ഒരുകാലത്തെ സാഹിത്യകൃതികളിൽ പ്രതിപാദിക്കപ്പെട്ട അങ്ങാടിവർണ്ണനകളിൽ സ്ത്രീകളെ വർണ്ണിച്ചിരുന്നതും അടയാളപ്പെടുത്തിയിരുന്നതും പ്രമാദമാണല്ലോ. സാഹിത്യകൃതികളിലൊന്നും കണ്ടുവരാത്ത ഒരു അങ്ങാടിയുണ്ട് വടകരയിൽ. ഇതിൽ നിന്നും വ്യത്യസ്തമായി കയ്യും മെയ്യും മറന്ന് തന്നെക്കാൾ പതിന്മടങ്ങ് ഭാരം തലയിലേന്തുന്നവർ, തലച്ചുമടേറ്റ് നടക്കുമ്പോഴും എതിരെ വരുന്ന മനുഷ്യരോട് തുറന്നുചിരിക്കാൻ കഴിയുന്നവർ. അതെ, കടത്തനാട് ഉണ്ണിയാർച്ചയുടെ മാത്രം മണ്ണല്ല, ജീവിക്കാൻ കരുത്തുള്ള പ്രതിസന്ധികളിൽ തളർന്നു പോകാത്ത ഒട്ടനവധി സ്ത്രീകളുടേതു കൂടിയാണ്.

ചുമടെടുക്കുന്ന മേഖലയിലേക്ക് തൊഴിലെടുക്കാൻ വരുന്ന സ്ത്രീകൾ വളരെ ചുരുക്കമാണ്. ചുമട്ടു തൊഴിലാളികളായി കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ വടകരയും വടകരയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഓർക്കാട്ടേരി എന്ന സ്ഥലത്തുമാണ്. കേരളത്തിൽ മറ്റെവിടെയെങ്കിലും സ്ത്രീകൾ ചുമട്ടുതൊഴിലിൽ ഏർപ്പെടുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. സ്ഥിര വരുമാനം എന്നതാണ് ഇവരിൽ പലരേയും ഈ ജോലിയിലേക്ക് ആകർഷിച്ചത്. എല്ലാവർക്കും ലഭിക്കുന്ന കളക്ഷൻ ഒന്നിച്ച് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അയക്കുകയും ബോർഡ് വഴി ഒരോ മാസാവസാനവും ശമ്പളം എല്ലാവരുടെയും അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യുന്നു.അറുപത് വയസാണ് പെൻഷൻ പ്രായം. കാലാവധി പൂർത്തിയാക്കി ജോലി അവസാനിപ്പിക്കുന്നവർക്ക് പെൻഷനും ലഭിക്കുന്നുണ്ട്.
അങ്ങാടികളും അവിടത്തെ ചന്തകളും പുരുഷന്റേതു മാത്രമാണ് എന്ന പൊതുബോധത്തെ തിരുത്തിക്കുറിക്കുകയാണ് വടകരയിലെ സ്ത്രീകളായ ചുമട്ടുതൊഴിലാളികൾ. വടകരയുണരുംമുമ്പേ പച്ചക്കറിച്ചന്തയിലേക്ക് എത്തുന്നവരാണ് അവർ. വൈകുന്നേരംവരേയും ചന്തയിൽ ഇവരെ കാണാൻ കഴിയും. പ്രതിസന്ധികളിൽ തോറ്റുപോകാതെ; ഇവർ അധ്വാനിച്ച് ജീവിക്കുകയാണ്.

വർഷങ്ങൾക്കു മുമ്പ് തൊഴിൽ തേടി വള്ളിക്കാട് നിന്ന് വന്നവരാണ് വടകര മാർക്കറ്റിലേക്ക് ആദ്യം എത്തിയ സ്ത്രീകൾ.ഇന്നത്തെപ്പോലെ സ്ഥിരവേതനമൊന്നും അന്ന് ലഭിച്ചിരുന്നില്ല. ആദ്യകാലത്തുണ്ടായ സ്ത്രീകളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിലേക്ക്, സ്ഥിര വേതനം എന്ന നിലയിലേക്ക് വരുമാനം മാറുന്നത്. തുടക്കത്തിൽ മുപ്പതിലേറെ സ്ത്രീകൾ ഉണ്ടായിരുന്നു. ഇന്നത് എട്ടിലേക്ക് ചുരുങ്ങി. ഇക്കാലമത്രയും പുരുഷനും സ്ത്രീയും ഒരുമിച്ച് ഭാരമെടുത്തു. ഒരാളും മറ്റൊരെക്കാൾ ചെറുതോ വലുതോ ആയില്ല. തുടക്കകാലത്ത് 90 കിലോ ഭാരം വരെ എടുത്തിരുന്നവരുണ്ട്. 60 വയസ്സ് കഴിഞ്ഞാൽ പിരിഞ്ഞുപോകണം. പലരും ശാരീരികസ്വാസ്ഥ്യങ്ങളാൽ നേരത്തേ വിരമിക്കുന്നു. പുലർച്ചെ അഞ്ചുമണിക്ക് മാർക്കറ്റിലേക്ക് ആളുകൾ എത്തിത്തുടങ്ങും മുമ്പേ തൊഴിലാളികൾ എത്തിയിരിക്കും. ഓണം, വിഷു പോലെയുള്ള ആഘോഷ അവസരങ്ങളിൽ നാലുമണിക്കും നാലരയ്ക്കും വരെ എത്തിച്ചേരേണ്ടതുണ്ട്. ഈ സമയങ്ങളിൽ മാർക്കറ്റിലേക്ക് വരുന്ന പോട്ടർമാരുടെ വണ്ടികളിലോ,നടന്നോ മറ്റുമാണ് മാർക്കറ്റിലേക്ക് എത്തിച്ചേരുക.
നേരം പുലരുംമുൻപേ തോർത്ത് മടക്കി തലയിൽ വച്ചവർ ഭാരം ചുമന്നു. കുടുംബം പോറ്റി. മക്കളെ പഠിപ്പിച്ചു. ചോദിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും പറയാനുള്ള ഉത്തരം “ഈ പണി ഞങ്ങളെ തലയുയർത്തി നിൽക്കാനേ പഠിപ്പിച്ചുള്ളൂ”‐ ലീഡർ സുനതേച്ചിയുടെ വാക്കുകൾ. തലയിലേറ്റിയ അധികഭാരത്തിനു പോലും തലകുനിപ്പിക്കാൻ കഴിയാത്ത സ്ത്രീകളിൽ ഒരാൾ പറഞ്ഞു നിർത്തി, കഷ്ടപ്പാടുകളുണ്ട്; എന്നാലും ജീവിത പ്രാരാബ്ദങ്ങൾ തന്നെയാണ് ഈ തൊഴിലിൽ പിടിച്ചുനിർത്തുന്നത്.
അസുഖമോ വീട്ടിൽ എന്തെങ്കിലും വിശേഷങ്ങളോ വന്നാൽ മാർക്കറ്റിലെ മനുഷ്യരാകെ കൂടെയുണ്ടാകും. “ഞങ്ങൾക്ക് ഇതൊരു കുടുംബം ആണെന്ന്” ഷൈമചേച്ചി പറഞ്ഞു.ഒരാൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അവരുടെ ഒഴിവിലേക്കാണ് അടുത്തയാൾ വരുന്നത്. ഈ തൊഴിലിലേക്ക് എത്തിയവരിൽ ഇന്ന് അവശേഷിക്കുന്ന പലരും ഇതേ രീതിയിലാണ് കടന്നുവന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊഴിഞ്ഞുപോകുന്നവർക്ക് പകരമായി പുതിയ സ്ത്രീ തൊഴിലാളികൾ എത്തിച്ചേരുന്നില്ല.
“ഇപ്പോൾ പഴയപോലെ ഒന്നുമല്ലല്ലോ; എല്ലാവർക്കും ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്, ഇഷ്ടമുള്ള തൊഴിൽ സാധ്യതകളിലേക്ക് അവർക്ക് പോകാനുള്ള അവസരങ്ങളുണ്ടാവുന്നുണ്ട്.”

ഭാരം ചുമക്കാൻ ഇനി വടകര മാർക്കറ്റിലേക്ക് സ്ത്രീകൾ കടന്നു വരാൻ സാധ്യതയില്ലെന്ന തിരിച്ചറിവിന്റെ ശൂന്യതയിൽ സംസാരത്തിനിടയിൽ ഒരു നീണ്ട നിശബ്ദത പടർന്നു. ഏകദേശം ആറ് പതിറ്റാണ്ടോളം വടകര മാർക്കറ്റിൽ ചുമട്ടുതൊഴിലാളികളായ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇക്കാലത്തിനിടയിൽ ഒരാൾക്കുപോലും ആരിൽനിന്നും മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും അങ്ങനെയൊന്ന് കേൾക്കാനിതുവരെ ഇട വന്നിട്ടില്ലെന്നും ഇവർ പറഞ്ഞുനിർത്തുന്നു. എല്ലാ തൊഴിലും പോലെ ഈ തൊഴിലിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. കൂലിപ്പണിക്ക് പോകുന്നതിനേക്കാൾ ഉയർന്ന വരുമാനവും തൊഴിൽസംരക്ഷണവും ലഭിക്കുന്നതിനാൽ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടിട്ടേയുള്ളൂ എന്ന് പറഞ്ഞവർ ആശ്വാസമുദിക്കുന്ന കണ്ണുകളോടെ ചിരിച്ചു നിർത്തി.
തൊഴിലാളികളാണവർ, തലയിൽ ഭാരമേറ്റി നമുക്കൊപ്പംതന്നെ കിതച്ചു പായുന്നവർ. അഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നവർ. l