
കാഴ്‌ചയുടെ ദൈർഘ്യം വളരെ കുറഞ്ഞ കാലഘട്ടത്തിൽ അതിനു അനുയോജ്യമായ രീതിയിൽ വളരെ കൃത്യമായി എല്ലാ ഫോർമുലകളും ചേർത്തൊരുക്കിയ സിനിമയാണ് വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രദേഴ്‌സ്. സാവിൻസ സംവിധാനം ചെയ്‌ത ചിത്രം ‘വാഴകൾ’ എന്ന് മുദ്രകുത്തപ്പെട്ട ഒരുകൂട്ടം യുവാക്കൾ കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന സമ്മർദ്ദങ്ങളാണ് പ്രധാന വിഷയം. വീട്ടുകാരുടെ പ്രതീക്ഷകൾ, തൊഴിലില്ലായ്മ, സമൂഹത്തിന്റെ പരിഹാസം എന്നിവയിൽ ഉൗന്നുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തെപ്പോലെ തന്നെ സൗഹൃദമാണ് സിനിമയുടെ നട്ടെല്ല്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന, വീട്ടുകാരിൽ നിന്നും സമൂഹത്തിൽ നിന്നും ‘വാഴകൾ’ എന്ന് വിളി കേൾക്കുന്ന വലിയൊരു വിഭാഗം യുവാക്കളുടെ പ്രതിനിധികളായാണ് കഥാപാത്രങ്ങൾ എത്തിയത്. ഈ കണക്ഷൻ സിനിമയ്ക്ക് വലിയ പ്രേക്ഷകരെയാണ് നേടിക്കൊടുത്തത്. ‘വാഴ’ ഒന്നാം ഭാഗം ഉണ്ടാക്കിയ വൻ വിജയം രണ്ടാം ഭാഗത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു. ആ പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച നിലവാരം പുലർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞതാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാക്കി ഈ സിനിമയെ മാറ്റിയത്. വിപിൻ ദാസിന്റെ തിരക്കഥയും നവാഗതനായ സാവിന്റെ സംവിധാനവും ആദ്യ ഭാഗത്തിന്റെ ഫോർമുല നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ വൈകാരികമായ യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. കൗമാരത്തിൽ നിന്ന് മുതിർന്നവരിലേക്കുള്ള മാറ്റവും ആ സമയത്തെ പ്രശ്നങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയുടെ ആദ്യ പകുതി ചിരിക്ക് പ്രാധാന്യം നൽകുമ്പോൾ രണ്ടാം പകുതി ഹൃദയസ്പർശിയായ വൈകാരിക രംഗങ്ങളിലാണ് ഉൗന്നൽ നൽകുന്നത്. വാഴ 1ൽ നിന്നു 2ലെത്തുമ്പോൾ രണ്ടാം ഭാഗത്തിൽ സൗഹൃദവും വെറും തമാശകളുമായി ഒതുക്കാതെ വിദേശ പഠനം എന്ന നിറമുള്ള സ്വപ്‌നത്തിന്റെ നിറമില്ലാത്ത ലോകം കൂടി വരച്ചിടുന്നുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളിൽ പരസ്‌പരം താങ്ങാവുന്ന ആഴമുള്ള ബന്ധമായി സൗഹൃദത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സിനിമയുടെ തുടക്കത്തിൽ ചിരിയും കളിയുമാണെങ്കിലും, കഥ പുരോഗമിക്കുമ്പോൾ ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിലെ കഷ്ടപ്പാടുകളും ഒറ്റപ്പെടലുകളും പ്രേക്ഷകരെ വേദനിപ്പിക്കും വിധം അവതരിപ്പിച്ചിട്ടുണ്ട്. നൊസ്റ്റാൾജിയയുടെ തലത്തിനൊപ്പം കാഴ്‌ചയുടെ രസച്ചരട് മുറിയാതെ വൈകാരികമായിക്കൂടിയാണ് അവതരണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകളും, മക്കളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കാതെ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന രീതിയും സിനിമ ഗൗരവമായി ചർച്ചചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം ലോകത്തെ പ്രശസ്തിക്കപ്പുറം സാധാരണ ജീവിതത്തിൽ ഇവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് സിനിമ തുറന്നുകാട്ടുന്നുണ്ട്. ഒരു തമാശപ്പടം എന്നതിലുപരി, ഇന്നത്തെ തലമുറയിലെ യുവാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും കഥയാണ് വാഴ 2 ആവിഷ്‌കരിച്ചിട്ടുള്ളത്.
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ, വിനായക് എന്നിവരുടെ പ്രകടനം സിനിമയുടെ ഏറ്റവും വലിയ നേട്ടമാണ്. ഇവരുടെ സ്വാഭാവികമായ അഭിനയവും കോമഡി ടൈമിങ്ങും സിനിമയെ വലിയ വിജയമാക്കുന്നതിൽ പങ്കുവഹിച്ചു. സോഷ്യൽ മീഡിയയിൽ തമാശകൾ മാത്രം കൈകാര്യം ചെയ്തിരുന്ന ഹാഷിറും സംഘവും, സിനിമയിൽ വൈകാരികമായ രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത്തരത്തിലേക്ക് ഇവരെ മാറ്റുന്നതിൽ സിനിമയുടെ എഴുത്തിലും സംവിധാനത്തിലും ഇടപെടൽ നടത്തിയിട്ടുണ്ട്. റീൽസിലെ അതിശയോക്തി കലർന്ന ഭാവങ്ങൾ ഒഴിവാക്കി വളരെ സ്വാഭാവികമായാണ് ഇവർ സ്ക്രീനിൽ പെരുമാറുന്നത്. റീൽസുകളിൽ ചിരിക്ക് മാത്രമാണ് പ്രാധാന്യമെങ്കിൽ, ഈ സിനിമയിൽ സഹോദരബന്ധം, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ, കൗമാരത്തിലെ സങ്കീർണ്ണതകൾ എന്നിവ വളരെ ഗൗരവത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലെ മിനിറ്റുകൾ മാത്രം നീളുന്ന വീഡിയോകളിൽ നിന്ന് മാറി, 2.5 മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയെ തങ്ങളുടെ തോളിലേറ്റാൻ ഇവർക്ക് കഴിയുന്നുണ്ട്. വെറുമൊരു കണ്ടന്റ് ക്രിയേറ്റർ എന്നതിലുപരി മികച്ച നടന്മാരായി മാറുന്നുണ്ട് ഇവർ. റീൽസ് പരിപാടി വേണ്ട എന്ന് തീരുമാനിച്ചാണ് വാഴ2 ചെയ്‌തതെന്ന് തിരക്കഥ എഴുതിയ വിപിൻ പറഞ്ഞിട്ടുണ്ട്. അതിനായി അവരെ കൃത്യമായി പരിശീലിപ്പിക്കുകയും റീൽസിന്റെ സ്വഭാവം വരാതെയിരിക്കാൻ അവർ ഒരുമിച്ചുള്ള സീനുകൾ കുറക്കുകയും ചെയ്യുന്ന രീതിയാണ് അണിയറ പ്രവർത്തകർ സിനിമയെ ഡിസൈൻ ചെയ്‌തിട്ടുള്ളത്.
പഠനത്തിലോ കരിയറിലോ മികവ് പുലർത്താൻ കഴിയാത്തവരെ ‘വാഴകൾ’ എന്ന് മുദ്രകുത്തി മാറ്റിനിർത്തുന്ന സമൂഹത്തിന്റെ രീതിയെ സിനിമ ചോദ്യംചെയ്യുന്നു. ഉപഭോഗസംസ്കാരവും മത്സരബുദ്ധിയും നിറഞ്ഞ ലോകത്ത്, “ഉപയോഗശൂന്യർ’ എന്ന് വിളിക്കപ്പെടുന്നവരുടെ നിലനിൽപ്പും അവരുടെ സ്വപ്നങ്ങളും സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതിനൊപ്പം മക്കളുടെ മേൽ മാതാപിതാക്കൾ അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളും അതിന്റെ സമ്മർദ്ദവും മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരിൽ ഉണ്ടാക്കുന്ന മുറിവുകളും, കുടുംബത്തിനുള്ളിൽ മക്കളുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും ലഭിക്കേണ്ട പരിഗണനയും സിനിമ ചർച്ചചെയ്യുന്നുണ്ട്.
അതിനൊപ്പം തന്നെ റീൽസ് താരങ്ങളെ വെറും ‘കോമാളികളായി’ കാണുന്ന പൊതുബോധത്തെ സിനിമ തിരുത്തുന്നുണ്ട്. ഡിജിറ്റൽ ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്തുന്ന യുവതയുടെ അതിജീവനത്തെ സിനിമ പോസിറ്റീവായി അവതരിപ്പിക്കുകയാണ്. മുഖ്യധാരാ സിനിമകളിലെ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ട്, സാധാരണക്കാരിലും സാധാരണക്കാരായ യുവാക്കളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നതും സിനിമയുടെ നിലപാടായി കാണാം.
“എല്ലാവരും വിജയികളാകേണ്ടവരല്ല, ജീവിക്കാൻ അനുവദിക്കപ്പെടേണ്ടവരാണ്’ എന്ന വലിയൊരു രാഷ്ട്രീയവും സിനിമ മുന്നോട്ടുവെക്കുന്നുണ്ട്.
വിദ്യാഭ്യാസ സംവിധാനത്തിന്റെയും അതിലെ പ്രധാനികളായ അധ്യാപകരുടെയും നിലപാടുകളെ സിനിമ വിചാരണ ചെയ്യുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ ‘വാഴകൾ’ എന്ന് വിളിക്കുന്ന അധ്യാപകരുടെയും കോളേജ് അധികൃതരുടെയും രീതി, മാർക്ക് കുറയുന്നതോടെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട പരിഗണന നഷ്ടപ്പെടുന്നതിനെയും അവർ ക്രമേണ പഠനത്തിൽ നിന്ന് പിൻവാങ്ങുന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്ന രീതിയെയും സിനിമ തുറന്നു കാണിക്കുന്നുണ്ട്. മക്കളുടെ അഭിരുചികൾ നോക്കാതെ, സമൂഹത്തിലെ പദവിക്കായി മാത്രം അവരെ ചില പ്രത്യേക കോഴ്സുകൾക്ക് ചേർക്കുന്ന രക്ഷിതാക്കളുടെ നിലപാടിനെ വാഴ 2 പ്രശ്നവൽക്കരിക്കുന്നുണ്ട്. വിദ്യാർഥികളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷവും സിനിമ വിഷയമാക്കുന്നുണ്ട്. വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിന് പകരം അവരെ തളർത്തുന്ന രീതിയിലുള്ള അധ്യാപകരുടെ സംസാരവും പെരുമാറ്റവും സിനിമയിലെ കോളേജ് രംഗങ്ങളിൽ കാണാം. ഇത് വിദ്യാർഥികളിൽ സ്ഥാപനത്തോടുള്ള എതിർപ്പിനു വഴിതുറക്കുന്നുണ്ട്.
ബിരുദം കഴിഞ്ഞിറങ്ങിയാലും ജോലി ലഭിക്കുമോ എന്ന പേടിയും, വീട്ടിലെ സാമ്പത്തിക ബാധ്യതകളും വിദ്യാർഥികളിൽ ഉണ്ടാക്കുന്ന ഇൻഫീരിയറിറ്റി കോംപ്ലക്സ് ഹാഷിറിന്റെയും സംഘത്തിന്റെയും കഥാപാത്രങ്ങളിലൂടെ സിനിമ പറയുന്നുണ്ട്. l





