മുസ്ലിംലീഗിലെയും കോൺഗ്രസിലെയും സുഹൃത്തുക്കൾക്ക് ഫൗസിയ ഷെയ്ഖിനെയും റുബിന ഇഖ്ബാലിനെയും അറിയുമോ? ഈ രണ്ട് ധീര വനിതകളുടെ പേര് അവർ കേട്ടിട്ടുണ്ടോ? ഫൗസിയയും റുബിനയും ഇൻഡോറിലെ രണ്ട് മുനിസിപ്പൽ കൗൺസിലർമാരാണ്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച കൗൺസിലർമാർ!
ഇവരെപ്പറ്റി ഇപ്പോൾ ചോദിക്കുന്നത് എന്താണെന്നല്ലേ? പറയാം. കഴിഞ്ഞ ഏപ്രിൽ 9ന് ഇൻഡോർ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം പാടിയ നടപടിയെ ഇവർ ശക്തമായി എതിർത്തു. ചെയർമാൻ മുന്നലാൽ ഇവരെ കൗൺസിൽ യോഗത്തിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് വക്താവ് ബിജെപിക്കാർക്കൊപ്പം ചേർന്നു ഇവരുടെ നടപടിയെ അപലപിക്കുകയും ഇവരെ കൗൺസിൽ യോഗത്തിൽ നിന്നും പുറത്താക്കിയ നടപടിയെ ന്യായീകരിക്കുകയും ചെയ്തു!
വന്ദേമാതരം പാടുന്നതിനെ എതിർത്ത ഇവരുടെ നടപടി ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന നിലപാടായിരുന്നു ബിജെപിക്കെന്നപോലെ കോൺഗ്രസ് വക്താവിനും.
എന്നാൽ ഫൗസിയയും റുബിനയും ഇത്തരം ഭീഷണികൾക്കും ആക്ഷേപങ്ങൾക്കുമൊന്നും ഞങ്ങൾ വഴങ്ങിതരില്ലെന്ന ധീരമായ നിലപാടാണ് സ്വീകരിച്ചത്. റൂബിന മാധ്യമങ്ങളോട് പ്രതികരിച്ചത്; ഞങ്ങൾ ഇതിനെക്കാൾ ഭീഷണി മുഴക്കിയ ഇവരുടെ മുൻതലമുറയുടെ മുമ്പിൽ തലകുനിച്ചിട്ടില്ല എന്നിട്ടല്ലേ ഇവർ എന്നാണ്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ ഞങ്ങൾ സ്വതന്ത്രരായി മത്സരിച്ച് ജയിച്ചവരുമെന്ന് അവർ പറഞ്ഞു.
വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിട്ടുള്ളതെന്നും ഹൈന്ദവ ദൈവങ്ങളെ സ്തുതിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയതാണെന്നും ദേശീയഗീതമായി ഭരണഘടനാനിർമ്മാണസഭ വന്ദേമാതരത്തിന് അംഗീകാരം കൊടുത്തതങ്ങനെയാണെന്നും അറിയാത്തവരാണോ വടശ്ശേരി ദാമോദരമേനോൻ സതീശൻ മന്ത്രിസഭയിലെ ലീഗുകാരും കോൺഗ്രസുകാരും? ഇവരൊക്കെ ലോക് ഭവന്റെ വന്ദേ മാതരം മുഴുവനായി ആലപിക്കാനുള്ള തീരുമാനത്തെ എന്തുകൊണ്ട് എതിർത്തില്ല…? l




