ഫാസിസവും നവഫാസിസവും-2 

കെ എ വേണുഗോപാലൻ 

കെ എ വേണുഗോപാൽ

 

ന്താണ് ഫാസിസം എന്നത് സംബന്ധിച്ച് വ്യത്യസ്തങ്ങളായ നിരവധി
കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാര്‍
ഫാസിസം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്നത് വിശദമായി ചര്‍ച്ച
ചെയ്യുകയും ശരിയായ നിഗമനത്തില്‍ എത്തുകയും ചെയ്യേണ്ടത്
ആവശ്യമാണ്. ഫാസിസം, നിലനില്‍ക്കുന്ന മുതലാളിത്ത
വ്യവസ്ഥയ്ക്കെതിരായി ഉയര്‍ന്നുവന്ന സവിശേഷമോ സ്വതന്ത്രമോ ആയ ഒരു
സിദ്ധാന്തമല്ല എന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. മറിച്ച്
ആധുനിക മുതലാളിത്തം തീവ്രമായനാശത്തിലേക്ക് നീങ്ങുമ്പോള്‍
പ്രകടമാക്കുന്ന പൂര്‍ണവും സുസ്ഥിരവുമായ ചില പ്രവണതകളും
നയങ്ങളുമാണ് ഫാസിസത്തിലൂടെ പ്രകടിതമാവുന്നത്.
ആധുനിക മുതലാളിത്തത്തിനും ഫാസിസത്തിനും വ്യത്യസ്തമായ
അളവുകളിലാണെങ്കിലും അനുയോജ്യമായതും പൊതുവായതുമായ
സവിശേഷതകള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.
1- ഉത്പാദന രംഗത്തെ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ ഭാഗമായി
വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയും അതിന്‍റെ ഭാഗമായി
മുതലാളിത്തവ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുമ്പോള്‍
മുതലാളിത്തവ്യവസ്ഥയെ കേടുപാടുകള്‍ കൂടാതെ നിലനിര്‍ത്തുക
എന്ന അടിസ്ഥാനപരമായ ലക്ഷ്യം നിറവേറ്റുക.
2- ഇതിന്‍റെ അനന്തരഫലമായി ഉണ്ടാകുന്ന മുതലാളിത്തപരമായ
അമിതാധികാര പ്രവണതകള്‍.
3- സ്വതന്ത്രമായ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തിനെ പരിമിതപ്പെ
ടുത്തുകയും അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് വര്‍ഗ്ഗസഹകര
ണത്തിന്‍റേതായ ഒരു വ്യവസ്ഥ രൂപപ്പെടുത്തുകയും
വളര്‍ത്തിയെടുക്കുകയും ചെയ്യുക.
4- പാര്‍ലമെന്‍ററി ജനാധിപത്യത്തിനെ വര്‍ദ്ധിതമായ തോതില്‍
അടിച്ചമര്‍ത്തുകയും അതിനെതിരായി കലാപങ്ങള്‍
സംഘടിപ്പിക്കുകയും ചെയ്യുക.
5- ധനകാര്യരംഗത്തും വ്യവസായത്തിലും ഭരണകൂടകുത്തകകളെ
വ്യാപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.
6- സാമ്രാജ്യത്വത്തിലെ വ്യത്യസ്ത ശക്തികേന്ദ്രങ്ങളെ ഏകീകൃതമായ സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകമാക്കി കൂടുതല്‍ കേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കുക.
7- മറുഭാഗത്ത് വര്‍ധിതമായി കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശത്രുതയുടെ ഭാഗമായി യുദ്ധത്തിലേക്ക് നീങ്ങുക.
ഈ സ്വഭാവസവിശേഷതകളെല്ലാം ഏറിയും കുറഞ്ഞും ആധുനിക
മുതലാളിത്ത രാജ്യങ്ങള്‍ക്കും ഫാസിസ്റ്റ് രാഷ്ട്രങ്ങള്‍ക്കും പൊതുവിൽ  ബാധകമാണെന്ന് കഴിഞ്ഞകാല ചരിത്രം  പരിശോധിച്ചാല്‍ കണ്ടെത്താനാകും.
ഇങ്ങനെ വിശാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ എല്ലാ ആധുനികമുതലാളിത്ത രാജ്യങ്ങളിലും ഫാസിസത്തിലേക്കുള്ള നീക്കം കാണാന്‍ പറ്റും. റൂസ് വെല്‍റ്റിന്‍റെയും ബ്രൂണിംഗിന്‍റെയും മറ്റും  ഭരണകാലത്ത് ഇത്തരത്തിലുള്ള ഫാസിസ്റ്റ് പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് ഓരോ രാജ്യത്തിന്‍റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസത്തിലേക്കുള്ള നീക്കത്തിന്‍റെ
സവിശേഷമായ രൂപങ്ങള്‍ കണ്ടെത്താനാവും എന്നുതന്നെയാണ്.
ആധുനിക മുതലാളിത്ത നയങ്ങളുടെ അന്ത:സത്ത  പരിശോധിച്ചാല്‍ അതിന്‍റെയൊക്കെ സാരാംശത്തില്‍ ഒരു ഘടകം ഫാസിസമാണെന്ന് കണ്ടെത്താനാവും. അതുകൊണ്ട് അത്തരം പ്രവണതകളെ മുഴുവന്‍ ഫാസിസ്റ്റ് സ്വേഛാധിപത്യം എന്ന് വിശേഷിപ്പിക്കാനാവില്ല. ഫാസിസ്റ്റ് ആധിപത്യത്തിന്‍റേതായ പൂര്‍ണ്ണത  ദര്‍ശിച്ചത് പരിമിതമായ ചില രാജ്യങ്ങളില്‍ മാത്രമാണ്. ജര്‍മ്മനിയും ഇറ്റലിയും അതിന്‍റെ ഉത്തമോദാഹരണങ്ങളാണ്. അങ്ങനെയെങ്കില്‍ ഫാസിസ്റ്റ് സ്വേഛാധിപത്യത്തിന്‍റെ സവിശേഷതയെന്ത് എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
മേല്‍പ്പറഞ്ഞ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി ഫാസിസം ഉപയോഗപ്പെടുത്തുന്ന മാര്‍ഗ്ഗമെന്ത് എന്ന് കണ്ടെത്തുകയാണ് അതിനുള്ള ഉത്തരം. ആ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി അവര്‍ സാമൂഹ്യവും രാഷ്ട്രീയവുമായ ഒരു പുതിയ സംവിധാനത്തെ രൂപപ്പെടുത്തുന്നു. ഭീകരവാദം, നിയമവിരുദ്ധ സംഘടനാ രൂപങ്ങള്‍,പാര്‍ലമെന്‍ററി വിരുദ്ധത, ദേശീയവും സാമൂഹ്യവുമായ ഭിന്നിപ്പുകള്‍ രൂപപ്പെടുത്തുന്നതിന് ഉതകുന്ന മുദ്രാവാക്യങ്ങള്‍, ജനപ്രിയ വാചകമടി എന്നിവ നടത്തുന്നു. തുടര്‍ന്ന് ഫാസിസ്റ്റ് സ്വേച്ഛാധിപത്യം നടപ്പിലാക്കപ്പെടുമ്പോഴാവട്ടെ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും നിരോധിക്കുകയും അടിച്ചമര്‍ത്തുകയും തൊഴിലാളിവര്‍ഗ്ഗ സംഘടനകളെ സായുധമായി അടിച്ചമര്‍ത്തുകയും ഭീകരവാദത്തിന്‍റേതായ ഭരണകൂടരൂപങ്ങള്‍ ഉപയോഗിക്കുകയും അന്തിമമായി  സമഗ്രാധിപത്യത്തിന്‍റേതായ ഭരണകൂടം സ്ഥാപിക്കുകയും ചെയ്യുന്നു.

ഫാസിസത്തിന് ഫാസിസ്റ്റുകള്‍ മാത്രമല്ല അല്ലാത്തവരും നിര്‍വചനം ചമച്ചിട്ടുണ്ട്.  അതില്‍ ചിലത് പരിശോധിക്കാം. ഫാസിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഫാസിസം എന്നത് ആത്മീയമായ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിലെ ആദ്യത്തെ ഫാസിസ്റ്റ് മുസോളിനി ആണല്ലോ. അദ്ദേഹം ഫാസിസത്തിന് നല്‍കിയ നിര്‍വചനം ഇതാണ്.

ബെനിറ്റോ മുസ്സോളിനി

‘ഫാസിസത്തിന്‍റെ അടിത്തറ എന്നത് ഭരണകൂടത്തിനെ കുറിച്ചുള്ള, അതിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള, അതിന്‍റെ കടമയെക്കുറിച്ചുള്ള, അതിന്‍റെ ലക്ഷ്യത്തെക്കുറിച്ചുള്ള സങ്കല്പനമാണ്. ഭരണകൂടം എന്നത്  എല്ലാ വ്യക്തികളെയും ഗ്രൂപ്പുകളെയും ബന്ധുക്കളായി കാണുന്ന കേവലമായ ഒരു ഭരണകൂടത്തെയാണ് ഫാസിസം വിഭാവനം ചെയ്യുന്നത്’…….. ഫാസിസം എന്ന് പറയുന്നവരൊക്കെ
സൂചിപ്പിക്കുന്നത് ഭരണകൂടത്തെയാണ്.’ (1932 ല്‍  പ്രസിദ്ധീകരിക്കപ്പെട്ട എന്‍സൈക്ലോപീഡിയ ഇറ്റാലിയാനയില്‍ ഫാസിസത്തെ കുറിച്ചുള്ള മുസോളിനിയുടെ ലേഖനത്തില്‍ പറയുന്നത്) ഫാസിസം വിശ്വസിക്കുന്നത് പരിശുദ്ധിയിലും ഹീറോയിസത്തിലും ആണ്; ഫാസിസ്റ്റുകള്‍ ഉള്‍ക്കൊള്ളുന്ന ജീവിതം എന്നത് കര്‍ത്തവ്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും വെട്ടിപ്പിടുത്തത്തിന്‍റേതുമാണ്; ജീവിതം എന്നത് വളരെ  ഉയര്‍ന്നതും സമ്പുഷ്ടവും ആണ്; മനുഷ്യന്‍ ജീവിക്കുന്നത് തനിച്ചാണെങ്കിലും എല്ലാറ്റിലുമുപരി എല്ലാവര്‍ക്കും വേണ്ടിയാണ്; എന്നൊക്കെയുള്ള പ്രചാരണങ്ങളും ഫാസിസത്തെക്കുറിച്ച് നടന്നിട്ടുണ്ട്. ഫാസിസം എന്നത് ജനാധിപത്യ പ്രത്യയശാസ്ത്രങ്ങളുടെ സങ്കീര്‍ണ്ണവ്യവസ്ഥയോട് പോരാടുന്നതിനുള്ളതാണ്; അനന്തമായ സമാധാനം എന്നതിന്‍റെ ഉപയോഗ്യതയോ സാധ്യതയോ ഫാസിസം വിശ്വസിക്കുന്നില്ല; ഫാസിസത്തെ സംബന്ധിച്ചിടത്തോളം സാമ്രാജ്യത്തിന്‍റെ വളര്‍ച്ച എന്നത് പുരുഷത്വത്തിന്‍റെ അനിവാര്യമായ പ്രകടനമാണ്; ഭൗതികവാദികളുടെ
ചിന്താഗതിയായ എല്ലാവര്‍ക്കും സന്തോഷം എന്നത് ഒരു സാധ്യതയാണ് എന്ന വാദത്തെ ഫാസിസം തള്ളിക്കളയുന്നു… എന്നിങ്ങനെ ഫാസിസത്തിനെ കുറിച്ച് ഒട്ടേറെ നിര്‍വചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ലുയ്ഗിവില്ലാരി എന്ന ഫാസിസ്റ്റ് വക്താവ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെയാണ് പറഞ്ഞത്. ‘മറ്റുള്ള പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമാണ് ഫാസിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടി. എന്തുകൊണ്ടെന്നാല്‍ അത് അവരുടെ അംഗങ്ങള്‍ക്കുള്ള ഒരു രാഷ്ട്രീയപെരുമാറ്റ രീതി മാത്രമല്ല ധര്‍മ്മസംഹിത കൂടെയാണ്.
‘ബ്രിട്ടീഷ് ഫാസിസത്തിന്‍റെ ആധികാരിക കൈപുസ്തകം എന്ന് വിളിക്കാവുന്ന ഗ്രേറ്റര്‍ബ്രിട്ടന്‍ എന്ന ഗ്രന്ഥത്തില്‍ മോസ്ളെ പറയുന്നത് ഇപ്രകാരമാണ്.
‘ഫാസിസ്റ്റ് പ്രസ്ഥാനം (1) പൗരത്വത്തെ സംബന്ധിച്ചുള്ള ഉന്നതമായ
കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഒരു നൂറു വര്‍ഷം മുമ്പ് നവോത്ഥാന നായകരെ ആവേശം കൊള്ളിച്ച ഉന്നതമായ ആശയങ്ങളാണ് അത് ഉള്‍ക്കൊള്ളുന്നത്.
 (2) അത് പാര്‍ട്ടിക്കും താല്പര്യങ്ങള്‍ക്കും ഉപരിയായുള്ള ഒരു ആധികാരിക ഭരണകൂടത്തിന്‍റെ ആവശ്യകത തിരിച്ചറിയുന്നതാണ്. എന്നാല്‍ 1930 കളില്‍ നിലവില്‍ ഉണ്ടായിരുന്ന ഇമ്പീരിയല്‍ ഫാസിസ്റ്റ് ലീഗ് എന്ന ഫാസിസ്റ്റുകളുടെ ആധികാരിക പ്രസിദ്ധീകരണം ഫാസിസത്തെ നിര്‍വചിക്കുന്നത് മറ്റൊരു തരത്തിലാണ്. ‘ഫാസിസം എന്നത് ജനാധിപത്യവ്യവസ്ഥയ്ക്കെതിരായി ദേശസ്നേഹികള്‍ നടത്തുന്ന ഒരു കലാപമാണ്. ഒപ്പം അത് രാഷ്ട്രതന്ത്രജ്ഞതയിലേക്കുള്ള ഒരു  തിരിച്ചുപോക്കുമാണ്. സഹകരണത്തിന്‍റെ കര്‍ത്തവ്യത്തിന് ഫാസിസ്റ്റ് ഭരണകൂടം ഊന്നല്‍ നല്‍കുന്നു.”
ഇങ്ങനെ പഴയകാല ചരിത്രം പരിശോധിച്ചാല്‍ ഫാസിസത്തെ  സംബന്ധിച്ച് ഫാസിസ്റ്റുകള്‍ നല്‍കിയിട്ടുള്ള നിരവധിയായ നിര്‍വചനങ്ങള്‍ കാണാനാവും. എന്നാല്‍ അവയൊന്നും വെച്ച് ഫാസിസ്റ്റ് ചെയ്തികള്‍ ശരിയായി പഠിക്കാനാവില്ല. കാരണം സഹകരണത്തിന്‍റെ കര്‍ത്തവ്യം,മറ്റുള്ളവരോടുള്ള കര്‍ത്തവ്യം, കര്‍ത്തവ്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും ജീവിതം, പൗരത്വം സംബന്ധിച്ച ഉന്നത ധാരണ, വര്‍ഗ്ഗങ്ങള്‍ക്ക് ഉപരിയായുള്ള ഭരണകൂടം, സ്വാര്‍ത്ഥതയെക്കാള്‍ ഉപരി പൊതുതാല്‍പര്യത്തിന് മുന്‍തൂക്കം കൊടുക്കല്‍ എന്നിവയൊക്കെ സാധാരണഗതിയില്‍ എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളും ഉപയോഗിച്ചുവരുന്ന പ്രയോഗങ്ങളാണ്. അവര്‍ കൈകാര്യം ചെയ്യുന്ന വര്‍ഗതാല്‍പര്യങ്ങളെയും ചൂഷണത്തെയും വര്‍ഗമേധാവിത്വത്തെയും മറച്ചുവെക്കുന്ന
തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള കോമളസുന്ദരപദാവലികള്‍
ഉപയോഗിക്കുന്നത്. ഭരണകൂടത്തെ ആദര്‍ശവല്‍ക്കരിക്കുകയും അതുവഴി ആത്യന്തികമായ ലക്ഷ്യമാണത് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന ചിന്താഗതികള്‍ക്ക് ഫാസിസത്തില്‍ സ്വാധീനമുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടിയാണ്.
ഫാസിസത്തെക്കുറിച്ച് മേല്‍പ്പറഞ്ഞ ചിന്തകളില്‍ ഒന്നും തന്നെ മറ്റുള്ള തത്വചിന്തകളില്‍ നിന്ന് വ്യത്യസ്തതയുള്ള ഒന്ന് എടുത്തു പറയാനാവില്ല. മാത്രമല്ല ഫാസിസം രൂപപ്പെട്ടത് അവരുടെ നേതാക്കള്‍ പ്രത്യയശാസ്ത്രപരമായല്ലാതെ നടത്തിയ നിരന്തര പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. മുസോളിനി എഴുതിയ എന്‍സൈക്ലോപീഡിയയിലെ ലേഖനത്തില്‍ തന്നെ
1915 ജനുവരിയില്‍ താന്‍ രൂപീകരിച്ച ഫാസിസ്റ്റ് പാര്‍ട്ടിക്ക് കൃത്യമായ ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാട് ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.  പിന്നീട് ഫാസിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനു വേണ്ടി ഒരു പ്രത്യയശാസ്ത്രം
കണ്ടെത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. തൊഴിലാളി വര്‍ഗ്ഗവിപ്ലവത്തിനെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടി പ്രായോഗികമായി രൂപപ്പെടുത്തിയെടുത്ത ഒരു പ്രസ്ഥാനമായിരുന്നു ഫാസിസം. ആത്യന്തികമായി അത് ബൂര്‍ഷ്വാസിയാല്‍ പിന്തുണയ്ക്കപ്പെടുന്ന ഒരു പ്രതിവിപ്ലവപ്രസ്ഥാനമായിരുന്നു. വിപ്ലവത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഭീകരവാദത്തെയും സാമൂഹ്യമായ ജനപ്രിയ വാചകമടിയേയുമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ബൂര്‍ഷ്വാസിയുടെ ഭരണകൂടസര്‍വാധിപത്യം ശക്തിപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെ പിന്നീട് ഒരു പ്രത്യയശാസ്ത്രമായി രൂപപ്പെടുത്തുകയാണ് അവര്‍ ചെയ്തത്. ഈ അടിസ്ഥാനത്തിലാണ് നാം ഫാസിസത്തെ ശാസ്ത്രീയമായി വിലയിരുത്തേണ്ടത്.
സാമ്പ്രദായികമായ ഫാസിസ്റ്റ് വിരുദ്ധ വ്യാഖ്യാനങ്ങളില്‍  ഫാസിസത്തെ സ്വേഛാധിപത്യപരതയുടെയും ആക്രമണോത്സുകതയുടെയും പ്രത്യയശാസ്ത്രമായാണ് വ്യാഖ്യാനിക്കാറുള്ളത്. ലിബറലുകളും സോഷ്യല്‍
ഡെമോക്രാറ്റുകളുമാണ് ഫാസിസത്തെയും കമ്യൂണിസത്തെയും ബൂര്‍ഷ്വാജനാധിപത്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സമാന്തരമായ രണ്ട് വിരുദ്ധപ്രത്യയശാസ്ത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. ഫാസിസത്തെ തീവ്രവലതു പക്ഷത്ത് നിന്നുള്ള സ്വേച്ഛാധിപത്യമായും കമ്മ്യൂണിസത്തെ തീവ്രഇടതുപക്ഷത്തു നിന്നുള്ള സ്വേച്ഛാധിപത്യമായും ആണ് അവര്‍ വിശദീകരിക്കാറുള്ളത്. ലേബര്‍ പാര്‍ട്ടി 1933ല്‍ പുറത്തിറക്കിയ  തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇങ്ങനെയാണ് കമ്മ്യൂണിസത്തെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അണിനിരത്താനാവില്ല എന്ന നിലപാടും അവര്‍ സ്വീകരിച്ചു. ഫാസിസത്തെക്കുറിച്ചുള്ള ഈ നിര്‍വചനവും ഫാസിസത്തിന്‍റെ യഥാര്‍ത്ഥസ്വഭാവത്തെ വെളിപ്പെടുത്തുന്നതില്‍ അമ്പെ പരാജയപ്പെടുന്നു. വലതുപക്ഷസ്വഭാവമുള്ള സ്വേച്ഛാധിപത്യങ്ങള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനിന്നിട്ടുണ്ട് ; ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് റഷ്യയിലെ സാറിസം വലതുപക്ഷ സ്വഭാവമുള്ള സ്വേച്ഛാധിപത്യം ആയിരുന്നു. എന്നാല്‍ സാറിസത്തിനെ ആരും ഫാസിസം എന്ന് വിളിച്ചിട്ടില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം രംഗത്ത് വന്ന വൈറ്റ് ഗാര്‍ഡ്  സ്വേച്ഛാധിപത്യങ്ങളും ഫാസിസമായി വിശേഷിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവ ഫാസിസ്റ്റ്
സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇടയുണ്ട് എന്ന് വിലയിരുത്തപ്പെട്ടിരുന്നു. വാസ്തവത്തില്‍ ഒരു പിന്തിരിപ്പന്‍ സ്വേച്ഛാധിപത്യമാണ് ഫാസിസം. എന്നാല്‍ എല്ലാ പിന്തിരിപ്പന്‍ സ്വേഛാധിപത്യവും ഫാസിസമാകുന്നില്ല.
എന്താണ് ഫാസിസത്തിന്‍റെ സവിശേഷ സ്വഭാവം? പ്രത്യയശാസ്ത്രപരമായോ
രാഷ്ട്രീയമായോ മാത്രം ഫാസിസത്തിനെ നിര്‍വചിക്കാനാവില്ല.
ഫാസിസത്തിന്‍റെ സവിശേഷ സ്വഭാവം നിര്‍വചിക്കണമെങ്കില്‍ അതിന്‍റെ വര്‍ഗാടിത്തറ, വര്‍ഗബന്ധങ്ങള്‍, വര്‍ഗ്ഗപരമായകര്‍ത്തവ്യം
എന്നിവയൊക്കെ വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഫാസിസത്തെ ഒരു മൂര്‍ത്തമായ യാഥാര്‍ത്ഥ്യമായും മുതലാളിത്ത വ്യവസ്ഥയുടെ നാശത്തിന്‍റെയും വികാസത്തിന്‍റെയും ചരിത്രപരമായ ഒരു ഘട്ടത്തിനോട് പ്രതികരിക്കുന്ന
ഒന്നായും വിശദീകരിക്കാനാവൂ.
ഫാസിസത്തിന്‍റെ വര്‍ഗ്ഗപരമായ അടിത്തറയെന്ത് എന്ന വിശകലനത്തിലേക്ക് കടക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തങ്ങളായ രണ്ടു കാഴ്ചപ്പാടുകളാണ് നമ്മെ അഭിമുഖീകരിക്കുന്നത്. അതില്‍ ഒരു വീക്ഷണമനുസരിച്ച് ഫാസിസമെന്നത് ഒരു വശത്ത് വന്‍കിടമുതലാളിത്തത്തിനും മറുവശത്ത് തൊഴിലാളി വര്‍ഗ്ഗത്തിനും എതിരായ മധ്യവര്‍ഗ്ഗത്തിന്‍റെ അല്ലെങ്കില്‍ പെറ്റി ബൂര്‍ഷ്വാസിയുടെ സ്വതന്ത്ര പ്രസ്ഥാനമായാണ് അവതരിപ്പിക്കപ്പെടുന്നത്. മറ്റൊരു കാഴ്ചപ്പാടാവട്ടെ ഫാസിസത്തെ അവതരിപ്പിക്കുന്നത് ധനമമൂലധനശക്തികളുടെ കൈയിലെ ഒരു ആയുധമായിട്ടാണ്.
ഫാസിസത്തെ ഉപയോഗപ്പെടുത്തുന്നതിന് അവര്‍  മധ്യവര്‍ഗ്ഗത്തിന്‍റെയും താഴെ തട്ടിലുള്ള അസംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും സംഘടിതതൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവീര്യം നഷ്ടപ്പെട്ട തൊഴിലാളിവര്‍ഗ ഘടകങ്ങളുടെയും പിന്തുണ  സമാര്‍ജ്ജിക്കുന്നു.
എന്നാല്‍ എല്ലായ്പ്പോഴും ഫാസിസം പ്രവര്‍ത്തിക്കുന്നത് ധനമമൂലധനശക്തികളുടെ ഉപകരണമായും അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായും ആണ് എന്നത് മറച്ചുവെക്കപ്പെടുന്നു.
ഇങ്ങനെ തീര്‍ത്തും വിപരീതാത്മകമായ രണ്ട് കാഴ്ചപ്പാടുകളാണ്
ഫാസിസത്തിന്‍റെ വര്‍ഗ്ഗഘടന സംബന്ധിച്ച് നിലവിലുള്ളത്. ഇതില്‍ ഏത് ശരി ഏത് തെറ്റ് എന്ന് കണ്ടെത്താതെ നമുക്ക് ഫാസിസത്തിനെതിരായ പോരാട്ടം നടത്താനാവില്ല.
ഫാസിസം സാധാരണയായി അവതരിപ്പിക്കപ്പെടുന്നത് മധ്യവര്‍ഗ്ഗപ്രസ്ഥാനമായിട്ടാണ്. ഫാസിസം അതിന്‍റെ തുടക്കകാലത്ത് മധ്യവര്‍ഗ ഘടകങ്ങളില്‍ നിന്നു ഉയര്‍ന്നുവന്നതും മുഖ്യമായും അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതുമായ ഒരു പ്രസ്ഥാനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറുകിട ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, എന്നിവരെയൊക്കെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനെതിരായി അണിനിരത്താന്‍ ഫാസിസത്തിന് തുടക്കത്തില്‍ കഴിഞ്ഞിരുന്നു. ഒപ്പം ട്രസ്റ്റുകള്‍ക്കും വന്‍കിട ധനമൂലധന ശക്തികള്‍ക്കും എതിരായ മുദ്രാവാക്യങ്ങളും അവര്‍ മുന്നോട്ടുവച്ചിരുന്നു. മുതലാളിത്തപ്രതിസന്ധിയുടെ കാലത്ത് ഇത്തരത്തിലൊരു പ്രസ്ഥാനത്തിന്‍റെ രൂപീകരണം ഒരു സ്വാഭാവിക പ്രക്രിയയാണ്. ഈ പ്രാരംഭ ഘട്ടത്തെ കണക്കിലെടുത്ത് ഫാസിസം എന്നത് ഒരു സ്വതന്ത്ര മധ്യവര്‍ഗ്ഗപ്രസ്ഥാനമാണെന്നും മൂലധനശക്തികളോടും
തൊഴിലാളിവര്‍ഗ്ഗത്തിനോടും എതിരായി പോരാടുന്ന ഒരു മൂന്നാം
പാര്‍ട്ടിയാണെന്നും വ്യാഖ്യാനിക്കുമ്പോഴാണ്  തെറ്റിലേക്ക് നയിക്കപ്പെടുന്നത്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യങ്ങളെ സംഘടിത തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും ധനമൂലധനമേധാവിത്വത്തിനും എതിരായ മധ്യവര്‍ഗത്തിന്‍റെ അധികാരം വെട്ടിപ്പിടിക്കലായും ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ എത്തിച്ചേരാറുണ്ട്. ലിബറലുകളും സോഷ്യല്‍ഡെമോക്രാറ്റുകളുമാണ് ഫാസിസത്തെ സംബന്ധിച്ചുള്ള ഇത്തരം കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. ഫാസിസത്തിന്‍റെ പുഷ്കലകാലത്ത് ഇത് സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ലിബറലുകളും സോഷ്യല്‍ഡെമോക്രാറ്റുകളുമൊക്കെ പ്രചരിപ്പിച്ചിട്ടുണ്ട്.
ലിബറല്‍ ലേബര്‍ പ്രസിദ്ധീകരണമായ ‘ന്യൂ സ്റ്റേറ്റ്സ്മാന്‍ ആന്‍റ് നേഷന്‍ ‘എന്ന പ്രസിദ്ധീകരണം ഇതിനെ സിദ്ധാന്തവത്കരിച്ചത് താഴെ പറയും പ്രകാരമാണ്: ‘മുതലാളിത്തത്തിന്‍റെ തകര്‍ച്ച എല്ലായ്പ്പോഴും തൊഴിലാളിവര്‍ഗ്ഗം അധികാരം പിടിക്കുന്നതിലേക്ക് നയിച്ചു കൊള്ളണമെന്നില്ല, കൂടുതല്‍ സാധ്യതയുള്ളത് മധ്യവര്‍ഗ്ഗത്തിന്‍റെ സ്വേച്ഛാധിപത്യത്തിനാണ്. തീര്‍ച്ചയായും ഇതാണ് കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്‍റെ ഏറ്റവും വലിയ ദൗര്‍ബല്യം.’ ഇംഗ്ലീഷ് സോഷ്യല്‍ ഡെമോക്രസിയുടെ താത്വികാചാര്യനായിരുന്ന ബ്രെയ്ത്സ് ഫോര്‍ഡ് പറയുന്നത് മറ്റൊരു തരത്തിലാണ്. ‘ ചരിത്രത്തെ കുറിച്ചുള്ള മാര്‍ക്സിസ്റ്റ് സങ്കല്പനം ശരിയായിരുന്നെങ്കില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വര്‍ദ്ധിച്ചു വരുന്ന കഷ്ടപ്പാടുകള്‍ ഈ  ഭൂഗോളത്തിന്‍റെ ഉപരിതലത്തെ പിടിച്ചു കുലുക്കുകയും ആക്രമണോത്സുകമായ പോരാട്ടങ്ങള്‍ നടക്കുകയും ചെയ്യുമായിരുന്നു.
 ഒരിടത്തും അതല്ല സ്ഥിതി. എന്നാല്‍ ലോകത്തിലെ മഹത്തായ ഒരു വ്യാവസായിക രാജ്യത്തില്‍ ആക്രമണോത്സുകമായ ഒരു വര്‍ഗ്ഗം വിപ്ലവകരമായ ഒരാഞ്ഞടിക്കല്‍ നടത്തിയിരിക്കുന്നു. ജര്‍മന്‍ നാസികള്‍ ചെറിയ മധ്യവര്‍ഗ്ഗത്തിന്‍റെ പാര്‍ട്ടിയാണ് എന്ന് ഊന്നി പറയാനാവും….. ഈ വര്‍ഗ്ഗം ഉയര്‍ന്നു വരികയും ഭരണകൂടയന്ത്രം പിടിച്ചടക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ജീവിതം കഷ്ടതരവും നൈരാശ്യപൂര്‍ണവുമാണ്. വന്‍കിടവ്യാപാരത്തിന്‍റെ ഭീഷണിയില്‍ നിന്ന് അത് ഭീകരവാദത്തിലേക്ക് ചുരുങ്ങി.’
1929 ജനുവരിയില്‍ പുറത്തിറങ്ങിയ സോഷ്യലിസ്റ്റ് റിവ്യൂവില്‍ ‘മൂന്നാംരാഷ്ട്രം’ എന്ന പേരില്‍ ഒരു ലേഖനമുണ്ട്. അതില്‍ പറയുന്നത് എല്ലാ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെയും അടിസ്ഥാന അനുമാനം എന്നത് മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും തമ്മില്‍ അടിസ്ഥാനപരമായ ഒരു വേര്‍തിരിവുണ്ട്; അതാണ് ആധുനികകാലത്തെ നിര്‍ണായകവിഷയം എന്നതാണ്. എന്നാല്‍ അത് തെറ്റാണ് എന്നാണ് ലേഖനത്തില്‍ വാദിക്കുന്നത്. ‘മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും കൂടാതെ അവയ്ക്കിടയില്‍ മറ്റൊരു മൂന്നാം വര്‍ഗം ഉണ്ട്. അതു കൊണ്ടു തന്നെ
മാര്‍ക്സിസ്റ്റുകള്‍ക്കു  മുമ്പില്‍ ഉയര്‍ത്തുന്ന അടിസ്ഥാനപരമായ ചോദ്യം ഇതാണ്. ഈ വര്‍ഗ്ഗം പ്രജകളുടെ വര്‍ഗ്ഗസ്വഭാവമാണോ പ്രകടിപ്പിക്കുക, അവര്‍ മേധാവിത്വം ലഭിക്കുന്നതിനായി ശ്രമിക്കുമോ? എന്നതാണ്.സാധ്യമായ ഒരു ഉത്തരം ഇറ്റലി എന്ന ഒരു രാജ്യത്ത് അവരൊരു വിപ്ലവകാരിയായ വര്‍ഗമായി ഉയര്‍ന്നുവന്നിരിക്കുന്നു. ഫാസിസ്റ്റ് വിപ്ലവം എന്നത് തീര്‍ച്ചയായും മൂന്നാം വര്‍ഗത്തിന്‍റെ വിപ്ലവമാണ്’ ഇങ്ങനെ ഫാസിസത്തിന്‍റെ അധികാരരോഹണത്തെ മധ്യവര്‍ഗ്ഗത്തിന്‍റെ വിപ്ലവമായി ചിത്രീകരിക്കാനും അന്ന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍  ശ്രമിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മോഡേണ്‍ മന്ത്ലി അന്ന് എന്താണ് ഫാസിസം എന്ന പേരില്‍ ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പറഞ്ഞത് ‘ ഫാസിസ്റ്റ് സ്വേഛാധിപത്യത്തിന്‍റെ പ്രഥമകടമ അധികാരം കയ്യാളുന്ന സ്വകാര്യ ബങ്കുടമസ്ഥന്മാരില്‍ നിന്നും വ്യവസായികളില്‍ നിന്നും ഭൂപ്രഭുക്കളില്‍ നിന്നും അധികാരം പിടിച്ചെടുക്കുക എന്നതാണ്.
ഫാസിസ്റ്റ് ആധിപത്യം സാധിതമായത് മേല്‍ ചൂണ്ടിക്കാണിച്ച രണ്ട് കാര്യങ്ങളാലാണെന്ന് വ്യക്തമാണ്: അതില്‍ ഒന്നാമത്തെത്  സാമ്രാജ്യത്വത്തില്‍ ഉയര്‍ന്നുവന്ന പ്രതിസന്ധിയും അതിന്‍റെ ഭാഗമായി ഭരണവര്‍ഗത്തിന്‍റെ അധികാരത്തിലും നയത്തിലും ഉണ്ടായ തകര്‍ച്ചയും ആണ്. രണ്ടാമത്തേത് താഴെത്തട്ടില്‍ ഉള്ള മധ്യവര്‍ഗത്തില്‍ നിന്ന് യോദ്ധാക്കളുടെതായ ഒരു സംഘം ഉയര്‍ന്നു വന്നതും അതിന് അധികാരം പിടിച്ചെടുക്കാന്‍ ആവുന്ന
വിധത്തില്‍ ബഹുജനാടിത്തറ വികസിപ്പിക്കാന്‍ കഴിഞ്ഞതുമാണ്’
ഇങ്ങനെ തീര്‍ത്തും വിപ്ലവകരമായ ഒന്നായി ഫാസിസ്റ്റ്
സ്വേച്ഛാധിപത്യത്തിന്‍റെ അധികാരാരോഹണത്തെ വ്യാഖ്യാനിക്കാന്‍ അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഫാസിസ്റ്റ് സ്വേഛാധിപത്യം അധികാരത്തില്‍ വരുന്നതിലൂടെ സോഷ്യലിസം നടപ്പിലാക്കപ്പെടും എന്ന് കരുതിയവര്‍ വരെ അക്കാലത്ത് ഉണ്ടായിരുന്നു. അവരൊക്കെ ഫാസിസത്തിനെ പെറ്റിബൂര്‍ഷ്വാ വിപ്ലവമായാണ് കണ്ടിരുന്നത്. അവരില്‍ പ്രമുഖനായിരുന്നു ഫാസിസം എന്ന ഗ്രന്ഥം എഴുതിയ സ്കോട്ട് നീയറിങ്.
സ്കോട് നിയറിങ്

അദ്ദേഹത്തിന്‍റെ വാദം ഇപ്രകാരമാണ് .’ഫാസിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് മധ്യവര്‍ഗമാണ്. തങ്ങളുടെ വര്‍ഗ്ഗത്തെ നശീകരണത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് വേണ്ടി അധികാരം പിടിച്ചെടുക്കുകയും അവരുടേതായ രാഷ്ട്രീയവും സാമൂഹ്യവുമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയുമാണ് മധ്യവര്‍ഗ്ഗം
ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതിന് ഒരു സാമൂഹ്യ വിപ്ലവപ്രസ്ഥാനത്തിന് ആവശ്യമായ എല്ലാ സവിശേഷതകളും ഉണ്ട്. അതിന്‍റ വിജയം എന്നതിനര്‍ത്ഥം അധികാര കേന്ദ്രം ഒരു വര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊരു വര്‍ഗ്ഗത്തിലേക്ക് മാറുകയെന്നതാണ്…….. ഫാസിസം വളര്‍ന്നുവരുന്നത് മുതലാളിത്ത സാമ്രാജ്യത്വത്തിന്‍റേതായ അസഹനീയമായ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മധ്യവര്‍ഗ്ഗം നടത്തുന്ന കലാപത്തിലൂടെയാണ്. അങ്ങനെ ഫാസിസം സോഷ്യലിസം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നവര്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നു.

ഇതിന്‍റെ പാരമ്യത്തില്‍ എത്തിയ നിലപാടാണ് ഔദ്യോഗിക ലേബര്‍പാര്‍ട്ടിയുടെയും അവരുടെ ട്രേഡ് യൂണിയനുകളുടെയും പ്രസിദ്ധീകരണമായ ഡെയിലി ഹെറാള്‍ഡ് സ്വീകരിച്ചിരുന്നത്. പ്രയോഗത്തിലിരിക്കുന്ന ഹിറ്റ്ലറിസം കണ്ടിട്ട് പോലും അത് മുതലാളിത്തത്തിനെതിരായ ഒരു പ്രത്യേക രൂപത്തിലുള്ള സോഷ്യലിസ്റ്റ് പരിപാടിയാണ് നടപ്പിലാക്കാന്‍ പോകുന്നത് എന്നാണവര്‍ പ്രചരിപ്പിച്ചത്.
‘നാഷണല്‍ സോഷ്യലിസ്റ്റുകള്‍ അവരെ സ്വയം വിളിച്ചിരുന്നത് സോഷ്യലിസ്റ്റ് എന്നും ഒപ്പം ദേശീയവാദികള്‍ എന്നുമായിരുന്നു എന്ന കാര്യം മറക്കരുത്. അവരുടെ സോഷ്യലിസം ലേബര്‍ പാര്‍ട്ടിയുടെ സോഷ്യലിസം അല്ലായിരിക്കാം. മറ്റേതെങ്കിലും രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പറഞ്ഞിരുന്ന സോഷ്യലിസവും അല്ലായിരിക്കാം. എന്നാല്‍ അത് വന്‍കിട ഭൂപ്രക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും വന്‍കിടക്കാരായ ധനമൂലധനക്കാര്‍ക്കും ശാപം വിതക്കുന്ന വിധത്തില്‍പെട്ടതാണ് എന്ന കാര്യം മറക്കരുത്. നാസി നേതാക്കള്‍ ഈ പരിപാടിയുടെ സോഷ്യലിസ്റ്റ് ഭാഗവുമായി മുന്നോട്ടു പോകാന്‍ തയ്യാറാവണം എന്നാണ് ഡെയിലി ഹൊറാള്‍ഡ് മെയ്മാസം രണ്ടിനെഴുതിയ മുഖപ്രസംഗത്തില്‍ പറഞ്ഞത്. ആമുഖപ്രസംഗത്തിന്‍റെ തലവാചകം ഹിറ്റ്ലറുടെ മെയ്ദിനം എന്നായിരുന്നു. ലേബര്‍ പാര്‍ട്ടി സോഷ്യലിസത്തിന്‍റെ യാഥാസ്ഥിതികമല്ലാത്ത വകഭേദങ്ങളില്‍ ഒന്നായാണ് ഫാസിസത്തെ വിലയിരുത്തിയതെന്നാണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്.
വന്‍കിട ഭൂപ്രഭുക്കള്‍ക്കും വന്‍കിടവ്യവസായികള്‍ക്കും വന്‍കിടക്കാരായ ധനമൂലധന ശക്തികള്‍ക്കും ഒക്കെ ഒരു ശാപമായി മാറിയിരിക്കുന്നു ഫാസിസം എന്നും അന്നവര്‍ വിലയിരുത്തുകയുണ്ടായി. ഒപ്പം ഫാസിസത്തിന് അധികാരം ഏല്‍പ്പിച്ചുകൊടുത്തത് ബൂര്‍ഷ്വാസിയാണെന്നത് അവര്‍ മറന്നു കളയുകയും ചെയ്തു. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ട ദിവസം തന്നെയാണ് ജര്‍മനിയില്‍ തൊഴിലാളിയൂണിയനുകളുടെ ഓഫീസുകള്‍ പിടിച്ചെടുക്കാനും അടച്ചുപൂട്ടാനും ഫാസിസ്റ്റുകള്‍ തയ്യാറായത് എന്നത് ഒരു വിരോധാഭാസമായിരുന്നു. ഫാസിസം പെറ്റി ബൂര്‍ഷ്വാ വിപ്ലവത്തിന്‍റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒന്നാണെന്നും അത് ബൂര്‍ഷ്വാസിക്ക് എതിരുമാണെന്നും ഉള്ള കാഴ്ചപ്പാട് വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല ഫാസിസത്തിന്‍റെ ശരിയായ സ്വഭാവം വിലയിരുത്തുന്നതിനും അതിനെതിരായ പോരാട്ടം സംഘടിപ്പിക്കുന്നതിനും എതിരുമായിരുന്നു. ഫാസിസത്തിന്‍റെ യഥാര്‍ത്ഥചരിത്രം,അതിന്‍റെ വികാസം,സാമ്പത്തിക അടിത്തറ,പ്രായോഗികപ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ എടുത്തു പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ വിലയിരുത്തല്‍ തീര്‍ത്തും തെറ്റാണെന്ന് ബോധ്യപ്പെടും. എല്ലാ
രാജ്യങ്ങളിലും ഫാസിസത്തിന് പിന്തുണയ്ക്കുന്നവര്‍ വന്‍കിട
മൂലധനശക്തികളും അവരുടെ പ്രതിനിധികളും ആയിരുന്നു.
ഫാസിസം തുടക്കത്തില്‍ ബഹുജനപിന്തുണയാര്‍ജ്ജിക്കുന്നതിനായി
മുതലാളിത്ത വിരുദ്ധ പ്രചാരവേല നടത്തിയിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അവരെ വളര്‍ത്താനും നിലനിര്‍ത്താനും  പിന്തുണ നല്‍കിയത് വന്‍കിട ബൂര്‍ഷ്വാസികളും വന്‍കിട ഭൂപ്രഭുക്കളും വ്യവസായികളും ധനമൂലധന ശക്തികളും ഒക്കെയായിരുന്നു. തുടക്കം മുതല്‍ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാനാണ് എല്ലാ ഘട്ടത്തിലും ഫാസിസം പ്രവര്‍ത്തിച്ചത്. ബൂര്‍ഷ്വാ
സ്വേഛാധിപത്യമാണ് അവരെ സംരക്ഷിച്ചത്. ഭരണകൂടശക്തികളും ഉന്നതസൈനിക മേധാവികളും പോലീസ് അധികാരികളും കോടതികളും ഉൾപ്പടെ
സഹായിച്ചത് അവരെയാണ്. തൊഴിലാളി വര്‍ഗ്ഗപ്രതിപക്ഷത്തെ
അടിച്ചമര്‍ത്തുന്നതില്‍ ഇവരെല്ലാം ഒറ്റക്കെട്ടായാണ് നിന്നത്.
ഇനി നാം പരിശോധിക്കുന്നത് ഫാസിസം അധികാരത്തില്‍ വന്നത്
മറ്റാരെങ്കിലിലും നിന്ന് അധികാരം വെട്ടിപ്പിടിച്ചു കൊണ്ടാണോ എന്ന പ്രശ്നമാണ്. ലോകത്തില്‍ ഒരിടത്തും ഇന്നുവരെ ഫാസിസം ഭരണാധികാരം
വെട്ടിപ്പിടുത്തത്തിലൂടെ കൈക്കലാക്കിയിട്ടില്ല. ഫാസിസം എല്ലായിടത്തും
അധികാരത്തില്‍ വന്നത് ബൂര്‍ഷ്വാസ്വേഛാധിപത്യം മുകളില്‍ നിന്ന്
അവര്‍ക്ക് അധികാരം വെച്ചു നീട്ടി നല്‍കിയതിന്‍റെ ഭാഗമായിട്ടാണ്.
ഇറ്റലിയില്‍ അധികാരത്തില്‍ വന്നത് രാജാവ് അവര്‍ക്ക് അതിനുള്ള
സൗകര്യം നല്‍കിയത് കൊണ്ടാണ്. അവര്‍ക്കെതിരായുള്ള പട്ടാളനിയമം
നടപ്പിലാക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചുകൊണ്ട്
മുസോളിനിയെ അധികാരത്തിലേക്ക് ക്ഷണിക്കുകയാണ് രാജാവ് ചെയ്തത്.
അധികാരാരോഹണത്തിനായി റോമിലേക്കുള്ള മുസോളിനിയുടെ മാര്‍ച്ച്
സമാധാനപരമായ ഒരു പ്രക്രിയയായിരുന്നു. ജര്‍മ്മനിയിലാകട്ടെ
ഫാസിസ്റ്റുകള്‍ക്ക് അധികാരം നല്‍കിയത് അവിടുത്തെ പ്രസിഡണ്ടായിരുന്നു.
തെരഞ്ഞെടുപ്പുകള്‍ കാണിച്ചതുപോലെ അവര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു
കൊണ്ടിരുന്ന ഒരു കാലത്താണ് പ്രസിഡണ്ട് അത് ചെയ്തത്.
ഫലത്തില്‍ ബൂര്‍ഷ്വാസി ഒരു കയ്യില്‍ നിന്ന് മറ്റൊരു കൈയിലേക്ക്
അധികാരം കൈമാറുകയാണ് ചെയ്തത്. അതിനെയാണ് ബോധപൂര്‍വ്വം
‘വിപ്ലവം’എന്ന് വിശേഷിപ്പിക്കാന്‍ ലിബറലുകളും സോഷ്യല്‍
ഡെമോക്രാറ്റുകളും ഒക്കെ തയ്യാറായത്. പൂര്‍ണ്ണമായി ഫാസിസ്റ്റ് ആധിപത്യം
സ്ഥാപിച്ചതിനു ശേഷം അവര്‍ ചെറുകിട മൂലധനശക്തികളെ
സഹായിക്കുന്നതായി അഭിനയിച്ചു. എന്നാല്‍ കുത്തകമൂലധനശക്തികളെ
പ്രീണിപ്പിക്കുന്നതിനുള്ള നടപടികളാണ് തുടര്‍ന്ന് സ്വീകരിച്ചത്. ഒരു രണ്ടാം
വിപ്ലവവും മുതലാളിത്തവിരുദ്ധനടപടികളും പ്രതീക്ഷിച്ച ഫാസിസത്തിനെ
പിന്തുണച്ച ചെറുകിടമൂലധനശക്തികളെ അവഗണിക്കുകയും
അടിച്ചമര്‍ത്തുകയുമാണ് പിന്നീടവര്‍ ചെയ്തത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇതൊക്കെ വ്യക്തമാക്കുന്നത് മുഖ്യമായും പെറ്റി
ബൂര്‍ഷ്വാസിയുടെ, ചേരിനിവാസികളുടെ, നിരാശ ബാധിച്ച ഒരു ചെറിയ
സംഘം തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ ഒക്കെ സമ്മിശ്രമായ ഒരു പ്രസ്ഥാന
മായാണ് ഫാസിസം വളര്‍ന്നുവരുന്നതെങ്കിലും അവര്‍ക്ക് പണം
നല്‍കുന്നതും അവരെ നിയന്ത്രിക്കുന്നതും വന്‍കിട വ്യവസായികളും
ഭൂപ്രഭുക്കളും ധനമൂലധനശക്തികളുമാണ് . അവര്‍ അങ്ങനെ
ചെയ്യുന്നത് തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തെ പരാജയപ്പെടുത്തുന്നതിനും
തൊഴിലാളിവര്‍ഗ്ഗസംഘടനകളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടിയാണ്.

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img