ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടമാണ്. എന്നാൽ അതൊരിക്കലും സംഭവിക്കുന്നില്ല. സ്വകാര്യ കോളേജുകളും സ്കൂളുകളും കൂണ് പോലെ മുളച്ചു വന്നത് അതുകൊണ്ടാണ്.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതുകൊണ്ട് തന്നെ കൊടിയ ചൂഷണം നടക്കുന്നു. അവിടെ നടക്കുന്ന നീതികേടുകളും വേട്ടയാടലും പുറംലോകം പലപ്പോഴും അറിയുക ഏതെങ്കിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുമ്പോൾ മാത്രമാണ്. രക്ഷിതാക്കൾ വിദ്യാർത്ഥികൾ എല്ലാം ഒരുപോലെ നിസ്സഹായരാകുന്നത് ഈ മാനേജ്മെന്റുകൾക്ക് എന്തും ചെയ്യാനുള്ള ധൈര്യം കൊടുക്കുന്നുണ്ട്. കനത്ത ക്യാപിറ്റേഷൻ ഫീസ് നൽകി ഒരിക്കൽ അഡ്മിഷൻ എടുത്താൽ പിന്നെ ഇവർ ഒരു കുരുക്കിൽ അകപ്പെടുകയാണ്. അനീതി ചോദ്യം ചെയ്‌താൽ പരീക്ഷയിൽ ആ പക തീർക്കും. ഇൻന്റെണൽ മാർക്ക് എന്ന തുറുപ്പുശീട്ട് കാട്ടിയാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്.
നിതിൻ നേരിട്ട ക്രൂരതകൾ വിതുമ്പി കൊണ്ടാണ് സഹപാഠികൾ ഇപ്പോൾ വിളിച്ചു പറയുന്നത്. ഈ ധൈര്യം കുട്ടികൾക്ക് ഉണ്ടാകുമായിരുന്നു അവിടെ വിദ്യാർത്ഥി സംഘടനകൾ ഉണ്ടായിരുന്നെങ്കിൽ. ക്യാമ്പസ്സുകളിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം ഉണ്ടാകേണ്ട ആവശ്യകത ഇപ്പോഴും സമൂഹം തിരിച്ചറിയുന്നില്ല. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ക്യാമ്പസ്സുകളിൽ ജനാധിപത്യം ഉണ്ടാകും. ഇത് അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ഉത്തരവാദിത്തമുള്ളവരാക്കും. ശക്തമായ അധ്യാപക രക്ഷകത്രസംഘടനകളും വിദ്യാർത്ഥി യൂണിയനുകളും ക്യാമ്പസ്സുകളിൽ കാര്യക്ഷമമായി പ്രവർത്തിക്കണം. അത് തീർച്ചയായും ഒരു തിരുത്തൽ ശക്തിയോ കാവലാളോ ആയിരിക്കും. ലാഭം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകൾക്ക് വിദ്യാഭ്യാസം വെറും കച്ചവടമാണ്. അവർക്ക് വിദ്യാർത്ഥികളുടെ സാമൂഹ്യ അവസ്ഥകളോ അവരുടെ മാനസിക ശാരീരികസ്ഥിതികളോ വിഷയമേ അല്ല. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് നിതിൻ.അതുകൊണ്ട് തന്നെ നിതിന്റെ കേസ് അട്ടിമറിക്കാൻ അനുവദിക്കരുത്.
കേരളത്തിൽ ഇനി ഇത്തരത്തിലൊരു രക്തസാക്ഷി വേണ്ട. ജാതി ഭ്രാന്തന്മാർക്കും കച്ചവടക്കാർക്കും മുൻപിൽ അവർക്ക് കൊത്തിപ്പറിക്കാൻ ഇനിയൊരു മക്കളെയും ഇട്ടു കൊടുക്കരുത്. നിതിന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയാണ് അതിനാവശ്യം. നീതി നടപ്പിലാക്കുകതന്നെ വേണം. പഴുതടച്ചുള്ള അന്വേഷണം നടക്കണം. ജാതി വെറിയന്മാർക്കും പണാധിപത്യത്തിനും ഇതൊരു താക്കീതാകണം.നിതിന്റെ നീറുന്ന ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്‌ജലി.





