
മലയാളത്തിൽ സമീപകാലത്തുണ്ടായ പല ക്രൈം ത്രില്ലറുകളുടെയും സ്വഭാവം തന്നെയാണ് ‘ദൃഢം’ എന്ന സിനിമയ്‌ക്കുമുള്ളത്. സംവിധായകൻ ജിത്തു ജോസഫിന്റെ സഹായിയായിരുന്ന മാർട്ടിൻ ജോസഫിന്റെ ആദ്യ ചിത്രമാണിത്. ജിത്തു ജോസഫിന്റെ ശൈലി തന്നെയാണ് ചിത്രം പിന്തുടരുന്നത്. തുടക്കക്കാരന്റെ എല്ലാ പരിമിതികളുമുള്ള ഒരു സാധാരണ പൊലീസ് ഉദ്യോഗസ്ഥനാണ് ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന ‘വിജയ്’. ഒരു കൊലപാതകവും കവർച്ചയും നടക്കുമ്പോൾ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പതിവ് പൊലീസ് സിനിമകളിലെപ്പോലെ അമാനുഷിക രീതികളോ മാസ് ഡയലോഗുകളോ നായകന്റെ ഹീറോയിക് അതിപ്രസരങ്ങളോ ഇല്ലാത്ത ചിത്രമാണ് ദൃഢം. സാധാരണക്കാരനായ ഒരു പൊലീസുകാരന്റെ മാനസിക സംഘർഷങ്ങളും അന്വേഷണ രീതികളുമാണ് സിനിമയിലുടനീളമുള്ളത്. അതേസമയം ത്രില്ലർ ചിത്രങ്ങളുടെ പ്രധാന ആകർഷണമായ ക്ലൈമാക്‌സിലേക്ക് വളരെ മികച്ച രീതിയിലാണ് എത്തുന്നത്. ആദ്യ പകുതിയിലെ വളരെ പതുക്കെയുള്ള കഥപറച്ചിലിനെ കഥാന്ത്യത്തിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കുന്ന മിടുക്കുകൊണ്ട് മറികടക്കുന്നുണ്ട്. ചില അന്വേഷണ ഘട്ടങ്ങൾ മുൻപ് കണ്ടിട്ടുള്ളതുപോലെ തോന്നാമെങ്കിലും ക്ലൈമാക്സ് ആ കുറവ് നികത്തുന്നുണ്ട്. ശാന്തമായ രീതിയിൽ പുരോഗമിക്കുന്ന പൊലീസ് പ്രൊസീജിയർ ഡ്രാമയാണ് ദൃഢം.
ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നൊരുക്കിയ തിരക്കഥ യാഥാർഥ്യത്തോട് മികച്ച രീതിയിൽ നീതിപുലർത്തുന്നതാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകനെ ആകർഷിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സിലെ ട്വിസ്റ്റുകൾ ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവം നൽകും. ഹൈറേഞ്ചിന്റെ മനോഹരമായ പശ്ചാത്തലവും പൊലീസ് സ്റ്റേഷനിലെ ഉദ്വേഗഭരിതമായ അന്തരീക്ഷവും ക്യാമറയിൽ മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്. സിനിമയിൽ പാട്ടുകളില്ലെങ്കിലും, സീനുകളുടെ തീവ്രത കൂട്ടാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ കഥയുടെ വേഗത കൃത്യമായി നിലനിർത്താൻ എഡിറ്റിങിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം സിനിമാകാഴ്‌ചയെ ജോണിറിലേക്ക് അടുപ്പിക്കുന്നുണ്ട്. മുൻകോപക്കാരനായ പൊലീസുകാരൻ എന്ന തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി, പക്വതയുള്ള വിജയ് എന്ന കഥാപാത്രത്തെ ഷെയ്‌ൻ നിഗം വളരെ സ്വാഭാവികമായി അവതരിപ്പിച്ചു. അനാവശ്യമായ മാസ് ഡയലോഗുകളോ ഹീറോയിസമോ ഇല്ലാതെ, തുടക്കക്കാരനായ ഒരു സാധാരണ പൊലീസുകാരന്റെ പതർച്ചയും ജാഗ്രതയും ഷെയ്ൻ വളരെ സ്വാഭാവികമായി അവതരിപ്പിച്ചു. മുൻപത്തെ ചിത്രങ്ങളിലെ പ്രകടനങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ പക്വതയുള്ള ശരീര ഭാഷയും ശബ്ദനിയന്ത്രണവും ഈ കഥാപാത്രത്തിനായി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ വലിയൊരു കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഒരുദ്യോഗസ്ഥന്റെ മാനസിക സമ്മർദ്ദവും നിസ്സഹായാവസ്ഥയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഷൈൻ നിഗത്തിനു സാധിച്ചു.
പൊലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരായി എത്തിയവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. ജീത്തു ജോസഫ് സ്കൂൾ ഓഫ് മേക്കിങിന്റെ സ്വാധീനമുള്ള ചിത്രം സിനിമാറ്റിക് അതിഭാവുകത്വങ്ങളില്ലാതെ യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്നുണ്ട്.
ഒരു സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, പൊലീസുകാരുടെ ഔദ്യോഗിക ജീവിതവും ഹൈറേഞ്ച് പശ്ചാത്തലത്തിലെ നിഗൂഢതകളും ചേർത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറ്റു മാസ് പൊലീസ് ചിത്രങ്ങൾ സ്ഥിരംചേരുവകളായ അനാവശ്യമായ പ്രണയ രംഗങ്ങളോ, പാട്ടുകളോ, കോമഡികളോ കുത്തിനിറച്ച് കഥയുടെ ഗതി തിരിച്ചുവിടാൻ തിരക്കഥാകൃത്തുക്കൾ ശ്രമിച്ചിട്ടില്ല. അബ്രഹാം ഓസ്‌ലർ’ അല്ലെങ്കിൽ ‘ക്രിസ്റ്റഫർ’ പോലെയുള്ളവയിലുണ്ടായ സൂപ്പർഹീറോ ഇമേജുള്ള, അത്ഭുതങ്ങൾ കാണിക്കുന്ന ഒരു നായകനല്ല ഇതിലെ വിജയ്. വില്ലനെ തല്ലിത്തോൽപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ കൈയടി വാങ്ങാനുള്ള പഞ്ച് ഡയലോഗുകളോ ഈ ചിത്രത്തിൽ ഒഴിവാക്കിയിരിക്കുന്നു. ശാസ്ത്രീയമായ തെളിവുകളേക്കാൾ, മനുഷ്യസഹജമായ ബുദ്ധിയും സാഹചര്യങ്ങളും ഉപയോഗിച്ച് കേസ് തെളിയിക്കുന്ന പക്കാ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ രീതിയാണ് ഇതിലുള്ളത്. പല ത്രില്ലറുകളും നായകന്റെ ദാരുണമായ ഭൂതകാലമോ പ്രണയമോ കാണിച്ച് സമയംകളയുമ്പോൾ, ഈ ചിത്രം പൂർണ്ണമായും കേസിനെ ചുറ്റിപ്പറ്റി മാത്രമാണ് മുന്നോട്ടുപോകുന്നത്.
തുടക്കത്തിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങളും പൊലീസ് സ്റ്റേഷനിലെ സ്വാഭാവിക അന്തരീക്ഷവും യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിലാണ്. എന്നാൽ കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താൻ തിരക്കഥ ആദ്യപകുതിയിൽ ഒരുപാട് സമയം എടുക്കുന്നുണ്ട്. പ്രേക്ഷകരുടെ മാറിയ കാഴ്‌ചാസ്വഭാവത്തിന്റെ ഘട്ടത്തിൽ ഇത് രസച്ചരട് മുറിക്കുന്നത്. പല കാര്യങ്ങളും സംഭാഷണങ്ങളിലൂടെ അമിതമായി വിശദീകരിച്ചുതരുന്ന ശൈലി തിരക്കഥയിലുണ്ട്. ഒരു സാധാരണ പൊലീസ് പ്രൊസീജറൽ സിനിമകളിൽ കണ്ടുവരുന്ന ചില ‘റെഡ് ഹെറിംഗുകളും’ (പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ) ക്ലീഷേകളും തിരക്കഥയിൽ കാണാം. എന്നിരുന്നാലും തുടക്കത്തിലെ ഇഴച്ചിച്ചിലും ചില മേക്കിങ് പോരായ്മകളും മാറ്റിനിർത്തിയാൽ, തിയറ്ററുകളിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ക്ലൈമാക്സ് സമ്മാനിക്കാൻ സാധിച്ചതാണ് ദൃഢ്യം സിനിമയുടെ വിജയം. പതിഞ്ഞ താളത്തിൽ പോകുന്ന ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന രീതിയിൽ നല്ല കാഴ്‌ചയാണ് ചിത്രം. l




